സൂയസ് കനാലിൽ യു.എസ്, യു.കെ വാണിജ്യ കപ്പലുകൾ തടഞ്ഞ് ഹൂതികൾ...

സൂയസ് കനാലിൽ യു.എസ്, യു.കെ വാണിജ്യ കപ്പലുകൾ തടഞ്ഞ് ഹൂതികൾ. നേരത്തെ, ഇസ്രായേലിലേക്കുള്ള വാണിജ്യ കപ്പലുകൾ മാത്രമാണ് തടഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം മുതൽ യു.എസ്, യു.കെ കപ്പലുകളും ചെങ്കടൽ മുറിച്ച് കടക്കാൻ അനുവദിക്കില്ലെന്ന് യമൻ സുപ്രിം പൊളിറ്റിക്കൽ കൗൺസിൽ മുഹമ്മദ് അൽ-ബുഹൈതി പറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസവും യു.എസ് യമനിൽ ആക്രമണം നടത്തി. സനയിലെ നിരീക്ഷണ റഡാറുകൾ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് യു.എസ് സേന അറിയിച്ചു. സനയിലെ വ്യോമത്താവളത്തിന് നേരെയും തീരദേശ നഗരമായ ഹൊദൈദയിലും ആക്രമണം നടന്നതായി റിപ്പോർട്ടുകളുണ്ട്.
ചെങ്കടലിലും മിഡില്‍ ഈസ്റ്റിലും തുടരുന്ന സംഘർഷങ്ങള്‍ ആഗോള സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്‌ധർ അഭിപ്രായപ്പെടുന്നു. ഇതിനു പുറമെ പണപ്പെരുപ്പം വർധിക്കാനും ഊർജവിതരണത്തിന് തടസം നേരിടാനും സാധ്യതകളുണ്ടെന്നും വിലയിരുത്തലുണ്ട്. യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്കയും യുകെയും നടത്തുന്ന തുടരാക്രമണങ്ങള്‍ രൂക്ഷമായതാണ് പുതിയ പ്രതിസന്ധിക്ക് കാരണം.
ഉയർന്ന പലിശനിരക്ക്, വളർച്ചാനിരക്കിലെ ഇടിവ്, സ്ഥിരമായ പണപ്പെരുപ്പം, അഗോള അനിശ്ചിതാവസ്ഥ എന്നിവയിലേക്ക് പ്രതിസന്ധി നയിച്ചേക്കുമെന്നാണ് ലോക ബാങ്കിലെ സാമ്പത്തിക വിദഗ്ദർ അഭിപ്രായപ്പെട്ടിരിക്കുന്നത്. ആഗോള സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോർട്ടില്‍ മിഡില്‍ ഈസ്റ്റിലെ പ്രതിസന്ധിയും, യുക്രെയ്‌ന്‍-റഷ്യ യുദ്ധവും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് പറയുന്നത്.
ചൈനയില്‍ പ്രതീക്ഷിച്ചതിലും താഴ്ന്ന വളർച്ച, വ്യാപരത്തിലുണ്ടാകുന്ന ഇടിവ്, കാലാവസ്ഥയുമായി ബന്ധപ്പെട്ട ദുരന്തങ്ങള്‍ എന്നിവയെല്ലാം ആഗോളസാമ്പത്തിക വ്യവസ്ഥയെ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha

























