ഇസ്രയേൽ– ഹമാസ് പോരാട്ടത്തിനൊപ്പം ഇറാൻ– പാക്ക് പോരുകൂടി മൂർച്ഛിക്കവേ ലോകം ഭീതിയിൽ

ആരൊക്കെത്തമ്മിലാണ് ഏറ്റുമുട്ടുന്നതെന്നു മനസ്സിലാകാത്ത വിധത്തിൽ മധ്യപൂർവദേശത്തെ വിവിധ രാജ്യങ്ങളിൽ സംഘർഷം ചൂടുപിടിച്ചിരിക്കുന്നു. ഇസ്രയേൽ– ഹമാസ് പോരാട്ടത്തിനൊപ്പം ഇറാൻ– പാക്ക് പോരുകൂടി മൂർച്ഛിക്കവേ ലോകം ഭീതിയിൽ തന്നെയാണ്
രണ്ടാം ലോകയുദ്ധം 1945ൽ അവസാനിച്ച നാൾ മുതൽ തന്നെ ഉദിച്ച ആശയവും ആശങ്കയുമാണ് മൂന്നാം ലോകയുദ്ധം .
രണ്ടാം ലോകയുദ്ധത്തിനു ശേഷം പരമ്പരാഗത ശക്തികളായ ബ്രിട്ടൻ, ജപ്പാൻ, ഫ്രാൻസ്, ജർമനി, ഇറ്റലി തുടങ്ങിയവർ പിന്നാക്കം പോകുകയും പുതിയ ലോകശക്തികളായ യുഎസ്, സോവിയറ്റ് യൂണിയൻ എന്നിവർ ലോകരാഷ്ട്രീയരംഗത്ത് ഉദിച്ചുയർന്നതോടെ രണ്ട് ചേരികൾ രൂപപ്പെടുകയും ചെയ്തു. പിന്നീട് അരങ്ങേറിയ ശീതയുദ്ധം മൂന്നാം ലോകയുദ്ധത്തിന്റെ കാഹളമാണെന്ന് വിദഗ്ധർ ഉൾപ്പെടെ കണക്കുകൂട്ടിയെങ്കിലും ഇതൊരു യഥാർഥയുദ്ധമായി പരിണമിച്ചില്ല. 1991ൽ സോവിയറ്റ് യൂണിയൻ തകർന്നു വിവിധരാജ്യങ്ങളായതോടെ ഈ സാധ്യത ഇല്ലാതെയായി.
യുഎസ് ലോകത്തെ ഒന്നാം നമ്പർ ശക്തിയുമായി മാറി. പിൽക്കാലത്ത് പല രാജ്യങ്ങൾ തമ്മിൽ മൂന്നാം ലോകയുദ്ധത്തിനു തുടക്കമിടുമെന്ന ആശങ്കകൾ വന്നിട്ടുണ്ട്. ഒടുവിൽ ചൈന–യുഎസ് എന്നിവർ തായ്‌വാനെ ചൊല്ലി യുദ്ധത്തിലേർപ്പെടുമെന്നും ഇതു മൂന്നാംയുദ്ധമായി മാറുമെന്നും വരെ അഭ്യൂഹങ്ങളുണ്ട്. ഇപ്പോൾ ലോകത്ത് പലയിടത്തും യുദ്ധങ്ങൾ നടക്കുന്നത് ഈ സാധ്യതയെപ്പറ്റിയുള്ള ചർച്ചകൾ ഉയർത്തിയിട്ടുണ്ട്.
