ഇറാന്റെ മസ്തകത്തിൽ ആണി അടിക്കാൻ യു എസ്; ഫലസ്തീൻ യാഥാർഥ്യമാക്കും; ഹമാസിനെ തീർക്കും !!!

ലോകത്തിലെ ഏക ജൂതരാഷ്ട്രമാണ് ഇസ്രായേൽ. ഇന്ന് ഇസ്രായേൽ എന്ന് നമ്മൾ വിളിക്കുന്ന അതേ ഭൂഭാഗം തന്നെയാണ് പലസ്തീനി മുസ്ലീങ്ങളുടെയും ജന്മനാട്. ഇസ്രായേൽ എന്ന പേരുകേട്ടാൽ തന്നെ നമുക്കോർമ്മവരിക വർഷങ്ങളായി അവിടെ നടക്കുന്ന സംഘർഷങ്ങളെക്കുറിച്ചാണ്. ജൂതരും മുസ്ലീങ്ങളും തമ്മിലുള്ള തീരാത്ത ശത്രുതയെക്കുറിച്ചാണ്. അതിസങ്കീർണ്ണമാണ് അവർക്കിടയിലുള്ള ഭിന്നതയുടെ ചരിത്രം.
തമ്മിൽ നടത്തിയ അധിനിവേശങ്ങളുടെ, പരസ്പരം പ്രവർത്തിച്ച അതിക്രമങ്ങളുടെ, ഗറില്ലായുദ്ധങ്ങളുടെ ചരിത്രം ആരെയും അതിശയിപ്പിക്കുന്നതാണ് . എന്നാൽ നമ്മൾ ഓർക്കേണ്ട സത്യം യഹൂദരും മുസ്ലീങ്ങളും ജന്മനാൽ ശത്രുക്കളൊന്നും അല്ലായിരുന്നു എന്നതാണ് . ഇരുരാജ്യങ്ങളും തമ്മിലുള്ള പോരാട്ടങ്ങൾ ഒരിക്കലും മതത്തിന്റെ പേരിലുള്ളതും ആയിരുന്നില്ല. പിന്നെ ഇവർ തമ്മിൽ എന്തുണ്ടായി? എങ്ങനെ പരസ്പരം പോരടിക്കുന്ന കീരിയും പാമ്പും പോലെ ഇവർ ബാധ ശത്രുക്കളായി?
1920 വരെ ജറുസലേം ഓട്ടോമൻ സാമ്രാജ്യത്തിന്റെ അധീനതയിൽ ആയിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിൽ ഓട്ടോമൻ സാമ്രാജ്യത്തെ തോൽപിച്ച ബ്രിട്ടൻ ജെറുസലേം തങ്ങളുടെ അധീനതയിലാക്കി. പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിലാണ് ഭൂഗോളത്തിന്റെ പലഭാഗത്തായി ചിതറിക്കിടന്ന ജൂതർക്ക് സ്വന്തമായി ഒരു രാഷ്ട്രം വേണമെന്നുള്ള ചിന്തയുണ്ടാകുന്നത്. അവർക്ക് മറ്റുള്ള മതങ്ങളോട് വിശേഷിച്ച് പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു. സ്വന്തമായി ഒരു രാഷ്ട്രം വേണം. ഈ ഭൂഗോളത്തിൽ ജൂതമതത്തിന്റേതായി ഒരു ശാദ്വലഭൂമി. അങ്ങനെ ഒരു വാഗ്ദത്തഭൂമിക്കായുള്ള അവരുടെ മുന്നേറ്റത്തെ ലോകം 'സയണിസം' എന്ന് വിളിച്ചു.
