ഇസ്രായേലിൻ്റെ `ചാരപ്രവർത്തന കേന്ദ്രം´ ആക്രമിച്ചതായി ഇറാൻ്റെ വെളിപ്പെടുത്തൽ... ചാര ഏജൻസിയായ മൊസാദിൻ്റെ സ്ഥാപനമാണ് ആക്രമിക്കപ്പെട്ടത്...ഇറാനിൽ ഭീകര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഉൾപ്പെടെയുള്ളവർക്കെതിരെ ആക്രമണം നടത്തി..

ഇറാഖിലെ അർദ്ധ സ്വയംഭരണ പ്രദേശമായ കുർദിസ്ഥാൻ മേഖലയിൽ സ്ഥിതി ചെയ്തിരുന്ന ഇസ്രായേലിൻ്റെ `ചാരപ്രവർത്തന കേന്ദ്രം´ ആക്രമിച്ചതായി ഇറാൻ്റെ വെളിപ്പെടുത്തൽ. ഇറാൻ റെവല്യൂഷണറി ഗാർഡുകളെ ഉദ്ധരിച്ച് സ്റ്റേറ്റ് മീഡിയ തിങ്കളാഴ്ച ഇക്കാര്യം റിപ്പോർട്ട് ചെയ്തു. അതേസമയം ഇസ്ലാമിക് സ്റ്റേറ്റിനെതിരെ സിറിയയിലും ആക്രമണം നടത്തിയതായും എലൈറ്റ് ഫോഴ്‌സ് വ്യക്തമാക്കി. തിങ്കളാഴ്ച രാത്രി വൈകി ഈ മേഖലയിലെ ചാരപ്രവർത്തന കേന്ദ്രങ്ങളും ഇറാനിയൻ വിരുദ്ധ തീവ്രവാദ ഗ്രൂപ്പുകളുടെ കേന്ദ്രങ്ങളും നശിപ്പിക്കാനായി ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചുവെന്ന് ഇറാൻ ഗാർഡ്സ് പ്രസ്താവനയിൽ വ്യക്തമാക്കി. ഇസ്രായേലിൻ്റെ ചാര ഏജൻസിയായ മൊസാദിൻ്റെ സ്ഥാപനമാണ് ആക്രമിക്കപ്പെട്ടത്. കുർദിസ്ഥാൻ്റെ തലസ്ഥാനമായ എർബിലിന് വടക്ക് കിഴക്ക് യുഎസ് കോൺസുലേറ്റിന് സമീപമുള്ള ഒരു റെസിഡൻഷ്യൽ ഏരിയയിലാണ് ആക്രമണം നടത്തിയതെന്ന് ഇറാൻ റവല്യൂഷനറി ഗാർഡുകൾ വ്യക്തമാക്കി.
അതിനൊപ്പം തന്നെ ഇറാനിൽ ഭീകര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഉൾപ്പെടെയുള്ളവർക്കെതിരെ ആക്രമണം നടത്തിയതായും ഗാർഡുകൾ പറഞ്ഞു. അതേസമയം മിസൈൽ ആക്രമണം യുഎസ് കേന്ദ്രങ്ങളെ ബാധിച്ചിട്ടില്ലെന്ന് രണ്ട് യുഎസ് ഉദ്യോഗസ്ഥർ റോയിട്ടേഴ്‌സിനോട് വ്യക്തമാക്കി. ഇസ്രായേലും പാലസ്തീൻ സംഘടനയായ ഹമാസം തമ്മിൽ ഒക്ടോബർ 7ന് ആരംഭിച്ച പോരാട്ടത്തിൻ്റെഭാഗമായി ലെബനൻ, സിറിയ, ഇറാഖ്, യെമൻ എന്നിവിടങ്ങളിൽ നിന്ന് ഇറാൻ്റെ സഖ്യകക്ഷികളും യുദ്ധരംഗത്തേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇതോടെ മിഡിൽ ഈസ്റ്റിൽ സംഘർഷം അതിരൂക്ഷമായി വ്യാപിച്ചുകൊണ്ടിരിക്കുന്നു. ഈ ആശങ്കകൾക്കിടയിലാണ് കഴിഞ്ഞദിവസം ആക്രമണം നടന്നത്. ഇസ്രായേലുമായുള്ള യുദ്ധത്തിൽ ഹമാസിനെ പിന്തുണച്ചാണ് ഇറാൻ രംഗത്തെത്തിയത്. ഗാസയിൽ ഇസ്രായേൽ നടത്തുന്ന `കുറ്റകൃത്യങ്ങളെ´ അമേരിക്ക പിന്തുണയ്ക്കുന്നു എന്നാണ് ഇറാൻ്റെ ആരോപണം.
