തകർക്കും തോറും ഉയരുന്ന ഗാസ തുരങ്കം..മൊസാദിന്റെ കണ്ണിൽ പെടാത്ത ഭീമൻ തുരങ്കത്തിലെ കാഴ്ചകൾ; ഇസ്രായേൽ സൈന്യം എത്തിയാൽ തുരങ്ക കവാടം ചിന്നിച്ചിതറും

ഹമാസിനെ പൂർണമായി ഇല്ലാതാക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യുദ്ധം അവസാനിപ്പിക്കാതെ ബന്ദികളെ വിട്ടുതരില്ലെന്ന് ഹമാസും വ്യക്തമാക്കുമ്പോൾ ബന്ദികളെ കൃത്യമായി സ്കെച്ച് ചെയ്തിട്ടും മോചിപ്പിക്കാനാവാത്ത ധര്മസങ്കടത്തിലാണ് ഇസ്രായേൽ സൈന്യം . ഗസ്സയില്‍ അവശേഷിക്കുന്ന 130 ബന്ദികളില്‍ പലരും വിശാലമായ തുരങ്ക ശൃംഖലയിൽ എവിടെയോ തടവിലാക്കപ്പെട്ടതായി ഇസ്രായേല്‍ സംശയിക്കുന്നു.
350 മുതൽ 450 മൈൽ വരെ നീളമുള്ള , ഏഴ് നിലകളുടെ ഉയരമുള്ള തുരങ്കത്തിലെ 5,700 പ്രവേശന കവാടങ്ങളിൽ ബോംബുകൾ വെച്ചതാണ് ഹമാസ് സുരക്ഷാ ഒരുക്കിയിരിക്കുന്നത് . തുരങ്കത്തിലേയ്ക്ക് ഇസ്രായേൽ സൈനികരെത്തിയാൽ ഈ ബോംബുകൾ പൊട്ടിത്തെറിക്കും ,ഒപ്പം തുരങ്കത്തിനുള്ളിലെ ബന്ദികളും .
ലോകത്തിലെ ഏറ്റവും വലിയ ചാര സംഘടനയായ മൊസാദ് വർഷങ്ങളോളം പരിശ്രമിച്ചിട്ടും ഗാസ തുരങ്കത്തിന്റെ ശരിക്കുമുള്ള വ്യാപ്തി മനസിലാക്കാൻ സാധിച്ചിട്ടില്ല. 11 ദിവസം നീണ്ടു പോയ 2021-ലെ യുദ്ധത്തിന് പിന്നാലെ ഇസ്രയേൽ തുരങ്കത്തിന്റെ 100 കിലോമീറ്റർ വ്യോമാക്രമണത്തിൽ തകർത്തിരുന്നു. എന്നാൽ ഗാസ തുരങ്കത്തിന്റെ 5% മാത്രമേ ഇസ്രയേലിന് തകർക്കാൻ പറ്റിയുള്ളൂവെന്നും ഗാസ തുരങ്കത്തിന് 500 കിലോമീറ്റർ ദൈർഘ്യമുണ്ടെന്നുമാണ് ഹമാസിന്റെ അവകാശവാദം.