ഇവർ തമ്മിലുള്ള യുദ്ധം ഒരു തുണ്ട് ഭൂമിക്കുവേണ്ടിയായിരുന്നു. നടന്നത് രണ്ടു ഘട്ടങ്ങളിലായും. ആദ്യം നടന്നത് അറബ്-ഇസ്രായേൽ യുദ്ധം, രണ്ടാമത് ഇസ്രായേൽ-പലസ്തീൻ യുദ്ധവും. ആദ്യത്തെ യുദ്ധം രണ്ടു മതങ്ങൾക്കിടയിൽ രാഷ്ട്രസ്ഥാപനവുമായി ബന്ധപ്പെട്ടുനടന്നത്. രണ്ടാമത്തേത് രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് ബ്രിട്ടീഷ് ഭരണം അവസാനിച്ച കാലത്ത് പൊട്ടിപ്പുറപ്പെട്ടതും. അന്ന് അറബികൾ വൈദേശിക ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം തേടിക്കൊണ്ടിരുന്നു. ലോകത്തിന്റെ പലകോണുകളിലായി ചിതറിക്കിടന്ന ജൂതരാകട്ടെ, പലവിധ പീഡനങ്ങളാൽ വലഞ്ഞ് സ്വന്തമായി ഒരു രാജ്യമുണ്ടാക്കാൻ ഒരുമ്പെട്ടിറങ്ങിയ കാലവും.
പലസ്തീനും ഇസ്രയേലും തമ്മിൽ എന്നും സംഘർഷങ്ങൾ ഉണ്ടായിട്ട്ണ്ട്. അവർക്ക് സന്ധിചെയ്യാൻ പറ്റാത്തതായി പല വിഷയങ്ങളുമുണ്ട്. പലസ്തീൻ അഭയാർത്ഥികൾ , വെസ്റ്റ് ബാങ്കിലെ ജൂതകയ്യേറ്റങ്ങൾ , ജറുസലേം ,പങ്കിടലിൽ ഉള്ള അവ്യക്തത . എല്ലാറ്റിനും പുറമേ, പലസ്തീൻ എന്ന ഒരു പരമാധികാര രാഷ്ട്രം തങ്ങളുടെ അതിർത്തിയിൽ വരുന്നതിനോടുള്ള ഇസ്രായേലിന്റെ പ്രകടമായ എതിർപ്പ് . അങ്ങനെ ഒരു തരത്തിലും സംഘർഷങ്ങൾക്ക് അയവുവരാത്ത, പ്രശ്‌നപരിഹാരത്തിന് യാതൊരു പ്രതീക്ഷകളും ഇല്ലാത്ത സാഹചര്യത്തിലാണ്, ഇപ്പോൾ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പുതിയൊരു പരിഹാരവുമായി വന്നിട്ടുള്ളത്.
പ്രാദേശിക ബന്ധങ്ങൾ സാധാരണ നിലയിലാക്കാനും ഇറാനെ ഒറ്റപ്പെടുത്താനും ഇസ്രയേലിന് മുന്നിലുള്ള ഏറ്റവും നല്ല മാർഗം ഫലസ്തീൻ രാഷ്ട്രം അംഗീകരിക്കുക എന്നതാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ.
‘ഒന്നുകിൽ ഇസ്രഈലിന് പ്രാദേശിക രാജ്യങ്ങളിൽ നിന്നും യു.എസിൽ ഇന്നും സുരക്ഷാ വാഗ്ദാനങ്ങളോടെ ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കാം, അല്ലെങ്കിൽ ഇറാന്റെ പിന്തുണയോടെയുള്ള ഹമാസിന്റെയും ഹൂത്തികളുടെയും ഹിസ്ബുള്ളയുടെയും തീവ്രവാദം കണ്ടുകൊണ്ടിരിക്കുന്നത് തുടരാം,’ ബ്ലിങ്കൻ പറഞ്ഞു. ഈജിപ്തിൽ സന്ദർശനം നടത്തിയ ബ്ലിങ്കൻ കെയ്റോയിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഇത് പറഞ്ഞത്.
