ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് തിരിച്ചടിയായി, ഇറാനിൽ വ്യോമാക്രമണം നടത്തി പാക്കിസ്ഥാൻ...

പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിനു തിരിച്ചടിയായി ഇറാനിൽ വ്യോമാക്രമണം നടത്തിയതായി പാക്കിസ്ഥാൻ സ്ഥിരീകരിച്ചു. ഇറാന്‍ സൈന്യം നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണത്തില്‍ രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പാകിസ്താന്റെ പ്രത്യാക്രമണം. ആക്രമണത്തില്‍ മൂന്നു സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടെ ഏഴുപേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. വ്യാഴാഴ്ച രാത്രിയാണ് പാകിസ്താന്‍ ആക്രമണം നടത്തിയത്. ഇറാനിലെ പാകിസ്താന്‍ വിരുദ്ധ ഭീകര സംഘടനകള്‍ക്കുനേരെ ആക്രമണം നടത്തിയെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്റലിജന്‍സ് വിഭാഗത്തിന്റെ സഹായത്തോടെ 'മാര്‍ഗ് ബര്‍ സമര്‍ച്ചര്‍' എന്ന കോഡ് നെയിമില്‍ നടത്തിയ ആക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായി പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട്, ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി എന്നീ സംഘടനകളുടെ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയത്. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ ലോക സാമ്പത്തിക ഫോറത്തില്‍ പാകിസ്താന്‍ കാവല്‍ പ്രധാനമന്ത്രി അന്‍വാര്‍ ഉള്‍ ഹഖ് കാക്കറും ഇറാന്‍ വിദേശകാര്യമന്ത്രി ആമിര്‍ അബ്ദുല്ലാഹിയനും തമ്മില്‍ ചര്‍ച്ച നടത്തിയ അതേ ദിവസം തന്നെയാണ് പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് മിസൈല്‍ ആക്രമണം നടത്തിയത്.
പ്രകോപനമില്ലാതെ വ്യോമാതിര്‍ത്തി ലംഘിച്ച് തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ ഇറാൻ നടത്തിയ ആക്രമണത്തെ പാകിസ്താന്‍ ശക്തമായി അപലപിച്ചിരുന്നു. ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു. 2012-ല്‍ സ്ഥാപിതമായ സുന്നി ഭീകര സംഘടനയാണ് ജെയ്ഷ് അല്‍-അദ്ല്‍. ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന ബലൂചിസ്താന്‍ പ്രവിശ്യയിലാണ് ഈ സംഘടനയുടെ പ്രവര്‍ത്തന മേഖല. 909 കിലോമീറ്ററാണ് പാകിസ്താനുമായി ഇറാന്‍ ഈ മേഖലയില്‍ അതിര്‍ത്തി പങ്കിടുന്നത്.
വര്‍ഷങ്ങളായി പാകിസ്താനും ഇറാനും തമ്മില്‍ ഇവിടെ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ്, ജെയ്ഷ് അല്‍-അദ്ല്‍ അക്രമങ്ങളുമായി രംഗപ്രവേശം ചെയ്യുന്നത്. ജുന്‍ദല്ല എന്ന വിഘടനവാദ സംഘനയുടെ നേതാവ് അബ്ദോല്‍മാലിക് റിജിയെ ഇറാന്‍ കൊലപ്പടുത്തിയതോടെയാണ് അല്‍-അദ്ല്‍ ഇറാനെതിരെ 'പ്രതികാര നടപടികള്‍' ആരംഭിക്കുന്നത്. ബലൂച് ഗോത്രവിഭാഗങ്ങളുടെ പിന്തുണ ഉറപ്പിച്ച സംഘടന, ഇറാനെതിരെ നിരന്തരം ആക്രമണങ്ങള്‍ നടത്തി. അമേരിക്കയും ഇസ്രയേലും സംഘടനയുടെ പ്രഖ്യാപിത ശത്രുക്കളാണ്. പാകിസ്താന്‍ അതിര്‍ത്തിയില്‍ 2013-ല്‍ അല്‍ അദ്ല്‍ നടത്തിയ ആക്രമണത്തില്‍ 13 ഇറാന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
ഇറാന്റെ സിറിയന്‍ അധിനിവേശത്തിനുള്ള മറുപടിയായാണ് ആക്രമണം നടത്തിയത് എന്നായിരുന്നു സംഘടനയുടെ വാദം. 2014-ല്‍ ഇറാന്‍ സൈനികരെ തട്ടിക്കൊണ്ടുപോയ അല്‍ അദ്‌ലിന്റെ നടപടി, ഇറാനെ പാകിസ്താന്‍ അതിര്‍ത്തി കടന്നുള്ള സൈനിക നീക്കത്തിന് പ്രേരിപ്പിച്ചു. ഇറാനിലെ സിസ്താന്‍-ബലൂചിസ്താന്‍ പ്രവിശ്യയില്‍ കഴിഞ്ഞമാസം ഇവര്‍ ഒരു പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചിരുന്നു. ഈ ആക്രമണമണത്തില്‍ 11 പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഇതാണ് ഇറാന്റെ പെട്ടെന്നുള്ള നടപടിക്ക് കാരണമായത് എന്നാണ് വിലയിരുത്തല്‍.
ഇറാനിലെ സിസ്താന്‍-ബലൂചിസ്താന്‍ മേഖലയില്‍ സുന്നി വിഭാഗങ്ങള്‍ അനുഭവിക്കുന്ന അവഗണനയ്ക്ക് എതിരെ പാകിസ്താന്റെ ഭാഗത്തുനിന്ന് ശക്തമായ എതിര്‍പ്പുണ്ട്. അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ നടത്തുന്ന ഭീകരവാദികളെ പാകിസ്താന്‍ സംരക്ഷിക്കുകയാണ് എന്നാണ് ഇറാന്‍ ആരോപിക്കുന്നത്. അതിര്‍ത്തി സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുമ്പോഴും വ്യാപാര, ഊര്‍ജ, സുരക്ഷാ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സഹകരിക്കുന്നുണ്ട്. ഇസ്രയേലിന്റെ ഗാസ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കലങ്ങിമറിഞ്ഞിരിക്കുന്ന ലോകരാഷ്ട്രീയത്തില്‍ പുതിയ സംഭവ വികാസങ്ങളും കാര്യമായ ചലനങ്ങള്‍ക്ക് വഴിതുറക്കും.
ചെങ്കടലില്‍ ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാനാണെന്നാണ് അമേരിക്കയും ഇസ്രയേലും ആരോപിക്കുന്നത്. പാകിസ്താന്‍ ആക്രമണം ഇറാനെതിരെ ആയുധമാക്കാന്‍ അമേരിക്കയും ഇസ്രയേലും മുന്‍കൈയെടുക്കും. പാകിസ്താനുമായുള്ള അതിര്‍ത്തി പ്രശ്‌നം പോലെതന്നെ, അഫ്ഗാനിലെ താലിബാന്‍ ഭരണകൂടവുമായി ഇറാന്‍ അതിര്‍ത്തി പ്രശ്‌നത്തിലാണ്. ഇതും മേഖലയിലെ സംഘര്‍ഷാവസ്ഥ വര്‍ധിക്കുന്നതിന് കാരണമാകും.
https://www.facebook.com/Malayalivartha

























