സംഘർഷങ്ങൾക്ക് തിരികൊളുത്തി, ഇറാൻ-പാക്കിസ്ഥാൻ വ്യോമാക്രമണം; പാക്കിസ്ഥാനെതിരെ യുദ്ധം പ്രഖ്യാപിച്ച് ബലൂച് ലിബറേഷൻ ആർമി...

സംഘർഷങ്ങൾക്ക് തിരികൊളുത്തി, ഇറാൻ-പാക്കിസ്ഥാൻ വ്യോമാക്രമണം. ഇറാനിയൻ പ്രദേശത്തിനുള്ളിലെ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ തുടർന്ന് ബലൂച് വിഘടനവാദി സംഘം പാക്കിസ്ഥാനെതിരെ "യുദ്ധം" പ്രഖ്യാപിച്ചു. പാകിസ്താൻ ഇതിന് വലിയ വില നൽകേണ്ടി വരുമെന്നും, ഒരിക്കലും നിശബ്ദരായിരിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ബലൂച് ലിബറേഷൻ ആർമി പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. പാകിസ്താനിലെ ബലൂചിസ്ഥാനിലുള്ള തീവ്രവാദ കേന്ദ്രങ്ങളിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് മറുപടിയായിട്ടായിരുന്നു പാകിസ്താന്റെ നീക്കം. പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്.
ആക്രമണം തങ്ങളുടെ ആളുകളെ ലക്ഷ്യമിട്ടായിരുന്നുവെന്നും, ഒമ്പത് പേര്‍ കൊല്ലപ്പെട്ടതായും പ്രസ്താവനയിൽ പറയുന്നു. ” പാകിസ്താൻ ഇപ്പോൾ നടത്തിയ നീക്കത്തിന് വലിയ വില നൽകേണ്ടി വരും. ബലൂച് ലിബറേഷൻ ആർമി ഒരിക്കലും നിശബ്ദരായിരിക്കില്ല. ഞങ്ങൾ തീർച്ചയായും ഇതിന് പ്രതികാരം ചെയ്യും. പാകിസ്താനെതിരെ ഞങ്ങൾ യുദ്ധം പ്രഖ്യാപിക്കുകയാണെന്നും” ഇവർ വ്യക്തമാക്കി. പാകിസ്താനിൽ നിന്ന് ബലൂചിസ്ഥാൻ പ്രവിശ്യയെ സ്വതന്ത്രമാക്കണം എന്നതാണ് ഈ സംഘടനയുടെ പ്രധാന ആവശ്യം.
കഴിഞ്ഞ ദിവസമാണ് പാകിസ്താനിലെ സുന്നി വിഘടനവാദി സംഘടനയായ ജെയ്ഷ് അൽ അദലിന്റെ താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. രണ്ട് ദിവസത്തിന് ശേഷമാണ് ഇറാനിലെ ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ടിനേയും, ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയേയും ലക്ഷ്യമിട്ട് പാക് വ്യോമസേന ആക്രമണം നടത്തിയത്. തങ്ങളുടെ രാജ്യത്ത് ആക്രമണം നടത്തിയ തീവ്രവാദികൾക്ക് അഭയം നൽകുന്നത് അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പാകിസ്താന്റെ നീക്കം.
മേഖലയിലെ സംഘര്‍ഷത്തെ ഏറെ ഗൗരവത്തോടെയാണ് ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സമീപിച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളുമായി അടുപ്പമുള്ള ചൈനയ്ക്ക് പുതിയ സംഭവവികാസങ്ങളില്‍ ആരുടെ ഭാഗത്തുനില്‍ക്കണമെന്നത് തലവേദനയായിരിക്കുകയാണ്. ഇറാനില്‍നിന്നാണ് ചൈന ഏറിയ പങ്കും എണ്ണ ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ ഇറാനും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നമാണിതെന്നും സ്വയം പ്രതിരോധത്തിനായി രാജ്യങ്ങള്‍ സ്വീകരിക്കുന്ന നടപടികള്‍ മനസിലാക്കുന്നുവെന്നുമാണ് ഇന്ത്യ പ്രതികരിച്ചത്.