കിഴക്കൻ യൂറോപ്യൻ രാജ്യവും മുൻ സോവിയറ്റ് റിപ്പബ്ലിക്കുമായ യുക്രെയ്നിൽ റഷ്യ നടത്തുന്ന യുദ്ധം മൂന്നാം ലോകയുദ്ധത്തിലേക്കു വഴിതെളിക്കുമെന്ന ഭയം നമ്മെ വിട്ടുമാറിയിട്ടില്ല . ഇതിനിടയിലാണ് ഹമാസ് ഇസ്രായേൽ യുദ്ധം ചെങ്കടലിലേയ്ക്ക് വ്യാപിച്ചത് . ആ തീ ആനയും മുൻപാണ് ഇപ്പോൾ പാകിസ്ഥാൻ ഇറാൻ പോര് തുടങ്ങിയിരിക്കുന്നത് . ഇവിടെ ഭയപ്പെടേണ്ട ഒന്നുകൂടി ഉണ്ട് . മൂന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നത് പാകിസ്ഥാനിൽ നിന്നാകുമെന്ന പ്രവചനമാണ് അത്
പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി അംഗവും സിന്ധിൽ നിന്നുള്ള മുൻ പാർലമെന്റംഗവുമായ ഫൈസൽ റാസ അബീദി പ്രവചിച്ചത് മൂന്നാം ലോകയുദ്ധം തുടങ്ങുന്നത് പാക്കിസ്ഥാനിൽ ആയിരിക്കുമെന്നാണ്. ഒരു വർഷം മുൻപായിരുന്നു ഈ പ്രവചനം. യുദ്ധസമയത്ത് രക്ഷപ്പെടാനായി വീടിനു താഴെ ബങ്കറുകളുണ്ടാക്കാൻ തുടങ്ങാനും അദ്ദേഹം അന്ന് ജനങ്ങളോട് ആവശ്യപ്പെട്ടു. പാക്കിസ്ഥാനിലെ ഒരു ലൈവ് ന്യൂസ് ചാനൽ ചർച്ചയിലായിരുന്നു ആബിദിയുടെ അഭിപ്രായപ്രകടനങ്ങൾ.
ഈ പ്രവചനം ശരിവെയ്ക്കുന്നതുപോലെ ഇപ്പോൾ പാക്കിസ്ഥാനിൽ ഇറാൻ നടത്തിയ മിസൈലാക്രമണത്തിനു തിരിച്ചടിയായി ഇറാനിലേക്കു പാക്ക് വ്യോമാക്രമണം ഉണ്ടായതോടെ പശ്ചിമേഷ്യയിലെ പോരാട്ടമേഖല വിസ്തൃതമായിരിക്കുന്നു. മൂന്നുമാസം മുൻപ് ഇസ്രയേലിനെ ഹമാസ് ആക്രമിച്ചതോടെ തുടങ്ങിയതാണ് മേഖലയിലെ പോരാട്ടം. പ്രാദേശിക കളിക്കാരായ ഇസ്രയേൽ, ഹമാസ് നിയന്ത്രിത പലസ്തീൻ, ഇറാൻ, സിറിയ, ഇറാഖ്, ജോർദാനിലെയും ലബനനിലെയും ഹിസ്ബുല്ലകൾ, യെമനിലെ ഹൂതികൾ എന്നിവരും വിദേശശക്തികളായ യുഎസും ബ്രിട്ടനുമാണ് കളത്തിലുണ്ടായിരുന്നത്. തൽപരകക്ഷികളും കാഴ്ചക്കാരും ഇടയിൽപ്പെട്ട് ഉഴലുന്നവരുമായി ഈജിപ്ത്, സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, യുഎഇ, ഒമാൻ, കുവൈത്ത് എന്നിവർ. ആഭ്യന്തരയുദ്ധത്തിൽ വശംകെട്ട്, സമീപവാസികളായ സുഡാനും മറ്റു വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളും. മധ്യപൂർവദേശം വീണ്ടും കടുത്ത അരക്ഷിതാവസ്ഥയിലേക്കു വീഴുന്നു.
ഇറാനും പാക്കിസ്ഥാനും പരസ്പരം ആക്രമിച്ചതോടെ പശ്ചിമേഷ്യയിലെ പോരാട്ടങ്ങൾക്കു രണ്ടു പുതിയ മാനങ്ങളാണ് രൂപപ്പെട്ടത്. ഒന്ന്, പോരാട്ടം പ്രദേശത്തെ രണ്ടു ദേശീയ സൈന്യങ്ങൾ തമ്മിലെന്ന നിലയിലേക്ക് എത്തി. രണ്ട്, പശ്ചിമേഷ്യയിലെ പോരാട്ടം ദക്ഷിണേഷ്യയിലേക്കും വ്യാപിച്ചിരിക്കുന്നു.
മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി, ഒരംഗീകൃത അണ്വായുധരാജ്യം ആയ പാക്കിസ്ഥാൻ തങ്ങളുടെ സൈനികശക്തി പ്രയോഗിച്ചിരിക്കുന്നു എന്ന പ്രത്യേകതകൂടി ഇത്തവണയുണ്ട്. അഫ്ഗാനിസ്ഥാനിലും ഒരു പരിധിവരെ പശ്ചിമേഷ്യയിലും കശ്മീർ വിഘടനവാദികളിലൂടെ ഇന്ത്യയിലും പിന്നണിയിൽനിന്നു കളിച്ചിരുന്ന പാക്ക് സൈന്യം ഇപ്പോൾ പശ്ചിമേഷ്യയിലെ സംഘട്ടനങ്ങളിൽ മുൻ നിരയിലേക്കെത്തിയിട്ടുണ്ട്
പഴയ ഒളിപ്പോർ സംഘങ്ങൾ പലതും ദേശീയ സൈന്യങ്ങളായി മാറിയതിന്റെ ബാക്കിപത്രമാണ് ഇപ്പോൾ കാണുന്നതെന്നും പറയാം. ഇതിനു തുടക്കമിട്ടതും പാക്കിസ്ഥാനാണ്. അഫ്ഗാനിസ്ഥാനിൽ അധിനിവേശം നടത്തിയ സോവിയറ്റ് സൈന്യത്തെ തുരത്താൻ യുഎസ് സഹായത്തോടെ ആദ്യം മാടമ്പിയുദ്ധപ്രഭുക്കളെയും പിന്നീടു ഭീകരസംഘങ്ങളെയും ഒടുവിൽ താലിബാനെയും വളർത്തിയതു പാക്കിസ്ഥാനാണ്. തൊണ്ണൂറുകളുടെ പകുതിയിൽ കാബൂൾ പിടിച്ചെടുത്തതോടെ, ആധുനികകാലത്ത് ദേശീയഭരണം പിടിച്ചെടുക്കുന്ന ആദ്യ സായുധസംഘമായി താലിബാൻ. 2001ൽ പുറത്താക്കപ്പെട്ടെങ്കിലും, യുഎസിന്റെ അഫ്ഗാൻ പിന്മാറ്റത്തോടെ ഒന്നരദശകത്തിനുശേഷം കാബൂളിൽ താലിബാൻ തിരിച്ചെത്തി.
ഇതിനിടയിലാണ് പലസ്തീൻ പ്രദേശമായ ഗാസയിൽ ഹമാസ് അധികാരത്തിലെത്തിയതും ഇസ്രയേലിനെതിരെ നേരിട്ടുള്ള ആക്രമണത്തിനു മുതിർന്നതും. യെമനിലെ 70 ശതമാനത്തിലധികം പ്രദേശവും ഹൂതികളുടെ അധീനതയിലാണ്. തലസ്ഥാനമായ ബെയ്റൂട്ട് ഉൾപ്പെടെ ലബനന്റെ മൂന്നിലൊന്നോളം പ്രദേശം ഹിസ്ബുല്ലയുടെ നിയന്ത്രണത്തിലും ആണ് . അഫ്ഗാനിസ്ഥാൻ കൂടാതെ പലസ്തീൻ, യെമൻ, ലബനൻ, ഇറാഖ് എന്നീ രാജ്യങ്ങളുടെ ഭൂരിഭാഗമോ നല്ലൊരു ഭാഗമോ പഴയ സായുധസംഘങ്ങളുടെ അധീനതയിലായിരിക്കുന്നു.
പശ്ചിമേഷ്യയിലെ സായുധസംഘങ്ങൾക്കും അവർക്കു പിന്തുണ നൽകുന്ന രാജ്യങ്ങൾക്കും ഒന്നിലധികം ശത്രുക്കളുമായി വിവിധ മുന്നണികളിൽ പോരാടാൻ പ്പോൾ മടിയില്ല. ഹമാസിനു പിന്തുണ പ്രഖ്യാപിച്ച് ഇസ്രയേലിലേക്കു ചെറിയതോതിലും ചെങ്കടലിൽ യുഎസ് സഖ്യത്തിനെതിരെ വലിയതോതിലും ആക്രമണം നടത്തുകയാണവർ. ഒരേസമയം ഇസ്രയേലിലും സിറിയയിലും ആക്രമണം നടത്താൻ മടിയില്ലെന്നു ഹിസ്ബുല്ല പലതവണ തെളിയിച്ചു. ഇതിനെയെല്ലാം കടത്തിവെട്ടിയാണ് ഇറാൻ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഇംഗ്ലിഷ്–യുഎസ്–ഇസ്രയേൽ അച്ചുതണ്ടിനെതിരെ ഒരു വശത്തും ഐഎസ് സംഘങ്ങൾക്കെതിരെ ഇറാഖിലെ കുർദ് പ്രദേശത്തും സിറിയയിലും പാക്കിസ്ഥാൻ അതിർത്തിയിലും പോർമുഖം തുറന്നിരിക്കുന്നു.
