ഇസ്രയേല്‍ ചുട്ടെരിക്കാന്‍ വജ്രായുധം ഖൈബര്‍ ബസ്റ്റര്‍; ജൂതരാഷ്ട്രത്തെ വെല്ലുവിളിച്ച് ഇറാന്‍,സിറിയയിലേക്ക് ഇറാന്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ വന്‍ ചര്‍ച്ചയാകുന്നു,ഇസ്രയേലിന്റെ അയണ്‍ഡോമിനെ തകര്‍ക്കുന്ന കരുത്തനെന്ന് ഇബ്രാഹിം റെയ്‌സി,തീക്കളിക്ക് മുതിര്‍ന്നാല്‍ ടെഹ്‌റാന്റെ പൊടി പോലും ഉണ്ടാകില്ലെന്ന് ഐഡിഎഫ്

തൊടുത്തത് സിറിയയിലേക്ക് ആണെങ്കിലും ഇറാന്റെ ലക്ഷ്യം ഖൈബര്‍ ബസ്റ്റര്‍ മിസൈലിന്റെ ശക്തി അമേരിക്ക-ഇസ്രയേല്‍ സഖ്യത്തെ അറിയിക്കുക എന്നതായിരുന്നു. തങ്ങളുടെ വജ്രായുധം ഖൈബര്‍ ബസ്റ്റര്‍ പുറത്തെടുത്തതിന്റെ അടങ്ങാത്ത ആവേശത്തിലാണ് ഇറാന്‍ ഭരണകൂടം. ആയുധക്കരുത്തില്‍ ഏറെ മുന്നിലാണെന്ന് തെളിയിക്കുക എന്നതായിരുന്നു ഇറാന്‍ സൈന്യത്തിന്റെയും ആവശ്യം. പാക്കിസ്ഥാന്‍, ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ ഞെട്ടിക്കുന്ന ആക്രമണമാണ് ഇറാന്‍ കഴിഞ്ഞദിവസങ്ങളില്‍ നടത്തിയത്. ആക്രമണത്തെക്കാളുപരി ആയുധപ്പുരയിലെ മിസൈല്‍ ശേഷിയുടെ പ്രദര്‍ശനം കൂടിയാണ് ഇറാന്‍ നടത്തിയതെന്ന് രാജ്യാന്തര പ്രതിരോധവിദഗ്ധര്‍ പറയുന്നു. ചര്‍ച്ചയാകുന്നത് ഖൈബര്‍ ബസ്റ്റര്‍ എന്ന മിസൈലാണ്.
സിറിയയിലേക്ക് തൊടുത്ത ഖൈബര്‍ ബസ്റ്ററിനെ ഇറാന്‍ വിശേഷിപ്പിച്ചത് ഇസ്രയേലില്‍ എവിടെയും ആക്രമണം നടത്താന്‍ ശേഷിയുള്ള പുതിയ മിസൈല്‍ എന്നായിരുന്നു. അതായത് അയച്ചത് സിറിയയിലേക്കാണ് പക്ഷെ തങ്ങളുടെ ഉന്നം അത് ഇസ്രയേല്‍ ആണെന്ന്. ജൂതപ്പടയുടെ അയണ്‍ഡോമിനേയും നിഷ്പ്രഭമാക്കാന്‍ കരുത്തുള്ളവനെന്ന് ഇറാന്‍ സേന ആവേശം കൊള്ളുന്നു. സിറിയയിലെ ഇദ്‌ലിബിലേക്കാണ് ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലായ ഖൈബര്‍ ബസ്റ്റര്‍ പ്രയോഗിച്ചത്. 2022 ല്‍ ആണ് ഈ മിസൈല്‍ പുറത്തിറക്കിയത്.
ഇസ്രയേലില്‍ എവിടെയും ആക്രമണം നടത്താന്‍ ശേഷിയുള്ള പുതിയ മിസൈല്‍ എന്നായിരുന്നു വിശേഷണം. ഖൈബര്‍ ബസ്റ്റര്‍ എന്നു പേരിട്ടിരിക്കുന്ന മിസൈലിന് ഇറാനു സമീപമേഖലകളിലുള്ള യുഎസ് ബേസുകളിലും ആക്രമണം നടത്താനുള്ള കഴിവുണ്ടെന്നായിരുന്നു വാദം. 1400 കിലോമീറ്ററോളം റേഞ്ചുള്ള മിസൈല്‍ ഖര ഇന്ധനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അപാരമായ കൃത്യതയുള്ള മിസൈലിന് ഏതു മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെയും മറികടക്കാനുള്ള ശേഷിയുണ്ടെന്നും ഇറാന്‍ പറയുന്നു. പൂര്‍ണമായും തദ്ദേശീയമായാണു മിസൈല്‍ നിര്‍മിച്ചത്.