ഗസ്സയിലെ ഹമാസ് തുരങ്കങ്ങളുടെ വലിപ്പവും ഗുണനിലവാരവും ആസൂത്രണവും എല്ലാം തങ്ങളെ ഞെട്ടിച്ചെന്ന് ആണ് ഇസ്രായേലി, യു.എസ് ഉദ്യോഗസ്ഥർ പറയുന്നത് . ഹമാസ് നേതാക്കൾക്ക് ഒരു കാർ ഓടിച്ചുപോവാൻ മാത്രം വലിപ്പത്തിലാണ് തുരങ്കങ്ങൾ നിർമിച്ചിരിക്കുന്നത് . ഒരു ആശുപത്രിയുടെ അടിയിൽ നിർമിച്ചിരിക്കുന്ന തുരങ്കത്തിന് മൂന്ന് ഫുട്‌ബോൾ ഗ്രൗണ്ടിന്റെ വലിപ്പമുണ്ട്. മുതിർന്ന ഹമാസ് കമാൻഡറുടെ വീടിന്റെ അടിയിൽ പിരിയൻ ഗോവണിയിലൂടെ ഇറങ്ങാവുന്ന ഏഴ് നിലകളുടെ ഉയരമുള്ള തുരങ്കം ഇസ്രായേലി സൈനികർ കണ്ടെത്തി . പക്ഷെ ഇവയ്ക്കുള്ളിലേയ്ക്ക് ചെല്ലാൻ ഇസ്രായേൽ സൈനികർക്ക് കഴിയില്ല
തുരങ്കത്തിന്‍റെ പ്രവേശന കവാടം ഒരു തകര കുടില്‍ കൊണ്ട് മറച്ചിരുന്നതായും തുരങ്കം മാധ്യമപ്രവര്‍ത്തകരെ കാണിച്ചതായും ഐഡിഎഫ് പറഞ്ഞിരുന്നു ..ഒരു താല്‍ക്കാലിക ഗോവണിയിലൂടെയാണ് തുരങ്കത്തിലേക്ക് പ്രവേശിക്കുക. ഏകദേശം 2.5 മീറ്റര്‍ താഴെയാണ് ഇതു സ്ഥിതി ചെയ്യുന്നത്. കോൺക്രീറ്റും ഇലക്ട്രിക്കൽ വയറുകളും കൊണ്ട് ചുവരുകൾ നിരത്തിയ തുരങ്കം ചൂടും ഈർപ്പവും നിറഞ്ഞതായിരുന്നു. അകത്ത് ഒരു കുളിമുറി ഉണ്ടായിരുന്നതായും തുരങ്കത്തില്‍ ബന്ദികള്‍ ഉണ്ടായിരുന്നു എന്നതിന്‍റെ തെളിവുകള്‍ കണ്ടെത്തിയതായും സൈന്യം വ്യക്തമാക്കി.
ചില തുരങ്കങ്ങളുടെ വീഡിയോകളും ഫോട്ടോകളും ഇസ്രായേൽ സൈന്യം പുറത്തുവിട്ടിട്ടുണ്ട്. ഗസ്സയിൽ ആക്രമണം തുടങ്ങിയത് മുതൽ ഇസ്രായേൽ സൈന്യത്തിന് തുരങ്കങ്ങൾ വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഇത്തരം തുരങ്കങ്ങൾ നിർമിക്കാൻ ഹമാസ് ഉപയോഗിക്കുന്ന ചില യന്ത്രങ്ങൾ ഇസ്രായേൽ പിടിച്ചെടുത്തിട്ടുണ്ട്. ഇതുപോലും അത്ഭുതപ്പെടുത്തുന്നതാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
തുരങ്കങ്ങളുടെ വലിപ്പം 250 മൈൽ ആണെന്നാണ് കഴിഞ്ഞ ഡിസംബറിൽ ഇസ്രായേൽ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്. എന്നാൽ അത് ഏകദേശം 350-450 മൈൽ വരുമെന്നാണ് ഇപ്പോൾ ഇസ്രായേലിന്റെ കണക്കുകൂട്ടൽ . തുരങ്കങ്ങളിലേക്ക് ഇറങ്ങാൻ 5,700 വഴികളുണ്ടെന്നും ഇവർ പറയുന്നു. ഇതിൽ ഏത് വഴി ചെന്നാണ് ബന്ദികളെ ഊട്ടിയിട്ട നിലവാരയിലേയ്ക്ക് എത്തുക എന്നതും തുരങ്കത്തിന്റെ ചുമതലയുള്ള ഹമാസ് നേതാവിന് മാത്രമേ അറിയാൻ കഴിയൂ . അത്രയേറെ കുറ്റമറ്റ ആസൂത്രണം തന്നെയാണ് ഹമാസുകളുടേത്
ഇപ്പോഴും ഹമാസ് തുരങ്കങ്ങളെക്കുറിച്ച് പൂർണമായ വിവരങ്ങൾ ഇസ്രായേലിന് ലഭിച്ചിട്ടില്ല. ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലുള്ള വിവരങ്ങൾ മാത്രമാണ് ഇസ്രായേലിന്റെ കയ്യിലുള്ളത്. ഹമാസ് തുരങ്കങ്ങൾ ഇനിയൊരു വെല്ലുവിളിയാകില്ലെന്നും സൈനിക ശക്തികൊണ്ട് അത് തകർക്കാമെന്നുമാണ് 2023 ജനുവരിയിൽ ചേർന്ന മുതിർന്ന സൈനികരുടെ യോഗത്തിൽ വിലയിരുത്തലുണ്ടായത്. എന്നാൽ അത് തെറ്റിപ്പോയെന്ന് തെളിയിക്കുകയാണ് പുതിയ സംഭവവികാസങ്ങൾ.
