തീവ്രവാദ താവളങ്ങൾ ലക്ഷ്യമിട്ട്, പാക്കിസ്ഥാനിൽ ആക്രമണം നടത്തി ഇറാൻ; രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു...

പാക്കിസ്ഥാനിലെ തീവ്രവാദ താവളങ്ങളിൽ ഇറാൻ ഏകോപിത മിസൈൽ, ഡ്രോൺ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ബലൂചിസ്ഥാനിലെ പഞ്ച്ഗൂരിന് സമീപമുള്ള തീവ്രവാദ താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണ പരമ്പര നടത്തിയതായി ഇറാൻ ഭരണകൂടം അവകാശപ്പെട്ടു. ജെയ്‌ഷെ അൽ-അദ്ൽ തീവ്രവാദികൾക്ക് നേരെയാണെന്ന് ആക്രമണം നടന്നത്. ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പാകിസ്താൻ അധികൃതർ അറിയിച്ചു. ഇറാന്റെ അർദ്ധസൈനിക വിഭാഗമായ എലൈറ്റ് റെവല്യൂഷണറി ഗാർഡുകൾ ഇറാഖിലും സിറിയയിലും മിസൈൽ ആക്രമങ്ങൾ നടത്തിയതിന് പിന്നാലെയാണ് പുതിയ സംഭവ വികാസങ്ങൾ.
പാകിസ്താൻ അതിർത്തിയിൽ ഇറാൻ സുരക്ഷാ സേനയ്ക്ക് നേരെ നേരത്തെ ജയ്ഷ് അൽ അദൽ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പാകിസ്താനിലെ കൗഹ്-സബ്സ് പ്രദേശത്ത് ജയ്ഷ് അൽ-ദുൽം എന്നറിയപ്പെടുന്ന ജയ്ഷ് അൽ-അദ്ൽ തീവ്രവാദ ഗ്രൂപ്പിന്റെ രണ്ട് ശക്തികേന്ദ്രങ്ങൾ തകർത്തതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.യാതൊരു പ്രകോപനവുമില്ലാതെ വ്യോമാതിർത്തി ലംഘിച്ചതും പ്രദേശത്തിനുള്ളിൽ നടത്തിയ ആക്രമണവും പാക്കിസ്ഥാൻ ശക്തമായി അപലപിച്ചു. ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഇറാന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഗാസയിൽ ഇസ്രേയലിന്റെ ശക്തവും ക്രൂരവുമായ ആക്രമങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ പുതിയ അക്രമണങ്ങൾ വിശാലമായ പ്രാദേശിക സംഘട്ടനത്തിലേക്ക് നീങ്ങാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. “പാകിസ്താനും ഇറാനും തമ്മിൽ നിരവധി ആശയ വിനിമയ മാർഗങ്ങൾ നിലവിലുണ്ടെങ്കിലും ഈ നിയമവിരുദ്ധ പ്രവൃത്തി നടന്നുവെന്നത് അതിലും ആശങ്കാജനകമാണ്.
” പാകിസ്താൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇറാന്റെ വിദേശ കാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനെ വിളിച്ച് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ പാകിസ്താൻ ആക്രമണത്തിന്റെ അനന്തരഫലങ്ങളുടെ ഉത്തരവാദിത്തം പൂർണ്ണമായും ഇറാനായിരിക്കും എന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ മൂന്ന് സ്ത്രീകളുടെ നില ഗുരുതരമാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























