ഹമാസ് നിര്‍മ്മിച്ച തുരങ്കങ്ങളുടെ വ്യാപ്തിയും ആഴവും ഗുണനിലവാരവും തങ്ങളെ ഞെട്ടിച്ചതായി ഇസ്രായേൽ ഉദ്യോഗസ്ഥർ; ആശുപത്രിയുടെ അടിയില്‍ നിര്‍മിച്ചിരിക്കുന്നത് മൂന്ന് ഫുട്ബോള്‍ ഗ്രൗണ്ടിന്റെ വലിപ്പമുള്ള തുരങ്കം....

ഗാസ മുനമ്പിലെ ഹമാസിന്റെ തുരങ്കങ്ങളുടെ വിശദംശങ്ങള്‍ പുറത്ത് വിട്ട് ഇസ്രായേല്‍ സൈന്യം. ഹമാസ് നിര്‍മ്മിച്ച തുരങ്കങ്ങളുടെ വ്യാപ്തിയും ആഴവും ഗുണനിലവാരവും തങ്ങളെ ഞെട്ടിച്ചതായി ഇസ്രായേല്‍ ഉദ്യോഗസ്ഥരും സൈനികരും തുരങ്കങ്ങളില്‍ കഴിഞ്ഞവരും വെളിപ്പെടുത്തുന്നു. ഹമാസ് നേതാക്കള്‍ക്ക് ഒരു കാര്‍ ഓടിച്ചുപോവാന്‍ മാത്രം വലിപ്പത്തിലാണ് തുരങ്കങ്ങള്‍ നിര്‍മിച്ചിരിക്കുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഒരു ആശുപത്രിയുടെ അടിയില്‍ നിര്‍മിച്ചിരിക്കുന്ന തുരങ്കത്തിന് മൂന്ന് ഫുട്ബോള്‍ ഗ്രൗണ്ടിന്റെ വലിപ്പമുണ്ട്. മുതിര്‍ന്ന ഹമാസ് കമാന്‍ഡറുടെ വീടിന്റെ അടിയില്‍ പിരിയന്‍ ഗോവണിയിലൂടെ ഇറങ്ങാവുന്ന ഏഴ് നിലകളുടെ ഉയരമുള്ള തുരങ്കം ഇസ്രായേലി സൈനികര്‍ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചില തുരങ്കങ്ങളുടെ വീഡിയോകളും ഫോട്ടോകളും ഇസ്രായേല്‍ സൈന്യം പുറത്തുവിട്ടിട്ടുണ്ട്. ഗാസയില്‍ ആക്രമണം തുടങ്ങിയത് മുതല്‍ ഇസ്രായേല്‍ സൈന്യത്തിന് തുരങ്കങ്ങള്‍ വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഇത്തരം തുരങ്കങ്ങള്‍ നിര്‍മിക്കാന്‍ ഹമാസ് ഉപയോഗിക്കുന്ന ചില യന്ത്രങ്ങള്‍ ഇസ്രായേല്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതുപോലും അത്ഭുതപ്പെടുത്തുന്നതാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. തുരങ്കങ്ങളുടെ വലിപ്പം 250 മൈല്‍ ആണെന്നാണ് കഴിഞ്ഞ ഡിസംബറില്‍ ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്.
എന്നാല്‍ അത് ഏകദേശം 350-450 മൈല്‍ വരുമെന്നാണ് ഇപ്പോള്‍ ഇസ്രായേലിന്റെ കണക്കുകൂട്ടലെന്ന് പേര് വെളിപ്പെടുത്താന്‍ തയ്യാറാവാത്ത ഇസ്രായേല്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തുരങ്കങ്ങളിലേക്ക് ഇറങ്ങാന്‍ 5,700 വഴികളുണ്ടെന്നും ഇവര്‍ പറയുന്നു. ഇപ്പോഴും ഹമാസ് തുരങ്കങ്ങളെക്കുറിച്ച് പൂര്‍ണമായ വിവരങ്ങള്‍ ഇസ്രായേലിന് ലഭിച്ചിട്ടില്ല.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ മാത്രമാണ് ഇസ്രായേലിന്റെ കയ്യിലുള്ളത്. ഹമാസ് തുരങ്കങ്ങള്‍ ഇനിയൊരു വെല്ലുവിളിയാകില്ലെന്നും സൈനിക ശക്തികൊണ്ട് അത് തകര്‍ക്കാമെന്നുമാണ് 2023 ജനുവരിയില്‍ ചേര്‍ന്ന മുതിര്‍ന്ന സൈനികരുടെ യോഗത്തില്‍ വിലയിരുത്തലുണ്ടായത്. എന്നാല്‍ അത് തെറ്റിപ്പോയെന്ന് തെളിയിക്കുകയാണ് പുതിയ സംഭവവികാസങ്ങള്‍. ഗാസയെ ഒരു സമ്പൂര്‍ണ സൈനികത്താവളമാക്കി മാറ്റാനാണ് കഴിഞ്ഞ 15 വര്‍ഷം ഹമാസ് അവരുടെ സമയവും വിഭവങ്ങളും പൂര്‍ണമായും ഉപയോഗിച്ചതെന്ന് സി.ഐ.എ ഉദ്യോഗസ്ഥനായ ആരോണ്‍ ഗ്രീന്‍സ്റ്റോണ്‍ പറഞ്ഞു.
ഹമാസ് നേതാക്കളെ വധിക്കുമെന്ന് പ്രഖ്യാപിച്ച ഇസ്രായേലിന് ഏറ്റവും വലിയ തടസ്സമാകുന്നതും തുരങ്കങ്ങളാണ്. ഹമാസ് നേതാക്കളെയും അവരുടെ ആയുധശേഖരത്തെയും നിങ്ങള്‍ക്ക് ഇല്ലാതാകണമെങ്കില്‍ ആദ്യം തുരങ്കങ്ങള്‍ തകര്‍ക്കണമെന്നാണ് ഇസ്രായേലിലെ റീച്ച്മാന്‍ യൂണിവേഴ്സിറ്റിയിലെ തുരങ്ക യുദ്ധ വിദഗ്ധനായ ഡാഫ്നെ റിച്ചെമോണ്ട്-ബരാക് പറഞ്ഞു.
https://www.facebook.com/Malayalivartha

