മേഖലയില്‍ ഏറ്റവും കൂടുതല്‍ മിസൈലുകള്‍ ഉള്ള രാജ്യം ഇറാനാണ്. 20 തരം ബാലിസ്റ്റിക് മിസൈലുകളും മറ്റ് അനവധി ക്രൂസ് മിസൈലുകളും ഇതില്‍ ഉള്‍പ്പെടുന്നെന്ന് ഇന്‌റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസ് വ്യക്തമാക്കുന്നു. 780 കിലോമീറ്റര്‍ റേഞ്ചുള്ള ഖയാം, 1760 കിലോമീറ്റര്‍ റേഞ്ചുള്ള ഗദര്‍ 1 എന്നിവയൊക്കെ ഇറാന്റെ ദീര്‍ഘദൂര റേഞ്ച് മിസൈലുകളാണ്. എന്നാല്‍ ഇവയെ വെല്ലുന്ന കൃത്യതയാണ് ഖൈബര്‍ ബസ്റ്ററിനുള്ളത്.
കടലില്‍നിന്ന് ആകാശലക്ഷ്യങ്ങളിലേക്കു മിസൈലുകള്‍ തൊടുക്കാവുന്ന ചെറുബോട്ടും അടുത്തിടെ ഇറാന്റെ നാവികസേന വികസിപ്പിച്ചിരുന്നു. ഈ ബോട്ടില്‍നിന്ന് നവാബ് ശ്രേണിയിലുള്ള ഒരു സര്‍ഫസ് ടു എയര്‍ മിസൈല്‍ വിക്ഷേപിക്കുന്നതിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ അന്നു പ്രചരിച്ചു. സുള്‍ഫിക്കര്‍ ക്ലാസ് എന്ന ഗണത്തിലാണ് ഈ ബോട്ടിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നവാബ് വിഭാഗത്തിലുള്ള മിസൈലുകളാണ് ഇതിലുള്ളതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ ബോട്ടിന്റെ വികസനത്തോടെ ഇറാന്റെ നാവികസേനയിലുള്ള രാജ്യാന്തര ശ്രദ്ധ കൂടിയിട്ടുണ്ട്.
1923 ലാണ് ഇറാനിയന്‍ നാവികസേന നിലവില്‍ വന്നത്. 1960 മുതല്‍ ഇറാന്‍ നാവികസേനയെ പരിഷ്‌കരിക്കാന്‍ തുടങ്ങി. എഴുപതുകളില്‍ യുഎസ് തന്നെ ഇറാനിയന്‍ നാവികസേനയ്ക്കായി പരിശീലനവും സാമഗ്രികളും നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം തങ്ങളുടെ ആദ്യ ഹൈപ്പര്‍സോണിക് മിസൈലും ഇറാന്‍ അവതരിപ്പിച്ചു. ഫത്താഹ് എന്നു പേരിട്ടിരിക്കുന്ന ഈ മിസൈലിന് ഏത് ശത്രു മിസൈല്‍ സംവിധാനങ്ങളെയും തുളച്ചുകയറി ആക്രമിക്കാനുള്ള കരുത്തുണ്ടെന്ന് ഇറാന്‍ അവകാശപ്പെടുന്നു. ഇറാനിയന്‍ റവല്യൂഷനറി ഗാര്‍ഡ്‌സിന്റെ എയ്‌റോസ്‌പേസ് ഫോഴ്‌സ് സ്‌പെഷലിസ്റ്റുകളാണ് ഫത്താഹ് വികസിപ്പിച്ചിരിക്കുന്നത്.