ഗസ്സയെ ഒരു സമ്പൂർണ സൈനികത്താവളമാക്കി മാറ്റാനാണ് കഴിഞ്ഞ 15 വർഷം ഹമാസ് അവരുടെ സമയവും വിഭവങ്ങളും പൂർണമായും ഉപയോഗിച്ചതെന്ന് സി.ഐ.എ ഉദ്യോഗസ്ഥനായ ആരോൺ ഗ്രീൻസ്‌റ്റോൺ പറഞ്ഞു. ഹമാസ് നേതാക്കളെ വധിക്കുമെന്ന് പ്രഖ്യാപിച്ച ഇസ്രായേലിന് ഏറ്റവും വലിയ തടസ്സമാകുന്നതും തുരങ്കങ്ങളാണ്. ഹമാസിന്‍റെ സൈനിക നേതാവ് യഹ്യ സിൻവാറിനായി ഇസ്രായേൽ സൈന്യം ഗാസ അടച്ചു തെരയുമ്പോഴും തങ്ങളുടെ നേതാവിന്റെ സുരക്ഷാ ഉറപ്പാക്കിയിരിക്കയാണ് ഹമാസ് .
ഹമാസ് നേതാക്കളെയും അവരുടെ ആയുധശേഖരത്തെയും നിങ്ങൾക്ക് ഇല്ലാതാകണമെങ്കിൽ ആദ്യം തുരങ്കങ്ങൾ തകർക്കണമെന്നാണ് ഇസ്രായേലിലെ റീച്ച്മാൻ യൂണിവേഴ്‌സിറ്റിയിലെ തുരങ്ക യുദ്ധ വിദഗ്ധനായ ഡാഫ്‌നെ റിച്ചെമോണ്ട്-ബരാക് പറഞ്ഞു. എന്നാൽ ഇത് ഒട്ടും എളുപ്പമല്ലെന്ന് ഇസ്രായേലിനു ഇപ്പോൾ ബോധ്യമായിട്ടുണ്ട്
ഖാന്‍ യൂനിസില്‍ മാത്രം തുരങ്കത്തിന്‍റെ വാതിലുകള്‍ നിര്‍മിക്കുന്നതിനും ഭൂഗര്‍ഭ വര്‍ക് ഷോപ്പുകള്‍ക്കുമായി ഹമാസ് ഒരു മില്യണ്‍ ഡോളര്‍ മാറ്റിവച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കമാൻഡർമാര്‍ ഉപയോഗിക്കുന്ന തുരങ്കങ്ങള്‍ കൂടുതൽ ആഴമേറിയതും സൗകര്യപ്രദവുമാണ്. മാത്രമല്ല ഭൂമിക്കടിയില്‍ കൂടുതല്‍ സമയം ചെലവഴിക്കാനും സാധിക്കുന്ന തരത്തിലുള്ളതാണ്. പ്രവേശന കവാടങ്ങളുടെ ഭിത്തികളില്‍ ബോംബുകള്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് ഒരു ഐഡിഎഫ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. തുരങ്കങ്ങൾ പൊളിക്കാൻ വർഷങ്ങളെടുക്കുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.ഇസ്രായേൽ സേനയ്ക്ക് അവയെ നശിപ്പിക്കുന്നതിന് മുമ്പ് ഭൂഗർഭ പാതകൾ മാപ്പ് ചെയ്യുകയും ബൂബി ട്രാപ്പുകളും ബന്ദികളും ഉണ്ടോയെന്ന് പരിശോധിക്കുകയും വേണം.
ഹമാസ് 6,000 ടൺ കോൺക്രീറ്റും 1,800 ടൺ സ്റ്റീലും വിപുലമായ തുരങ്ക ശൃംഖലയ്ക്കായി ഉപയോഗിച്ചതായി കഴിഞ്ഞ ആഴ്ച ഐഡിഎഫ് വ്യക്തമാക്കിയിരുന്നു. തുരങ്കനിര്‍മാണത്തിനായി ഹാമസ് ദശലക്ഷക്കണക്കിന് ഡോളര്‍ ചെലവഴിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നവംബർ അവസാനത്തിൽ വെടിനിർത്തൽ കരാറിൽ മോചിപ്പിക്കപ്പെട്ട നിരവധി ബന്ദികൾ തുരങ്കങ്ങൾക്കുള്ളിൽ തടവിലാക്കപ്പെട്ടതായി പറഞ്ഞിരുന്നു. ഗസ്സ മുനമ്പിലുടനീളം ഹമാസ് തുരങ്കങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഇസ്രായേല്‍ പറയുന്നു. ഇത് എൻക്ലേവിലുടനീളം ആയുധങ്ങളും പോരാളികളെയും കടത്താൻ വളരെക്കാലമായി ഉപയോഗിക്കുന്നവയാണ്.
