നെതന്യാഹു യുദ്ധം അവസാനിപ്പിച്ചാലും മൊസാദ് അടങ്ങില്ല;ഹമാസിന്റെ യഥാര്‍ത്ഥ ലക്ഷ്യം എന്ത് അത് ചൂഴ്‌ന്നെടുത്ത് ഇസ്രയേല്‍ ചാരസംഘടന,ഹമാസ് ഭീകര കൂട്ടത്തെ വെച്ച് കളിക്കുന്ന ഇറാനേയും തൂക്കുമെന്ന് മൊസാദ് തലവന്‍,ഹിസ്ബുള്ള-ഹൂതി സംഘത്തേയും ഇറക്കിയിരിക്കുന്നതിന് പിന്നില്‍ വന്‍ ലക്ഷ്യം,എല്ലാം പൊളിച്ചടുക്കാന്‍ ഇറങ്ങി ചാരന്മാര്‍

മൊസാദിന്റെ അത്മാഭിമാനത്തില്‍ അടിച്ച ഹമാസ് ഇനി ഭൂമിയില്‍ വേണ്ട. ഈ ഉറച്ച തീരുമാനത്തിലാണ് ഇസ്രയേല്‍ ചാരസംഘടന. യുദ്ധം നിര്‍ത്താന്‍ ഇനി നെതന്യാഹു തയ്യാറായാലും മൊസാദ് പിന്‍വാങ്ങില്ല. ഇസ്രയേല്‍ മാത്രമാണ് ഹമാസിന്റെ ലക്ഷ്യമെന്ന് കരുതുന്ന രാജ്യങ്ങള്‍ ചില വസ്തുതകള്‍ തിരിച്ചറിയുക. ഹമാസിന് വേണ്ടി വാദിക്കുന്ന അറബ് രാഷ്ട്രങ്ങളും ഇതറിയണം എന്നിട്ട് മറുപടി പറയുക. മധ്യേഷ്യ , ആഫ്രിക്ക, യൂറോപ്പ് എല്ലാവരും അവരുടെ ലിസ്റ്റില്‍ ഉണ്ട്. ഹമാസിന്റെ വന്‍ ലക്ഷ്യങ്ങളെ കുറിച്ച് വെളിപ്പെടുത്തി മൊസാദ്.
പലസ്തീന്റെ ആഭ്യന്തര കാര്യത്തില്‍ മാത്രം ഇടപെടുന്ന ഒരു സംഘടനയല്ല മറിച്ച് ഇസ്ലാമിക് സ്റ്റേറ്റ് പോലെ, അല്‍ ഖൈദ പോലെ ലോകമാകെ വ്യാപിക്കാനുദ്ദേശിക്കുന്ന ഒരു തീവ്രവാദ സംഘടനയാണ് ഹമാസ് എന്ന് വെളിപ്പെടുത്തി ഇസ്രായേല്‍ സൈന്യം. ലോകമെമ്പാടുമുള്ള സാധാരണക്കാരെ ആക്രമിക്കാന്‍ ഹമാസ് വിദേശത്ത് പ്രവര്‍ത്തനം വ്യാപിപ്പിച്ചതായി തെളിയിക്കുന്ന 'ഗണ്യമായ' വിവരങ്ങള്‍ തുടര്‍ച്ചയായ രഹസ്യാന്വേഷണ ശ്രമങ്ങളിലൂടെ വെളിപ്പെട്ടതായി മൊസാദും ഇസ്രായേല്‍ സുരക്ഷാ ഏജന്‍സിയും ഇസ്രായേല്‍ പ്രതിരോധ സേനയും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായേല്‍, ജൂത, പാശ്ചാത്യ രാജ്യങ്ങളെ 'ഏത് വിലകൊടുത്തും' ആക്രമിക്കാന്‍ ലക്ഷ്യമിടുന്ന ഇറാന്റെ ആഗോള ഭീകര പ്രവര്‍ത്തനത്തില്‍ നിന്ന് ഹമാസ് 'പ്രചോദനം' നേടിയിരിക്കുകയാണെന്ന് മൊസാദ് പ്രസ്താവനയില്‍ വ്യക്തമാക്കി.