ഇറാന്‍ ദേശീയ മാധ്യമങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം 1400 കിലോമീറ്റര്‍ വരെ ഈ മിസൈലിന് റേഞ്ചുണ്ട്. ശബ്ദവേഗത്തിന്റെ 15 മടങ്ങുവേഗം കൈവരിക്കാനും ഇതിനു കഴിയുമെന്ന് കരുതപ്പെടുന്നു. പൊതുവെ ഹൈപ്പര്‍സോണിക് മിസൈലുകളെ തടയാനോ ചെറുക്കാനോ പാടാണ്. ഇതിനു പുറമേ ഫത്താഹില്‍ അധികമായുള്ള രഹസ്യചലന സംവിധാനങ്ങള്‍ മിസൈലിനെ കൂടുതല്‍ അപകടകാരിയാക്കുന്നു. ലോകത്തെ പല പ്രമുഖ വ്യോമപ്രതിരോധ സംവിധാനങ്ങളെയും ചെറുക്കാന്‍ ഫത്താഹിനു കഴിയും. ഇസ്രയേലിന്റെ അയണ്‍ ഡോം പോലുള്ള സംവിധാനങ്ങളെയും ഫത്താഹ് നിഷ്പ്രഭമാക്കുമെന്ന് ഇറാന്‍ അവകാശപ്പെടുന്നു.
നിര്‍മിതബുദ്ധി ശേഷിയും മിസൈലിനുണ്ടെന്ന് റവല്യൂഷനറി ഗാര്‍ഡ്‌സ് അവകാശപ്പെടുന്നു. മധ്യപൂര്‍വദേശ മേഖലയില്‍ ഹൈപ്പര്‍സോണിക് മിസൈല്‍ അവതരിപ്പിക്കുന്ന ആദ്യരാജ്യമായി ഇതോടെ ഇറാന്‍ മാറി. മിസൈലുകളില്‍ മാത്രമല്ല, മിസൈല്‍ വേധ കവചങ്ങളിലും ഇറാന്‍ അടുത്തിടെ ശ്രദ്ധയൂന്നിയിട്ടുണ്ട്. ഇസ്രയേല്‍ഹമാസ് സംഘര്‍ഷത്തിനു പിന്നാലെ ലോകശ്രദ്ധ നേടിയ മിസൈല്‍ വേധ സംവിധാനം അയണ്‍ ഡോമിന്റെ തദ്ദേശീയ പതിപ്പും ഇറാന്‍ ഒരുക്കിയിരുന്നു. ഇന്റഗ്രേറ്റഡ് എയര്‍ ഡിഫന്‍സ് നെറ്റ്‌വര്‍ക്ക് എന്ന ഗണത്തില്‍ വരുന്ന മിസൈല്‍വേധ സംവിധാനത്തിന്റെ പേര് സ്‌കൈ ഡിഫന്‍ഡേഴ്‌സ് വെലായത് 1400 എന്നാണ്. ക്രൂസ് മിസൈലുകളെ നേരിടാനാണ് പ്രധാനമായും പുതിയ സംവിധാനം സഹായകമാകുക. മറ്റു രാജ്യങ്ങളുടെ മിസൈല്‍ വേധ സംവിധാനങ്ങളില്‍നിന്നു വ്യത്യസ്തമാണ് ഇതെന്നും അന്ന് ഇറാന് പറഞ്ഞിരുന്നു. നാലു വിക്ഷേപണ കാനിസ്റ്ററുകളുള്ള സംവിധാനത്തിന് ഒറ്റത്തവണ 12 മിസൈല്‍ വേധ റോക്കറ്റുകള്‍ വിക്ഷേപിക്കാന്‍ സാധിക്കും. ദക്ഷിണാഫ്രിക്കയുടെ ഉംഖോണ്ടോ മിസൈല്‍ സംവിധാനവുമായി വളരെയേറെ സാമ്യം ഇതിനുണ്ട്.
360 ഡിഗ്രി റേഞ്ചുള്ള റഡാര്‍ സംവിധാനം ഉപയോഗിച്ചാണ് വെലായത് 1400 പ്രവര്‍ത്തിക്കുന്നത്. റഷ്യന്‍ മിസൈല്‍ വേധ സംവിധാനമായ പാന്‍സിറിനെ അടിസ്ഥാനപ്പെടുത്തിയാണ് സംവിധാനം രൂപപ്പെടുത്തിയത്. സിറിയയില്‍ വ്യാപകമായി പാന്‍സിര്‍ സംവിധാനം റഷ്യ ഒരുക്കിയിട്ടുണ്ട്. റഷ്യന്‍ ആയുധങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ആയുധനിര്‍മിതി ഇറാന്റെ പുതിയ ശൈലിയായിട്ടുണ്ട്. റഷ്യയുടെ എസ് 300 മിസൈല്‍ സംവിധാനവുമായി സാമ്യമുള്ള ബവാര്‍ 373 ഇടയ്ക്ക് റഷ്യ വികസിപ്പിച്ചെടുത്തിരുന്നു.
https://www.facebook.com/Malayalivartha