2012-ല്‍ സ്ഥാപിതമായ സുന്നി ഭീകര സംഘടനയാണ് ജെയ്ഷ് അല്‍-അദ്ല്‍. ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന ബലൂചിസ്താന്‍ പ്രവിശ്യയിലാണ് ഈ സംഘടനയുടെ പ്രവര്‍ത്തന മേഖല. 909 കിലോമീറ്ററാണ് പാകിസ്താനുമായി ഇറാന്‍ ഈ മേഖലയില്‍ അതിര്‍ത്തി പങ്കിടുന്നത്. വര്‍ഷങ്ങളായി പാകിസ്താനും ഇറാനും തമ്മില്‍ ഇവിടെ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ്, ജെയ്ഷ് അല്‍-അദ്ല്‍ അക്രമങ്ങളുമായി രംഗപ്രവേശം ചെയ്യുന്നത്. ജുന്‍ദല്ല എന്ന വിഘടനവാദ സംഘനയുടെ നേതാവ് അബ്ദോല്‍മാലിക് റിജിയെ ഇറാന്‍ കൊലപ്പടുത്തിയതോടെയാണ് അല്‍-അദ്ല്‍ ഇറാനെതിരെ 'പ്രതികാര നടപടികള്‍' ആരംഭിക്കുന്നത്.
ബലൂച് ഗോത്രവിഭാഗങ്ങളുടെ പിന്തുണ ഉറപ്പിച്ച സംഘടന, ഇറാനെതിരെ നിരന്തരം ആക്രമണങ്ങള്‍ നടത്തി. അമേരിക്കയും ഇസ്രയേലും സംഘടനയുടെ പ്രഖ്യാപിത ശത്രുക്കളാണ്. പാകിസ്താന്‍ അതിര്‍ത്തിയില്‍ 2013-ല്‍ അല്‍ അദ്ല്‍ നടത്തിയ ആക്രമണത്തില്‍ 13 ഇറാന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇറാന്റെ സിറിയന്‍ അധിനിവേശത്തിനുള്ള മറുപടിയായാണ് ആക്രമണം നടത്തിയത് എന്നായിരുന്നു സംഘടനയുടെ വാദം. 2014-ല്‍ ഇറാന്‍ സൈനികരെ തട്ടിക്കൊണ്ടുപോയ അല്‍ അദ്‌ലിന്റെ നടപടി, ഇറാനെ പാകിസ്താന്‍ അതിര്‍ത്തി കടന്നുള്ള സൈനിക നീക്കത്തിന് പ്രേരിപ്പിച്ചു.
ഇറാനിലെ സിസ്താന്‍-ബലൂചിസ്താന്‍ പ്രവിശ്യയില്‍ കഴിഞ്ഞമാസം ഇവര്‍ ഒരു പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചിരുന്നു. ഈ ആക്രമണമണത്തില്‍ 11 പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഇതാണ് ഇറാന്റെ പെട്ടെന്നുള്ള നടപടിക്ക് കാരണമായത് എന്നാണ് വിലയിരുത്തല്‍. ഇറാനിലെ സിസ്താന്‍-ബലൂചിസ്താന്‍ മേഖലയില്‍ സുന്നി വിഭാഗങ്ങള്‍ അനുഭവിക്കുന്ന അവഗണനയ്ക്ക് എതിരെ പാകിസ്താന്റെ ഭാഗത്തുനിന്ന് ശക്തമായ എതിര്‍പ്പുണ്ട്. അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ നടത്തുന്ന ഭീകരവാദികളെ പാകിസ്താന്‍ സംരക്ഷിക്കുകയാണ് എന്നാണ് ഇറാന്‍ ആരോപിക്കുന്നത്.
https://www.facebook.com/Malayalivartha























