കുര്‍ദിസ്താന്‍ മേഖലയിൽ മൊസാദിന്റെ രഹസ്യകേന്ദ്രം മിസൈൽ ഇട്ട് തകർത്ത് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ്...

ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ഇറാഖിന്റെ സ്വയംഭരണ പ്രദേശമായ കുര്‍ദിസ്താന്‍ മേഖലയിലെ രഹസ്യാന്വേഷണകേന്ദ്രം ആക്രമിച്ചതായി റിപ്പോര്‍ട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് റെവല്യൂഷണറി ഗാര്‍ഡ് കോപ്‌സിന്റെ പ്രസ്താവന പുറത്തുവന്നു. കുര്‍ദിസ്താനിലെ മൊസാദിന്റെ ആസ്ഥാനമെന്ന് ആരോപിക്കപ്പെടുന്നിടത്താണ് ആക്രമണമുണ്ടായിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. ചാരപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും മേഖലയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതുമായ കേന്ദ്രമാണ് ആക്രമിച്ചതെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. പലസ്തീനെതിരായി ഇസ്രയേല്‍ നടത്തുന്ന യുദ്ധത്തിനെതിരാണ് നീക്കമെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ നാല് സാധാരണക്കാര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. എര്‍ബില്‍-പിര്‍മാം റോഡിനും എര്‍ബില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനും സമീപം കുറഞ്ഞത് അഞ്ച് ബാലിസ്റ്റിക് മിസൈലുകള്‍ പതിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എയര്‍പോര്‍ട്ടില്‍ നിന്നുള്ള എല്ലാ ഇന്‍ബൗണ്ട്, ഔട്ട്ബൗണ്ട് ഫ്‌ലൈറ്റുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി എര്‍ബില്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇറാഖിലെ അര്‍ധ സ്വയംഭരണ പ്രദേശമായ കുര്‍ദിഷ് മേഖലയിലെ ഇര്‍ബിലിലെ കേന്ദ്രമാണ് ആക്രമിച്ചത്. ഇറാന്‍ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ ഇര്‍നയാണ് മിസൈല്‍ ആക്രമണങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. ഈ മേഖലയിലെ ചാരപ്രവര്‍ത്തന കേന്ദ്രങ്ങളും ഇറാനിയന്‍ വിരുദ്ധ തീവ്രവാദ ഗ്രൂപ്പുകളുടെ കേന്ദ്രങ്ങളും നശിപ്പിക്കാനായി തിങ്കളാഴ്ച രാത്രിയില്‍ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചു. ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ ഇര്‍ബിലിലുള്ള ആസ്ഥാനമാണ് ലക്ഷ്യം വെച്ചതെന്ന് ഇസ്‌ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് അറിയിച്ചതായി ഇര്‍ന റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാനിലുണ്ടായ ആക്രമണത്തെ അമേരിക്ക അപലപിച്ചിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിനെതിരെ സിറിയയിലും ആക്രമണം നടത്തിയതായി എലൈറ്റ് ഫോഴ്സ് പറഞ്ഞു. ലെബനന്‍, സിറിയ, ഇറാഖ്, യെമന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇറാന്റെ സഖ്യകക്ഷികളും മത്സരരംഗത്തേക്ക് പ്രവേശിച്ചതോടെ ഇസ്രായേലും ഫലസ്തീന്‍ ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹമാസും തമ്മിലുള്ള യുദ്ധം ആശങ്കകള്‍ക്ക് ഇടവയ്ക്കുകയാണ്. 'സയണിസ്റ്റ് ഭരണകൂടത്തിന്റെ സമീപകാല അതിക്രമങ്ങള്‍ക്ക് മറുപടിയായി, ഇറാഖിലെ കുര്‍ദിസ്ഥാന്‍ മേഖലയിലെ മൊസാദിന്റെ പ്രധാന ചാരവൃത്തി ആസ്ഥാനങ്ങളിലൊന്ന് ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ത്തു.
രക്തസാക്ഷികളുടെ അവസാന തുള്ളി രക്തത്തിനും പ്രതികാരം ചെയ്യുന്നതുവരെ ഗാര്‍ഡുകളുടെ ആക്രമണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഞങ്ങള്‍ ഞങ്ങളുടെ രാജ്യത്തിന് ഉറപ്പ് നല്‍കുന്നു,'' എന്നാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ പ്രസ്താവന. കഴിഞ്ഞ മാസം സിറിയയില്‍ സൈനിക ഉപദേഷ്ടാക്കളായി സേവനമനുഷ്ഠിച്ച സീനിയര്‍ ഗാര്‍ഡ് കമാന്‍ഡര്‍ ഉള്‍പ്പെടെ മൂന്ന് സൈനികരെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ നേരത്തെ പറഞ്ഞിരുന്നു. ഒക്ടോബര്‍ ഏഴിന് ശേഷം നടന്ന ആക്രമണങ്ങളില്‍ ഇറാന്‍ പിന്തുണയ്ക്കുന്ന 130 ലധികം പോരാളികളും കൊല്ലപ്പെട്ടിരുന്നു. അശ്രദ്ധമായാണ് ഇറാഖില്‍ ഇറാന്‍ ആക്രമണങ്ങള്‍ നടത്തുന്നതെന്ന് അമേരിക്ക പ്രതികരിച്ചു.
2020-ലെ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനിക മേധാവി ഖാസിം സുലൈമാനിയുടെ അനുസ്മരണ ദിനത്തില്‍ ഐ എസ് ഐഎസ് ഇറാനില്‍ ചാവേര്‍ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ 84 പേര്‍ കൊല്ലപ്പെടുകയും 284 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടി ആയിട്ടാണ് സിറിയയിലെ ഐ എസ് കേന്ദ്രങ്ങള്‍ ആക്രമിച്ചത്. ഇറാഖിന്റെ വടക്കന്‍ കുര്‍ദിസ്ഥാന്‍ മേഖലയില്‍ ഇറാന്‍ മുന്‍പും ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.
ഈ പ്രദേശം ഇറാനിയന്‍ വിഘടനവാദ ഗ്രൂപ്പുകളുടെയും ഇസ്രയേലിന്റെ ഏജന്റുമാരുടെയും വേദിയായി ഉപയോഗിക്കുന്നുവെന്ന് പറഞ്ഞായിരുന്നു ആക്രമണങ്ങള്‍. ഇറാന്‍ പിന്തുണയുള്ളതും ഐആര്‍ജിസിയുമായി ബന്ധമുള്ളതുമായ ഷാഡോ ഇറാഖി മിലിഷ്യ ഗ്രൂപ്പുകളുടെ ശൃംഖലയായ ഇസ്ലാമിക് റെസിസ്റ്റന്‍സ് ഇന്‍ ഇറാഖ് ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തു.
https://www.facebook.com/Malayalivartha


























