ഖാന്‍ യൂനിസിന്റെ കീഴില്‍ ബന്ദികളെ പാർപ്പിക്കാൻ ഹമാസ് നിര്‍മ്മിച്ച വിശാലമായ ഭൂഗര്‍ഭ തുരങ്ക സമുച്ചയം കണ്ടെത്തി ഐഡിഎഫ് സേന; സജ്ജീകരണങ്ങൾക്കായി ഹമാസ് ചെലവഴിച്ചത് ദശലക്ഷക്കണക്കിന് ഷെക്കലുകള്‍...

ഖാന്‍ യൂനിസിന്റെ കീഴില്‍ ഹമാസ് നിര്‍മ്മിച്ച വിശാലമായ ഭൂഗര്‍ഭ തുരങ്ക സമുച്ചയം കണ്ടെത്തിയതായി ഐഡിഎഫ് സേന. കമാന്‍ഡോ യൂണിറ്റ്, യഹലോം കോംബാറ്റ് എഞ്ചിനീയറിംഗ് യൂണിറ്റ്, സ്‌പെഷ്യല്‍ ഫോഴ്സ് യൂണിറ്റുകള്‍ എന്നിവ ചേര്‍ന്നാണ് ഹമാസ് ബന്ദികളെ പാര്‍പ്പിച്ചിരുന്ന ഭൂഗര്‍ഭ തുരങ്കം കണ്ടെത്തിയത്. തുരങ്കത്തിന്റെ പ്രവേശന കവാടം ഒരു തകര കുടില്‍ കൊണ്ട് മറച്ചിരുന്നതായും തുരങ്കം മാധ്യമപ്രവര്‍ത്തകരെ കാണിച്ചതായും ഐഡിഎഫ് കൂട്ടിച്ചേര്‍ത്തു. ഒരു താല്‍ക്കാലിക ഗോവണിയിലൂടെയാണ് തുരങ്കത്തിലേക്ക് പ്രവേശിക്കുക. ഏകദേശം 2.5 മീറ്റര്‍ താഴെയാണ് ഇതു സ്ഥിതി ചെയ്യുന്നത്. കോണ്‍ക്രീറ്റും ഇലക്ട്രിക്കല്‍ വയറുകളും കൊണ്ട് ചുവരുകള്‍ നിരത്തിയ തുരങ്കം ചൂടും ഈര്‍പ്പവും നിറഞ്ഞതായിരുന്നു.
അകത്ത് ഒരു കുളിമുറി ഉണ്ടായിരുന്നതായും തുരങ്കത്തില്‍ ബന്ദികള്‍ ഉണ്ടായിരുന്നു എന്നതിന്റെ തെളിവുകള്‍ കണ്ടെത്തിയതായും സൈന്യം വ്യക്തമാക്കി. തുരങ്കത്തില്‍ നിന്ന് കൃത്യമായി എന്താണ് കണ്ടെത്തിയത് എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളെക്കുറിച്ചൊന്നും സൈന്യത്തിന്റെ മുഖ്യ വക്താവ് റിയര്‍ അഡ്മിന്‍ ഡാനിയല്‍ ഹഗാരി വിശദമാക്കിയില്ല. ബന്ദികളുടെ പേരോ അവര്‍ ജീവിച്ചിരിക്കുന്നുണ്ടോ ഇല്ലയോ എന്നും അദ്ദേഹം പറഞ്ഞില്ല.
'ഖാന്‍ യൂനിസില്‍ ഭൂമിക്കു മുകളിലും താഴെയുമായി ഞങ്ങള്‍ നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കുന്നത് തുടരുകയാണ്.സൈന്യം അവിടെ ഒരു തുരങ്കം കണ്ടെത്തി. ആ പരിമിതമായ സാഹചര്യത്തിലാണ് ബന്ദികള്‍ താമസിച്ചിരുന്നത്'' ഹഗാരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നവംബര്‍ അവസാനത്തില്‍ വെടിനിര്‍ത്തല്‍ കരാറില്‍ മോചിതരായ നിരവധി ബന്ദികള്‍ തുരങ്കങ്ങള്‍ക്കുള്ളില്‍ തടവിലാക്കപ്പെട്ടതായി വ്യക്തമാക്കിയിരുന്നു.
