ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകൾക്ക് നേരെയുള്ള ആക്രമണം ശക്തമാക്കി...പിന്നാലെ ഹൂതി വിമതർക്ക് അമേരിക്ക നൽകിയ മുന്നറിയിപ്പ് തള്ളി നേതാവ് അബ്ദുൾ മാലിക് അൽ ഹൂദി...അമേരിക്ക തങ്ങൾക്ക് നേരെ തിരിയുകയാണെങ്കിൽ ശക്തമായി നേരിടുമെന്ന് നേതാവ്...

ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകൾക്ക് നേരെയുള്ള ആക്രമണം ശക്തമാക്കിയതിന് പിന്നാലെ ഹൂതി വിമതർക്ക് അമേരിക്ക നൽകിയ മുന്നറിയിപ്പ് തള്ളി നേതാവ് അബ്ദുൾ മാലിക് അൽ ഹൂദി. സൈനിക നടപടിയുമായി മുന്നോട്ട് പോയാൽ അമേരിക്കയ്‌ക്കും അവരുടെ സഖ്യകക്ഷികൾക്കും ശക്തമായ മറുപടി നൽകുമെന്നാണ് ഭീഷണി. അമേരിക്ക തങ്ങൾക്ക് നേരെ തിരിയുകയാണെങ്കിൽ ശക്തമായി നേരിടുമെന്നാണ് അബ്ദുൾ മാലിക് അൽ ഹൂദി ഒരു ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞത്. അമേരിക്കയോ സഖ്യകക്ഷികളോ ഏതെങ്കിലും രീതിയിൽ ഹൂതികളെ ആക്രമിച്ചാൽ അതിലും വലിയ ശിക്ഷ നൽകുമെന്നും ഇയാൾ ഭീഷണി മുഴക്കി.” കപ്പലുകൾക്ക് നേരെയുള്ള ആക്രമണം ഇനിയും തുടരും. ഇസ്രായേലുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ള കപ്പലുകളെയാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്. അമേരിക്ക, ബ്രിട്ടൺ, ഇസ്രായേൽ എന്നിവരുമായി ഏറ്റുമുട്ടാൻ ഞങ്ങൾ തയ്യാറാണ്.
അതിനായി എത്ര പേരുടെ ജീവൻ നഷ്ടമായാലും അത് തങ്ങളെ ബാധിക്കില്ല. ആയിരക്കണക്കിന് പോരാളികളെയാണ് അമേരിക്കയ്‌ക്ക് എതിരെയുള്ള യുദ്ധത്തിനായി അണിനിരത്തിയിരിക്കുന്നതെന്നും” അൽ ഹൂദി പറയുന്നു.കഴിഞ്ഞ രണ്ട് മാസത്തോളമായി ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകൾക്ക് നേരെയുള്ള ആക്രമണം ശക്തമായതിന് പിന്നാലെയാണ് അമേരിക്ക ശക്തമായ താക്കീതുമായി രംഗത്തെത്തിയത്.ഇനിയും ആക്രമണം തുടരാനാണ് ഉദ്ദേശമെങ്കിൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നായിരുന്നു മുന്നറിയിപ്പ്. ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ പാതകളിൽ ഒന്നായ ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തിയ ആക്രമണങ്ങളെ അപലപിക്കുന്ന പ്രമേയം യുഎൻ സുരക്ഷാ കൗൺസിലും പാസാക്കിയിട്ടുണ്ട്. ഇത്തരം ആക്രമണങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്നും രണ്ട് മാസം മുൻപ് പിടിച്ചെടുത്ത ചരക്ക് കപ്പൽ വിട്ടു നൽകണമെന്നും സുരക്ഷാ കൗൺസിൽ ആവശ്യപ്പെട്ടു.
അതേസമയം കഴിഞ്ഞ ദിവസം മേഖലയിലൂടെ കടന്നുപോയ ഒരു കപ്പലിന് നേരെ ഹൂതികൾ ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ടതായി യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞു. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഇവർ വ്യക്തമാക്കി. നവംബർ 19ന് ശേഷം ചെങ്കടൽ വഴി കടന്നുപോകുന്ന കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തുന്ന 27ാമത്തെ ആക്രമണമാണ് ഇതെന്നും കമാൻഡ് പ്രസ്താവനയിൽ പറയുന്നു. ഗാസ മുനമ്പില്‍(Gaza strip) ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 23,357 ആയി ഉയര്‍ന്നു.ഇതുവരെ 59,410 പേര്‍ക്ക് പരിക്കേറ്റതായും ഗാസ ആസ്ഥാനമായുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഗാസ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ സൈനിക നടപടികളില്‍ 147 പലസ്തീനികള്‍ കൊല്ലപ്പെടുകയും 243 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഗാസയിലെ 2.3 ദശലക്ഷം ജനസംഖ്യയില്‍ ഏകദേശം 1.9 ദശലക്ഷം ആളുകള്‍ ഇസ്രായേല്‍ ബോംബാക്രമണത്തിന് പിന്നാലെ പാലായനം ചെയ്തിട്ടുണ്ട്. സെന്‍ട്രല്‍ ഗാസയിലെ ദേര്‍ അല്‍-ബാലയിലെ അല്‍-അഖ്സ രക്തസാക്ഷി ആശുപത്രിക്ക് സമീപമുള്ള ഒരു വീടിനെ ലക്ഷ്യമിട്ട് ബുധനാഴ്ച ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 40-ലധികം പേര്‍ കൊല്ലപ്പെട്ടതായി ഹമാസിന്റെ മാധ്യമ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. നേരത്തെ ക്രിസ്മസ് ദിനത്തിൽ ദാരുണമായ ആക്രമണത്തിനാണ് ഗാസ സാക്ഷിയായത്. ഗാസ മുനമ്പിന്റെ മധ്യഭാഗത്തുള്ള മഗാസി അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു. ഗാസ നേരിട്ട ഏറ്റവും വലിയ ആക്രമണത്തിനാണ് ക്രിസ്മസ് തലേന്ന് സാക്ഷ്യം വഹിച്ചതെന്ന് പലസ്തീന്‍ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു. മറുവശത്ത്, വടക്കന്‍ ഗാസയിലെ ഹമാസിന്റെ ഭൂഗര്‍ഭ തുരങ്ക ശൃംഖലയില്‍ നിന്ന് അഞ്ച് ഇസ്രായേലി ബന്ദികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. കൂടാതെ തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസില്‍ ഇസ്രായേല്‍ നടത്തിയ പ്രത്യേക വ്യോമാക്രമണത്തില്‍ എട്ട് പേര്‍ കൂടി കൊല്ലപ്പെട്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