ഇപ്പോൾ കാണുന്ന ഗാസ തുരങ്കത്തിന്റെ നിർമാണം തുടങ്ങുന്നത് 2005-ലാണ്. ഗാസ മുനമ്പിന്റെ നിയന്ത്രണം ഹമാസിന്റെ കൈയിലെത്തിയതോടെ ഇസ്രയേലിനും ഈജിപ്തിനും അവിടെ നിന്ന് തങ്ങളുടെ ആളുകളെ മാറ്റേണ്ടി വന്നു. ഈജിപ്തിന്റെ അതിർത്തിയിൽ ഏകദേശം 2,500 തുരങ്കങ്ങൾ ഹമാസ് ആയുധങ്ങളുടെയും ചരക്കുകളുടെയും കള്ളക്കടത്തിന് ഉപയോഗിച്ചു. 2010 വരെ ഗാസ തുരങ്കം കള്ളക്കടത്തിന് മാത്രമാണ് ഉപയോഗിച്ചത്. പലതരത്തിൽ ഈജിപ്ത് ഗാസ തുരങ്കത്തിന്റെ ഭാഗങ്ങൾ നശിപ്പിച്ചിരുന്നു. ഒരു ഭാഗത്ത് ഇസ്രയേലും ഈജിപ്തും നശിപ്പിച്ചപ്പോൾ മറുഭാഗത്ത് ഹമാസ് തുരങ്കം വലുതാക്കി വരികയായിരുന്നു. യുദ്ധം തുടങ്ങിയതിന് ശേഷം 30 തുരങ്കങ്ങളെങ്കിലും തകർക്കാൻ സാധിച്ചതായി ഇസ്രയേൽ അവകാശപ്പെടുന്നുണ്ട്. എന്നാൽ മറുഭാഗത്ത് ഇപ്പോഴും ഹമാസിന്റെ ശക്തികേന്ദ്രങ്ങളിലൊന്ന് തുരങ്കങ്ങളാണ്.
സ്ഥിരമായി ഉപയോഗിക്കാൻ പറ്റുന്ന തരത്തിലുള്ള തുരങ്കങ്ങളാണ് ഹമാസ് ഗാസയിൽ നിർമിച്ചിരിക്കുന്നത്. ഹമാസിന്റെ പ്രധാന നേതാക്കളെല്ലാം തുരങ്കളിലാകാം ഒളിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തുന്നത്. വൈദ്യുതിയും റെയിൽ ട്രാക്കുകളുമടക്കമുള്ള സൗകര്യം ഗാസ തുരങ്കത്തിലുണ്ട്. പള്ളി, വീടുകൾ, സ്‌കൂളുകൾ എന്നിവയിൽ കൂടിയാണ് തുരങ്കളിലേക്കുള്ള പ്രവേശനം. ഇവ തകർക്കുന്നതിലുള്ള പ്രതിസന്ധിയും അതാണ്.
മുമ്പുണ്ടായ യുദ്ധങ്ങളുടെ കെടുതികൾ പരിഹരിക്കാനും നിർമാണപ്രവർത്തനങ്ങൾക്കും ലഭിച്ച കോടികണക്കിന് തുക ഗാസയിൽ തുരങ്ക നിർമാണത്തിന് ഉപയോഗിച്ചതായും ആരോപണമുണ്ട്. തുരങ്കങ്ങൾ കണ്ടുപിടിക്കാൻ ഇസ്രയേൽ നിർമിച്ച സെൻസറുകളുടെ കണ്ണിൽപോലും ഹമാസിന്റെ തുരങ്കങ്ങൾ പെട്ടിട്ടില്ല. അത്യാധുനിക സാങ്കേതിക വിദ്യയാണ് ഹമാസ് തുരങ്കങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























