ഹമാസ് എന്നേക്കുമായി തോറ്റുകഴിഞ്ഞു. യുദ്ധനിരയിലെ നേതാക്കളേറെയും കൊല്ലപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ബന്ധിയാക്കപ്പെട്ട ഇസ്രായേലി പൗരന്‍മാരെ ഉടന്‍ മോചിപ്പിക്കാന്‍ തയാറാണെന്ന നിലയിലേക്ക് ഹമാസ് കൂപ്പുകുത്തിയിരിക്കുന്നു. അതേസമയം ഹമാസിനെ ഉന്‍മൂലനം ചെയ്യാതെ പിന്നോട്ടില്ലെന്ന ഉറച്ച തീരുമാനത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബന്യാമിന്‍ നെതന്യാഹു മൂന്നാം ഘട്ടപോരാട്ടത്തിലേക്ക് കടക്കുകയാണ്. ഫെബ്രുവരി 10 വരെ യുദ്ധം തുടരുന്നതോടെ ഹമാസുകള്‍ തീരുമെന്നും ഗാസയെ പൂര്‍ണമായി അധീനതയിലാക്കുമെന്നും നെതന്യാഹു നിശ്ചയിച്ചുകഴിഞ്ഞു.യുദ്ധം മൂന്നു മാസം പിന്നിടുമ്പോള്‍ മരണസംഖ്യ കാല്‍ ലക്ഷം പിന്നിട്ടിരിക്കുന്നു. ഇസ്രായേല്‍ പക്ഷത്ത് മരണം രണ്ടായിരമാണെങ്ങില്‍ ഇരുപത്തിമൂവായിരം പാലസ്തീനികളെയാണ് ഇസ്രായേല്‍ യുദ്ധത്തില്‍ വകവരുത്തിയിരിക്കുന്നത്.അതില്‍തന്നെ ആറായിരത്തിലേറെപേരും ഹമാസിന്റെ തീവ്രവാദികളാണെന്നത് മറ്റൊരു യുദ്ധതന്ത്രം.ആളും അര്‍ഥവുമില്ലാതെ ഹമാസ് തീവ്രവാദികള്‍ തരിപ്പണമായിരിക്കുന്ന സാഹചര്യത്തില്‍ ഇനിയുള്ള ദിവസങ്ങളിലെ യുദ്ധനീക്കം ഏറെ എളുപ്പമായിരിക്കുമെന്ന് ഇസ്രായേല്‍ സൈന്യം കരുതുന്നു. അമേരിക്കയും ബ്രിട്ടണും ഇസ്രായേലിന് പരസ്യമായ സഹായം എത്തിച്ചുതുടങ്ങിയതോടെയാണ് ഹമാസുകള്‍ക്ക് നില്‍ക്കക്കള്ളിയില്ലാതായിരിക്കുന്നത്. ഹമാസിന്റെ ആറ് മുന്‍നിര നേതാക്കളെ അമേരിക്കന്‍ ചാരവിമാനങ്ങള്‍ കണ്ടെത്തി കഴിഞ്ഞ ദിവസങ്ങളില്‍ കൊലപ്പെടുത്തയോടെ യുദ്ധമുന്നണിയില്‍ ഹമാസിന് നേതാക്കളില്ലാതായി. ഹമാസിന്റെ ആറ് ഉന്നത നേതാക്കളെക്കൂടി ഈ മാസം വകവരുത്താനുള്ള തന്ത്രപരമായ നീക്കങ്ങളിലാണ് അമേരിക്കയും ഇസ്രായേലും.ഗാസാ മുനമ്പിന്റെ തെക്കുഭാഗം കേന്ദ്രീകരിച്ചാണ് യുദ്ധത്തിന്റെ മൂന്നാം ഘട്ടം പ്ലാന്‍ ചെയ്ത് നടപ്പിലാക്കാന്‍ ഇസ്രായേല്‍ ഉദ്ദേശിക്കുന്നത്. ഗാസയിലും ഹമാസിന്റെ മുന്‍ ശക്തി കേന്ദ്രമായ ഗാസ സിറ്റിയിലും ഹമാസിന്റെ സംഘടിത സൈനിക സംവിധാനങ്ങള്‍ തകര്‍ക്കുന്നതില്‍ വിജയിച്ചു എന്ന ഉറപ്പോടെയാണ് അവസാനവട്ട പോരാട്ടത്തിന് ഇസ്രായേല്‍ കരുക്കള്‍ നീക്കിവരുന്നത്. അതിനു മുന്നോടിയായി ഹമാസിന്റെ നേതാക്കളെ ഒന്നാകെ കൊന്നൊടുക്കുക ആയുധങ്ങള്‍ തകര്‍ക്കുക എന്നീ നീക്കങ്ങള്‍ക്കാണ് ഇസ്രായേല്‍ പദ്ധതി ആവിഷ്‌കരിക്കുന്നത്.1948-ല്‍ ഇസ്രായേല്‍ സ്ഥാപിതമായതിന് ശേഷം കണ്ട ഏറ്റവും രക്തരൂക്ഷിതവും ദൈര്‍ഘമേറിയതുമായ ഇസ്രയേല്‍- പലസ്തീന്‍ പോരാട്ടമായി നിലവിലെ യുദ്ധം മാറിയിട്ടുണ്ട്. എന്നാല്‍, യുദ്ധത്തിന് സമീപഭാവിയില്‍ ഏതെങ്കിലും തരത്തിലുള്ള തീര്‍പ്പുണ്ടാകുമെന്നത് സംബന്ധിച്ച് യാതൊരുവിധ സൂചനയും പുറത്തുവന്നിട്ടുമില്ല.