ചെങ്കടലിലൂടെ ഇസ്രയേലിലേക്കും തിരിച്ചും ചരക്കു കടത്തുന്ന കപ്പലുകൾ ആക്രമിക്കുന്ന, യെമന്റെ ഭൂരിഭാഗവും കയ്യടക്കി വാഴുന്ന, ഹൂതികൾക്കെതിരെ യുഎസും ബ്രിട്ടനും തുടങ്ങിയ പോരാട്ടം യൂറോപ്പിലെയും അറബ് ലോകത്തെയും അവരുടെ സുഹൃത്തുക്കളെ വിഷമിപ്പിച്ചിരിക്കുന്നു...

ചെങ്കടലിലൂടെ ഇസ്രയേലിലേക്കും തിരിച്ചും ചരക്കു കടത്തുന്ന കപ്പലുകൾ ആക്രമിക്കുന്ന, യെമന്റെ ഭൂരിഭാഗവും കയ്യടക്കി വാഴുന്ന, ഹൂതികൾക്കെതിരെ യുഎസും ബ്രിട്ടനും തുടങ്ങിയ പോരാട്ടം യൂറോപ്പിലെയും അറബ് ലോകത്തെയും അവരുടെ സുഹൃത്തുക്കളെ വിഷമിപ്പിച്ചിരിക്കുന്നു.
ചെങ്കടൽ സുരക്ഷിതമാക്കാൻ യുഎസിന്റെ നേതൃത്വത്തിൽ നടത്തുന്ന ‘ഓപ്പറേഷൻ പ്രോസ്പെരിറ്റി ഗാർഡിയനു’മായി ഫ്രാൻസ്, സ്പെയിൻ, ഇറ്റലി എന്നീ രാജ്യങ്ങൾ പൂർണമായി നിസ്സഹകരിക്കുന്നു. നെതർലൻഡ്സ് പോരാട്ടസാമഗ്രികൾ നൽകുന്നുണ്ട്. ജർമനിയും ഡെന്മാർക്കും നീക്കത്തെ ന്യായീകരിച്ചിട്ടുണ്ട്. അറബ്‌ലോകത്തുനിന്നു സഹകരിക്കുന്നതു ബഹ്റൈൻ മാത്രം. ഓസ്ട്രേലിയയും കാനഡയും ന്യൂസീലൻഡുമാണ് പിന്തുണയ്ക്കുന്ന പ്രധാനരാജ്യങ്ങൾ. പോരാടുന്ന രാജ്യങ്ങളും (യുഎസ്, ബ്രിട്ടൻ) പോരാട്ടത്തെ ശക്തമായി പിന്തുണയ്ക്കുന്ന പ്രധാനികളും (ഓസ്ട്രേലിയ, കാനഡ, ന്യൂസീലൻഡ്) ഇംഗ്ലിഷ് ഭാഷാ രാജ്യങ്ങളാണെന്നതു ശ്രദ്ധേയം.
അടുത്തകാലത്തായി ആഗോളരാഷ്ട്രീയത്തിൽ ഈ 5 രാജ്യങ്ങളുടെ അനൗദ്യോഗിക കൂട്ടായ്മയെ ലോകം ശ്രദ്ധിച്ചുവരികയാണ്. കാനഡയിലെ ഖലിസ്ഥാൻ പ്രവർത്തകരുടെ മരണത്തിനു പിന്നിൽ ഇന്ത്യയുടെ കൈകളുണ്ടെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപണമുയർത്തിയപ്പോഴും ഈ കൂട്ടായ്മ ലോകശ്രദ്ധയിലെത്തി. ഫൈവ് ഐസ് (5 കണ്ണുകൾ) എന്നറിയപ്പെടുന്ന ഈ രാജ്യങ്ങൾ തമ്മിലുള്ള ഇന്റലിജൻസ് സഹകരണത്തിലൂടെയാണ് ഇന്ത്യയുടെ കൈകൾ കണ്ടുപിടിക്കപ്പെട്ടതെന്നാണ് അന്നു വെളിപ്പെട്ടത്. ഇന്ത്യ ആരോപണം നിഷേധിച്ചു.
2021 ൽ തുടക്കമിട്ട ഔക്കസ് (AUKUS) എന്ന ശാക്തികസഖ്യമാണ് മറ്റൊന്ന്. ഓസ്ട്രേലിയ, യുകെ, യുഎസ് എന്നിവയുടെ ആദ്യാക്ഷരങ്ങൾകൊണ്ട് പേരിട്ട ഈ സഖ്യം ആണവസാങ്കേതികവിദ്യ വരെ പരസ്പരം കൈമാറുന്ന അനൗദ്യോഗികസഖ്യമായി മാറി. രണ്ടു വർഷം മുൻപ് ഔക്കസിന്റെ ആഭിമുഖ്യത്തിലുള്ള ആണവമുങ്ങിക്കപ്പൽ പദ്ധതിയിൽ സഹകരണം ലഭിക്കുമെന്നായപ്പോൾ, നേരത്തേ ഫ്രാൻസിനു നൽകിയിരുന്ന കരാർ ഓസ്ട്രേലിയ റദ്ദാക്കിയത് പാശ്ചാത്യ ശാക്തികസഖ്യത്തിന്റെ കെട്ടുറപ്പിനു വെല്ലുവിളിയായിരുന്നു.
https://www.facebook.com/Malayalivartha

