ഹമാസ് ഗാസ മുനമ്പിലുടനീളം തുരങ്കങ്ങള്‍ നിര്‍മിച്ചിട്ടുണ്ടെന്നും ആയുധങ്ങളെയും പോരാളികളെയും ഇത് വളരെക്കാലമായി ഉപയോഗിക്കുന്നുവെന്നും ഇസ്രായേല്‍ പറയുന്നു. കനത്ത പോരാട്ടം നടന്ന നഗരത്തിന്റെ ഒരു ഭാഗത്താണ് തുരങ്കം കണ്ടെത്തിയത്.സമീപത്തെ വീടുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. മറ്റൊരു കെട്ടിടത്തില്‍, നിരവധി അപ്പാര്‍ട്ട്‌മെന്റുകളുടെ ഭിത്തികള്‍ പൊട്ടിത്തെറിച്ചതായി കാണപ്പെട്ടു. സ്‌ഫോടക വസ്തുക്കള്‍ക്കായി തിരച്ചില്‍ നടത്തുന്ന ഇസ്രായേലി ബുള്‍ഡോസറുകളെക്കൊണ്ട് പ്രദേശം നിറഞ്ഞിരുന്നു. ഒരു ഒഴിഞ്ഞ സ്‌കൂളിന് പുറത്ത് ഒരു ടാങ്ക് പാര്‍ക്ക് ചെയ്തിരുന്നു. അവിടെ ഒരു ഇസ്രായേലി പതാക പുറത്തെ ചുവരുകളില്‍ തൂക്കിയിട്ടിരുന്നു.
ഹമാസ് നേതാവ് യെഹ്യ സിന്‍വാര്‍ ഖാന്‍ യൂനിസിലെവിടെയോ ഒരു തുരങ്കത്തില്‍ ഒളിച്ചിരിക്കുകയാണെന്ന് ഇസ്രായേല്‍ വിശ്വസിക്കുന്നു. ഖാന്‍ യൂനിസിലും ഗാസയുടെ സെന്‍ട്രല്‍ മഗാസി മേഖലയിലും കഴിഞ്ഞ ദിവസം 150 ലധികം ഹമാസ് ലക്ഷ്യസ്ഥാനങ്ങള്‍ ആക്രമിക്കപ്പെട്ടുവെന്ന് ഐഡിഎഫ് ബുധനാഴ്ച പറഞ്ഞതിന് പിന്നാലെയാണ് തുരങ്കത്തിനെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍. തുരങ്കം കുഴിക്കുന്നതിനും എയര്‍ വെന്റിലേഷന്‍ സംവിധാനങ്ങള്‍, വൈദ്യുത വിതരണം, പ്ലംബിംഗ് എന്നിവ സജ്ജീകരിക്കുന്നതിനുമായി ദശലക്ഷക്കണക്കിന് ഷെക്കലുകള്‍ ഹമാസ് ചെലവഴിച്ചതായാണ് നിഗമനം. എഞ്ചിനീയറിംഗ് സേനകള്‍, യഹലോം യൂണിറ്റ്, പ്രത്യേക സേനാ യൂണിറ്റുകള്‍, അധിക സേനകള്‍ എന്നിവ നൂതന സാങ്കേതിക വിദ്യകളും പ്രവര്‍ത്തന മാര്‍ഗങ്ങളും ഉപയോഗിച്ച് തുരങ്കങ്ങള്‍ കണ്ടെത്തുന്നതിനും അന്വേഷണം നടത്തുന്നതിനും പൊളിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ക്ക് ഒരേ സമയം നേതൃത്വം നല്‍കുകയാണ്. സെന്‍ട്രല്‍ ഗാസയില്‍ ഐഡിഎഫ് സൈനികര്‍ ഈ നീക്കത്തിനിടെ പ്രദേശത്ത് ആക്രമണം നടത്തി നിരവധി ഭീകരരെ കൊലപ്പെടുത്തിയതായി ഐഡിഎഫ് വക്താവ് യൂണിറ്റ് റിപ്പോര്‍ട്ട് ചെയ്തു.
തുരങ്കത്തില്‍ നിന്ന് പുറത്തുകടന്ന മൂന്ന് ഭീകരര്‍ എകെ 47 ആയുധങ്ങള്‍ ഉപയോഗിച്ചിരുന്നു. ഖാന്‍ യൂനിസിലെ മറ്റൊരു ഓപ്പറേഷനില്‍, ഐഡിഎഫ് സൈനികര്‍ക്ക് നേരെ തൊടുത്തുവിട്ട ടാങ്ക് വിരുദ്ധ മിസൈലുകളെത്തുടര്‍ന്ന്, തീവ്രവാദ അടിസ്ഥാന സൗകര്യങ്ങള്‍ സൈന്യം തകര്‍ത്തു. അല്‍-മഗാസി പ്രദേശത്ത് നടന്ന മറ്റൊരു ഓപ്പറേഷനില്‍, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി അറിയപ്പെടുന്ന ഒരു സ്‌കൂളില്‍ വച്ച് എട്ട് ഭീകരരെ സൈന്യം തിരിച്ചറിയുകയും സ്നൈപ്പര്‍ ഷോട്ടിലൂടെ ഇവരെ കൊലപ്പെടുത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha

