തങ്ങൾ ഇസ്രയേലിനെ പിന്തുണയ്ക്കുന്നതായി യുഎസ് പറഞ്ഞിരുന്നുവെങ്കിലും കൊല്ലപ്പെട്ട പലസ്തീൻ സിവിലിയൻമാരുടെ എണ്ണത്തിൽ ആശങ്ക ഉയർത്തി അവർ രംഗത്തെത്തിയിരുന്നു. എർബിലിലെ ആക്രമണത്തിൽ കുറഞ്ഞത് നാല് സാധാരണക്കാർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. ആക്രമണത്തെ ഗുരുതര കുറ്റകൃത്യമെന്നാണ് കുർദിസ്ഥാൻ സർക്കാരിൻ്റെ സുരക്ഷാ കൗൺസിൽ പ്രസ്താവനയിൽ വ്യക്തമാക്കിയത്.കോടീശ്വരനായ കുർദിഷ് വ്യവസായി പെഷ്‌റോ ദിസായിയും അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളും മരിച്ചവരിൽ ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ. അവരുടെ വീടിനു മുകളിലേക്ക് റോക്കറ്റ് പതിക്കുകയായിരുന്നു എന്ന് ഇറാഖി സുരക്ഷാ- മെഡിക്കൽ വൃത്തങ്ങൾ പറഞ്ഞു. ഭരണകക്ഷിയായ ബർസാനി വംശവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ദിസായി, കുർദിസ്ഥാനിലെ പ്രധാന റിയൽ എസ്റ്റേറ്റ് പ്രോജക്ടുകൾക്ക് നേതൃത്വം നൽകുന്ന വലിയ ബിസിനസിൻ്റെ ഉടമ കൂടിയായിരുന്നു.
കൂടാതെ ഒരു റോക്കറ്റ് മുതിർന്ന കുർദിഷ് ഇൻ്റലിജൻസ് ഉദ്യോഗസ്ഥന്റെ വീടിന് മുകളിലും മറ്റൊന്ന് കുർദിഷ് രഹസ്യാന്വേഷണ കേന്ദ്രത്തിന് മുകളിലുമാണ് പതിച്ചതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. പ്രചരിക്കുന്ന റിപ്പോർട്ടുകളൊന്നും പരിശോധിക്കാൻ റോയിട്ടേഴ്‌സിന് കഴിഞ്ഞില്ലെന്നും ഇസ്രായേൽ സർക്കാർ ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ അഭിപ്രായങ്ങൾ പറഞ്ഞിട്ടില്ലെന്നും റോയിട്ടേഴ്സ് വ്യക്തമാക്കുന്നു. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ എർബിൽ വിമാനത്താവളത്തിലെ വ്യോമഗതാഗതം നിർത്തിവെച്ചതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.ഇറാഖിൻ്റെ വടക്കൻ കുർദിസ്ഥാൻ മേഖലയിൽ ഇറാൻ മുമ്പ് ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്, ഈ പ്രദേശം ഇറാനിയൻ വിഘടനവാദ ഗ്രൂപ്പുകളുടെയും ഇസ്രായേലിന്റെ ഏജന്റുമാരുടെയും കേന്ദ്രമായി ഉപയോഗിക്കുന്നു എന്നാണ് ഇറാൻ്റെ ആരോപണം. 2023-ൽ ടെഹ്‌റാനുമായി ഉണ്ടാക്കിയ സുരക്ഷാ കരാറിൻ്റെ ഭാഗമായി ചില അംഗങ്ങളെ മാറ്റിപ്പാർപ്പിക്കാൻ നീക്കം നടത്തിയിരുന്നു. അതിർത്തി മേഖലയിലെ വിഘടനവാദ ഗ്രൂപ്പുകളെക്കുറിച്ചുള്ള ഇറാൻ്റെ ആശങ്കകൾ പരിഹരിക്കാനും ബാഗ്ദാദ് മുൻകൈയെടുത്തിരുന്നു. ഈ മാസം ആദ്യം ഇറാൻ്റെ തെക്കുകിഴക്കൻ കെർമാൻ നഗരത്തിൽ നടന്ന സ്ഫോടനത്തിൽ 100 ഓളം പേർ കൊല്ലപ്പെടുകയുണ്ടായി.
ഉന്നത കമാൻഡർ ഖാസിം സുലൈമാനിയുടെ സ്മാരകത്തിൽ നടന്ന രണ്ട് സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റാണ് ഏറ്റെടുത്തത്.അതെ സമയം ഇസ്രായേൽ പൗരന്മാരായ രണ്ട് ബന്ദികളുടെ മരണം അറിയിച്ചുകൊണ്ടുള്ള വീഡിയോ പുറത്തുവിട്ടതിന് പിന്നാലെ ഹമാസിനെതിരെ രൂക്ഷ വിമർശനവുമായി ഇസ്രായേൽ സൈന്യം. നിരപരാധികളായ ബന്ദികളെ ഹമാസ് ക്രൂരമായ രീതിയിൽ ദുരുപയോഗിക്കുകയാണെന്ന് ഇസ്രായേൽ സൈന്യം ആരോപിച്ചു. ഇസ്രായേൽ നടത്തിയ ബോംബ് ആക്രമണത്തിൽ രണ്ട് ബന്ദികൾ കൊല്ലപ്പെട്ടുവെന്ന ഹമാസിന്റെ ആരോപണം പച്ചക്കള്ളമാണെന്നും സൈനിക വക്താവ് ഡാനിയേൽ ഹഗാരി പറഞ്ഞു. ഹമാസിന്റേത് തികച്ചും വാസ്തവവിരുദ്ധമായ ആരോപണമാണെന്നും അദ്ദേഹം വ്യക്തമാക്കികഴിഞ്ഞ ദിവസം തടവിലാക്കിയ ചില ബന്ദികളുടെ വീഡിയോയും ഹമാസ് പുറത്ത് വിട്ടിരുന്നു. 37 സെക്കന്റ് ദൈർഘ്യമുള്ള ഈ വീഡിയോയിൽ ബന്ദികളായ മൂന്ന് പേരെ കാണിക്കുന്നുമുണ്ട്.