ഹമാസിന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ സമഗ്രവും ആഴത്തിലുള്ളതുമായ ചിത്രം, പ്രവര്‍ത്തന മേഖലകള്‍, ആക്രമണ ലക്ഷ്യങ്ങള്‍, പ്രവര്‍ത്തനം നടപ്പിലാക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എന്നിവ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ലഭിച്ചതായി ഇസ്രായേല്‍ സുരക്ഷാ ഏജന്‍സികള്‍ പറഞ്ഞു. ലെബനനിലെ ഹമാസ് കമാന്‍ഡര്‍മാര്‍ മുതല്‍ ഏറ്റവും ഒടുവില്‍ നടന്ന ആക്രമണത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന അവസാന ആക്രമണകാരികള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. സ്വീഡനിലെ ഇസ്രായേല്‍ എംബസി ആക്രമിക്കാനുള്ള ഉദ്ദേശ്യം, ആളില്ലാ വിമാനങ്ങള്‍ ഏറ്റെടുക്കല്‍, യൂറോപ്പിലെ ക്രിമിനല്‍ സംഘടനകളില്‍ നിന്നുള്ള സഹായം തുടങ്ങിയ വിവരങ്ങളും ലഭ്യമായിട്ടുണ്ട്. കഴിഞ്ഞ മാസം, ഡാനിഷ്, ജര്‍മ്മന്‍ അധികാരികള്‍ യൂറോപ്യന്‍ മണ്ണില്‍ സിവിലിയന്മാരെ ആക്രമിക്കാന്‍ ഹമാസിന് വേണ്ടി പ്രവര്‍ത്തിച്ച ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടു കൂടി, ഇസ്രായേല്‍ ആദ്യമേ പറയുന്നത് പോലെ ഇത് ഇസ്രയേലിന്റെ മാത്രം യുദ്ധമല്ലാതായി തീര്‍ന്നിരിക്കുകയാണ്
ഹമാസ് തീവ്രവാദികള്‍ സ്വയം ചൊറിഞ്ഞു പണി വാങ്ങിയതാണ് ഇപ്പോള്‍ ഗസ്സയില്‍ കാണുന്ന ദുരിതങ്ങളെല്ലാം. തിരിച്ചടിയില്‍ ഗസ്സാ നഗരം മുഴുവന്‍ വാസയോഗ്യം അല്ലാതായി. ഗസ്സയിലെ ജനങ്ങള്‍ മറ്റിടങ്ങളിലേക്ക് പലായനം ചെയ്യേണ്ട അവസ്ഥയും ഉണ്ടായി. ഗസ്സയില്‍ ഇനി ഹാമാസിനെ കാലു കുത്താന്‍ അനുവദിക്കില്ലെന്നാണ് ഇസ്രയേല്‍ നിലപാട്. ഇവിടെ സിറ്റി പുനര്‍നിര്‍മ്മിച്ച ശേഷം മറ്റൊരു ഭരണകൂടത്തെ സൃഷ്ടിക്കുക എന്നതാണ് ഇസ്രയേല്‍ നിലപാട്. ഹമാസ് നേതാക്കളെ തീര്‍ത്തേ അടങ്ങൂവെന്നും ഇസ്രയേല്‍ നിലപാട് ആവര്‍ത്തിക്കുന്നു.
അന്താരാഷ്ട്ര കോടതി ഉള്‍പ്പെടെ ആരുപറഞ്ഞാലും യുദ്ധത്തില്‍ നിന്ന് പിന്മാറില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടിവരയിട്ടു പറഞ്ഞു. ലക്ഷ്യം നേടുംവരെ ഗസ്സ യുദ്ധം തുടരുമെന്നും അന്താരാഷ്ട്ര എതിര്‍പ്പുകള്‍ കാര്യമാക്കുന്നില്ലെന്നും നെതന്യാഹു പറഞ്ഞു.