ഗാസ മുനമ്പില്‍ സെന്‍ട്രല്‍ ക്യാമ്പുകളുടെ പ്രദേശത്തും തെക്കന്‍ ഗാസ മുനമ്പില്‍ ഖാന്‍ യൂനിസ് പ്രദേശത്തുമാണ് ഇസ്രായേല്‍ സേന ഇപ്പോള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്.ഒക്ടോബര്‍ 7നു ഹമാസ് ഇസ്രയേലില്‍ നടത്തിയ മിന്നല്‍ ആആക്രമണത്തെത്തുടര്‍ന്നാരംഭിച്ച യുദ്ധത്തില്‍ ഗാസയില്‍ ഇന്നലെമാത്രം കൊല്ലപ്പെട്ടത് 200 പേരാണ്. റഫയില്‍ രണ്ട് അഭയാര്‍ഥി കുടുംബങ്ങള്‍ താമസിച്ചിരുന്ന വീടിനുമേല്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കുഞ്ഞുങ്ങളുള്‍പ്പെടെ പത്തു പേരാണ് മരിച്ചത്.യുദ്ധം ഏറെക്കുറെ വിജയത്തിന്റെ ഘട്ടത്തിലേക്കു നീങ്ങുന്ന സാഹചര്യത്തില്‍ വടക്കന്‍ ഗാസയില്‍നിന്നു സൈന്യത്തെ പിന്‍വലിക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഹമാസ് നടത്തിയ മിന്നലാക്രമണത്തില്‍ 1200 പേരെ വധിക്കുകയും 240 പേരെ ബന്ദികളാക്കുകയും ചെയ്ത സാഹചര്യത്തില്‍ ഹമാസിനെ നശിപ്പിക്കുകയല്ലാതെ മറ്റുവഴികളില്ലെന്ന് ഇസ്രായേല്‍ സേന ആവര്‍ത്തിക്കുന്നു.തൊട്ടുപിന്നാലെ ഇസ്രയേല്‍ യുദ്ധം പ്രഖ്യാപിച്ചു. ഗാസയില്‍ ആഴ്ചകളോളം കനത്ത ബോംബാക്രമണം നടത്തിയാണ് ഇസ്രയേല്‍ ഇതിന് മറുപടി നല്‍കിയത്. ഹമാസിനെ ഇല്ലാതാക്കണമെന്നതും അവര്‍ ഇപ്പോഴും ബന്ധിയാക്കി വച്ചിരിക്കുന്ന തടവുകാരെ മോചിപ്പിക്കുകയെന്നതുമാണ് യുദ്ധത്തിന്റെ ലക്ഷ്യങ്ങള്‍ എന്ന് അവര്‍ വ്യക്തമാക്കി. ഇസ്രായേലിന്റെ ആക്രമണത്തില്‍ ഗാസയിലെ ഭൂരിഭാഗം പ്രദേശങ്ങളും തകന്നു കഴിഞ്ഞു. ഇന്നലത്തെ ആക്രമണങ്ങളില്‍ ഗാസയിലെ വാര്‍ത്താവിനിമയ സംവിധാനം വീണ്ടും തകരാറിലായിരിക്കുന്നു. അധിനിവേശ വെസ്റ്റ് ബാങ്കിലെ അല്‍ മസാറ, റാല്ല, ബിഡിയ, സാല്‍ഫിത്, നാബ്ലൂ എന്നിവിടങ്ങളില്‍ കനത്ത ആക്രമണമാണ് ഇന്നലെ ഉണ്ടായത്. വെസ്റ്റ് ബാങ്കിലെ ജെനിനില്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഒട്ടേറെ വീടുകള്‍ ഇസ്രായേല്‍ തകര്‍ത്തു.ലബനോനില്‍ നിന്ന് ഇസ്രയേലിലെ തര്‍ക്കപ്രദേശമായ ഷേബ ഫാംസ് പ്രദേശത്തേക്കു നുഴഞ്ഞുകയറാന്‍ ശ്രമിച്ച ആക്രമണകാരികളെ വധിച്ചതായി ഇസ്രയേല്‍ സേന അറിയിച്ചു. ഇസ്രായേലിലേക്ക് ചെങ്കടല്‍ വഴി വരുന്ന കപ്പലുകളെ ആക്രമിക്കുന്ന ഹൂതികള്‍ക്കെതിരെ അമേരിക്കയും ബ്രിട്ടനും ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.യുദ്ധം തുടരുകയും മരണസംഖ്യ ഭീമമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിലവിലെ യുദ്ധം എന്നു അവസാനിക്കുമെന്നത് സംബന്ധിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല. ഗാസയില്‍ ദീര്‍ഘകാല സൈനിക സാന്നിധ്യം നിലനിര്‍ത്താനാണ് ഇസ്രയേല്‍ ശ്രമിക്കുന്നത്. പുനര്‍നിര്‍മാണത്തിന് വര്‍ഷങ്ങള്‍ സമയമെടുക്കും. അതിന് ആര് പണം മുടക്കും എന്നതിന് വ്യക്തതയുമില്ല.