ഗാസയിൽ ഇതുവരെ കാൽലക്ഷത്തോളം പലസ്തീൻകാരുടെ ജീവനെടുത്തിട്ടും ഇസ്രയേൽ ആക്രമണങ്ങൾക്കു ശമനമില്ല...വീടു തകർന്ന് കൊച്ചുകുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ 12 പേർ കൊല്ലപ്പെട്ടു...

ഗാസയിൽ ഇതുവരെ കാൽലക്ഷത്തോളം പലസ്തീൻകാരുടെ ജീവനെടുത്തിട്ടും ഇസ്രയേൽ ആക്രമണങ്ങൾക്കു ശമനമില്ല. തെക്കൻ ഗാസയിലെ റഫായിൽ ഇന്നലെയുണ്ടായ ആക്രമണത്തിൽ വീടു തകർന്ന് കൊച്ചുകുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ 12 പേർ കൊല്ലപ്പെട്ടു. ഗാസയിലെമ്പാടുമായി 24 മണിക്കൂറിനുള്ളിൽ 158 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ ഒക്ടോബർ 7നു തുടങ്ങിയ യുദ്ധത്തിൽ ഇതുവരെ 24,285 പേരാണു ഗാസയിൽ കൊല്ലപ്പെട്ടത്. 61,154 പേർക്കു പരുക്കേറ്റു.ചെങ്കടലിൽ കപ്പലുകൾക്കുനേരെ ഹൂതി ആക്രമണം ഇന്നലെയുമുണ്ടായി. യെമനിലെ സലീഫ് തുറമുഖത്തിനടുത്ത് ഗ്രീക്ക് ഉടമസ്ഥതയിലുള്ള സൊഗ്രാഫിയ എന്ന കപ്പലിനു നേരെയാണു മിസൈലാക്രമണം ഉണ്ടായത്. ചരക്കിറക്കിയ ശേഷം വിയറ്റ്നാമിൽനിന്ന് ഇസ്രയേലിലേക്കു വരികയായിരുന്ന കപ്പലിൽ 24 ജീവനക്കാരുണ്ടായിരുന്നു. ജീവനക്കാർക്കു പരുക്കില്ലെന്ന് ഗ്രീക്ക് ഷിപ്പിങ് മന്ത്രാലയം അറിയിച്ചു.
ഹൂതി ആക്രമണം ഭയന്ന് തങ്ങളുടെ കപ്പലുകൾ ചെങ്കടലിലെ സുരക്ഷിത മേഖലയിൽ പിടിച്ചിട്ടിരിക്കുകയാണെന്നും വഴി തിരിച്ചുവിടുമെന്നും ജപ്പാൻ ഷിപ്പിങ് കമ്പനി നിപ്പോൺ യുസെൻ അറിയിച്ചു. ചെങ്കടൽ പാത ഒഴിവാക്കുന്നതോടെ കേപ് ഓഫ് ഗുഡ് ഹോപ് വഴി ആഫ്രിക്ക ചുറ്റി അധികദിവസമെടുത്താണ് കപ്പലുകൾക്ക് യൂറോപ്പിലെത്താനാകുക. ഗതാഗത അധികച്ചെലവ് ഇറക്കുമതി വസ്തുക്കൾക്ക് യൂറോപ്പിൽ വിലക്കയറ്റമുണ്ടാക്കുമെന്ന് ആശങ്കയുണ്ട്.ചെങ്കടൽ വഴിയുള്ള ചരക്കുകൾക്കുള്ള വാർ റിസ്ക് ഇൻഷുറൻസ് പ്രീമിയവും ഉയർന്നിട്ടുണ്ട്. ഇതിനിടെ, തെക്കൻ ലെബനനിലെ സുലുകി വാലിയിൽ ഇസ്രയേൽ ആക്രമണം രൂക്ഷമായി. ഗാസയിലെ ഹമാസിനു പിന്തുണ പ്രഖ്യാപിച്ച് ഇസ്രയേലിനെതിരെ ഹിസ്ബുല്ലയുടെ ആക്രമണം ശക്തമായതോടെയാണ് ലെബനന്റെ തെക്കൻ അതിർത്തി പോരാട്ടമുഖമായത്. വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സേനയുടെ റെയ്ഡുകളും ആക്രമണവും തുടരുകയാണ്.
ദുറ പട്ടണത്തിൽ പലസ്തീൻകാരനായ കടയുടമയെ ഇസ്രയേൽ പട്ടാളം കവചമാക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഇതിനിടെ, ഏദൻ കടലിടുക്കിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ സൊമാലിയയിലേക്കു കടത്തുന്നെന്നു സംശയിച്ച ഒരു കപ്പൽ പരിശോധിക്കാനായി പോയ യുഎസ് നേവി സീൽ അംഗങ്ങളെ കടലിൽ കാണാതായി.ഗാസയിലേക്ക് മാനുഷിക സഹായമെത്തിക്കുന്നതിൽ ഇസ്രയേൽ ഹമാസ് ധാരണ. ഖത്തറിന്റെയും ഫ്രാൻസിന്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ കൂടുതൽ അവശ്യ സാധനങ്ങൾ ഗാസയിലേക്ക് കടത്തിവിടാൻ ധാരണയായി. ദോഹയിൽ നിന്ന് ഈജിപ്തിലേക്ക് അയക്കുന്ന സഹായ സാമഗ്രിഹകൾ, അവിടെ നിന്ന് ഗാസയിലേക്ക് കൊണ്ടുപോകാനാണ് ധാരണ.ഇസ്രയേലി ബന്ദികൾക്കുള്ള മരുന്നുകളും ഇങ്ങനെയെത്തിക്കും. ഇപ്പോഴും 132 ഇസ്രയേലികൾ ഹമാസിന്റെ ബന്ദികളായി തുടരുന്നുണ്ട്. ഇസ്രയേൽ ആക്രമണത്തിൽ ഇത് വരെ 24,000ലധികം പേർ കൊല്ലപ്പെട്ടതായാണ് കണക്ക്.
85 ശതമാനം ഗാസ നിവാസുകൾക്കും സ്വന്തം വീടുപേക്ഷിച്ച് പോകേണ്ടി വന്നെന്നാണ് പലസ്തീന്റെ കണക്ക്.ഒക്ടോബർ ഏഴിന് ഇസ്രയേലിന്റെ അതിർത്തി കടന്ന് ഹമാസ് 240 ലേറെ പേരെയാണ് തട്ടിക്കൊണ്ടുപോയത്. ഇവരിൽ 132 പേരാണ് ഇപ്പോഴും ബന്ദികളായി തുടരുന്നത്. ഇസ്രയേലിന്റെ പ്രത്യാക്രമണത്തിൽ ആയിരക്കണക്കിന് ആളുകളാണ് ഗാസയിൽ കൊല്ലപ്പെട്ടത്. ഇരു പക്ഷത്തെയും ആക്രമണം നൂറ് ദിവസം പിന്നിട്ടപ്പോഴേക്കും ഗാസയിൽ മാത്രം 24000 പേര്‍ കൊല്ലപ്പെടുകയും 60000 ത്തിലേറെ പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിലുമേറെപ്പേര്‍ ഗാസ വിട്ട് മറ്റിടങ്ങളിലേക്ക് പലായനം ചെയ്തു.
https://www.facebook.com/Malayalivartha


