തുർക്കി, ഗ്രീസ്, ജോർദാൻ, ഖത്തർ, സൗദി അറേബ്യ, ഇസ്രഈൽ, വെസ്റ്റ് ബാങ്ക്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിൽ ഒരാഴ്ച നീണ്ട പര്യടനം നടത്തുകയാണ് ബ്ലിങ്കൻ. ഇറാനെയും കൂട്ടാളികളെയും ഒറ്റപ്പെടുത്താനുള്ള ഏക മാർഗം ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കുക എന്നതാണെന്ന് ബ്ലിങ്കൻ പറഞ്ഞു. ഇസ്രഈലിനെതിരായി അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ സൗത്ത് ആഫ്രിക്ക കേസ് ഫയൽ ചെയ്തതിനെ പിന്തുണച്ചുകൊണ്ട് അറബ് ലീഗ് പ്രസ്താവന പുറത്തുവിട്ടതിന് പിന്നാലെയാണ് ബ്ലിങ്കന്റെ ഈജിപ്ത് സന്ദർശനം.
ഇസ്രഈലിനെതിരെ ദക്ഷിണാഫ്രിക്ക ഫയൽ ചെയ്ത കേസ് പക്ഷപാതമില്ലാതെ പരിഗണിക്കണമെന്നും യു.എസിന്റെ സമ്മർദത്തിന് വഴങ്ങരുതെന്നും അന്താരാഷ്ട്ര നീതിന്യായ കോടതിയോട് ഇറാൻ ആവശ്യപ്പെട്ടു . യു.എസിന്റെ രാഷ്ട്രീയ സമ്മർദങ്ങൾക്ക് വഴങ്ങരുത്,’ എന്നാണു ഇറാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് നാസർ കനാനി പറയുന്നത് . ഗസയിലെ യുദ്ധമുഖത്ത് പരാജയം നേരിട്ട ഇസ്രഈലും യു.എസും രാഷ്ട്രീയ, മാധ്യമ മേഖലകളിൽ തങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഹമാസിന്റെ ഒക്ടോബർ ഏഴിന് നടന്ന അൽ അഖ്സ സ്റ്റോം ഓപ്പറേഷന്റെ പ്രധാന നേട്ടം, ഇസ്രഈലിന് അനുകൂലമായി ആഗോള തലത്തിൽ വ്യാജ വാർത്തകൾ പടച്ച ഇസ്രഈൽ – യു.എസ് മാധ്യമ കുത്തക തകർന്നു എന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ പൊതുമേഖല സ്ഥാപനങ്ങൾ ഇസ്രഈലിനെ ബഹിഷ്കരിക്കുന്നതും ഉപരോധിക്കുന്നതും വിലക്കിക്കൊണ്ടുള്ള ബിൽ യു.കെ പാർലമെൻറ് പാസാക്കി. യു.കെ പാർലമെന്റ് ലോവർഹൗസ് ആയ ഹൗസ് ഓഫ് കോമൺസാണ് ബില്ല് പാസാക്കിയത്. ഗസയിൽ ഇസ്രഈൽ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ എതിർത്തുകൊണ്ട് നിരവധി ബഹിഷ്കരണ ക്യാമ്പയിനുകളും ഉപരോധങ്ങളും യു.കെയിൽ പൊതുമേഖല സ്ഥാപനങ്ങൾ നടത്തിയിരുന്നു.
ഇത് വിലക്കിക്കൊണ്ടുള്ള ബില്ലാണ് പാർലമെന്റ് പാസാക്കിയത്. എന്നാൽ ഈ ബില്ലിനെതിരെ ഫലസ്തീൻ അനുകൂല ഗ്രൂപ്പുകളും മനുഷ്യാവകാശ സംഘടനകളും വിമർശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇസ്രഈൽ നടത്തുന്ന വംശഹത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്ക നൽകിയ കേസിൽ വിചാരണ ആരംഭിക്കുന്നതിനു തൊട്ടുമുൻപ് ആണ് യു.കെ പാർലമെന്റ് ബിൽ പാസാക്കുന്നത്
https://www.facebook.com/Malayalivartha

























