അമേരിക്കന്‍ കപ്പലിനെ ചെങ്കടലില്‍ ആക്രമിച്ച് ഹൂതികൾ; മേഖല കൂടുതല്‍ പ്രക്ഷുബ്ധമാകുന്നു...

അമേരിക്കന്‍ കപ്പലിനെയും ചെങ്കടലില്‍ ഹൂതികള്‍ ആക്രമിച്ചതോടെ മേഖല കൂടുതല്‍ പ്രക്ഷുബ്ധമാകുന്നു. കടുത്ത തിരിച്ചടിയുണ്ടാകുമെന്ന് ഹൂതികള്‍ക്ക് ബ്രിട്ടന്‍ മുന്നറിയിപ്പ് നല്‍കി. അമേരിക്കയിലെ കണേറ്റിക്കട്ട് ആസ്ഥാനമായ കമ്പനിക്ക് ചുവടെയുള്ള ഈഗിള്‍ ജബ്രാള്‍ട്ടര്‍ എന്ന കപ്പലിനു നേരെയാണ് ആക്രമണം നടന്നത്. ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ചായിരുന്നു ഹൂതി വിമതസംഘത്തിന്റെ ആക്രമണം. അമേരിക്ക-യുകെ സഖ്യസംഘം ഹൂതികള്‍ക്ക് നേരെ നടത്തിയ ആക്രമണ പരമ്പരയ്ക്ക് പിന്നാലെയാണ് ഹൂതികളുടെ പ്രതികാര നടപടി. മിസൈല്‍ കപ്പലില്‍ പതിക്കും മുന്‍പ് വെടിവച്ചിട്ടെന്ന് അമേരിക്ക വ്യക്തമാക്കുകയും ചെയ്തു. ഗാസ അതിക്രമത്തില്‍ ഇസ്രായേലിന് പിന്തുണയേകി ചെങ്കടലില്‍ റോന്തുചുറ്റുന്ന പടക്കപ്പല്‍ യു.എസ്.എസ് ലബൂണിനുനേരെയും ഞായറാഴ്ച വൈകീട്ട് ഹൂതികള്‍ മിസൈല്‍ തൊടുത്തിരുന്നു.
എന്നാല്‍, അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ മിസൈല്‍ തകര്‍ത്തതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഇസ്രായേല്‍ ഉടമസ്ഥതയിലുള്ളതും ഇസ്രായേല്‍ ലക്ഷ്യമിട്ട് നീങ്ങുന്നതുമായ കപ്പലുകള്‍ക്ക് നേരെ ഇനിയും ആക്രമണം ഉറപ്പാണെന്ന ഹൂതികള്‍ താക്കീത് ചെയ്തു. അമേരിക്കയുടെയും ബ്രിട്ടന്റെയും നേതൃത്വത്തില്‍ ഹൂതി സൈനിക കേന്ദ്രങ്ങളില്‍ കഴിഞ്ഞയാഴ്ച വ്യോമാക്രമണം നടത്തിയിരുന്നു. യുദ്ധവ്യാപനം തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ അമേരിക്ക, കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും അറിയിച്ചു. ഗാസയില്‍ നിന്ന് ഇസ്രായേല്‍ സേനയുടെ 36-ാം ഡിവിഷന്‍ ഇതിനിടെ പിന്‍വാങ്ങും. ഒരു വിഭാഗം സൈനികരെ വെസ്റ്റ് ബാങ്കില്‍ സുരക്ഷക്കായി വിന്യസിക്കുമെന്നും സൈന്യം വ്യക്തമാക്കി.
യെമനിലെ സായുധ-വിമത സംഘമായ ഹൂതികള്‍ പലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടത്തുന്ന ഈ ആക്രമണങ്ങള്‍ ചെങ്കടലില്‍നിന്ന് മറ്റിടങ്ങളിലേക്ക് കൂടി വ്യാപിക്കുകയാണ്. ആക്രമണം കപ്പലിന് കേടുപാടുകളൊന്നും ഉണ്ടാക്കിയിട്ടില്ല. എന്നിരുന്നാലും യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ സംയുക്ത സൈനികാക്രമണങ്ങള്‍ക്ക് ശേഷം നടക്കുന്നവ അമേരിക്കയെയും യുകെയും വെല്ലുവിളിക്കുന്നതാണ്. വാണിജ്യ കപ്പലുകള്‍ ആക്രമിക്കുന്നതിനുള്ള ഹൂതികളുടെ ശേഷിയെ തകര്‍ക്കാന്‍ ലോകത്തെ വന്‍ ശക്തികള്‍ക്ക് സാധിച്ചില്ല എന്നതുകൂടിയാണ് പുതിയ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്. മുപ്പതിലധികം ആക്രമണങ്ങളാണ് കഴിഞ്ഞ ആറാഴ്ചകള്‍ക്കിടെ ഹൂതികള്‍ ചെങ്കടലില്‍ നടത്തിയത്. ഈ സാഹചര്യത്തില്‍ ചെങ്കടലിലൂടെ എല്‍പിജി അയയ്ക്കില്ലെന്ന് ഖത്തര്‍ അറിയിച്ചിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണക്കമ്പനിയാണ് ഖത്തര്‍ എനര്‍ജി. ഗാസയില്‍ ഇസ്രയേല്‍ തുടരുന്ന ഏകപക്ഷീയമായ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് ഹൂതികളുടെ പ്രധാന ആവശ്യം. അമേരിക്കയുടെ നേതൃത്വത്തിലുള്ള ആക്രമണങ്ങള്‍ക്ക് തങ്ങളുടെ നിലപാടില്‍ മാറ്റമൊന്നും ഉണ്ടാക്കാനായിട്ടില്ലെന്ന് ഹൂതികളുടെ മധ്യസ്ഥന്‍ മുഹമ്മദ് അബ്ദുല്‍സലാം തിങ്കളാഴ്ച പറഞ്ഞു. ഇസ്രയേലിലേക്ക് പോകുന്ന കപ്പലുകള്‍ക്ക് നേരെ ആക്രമണം തുടരും. ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയാണ് ചെങ്കടലില്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള പോംവഴിയെന്നും ഹൂതികള്‍ മുന്നറിയിപ്പ് നല്‍കി.
യുഎസ് ഉടമസ്ഥതയിലുള്ള വാണിജ്യ കപ്പലുകള്‍ ചെങ്കടലിലും ഏദന്‍ ഉള്‍ക്കടലിലുമുള്ള നിര്‍ദ്ദിഷ്ട പ്രദേശങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ യുഎസ് ഗതാഗത വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അമേരിക്കയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ ആക്രമണങ്ങള്‍ ഹൂതികളെ ഭയപ്പെടുത്തുമെന്നായിരുന്നു യു കെയുടെ ഉള്‍പ്പെടെ വിശ്വാസം. യു കെ പ്രധാനമന്ത്രി ഋഷി സുനക് ഇക്കാര്യം പറയുകയും ചെയ്തിരുന്നു. ഹൂതികളുടെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ്-യുകെ സംയുക്ത വ്യോമാക്രമണം അവരുടെ ആയുധശേഖരത്തിന്റെ നാലിലൊന്ന് നശിപ്പിച്ചതായായിരുന്നു യുഎസ് രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തിയത്.
https://www.facebook.com/Malayalivartha


























