ഇറാന്റെ ആണവ പരീക്ഷണ കേന്ദ്രങ്ങള്‍ കണ്ടെത്തണം;ടെഹ്‌റാനില്‍ ചാരന്മാരെ ഇറക്കി മൊസാദ്,ലോകത്തിന് മുന്നില്‍ നിന്ന് ഇറാന്‍ ഒളിപ്പിക്കുന്ന ആണവ കേന്ദ്രങ്ങള്‍ ഭൂമിക്കടിയില്‍,ഇസ്രയേലി ചാരന്മാര്‍ ഇറങ്ങിയെന്ന സൂചനയില്‍ തിരച്ചിലുമായ് റെവല്യൂഷ്ണറി ഗാര്‍ഡ് കോര്‍പ്‌സ്, മൊസാദിന് കൂട്ടായി അമേരിക്കന്‍ ചാരസംഘടനയും കളത്തിലിറങ്ങി

ആണവശക്തിയിലേക്ക് അതിവേഗം കുതിക്കാന്‍ ഇറാന്‍. അപകടം മണത്ത് ടെഹ്‌റാനില്‍ ചാരന്മാരെ ഇറക്കിയിരിക്കുകയാണ് മൊസാദ്. ഇറാന്റെ പല ഭാഗത്തായ് മൊസാദ് ടീം ഇറങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകത്തിന് മുന്നില്‍ നിന്ന് ഇറാന്‍ ഒളിപ്പിക്കുന്ന ആണ കേന്ദ്രങ്ങള്‍ കണ്ടെത്തി തകര്‍ക്കാനാണ് ഇസ്രയേലി ചാരന്മാര്‍ ഇറങ്ങിയിരിക്കുന്നത്. മൊസാദ് ഇറങ്ങിയെന്ന സംശയം ഉടലെടുത്തതോടെ ഇറാന്‍ റവല്യൂഷ്ണറി ഗാര്‍ഡ് കോര്‍പ്‌സ് തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്. ഇസ്രയേലിന്റെ ഈ നീക്കത്തിന് അമേരിക്കയുടെ പൂര്‍ണ പിന്തുണയുണ്ട്.
ഭൂമിക്കടിയാണ് ഇറാന്റെ ആണവ പരീക്ഷണ കേന്ദ്രങ്ങളെന്ന് ഇസ്രയേലും അമേരിക്കയും വാദിക്കുന്നു. മദ്ധ്യേഷ്യയിലെ ആണവ ഭീഷണിയാണ് ഇറാനെന്ന് ചൂണ്ടിക്കാട്ടി അമേരിക്ക പലതവണ രംഗത്ത് വന്നിട്ടുണ്ട്. മുന്‍പ് ഇതിന്റെ ഉപഗ്രഹചിത്രങ്ങളും അമേരിക്ക പുറത്ത് വിട്ടിരുന്നു. ഇറാന്‍ ഭൂമിക്കടിയില്‍ ആണവ പരീക്ഷണ കേന്ദ്രം പണിഞ്ഞു കൊണ്ടിരിക്കുന്നുവെന്ന ആരോപണമാണ് അമേരിക്ക വീണ്ടും ഉയര്‍ത്തുന്നത്. മരുഭൂമിയിലൂടെയുള്ള വിശാലമായ റോഡ് ഒരു മലയുടെ അടിവാരത്തില്‍ അവസാനിക്കുകയാണ്. ജനവാസ കേന്ദ്രമല്ലാത്ത പ്രദേശത്ത് സൈനികമായ നീക്കമാണ് നടക്കുന്നതെന്നും വിലയിരുത്തുന്നു. ഇസ്രയേലും അമേരിക്കയും മാത്രമല്ല ലോകരാജ്യങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത് ഇറാന്റെ ആണവ പരീക്ഷണങ്ങളേക്കുറിച്ചാണ്.
ആണവ രാഷ്ട്രങ്ങളുടെമേല്‍ അപ്രതീക്ഷിത ആക്രമണം നടത്തിയ ഇറാന്റെ ആണവമോഹങ്ങളെപ്പറ്റിയും ചര്‍ച്ചകള്‍ ഉയര്‍ന്നിട്ടുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറം ഉച്ചകോടിയില്‍ രാജ്യാന്തര ആണവോര്‍ജ ഏജന്‍സി മേധാവിയായ റാഫേല്‍ ഗ്രോസി ഇതെപ്പറ്റി പറഞ്ഞിരുന്നു. നിലവില്‍ ആണവരാഷ്ട്രമല്ലെങ്കിലും സജീവമായ ആണവ സംപുഷ്ടീകരണ പദ്ധതി ഇറാനുണ്ട്. അടുത്തിടെയായി ഇറാന്‍ ആണവ സംപുഷ്ടീകരണം നടത്തുന്ന തോത് വലിയ അളവില്‍ ഉയര്‍ന്നിട്ടുണ്ടെന്ന് ഗ്രോസി പറയുന്നു. വെപ്പണ്‍സ് ഗ്രേഡ് യുറേനിയം എന്ന തലത്തിന് വളരെയടുത്താണ് ഇറാനെന്നും ഗ്രോസി പറഞ്ഞു. മധ്യ ഇറാനില്‍ സ്ഥിതി ചെയ്യുന്ന ഇസ്ഫാഹാന്‍ പ്രവിശ്യയിലെ നാടാന്‍സ് ആണവനിലയം പലപ്പോഴും വാര്‍ത്തകള്‍ നിറയാറുണ്ട്. യുറേനിയം സംപുഷ്ടീകരണ പ്ലാന്റായ നാടാന്‍സിന്റെ വിസ്തൃതി ഒരു ലക്ഷം ചതുരശ്ര മീറ്ററാണ്. ഏകദേശം 19,000 സെന്‍ട്രിഫ്യൂജുകള്‍ ഇവിടെയുണ്ടെന്നാണു കണക്ക്.