ഹമാസിനെതിരായ പോരാട്ടം ഇസ്രായേൽ അവസാനിപ്പിക്കണമെന്നും, യുദ്ധം 100 ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ ബന്ദികളുടെ മോചനത്തിൽ ഇസ്രായേൽ ശ്രമിക്കണമെന്നുമാണ് സർക്കാരിനോട് ഈ വീഡിയോയിൽ ബന്ദികൾ ആവശ്യപ്പെടുന്നത്.ഇവരുടെ വിധി ഞങ്ങൾ നിങ്ങളെ നാളെ അറിയിക്കുമെന്നാണ് ഹമാസ് ഭീകരർ ഈ വീഡിയോയിലൂടെ പറയുന്നത്. നിലവിൽ 132ഓളം പേർ ഹമാസിന്റെ തടങ്കലിലുണ്ടെന്നാണ് വിവരം. പകുതിയോളം പേരെ വെടിനിർത്തൽ കരാറിന്റെ ഭാഗമായി വിട്ടയച്ചിരുന്നു.ബന്ദികളെ മോചിപ്പിക്കുന്നത് വരെ യുദ്ധം അവസാനിപ്പിക്കില്ലെന്നും, ഹമാസിനെ പൂർണമായി ഉന്മൂലനം ചെയ്യുമെന്നും ഇസ്രായേൽ ആവർത്തിച്ചു. പോരാട്ടം 100 ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ഇസ്രായേൽ വീണ്ടും നിലപാട് വ്യക്തമാക്കിയത്.ഗസ്സയിലെ ഇസ്രായേല്‍ കൂട്ടക്കുരുതി നൂറു ദിവസം കടന്നിരിക്കുകയാണ്. കൊല്ലപ്പെട്ടവരുടെ എണ്ണം 24000 കടന്നിരിക്കുകയാണ്. 1200 പേരാണ് യുദ്ധത്തില്‍ ഇസ്രായേലില്‍ കൊല്ലപ്പെട്ടത്.
കുട്ടികളും പ്രായമായവരുമടക്കം 240 പേരെ തട്ടിക്കൊണ്ടുപോയി.ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതുവരെ യുദ്ധം തുടരുമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്. എന്നാല്‍ നെതന്യാഹുവിനെതിരെ ഇസ്രായേലില്‍ ജനരോക്ഷം ഉയരുകയാണ്. ഭൂരിഭാഗം പേരും നെതന്യാഹു പുറത്താകണമെന്ന് ആഗ്രഹിക്കുന്നു.മുന്‍ സര്‍വെകള്‍ അനുസരിച്ച് നെതന്യാഹുവിന്‍റെ ജനപ്രീതി കുത്തനെ ഇടിഞ്ഞിട്ടുണ്ട്. ജനുവരി 2ന് നോൺ-പാർട്ടിസൻ ഇസ്രായേൽ ഡെമോക്രസി ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വോട്ടെടുപ്പിന്‍റെ ഫലം പ്രകാരം ഹമാസിനെതിരായ യുദ്ധം അവസാനിച്ചതിന് ശേഷവും നെതന്യാഹു അധികാരത്തിൽ തുടരണമെന്ന് ഇസ്രായേലികളിൽ 15% മാത്രമേ ആഗ്രഹിക്കുന്നുള്ളൂ."അദ്ദേഹം ധിക്കാരിയാണ്. രാഷ്ട്രീയമായി ഇതിനെയും അതിജീവിക്കാനുള്ള തന്ത്രപരമായ തീരുമാനമാണ് അദ്ദേഹം എടുത്തിരിക്കുന്നത്. ഇതൊരു വിചിത്രമായ ലക്ഷ്യമാണെന്ന് ഞാൻ കരുതുന്നു, താമസിയാതെ അല്ലെങ്കിൽ പിന്നീട് അദ്ദേഹത്തിന്‍റെ സമയം അവസാനിച്ചുവെന്ന് സ്വന്തം സഹപ്രവർത്തകർ പറയുമെന്ന് ഞാൻ വിശ്വസിക്കുന്നു." രാഷ്ട്രീയ വിദഗ്ധനായ അമോത്സ് ആസാ-എൽ പറയുന്നു
https://www.facebook.com/Malayalivartha


