ഇസ്രയേൽ ചാരസംഘടന മൊസാദിന് ഇറാഖിലെ കുർദ് പ്രദേശത്തും സിറിയയിലും താവളങ്ങളുണ്ടെന്നും അവിടെനിന്നു ലഭിച്ച വിവരങ്ങൾ ഐഎസ് സംഘത്തിനു കൈമാറിയതിന്റെ അടിസ്ഥാനത്തിൽ അവർ ഇറാനിൽ ജനറൽ സുലൈമാനിയുടെ കബറിടത്തിൽ ബോംബാക്രമണം നടത്തി 90 പേരെ വധിച്ചെന്നുമാണ് ഇറാന്റെ ആരോപണം. (യുഎസും ഇസ്രയേലും പഴയ അൽക്വയ്ദയെ തകർക്കാനെന്ന പേരിൽ മുൻപു പലവട്ടവും തങ്ങൾക്കെതിരെ ആക്രമണം നടത്താൻ ഇപ്പോൾ ഇടയ്ക്കിടെയും ഐഎസ് സംഘത്തിനു പ്രോത്സാഹനം നൽകിയിട്ടുണ്ടെന്ന് ഇറാൻ വിശ്വസിക്കുന്നു.) കബറിടത്തിലെ ബോംബാക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു.
ഷിയാ ഭൂരിപക്ഷ രാജ്യമായ ഇറാനെതിരെ പോരാടുന്ന ജയ്ഷെ അൽ അദ്ൽ എന്ന സുന്നി സംഘത്തിനു ബലൂച് പ്രവിശ്യയിലെ പന്ജ്ഗൂർ എന്ന സ്ഥലത്തു താവളം നൽകിയെന്നാണ് പാക്കിസ്ഥാനെതിരെ ഇറാൻ ആരോപിക്കുന്നത്. ഇറാൻ അതിർത്തിയിൽനിന്ന് 30 കിലോമീറ്റർ അകലെയുള്ള ഇവിടെയാണ് ഇറാൻ മിസൈലാക്രമണം നടത്തിയത്. ഇപ്പോഴിതാ ഇറാനിലെ ഏഴോളം മേഖലകളിൽ പാക്കിസ്ഥാൻ തിരിച്ചടിച്ചിരിക്കുന്നു.
ഇറാൻ രണ്ടും കൽപിച്ചു രംഗത്തിറങ്ങിയിരിക്കുകയാണ്. മുൻപു ശത്രുക്കളായിരുന്ന സൗദി അറേബ്യ, യുഎഇ എന്നീ പ്രമുഖ ഗൾഫ് രാജ്യങ്ങളുമായി കൈകോർക്കാൻ തയാറാണെന്ന് അവർ തെളിയിച്ചുകഴിഞ്ഞു. ഇവരെല്ലാരുമായി വ്യോമയാനബന്ധത്തിനും നയതന്ത്രബന്ധത്തിനുമുള്ള ചർച്ചകൾ പുരോഗമിക്കവേയാണ് ഹമാസ്– ഇസ്രയേൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതും പശ്ചിമേഷ്യ വീണ്ടും വിപുലമായ യുദ്ധഭൂമിയായതും.
ചുരുക്കി പറഞ്ഞാൽ ഏതു നിമിഷവും കത്തിച്ചാമ്പലാക്കാവുന്ന തരത്തിൽ പുകയുന്ന തീക്കട്ടപോലെയാണ് ഇപ്പോൾ ലോകം . ഒരു ചെറിയ കൈപ്പിഴ ആരുടെ ഭാഗത്തു നിന്നെങ്കിലും വന്നാൽ അതോടെ എല്ലാം അവസാനിയ്ക്കും . അത്തരം ഒരവസ്ഥ ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം
https://www.facebook.com/Malayalivartha