ഇസ്രയേല്‍ അതിക്രമത്തിനെതിരെ പ്രതികരിക്കുന്ന ഇറാനെയും ഹൂതികളെയും ഉന്നമിട്ട് നെതന്യാഹുവിന്റെ പ്രതികരണം. വംശഹത്യ ആരോപിച്ച് അന്താരാഷ്ട്ര കോടതിയെ സമീപിച്ച ദക്ഷിണാഫ്രിക്കക്കെതിരെയും നേരത്തേ ഇസ്രയേല്‍ രംഗത്തുവന്നിരുന്നു. വെസ്റ്റ് ബാങ്കിലും തീ പടര്‍ത്താനാണ് ഹമാസ് നീക്കമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി പറഞ്ഞു. ഗസ്സ യുദ്ധത്തിന്റെ നൂറാം ദിവസമായ ഇന്നലെ 125 പേരാണ് മരണപ്പെട്ടത്. ഗസ്സയില്‍ തകര്‍ക്കപ്പെട്ട വീടുകളുടെ മാത്രം എണ്ണം 3.59 ലക്ഷം കവിഞ്ഞു. ഇന്നലെയും വ്യാപക ആക്രമണങ്ങളാണ് നടന്നത്. വെസ്റ്റ് ബാങ്കിലും മൂന്ന് പേരെ ഇസ്രയേല്‍ സുരക്ഷാ സേന കൊലപ്പെടുത്തി. ഫലസ്തീന്‍ ജനതക്കെതിരായ കടന്നുകയറ്റം അവസാനിപ്പിക്കാതെ ചര്‍ച്ചക്ക് പ്രസക്തിയില്ലെന്ന് അല്‍ഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ പ്രതികരിച്ചു.
തെല്‍അവീവ്, അഷ്‌ദോദ് നഗരങ്ങള്‍ക്കു നേരെ അല്‍ഖസ്സാം ബ്രിഗേഡ് നിരവധി റോക്കറ്റുകള്‍ അയച്ചു. ഗസ്സയില്‍ ഇസ്രയേല്‍ സൈനികസാന്നിധ്യമുള്ളിടത്തു നിന്നാണ് അല്‍ഖസ്സാം ബ്രിഗേഡ് റോക്കറ്റുകള്‍ തൊടുത്തുവിട്ടത്. ലബനാനില്‍ നിന്നുള്ള മിസൈല്‍ ആക്രമണത്തില്‍ 5 സൈനികര്‍ക്ക് പരിക്കേറ്റതായും ഒരു സ്ത്രീ കൊല്ലപ്പെട്ടതായും ഇസ്രയേല്‍ സ്ഥിരീകരിച്ചു. ഇതിനുള്ള പ്രത്യാക്രമണമെന്നോണം ഹിസ്ബുല്ല കേന്ദ്രങ്ങളില്‍ വ്യാപക ബോംബാക്രമണം നടന്നു. അതിനിടെ ഗസ്സയില്‍ വെടിനിര്‍ത്തലും സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രവും ആവശ്യപ്പെട്ട് ചൈനയും രംഗത്തുവന്നു. ഗസ്സ അധിനിവേശത്തിന്റെ നൂറാം ദിവസത്തില്‍ കൈറോയില്‍ ഈജിപ്ത് വിദേശകാര്യ മന്ത്രി സാമിഹ് ശൗക്രിയോടൊപ്പം നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
കിഴക്കന്‍ ജറൂസലം തലസ്ഥാനമായി 1967ലെ അതിര്‍ത്തി മാനദണ്ഡമാക്കി സ്വതന്ത്ര പരമാധികാര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കല്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഗസ്സയില്‍ സിവിലിയന്‍ കൂട്ടക്കൊല നൂറാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തില്‍ അടിയന്തരമായി വെടിനിര്‍ത്തണമെന്ന് ഇരുവരും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ ആ ആവശ്യം ഇസ്രയേല്‍ തള്ളുകയാണ് ഉണ്ടായത്. കരയുദ്ധം ആരംഭിച്ചതുമുതല്‍ 1,106 സൈനികര്‍ക്ക് പരിക്കേറ്റതായി ഇസ്രയേല്‍ സേന അറിയിച്ചു. 240 പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഗസ്സ കടുത്ത ഭക്ഷ്യക്ഷാമത്തിലേക്കാണ് നീങ്ങുന്നതെന്ന് ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഏജന്‍സി മേധാവി ഫിലിപ്പെ ലസാരിനി മുന്നറിയിപ്പ് നല്‍കി. അതേസമയം, ചെങ്കടല്‍ വഴിയുള്ള കപ്പല്‍ ഗതാഗതം ഇനിയും തടസ്സപ്പെടുത്തുകയാണെങ്കില്‍ ഹൂതികളെ വീണ്ടും ആക്രമിക്കാന്‍ മടിക്കില്ലെന്ന് യു.കെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറണ്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























