ചെങ്കടലില്‍ ഹൂതികളെ അരിഞ്ഞു വീഴ്ത്തി യു എസ്..മധ്യസ്ഥ ശ്രമവുമായി വീണ്ടും ഖത്തർ..ഹമാസിനെ പൂർണമായി ഇല്ലാതാക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ നെതന്യാഹു. യുദ്ധം അവസാനിപ്പിക്കാതെ ബന്ദികളെ വിട്ടുതരില്ലെന്ന് ഹമാസും

ഇസ്രായേൽ-പലസ്തീൻ യുദ്ധത്തിൽ മധ്യസ്ഥ ശ്രമവുമായി വീണ്ടും ഖത്തർ ഇറങ്ങുമ്പോൾ യെമനില്‍ ഹൂതികൾക്കെതിരെ പടവാളെടുത്തിരിക്കയാണ് അമേരിക്ക ..യെമനിലെ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ നിന്ന് തെക്കന്‍ ചെങ്കടലിലെ അന്താരാഷ്‌ട്ര കപ്പല്‍പ്പാതയിലേക്ക് ഹൂതി ആന്റിഷിപ്പ് ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചതിന് പിന്നാലെയാണ് യുഎസ് ആക്രമണം നടത്തിയത്.
അതേസമയം ഇസ്രായേൽ ഹമാസ് പ്രശ്നത്തിൽ ഇടപെട്ട് രക്തചൊരിച്ചിൽ നിർത്താൻ ഇടപെടൽ നടത്തി വരികയാണ് ഖത്തർ . ബന്ധികളെ മോചിപ്പിക്കാൻ ഖത്തറിൻ്റെ മധ്യസ്ഥതയിൽ ആശയ വിനിമയം നടക്കുന്നതായി നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. ബന്ദികൾക്ക് മരുന്നും ഗസ്സയിലേക്ക് കൂടുതൽ സഹായവുമെത്തിക്കാനാണ് തീരുമാനം. ഹമാസ് ബന്ദികളാക്കിയവർക്ക് പല അസുഖങ്ങളുമുണ്ട്. ഇവർക്ക് ഈജിപ്ത് വഴി മരുന്ന് എത്തിക്കാനാണ് ധാരണ. ഇതിന് പകരമായാണ് ഗസ്സയിലേക്ക് കൂടുതൽ സഹായമെത്തിക്കാൻ ഇസ്രായേൽ അനുമതി നൽകിയത്.
അതേസമയം ഹമാസിനെ പൂർണമായി ഇല്ലാതാക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധം അവസാനിപ്പിക്കാതെ ബന്ദികളെ വിട്ടുതരില്ലെന്ന് ഹമാസും വ്യക്തമാക്കുന്നുണ്ട് . അതുകൊണ്ട് ഖത്തറിന്റെ ഇടപെടൽ എത്രമാത്രം ഫലപ്രദമാകുമെന്നു കണ്ടറിയേണ്ടതുണ്ട് , എന്നാല് പലസ്തീനിലെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഖത്തറിന്റെ നീക്കം താൽക്കാലിക മായെങ്കിലും ആശ്വാസമായിട്ടുണ്ട് .
എന്നാൽ ഇറാന്റെ പിന്തുണയുള്ള ഹൂതി തീവ്രവാദികള്‍ യെമനിലെ ഹൂതി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ നിന്ന് തെക്കന്‍ ചെങ്കടലിലെ അന്താരാഷ്‌ട്ര കപ്പല്‍പ്പാതകളിലേക്ക് കപ്പല്‍ വിരുദ്ധ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിക്കുന്നത് ഇനിയും തുടര്‍ന്നാല്‍ കടുത്ത പ്രത്യാഘാതം തന്നെ നേരിടേണ്ടി വരുമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. ഇത് മറികടന്നും ആക്രമണം കടുപ്പിച്ചതോടെ യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ അമേരിക്കയും ബ്രിട്ടണും സംയുക്തമായി വ്യോമാക്രമണം നടത്തിയിരുന്നു. .യെമനിലെ ഹൂതി വിമതരെ ആഗോള ഭീകരരായി റീലിസ്റ്റ് ചെയ്യാനൊരുങ്ങിയിരിക്കുകയാണ് അമേരിക്ക. ഇതിനുള്ള നീക്കങ്ങൾ ബൈഡൻ ഭരണകൂടം ആരംഭിച്ചതായി ഒരു യുഎസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. .. കഴിഞ്ഞയാഴ്ച യുഎസ് നേതൃത്വത്തിലുള്ള വ്യോമ, നാവിക ബാരേജ് ഡസന്‍ കണക്കിന് ഹൂതികളുടെ താവളങ്ങളിൽ പതിക്കുകയും നാല് മിസൈലുകള്‍ നശിപ്പിക്കുകയും ചെയ്തതിന് ശേഷം ഹൂതിക്കെതിരായ മൂന്നാമത്തെ ആക്രമണമാണ് ഇന്നലെ നടന്നത്.
