മൂന്ന് ഇസ്രായേലി ബന്ദികളുടെ വീഡിയോ പുറത്ത് വിട്ട് ഹമാസ്; ഇവരുടെ വിധി നാളെ ഞങ്ങള്‍ നിങ്ങളെ അറിയിക്കും...

ഗാസയില്‍ തടവിലായ മൂന്ന് ഇസ്രായേലി ബന്ദികളുടെ വീഡിയോ പുറത്ത് വിട്ട് ഹമാസ്. ഹമാസിനെതിരെയുള്ള ആക്രമണം അവസാനിപ്പിക്കാനും യുദ്ധത്തിന്റെ 100-ാം ദിവസത്തോട് അനുബന്ധിച്ച് തങ്ങളുടെ തടവിലുള്ള ബന്ധികളെ മോചിപ്പിക്കാനും ഇസ്രായേലിനോട് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഹമാസ് വീഡിയോ സംപ്രേഷണം ചെയ്തത്. ഇരുപത്താറുകാരിയായ നോവ അര്‍ഗമണി, അമ്പത്തിമൂന്ന് കാരിയായ യോസി ഷരാബി, മുപ്പത്തെട്ടുകാരിയായ ഇറ്റായി സ്വിര്‍സ്‌കി എന്നിവരുടെ വീഡിയോ ദൃശ്യങ്ങളാണ് ഹമാസ് പുറത്തുവിട്ടത്. 37 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ എപ്പോഴാണ് ചിത്രീകരിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല.
'ഇവരുടെ വിധി നാളെ ഞങ്ങള്‍ നിങ്ങളെ അറിയിക്കും' എന്നും അനുബന്ധമായി വീഡിയോയില്‍ പറയുന്നുണ്ട്. ഇസ്രായേല്‍ സര്‍ക്കാരിനോട് തങ്ങളെ നാട്ടിലേക്ക് തിരികെ കൊണ്ടുവരാന്‍ ബന്ദികള്‍ വിഡിയോയില്‍ ആവശ്യപ്പെടുന്നുണ്ട്. ദൃശ്യങ്ങളില്‍ ബന്ദികള്‍ സ്വയം പരിചയപ്പെടുത്തുകയും തങ്ങളുടെ സുരക്ഷിതമായ തിരിച്ചുവരവിന് ഇസ്രായേലി ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട്.
ആക്രമണത്തിന്റെ ആദ്യ വീഡിയോകളിലൊന്നില്‍ പകര്‍ത്തിയ അര്‍ഗമണിയുടെ ദൃശ്യങ്ങളില്‍, ''എന്നെ കൊല്ലരുത്!'' എന്ന് ഹമാസ് ഭീകരരോട് അപേക്ഷിക്കുന്നുണ്ട്. യുവതിയെ ബലമായി ഒരു മോട്ടോര്‍ സൈക്കിളില്‍ കയറ്റി തട്ടിക്കൊണ്ട് പോവുകയായിരുന്നു. കാമുകന്‍ അവിനാഥന്‍ ഓറിനെ മാരീചാ ശേഷമായിരുന്നു അര്‍ഗമണിയെ തട്ടിക്കൊണ്ട് പോയത്.
ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സൂപ്പര്‍നോവ റേവ് ആക്രമണത്തിന്റെ ഭീകരതയെ പ്രതീകപ്പെടുത്തുന്നതാണ് ഈ ദൃശ്യങ്ങള്‍. മസ്തിഷ്‌ക ക്യാന്‍സറുമായി മല്ലിടുന്ന നോവയുടെ അമ്മ ലിയോറ അര്‍ഗമണി, മകളുടെ മോചനത്തിനായി ഇസ്രായേലിലേക്കും ചൈനയിലേക്കും ഉള്‍പ്പെടെ അന്താരാഷ്ട്ര അഭ്യര്‍ത്ഥനകള്‍ നടത്തിയിരുന്നു. തന്റെ മകളെ അവസാനമായി ആശ്ലേഷിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് പ്രസിഡന്റ് ബൈഡനെയും സമീപിച്ചിരുന്നു. യോസി ഷറാബിയെയും സഹോദരന്‍ എലിയെയും കിബ്ബട്ട്‌സ് ബീരിയിലെ അവരുടെ വീടുകളില്‍ നിന്ന് ഹമാസ് ഭീകരര്‍ തട്ടിക്കൊണ്ട് പോവുകയായിരുന്നു.
അതിനിടെ ഇസ്രായേല്‍ സൈന്യം ഗാസയില്‍ ഷെല്ലാക്രമണം നടത്തിയതിനാല്‍ ബന്ദികളാക്കിയ ചിലരുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ഹമാസ് വ്യക്തമാക്കി. ഇസ്രായേലിന്റെ ആക്രമണത്തില്‍ ബന്ദികള്‍ കൊല്ലപ്പെട്ടിരിക്കാമെന്നും ഹമാസ് ചൂണ്ടിക്കാട്ടുന്നു. ഇസ്രായേല്‍ സൈനിക ആക്രമണങ്ങള്‍ക്ക് പ്രതികാരമായി ബന്ദികളെ വധിക്കുമെന്ന് യുദ്ധത്തിന്റെ തുടക്കത്തില്‍ ഹമാസ് ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ ബന്ദികളെ സംബന്ധിച്ച് ഹമാസ് പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളോട് പ്രതികരിക്കാന്‍ ഇസ്രായേല്‍ വിസമ്മതിച്ചു.
ബന്ദികളുടെ വീഡിയോ ദൃശ്യങ്ങള്‍ കാട്ടി തങ്ങളെ മാനസികമായി തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ഹമാസ് നടത്തുന്നതെന്നും ഇസ്രായേല്‍ ആരോപിച്ചു. നേരത്തെ കൊല്ലപ്പെട്ട ബന്ദികളുടെ ശവശരീരങ്ങള്‍ ഇസ്രായേല്‍ കണ്ടെടുത്തിരുന്നു. ശവശരീരങ്ങള്‍ പരിശോധിച്ചതില്‍ നിന്നും അവര്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതാണെന്ന ഹമാസ് വാദത്തോട് യോജിക്കാന്‍ കഴിയുന്നില്ലെന്നും ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയത്തിലെ ഫോറന്‍സിക് ഉദ്യോഗസ്ഥനായ ഹാഗര്‍ മിസ്രാഹി ഡിസംബര്‍ 31 ന് പ്രാദേശിക ടിവിയോട് പറഞ്ഞു.
https://www.facebook.com/Malayalivartha

