അമേരിക്കയുടേയും ബ്രിട്ടന്റേയും ആക്രമണങ്ങൾക്ക് മറുപടിയായി അമേരിക്കൻ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം കടുപ്പിക്കുമെന്നാണ് ഹൂതി വിമതരുടെ ഭീഷണി. അമേരിക്കയുടേയും ബ്രിട്ടന്റേയും യുദ്ധവിമാനങ്ങളും കപ്പലുകളും അന്തർവാഹിനികളും ഒറ്റരാത്രി കൊണ്ട് യെമനിലെ പന്ത്രണ്ടോളം ഇടങ്ങളിലാണ് ആക്രമണം നടത്തിയത്. ഹൂതികളെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു കൊണ്ടായിരുന്നു ബൈഡൻ ഈ വിവരം പുറത്ത് വിട്ടത്.
അമേരിക്കയും ബ്രിട്ടണും നടത്തിയ വ്യോമാക്രമണം പ്രതിരോധത്തിന്റെ ഭാഗമായിട്ടാണെന്നും, ചെങ്കടലിൽ കപ്പലുകൾ ആക്രമിക്കുന്നത് തുടർന്നാൽ ഇനിയും ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നുമാണ് ജോ ബൈഡൻ പറഞ്ഞത്. മേഖലയിൽ അമേരിക്കയുടെ സൈനിക ഇടപെടൽ അനിവാര്യമായി മാറിയിരിക്കുകയാണെന്നും ജീവന് ഭീഷണി ഉയർത്തുന്ന നടപടികൾക്കെതിരെ ശക്തമായി തന്നെ പ്രതികരിക്കുമെന്നും ബൈഡൻ ചൂണ്ടിക്കാട്ടി. ചെങ്കടലിൽ നടത്തിയ ആക്രമണങ്ങൾ യുഎസ് ഉദ്യോഗസ്ഥരേയും നാവികരേയും ഞങ്ങളുടെ പങ്കാളികളേയുമെല്ലാം അപകടത്തിലാക്കുന്നതായിരുന്നു. നാവിക ഗതാഗതത്തിന് കനത്ത ഭീഷണി ഉയർന്നതോടെയാണ് ഇത്തരത്തിൽ തിരിച്ചടിക്കേണ്ടി വന്നത്. അന്താരാഷ്‌ട്ര വാണിജ്യ മേഖലയിലെ സ്വതന്ത്രമായ മുന്നേറ്റത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ ഇനിയും സ്വീകരിക്കുമെന്നും ബൈഡൻ വ്യക്തമാക്കി.
അതിനിടെ ഇസ്രായേൽ നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെ യു.എസ് സെനറ്റിൽ പ്രമേയം അവതരിപ്പിക്കപ്പെട്ടത് ഏറെ ശ്രദ്ധേയ നീക്കമാണ്. ബേർണീ സാൻഡേർസ് എന്ന മുതിർന്ന ഡെമോക്രാറ്റിക് അംഗമാണ് സെനറ്റിൽ പ്രമേയം അവതരിപ്പിച്ചത്. ഓരോ വർഷവും 3.8 ബില്യൻ ഡോളർ യു.എസ് ഇസ്രായേലിന് നൽകുന്നുണ്ട്. ഈ പണം എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നത് പരിശോധിക്കണം. മനുഷ്യാവകാശ ധ്വംസനങ്ങൾക്ക് ഈ പണം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
11 പേരാണ് പ്രമേയത്തെ പിന്തുണച്ചത്. യു.എസ് പ്രസിഡന്റ് ബൈഡന്റെ പാർട്ടിക്കുള്ളിൽനിന്ന് തന്നെ ഇത്തരമൊരു നീക്കമുണ്ടായത് ഗൗരവമുള്ളതാണ്. യു.എസ് ജനതയിൽ 35 വയസിന് താഴെയുള്ള ഭൂരിപക്ഷം ആളുകളും ഇസ്രായേലിന്റെ ക്രൂരതക്കെതിരാണെന്ന സർവേ റിപ്പോർട്ടുകൾക്കിടെയാണ് പുതിയ നീക്കമുണ്ടായിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha


