2015ലെ ഉടമ്പടിയെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന യുറേനിയം സംപുഷ്ടീകരണം പിന്നീട് ഇറാന്‍ വീണ്ടും തുടങ്ങിയിരുന്നു. ഈ നിലയത്തില്‍ സൈബര്‍ ആക്രമണങ്ങളും സ്‌പൈവേര്‍ ഉപയോഗിച്ചുള്ള വൈദ്യുതി മുടക്കവും നടന്നത് വലിയ വാര്‍ത്തയായിരുന്നു. ചില സ്‌ഫോടനങ്ങളും ഇവിടെ നടന്നിട്ടുണ്ട്. ഇതിനു പിന്നില്‍ ഇസ്രയേലി ചാരസംഘനയായ മൊസാദാണെന്നും അഭ്യൂഹങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇസ്രയേല്‍ വികസിപ്പിച്ച സ്റ്റക്‌സ്‌നെറ്റ് എന്ന കുപ്രസിദ്ധ വൈറസിന്‌റെ ആക്രമണങ്ങളില്‍ പകുതിയിലേറെ ഇറാനിലായിരുന്നു. ഈ ആക്രമണങ്ങളില്‍ പലതിന്‌റെയും ലക്ഷ്യം ഇറാന്‌റെ ആണവ സമ്പുഷ്ടീകരണ നിലയങ്ങള്‍ ആയിരുന്നെന്നതും ശ്രദ്ധേയമാണ്.
ഇത്തരത്തില്‍ 2021ല്‍ നടന്ന ആക്രമണം ലോകശ്രദ്ധ നേടി.നാടാന്‍സ് ആണവനിലയത്തിന് 2010ല്‍ ഇന്റര്‍നെറ്റുമായി യാതൊരു ബന്ധവുമില്ലായിരുന്നു. നിലയത്തിലെ കംപ്യൂട്ടറുകളെല്ലാം ഒരു സ്വകാര്യ നെറ്റ്?വര്‍ക് വഴി കണക്ടഡായിരുന്നെങ്കിലും അട്ടിമറികള്‍ ഭയന്ന് ഇവയെ ഒന്നും സൈബര്‍ ലോകവുമായി ബന്ധിപ്പിച്ചിരുന്നില്ല. എന്നാല്‍ ഇസ്രയേലി ചാരസംഘടനയായ മൊസാദിന്റെ തന്ത്രപരമായ പദ്ധതിയില്‍ ഒരു ചാരന്‍ നിലയത്തിനുള്ളില്‍ കടന്ന് തന്റെ കൈയിലുള്ള പെന്‍ഡ്രൈവില്‍ നിന്ന് നിലയത്തിലെ കംപ്യൂട്ടര്‍ സംവിധാനത്തിലേക്കു വൈറസിനെ കടത്തുകയായിരുന്നെന്നു കരുതപ്പെടുന്നു.
അകത്തു കയറിയ വൈറസ് ദീര്‍ഘനാള്‍ ഉറങ്ങിക്കിടന്നു, നിയോഗം വന്നെത്തുന്നതും കാത്ത്. ഒടുവില്‍ അതു സംഭവിച്ചു.ഒരു ദിവസം വൈറസുകള്‍ ഉണര്‍ന്നെണീറ്റു. നിലയത്തിന്റെ സംവിധാനങ്ങളെല്ലാം സുഗമമായ രീതിയില്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇറാനിയന്‍ അധികൃതരെ വൈറസ് തെറ്റിദ്ധരിപ്പിച്ചു. അതിനൊപ്പം തന്നെ തങ്ങളുടെ ഉടമസ്ഥര്‍ക്ക് നിലയത്തിന്റെ നിയന്ത്രണം നേടിക്കൊടുക്കുകയും ചെയ്തു അവര്‍. ഇത്തരം ഭീഷണികളെ നേരിടാനായി സൈബര്‍ ആക്രമണത്തെയും ബങ്കര്‍ ബ്ലാസ്റ്റര്‍ ബോംബുകളെയും പ്രതിരോധിക്കുന്ന അതീവ സുരക്ഷയുള്ള ഭൂഗര്‍ഭ ആണവകേന്ദ്രം നാടാന്‍സില്‍ ഇറാന്‍ നിര്‍മിക്കുന്നെന്ന് റിപ്പോര്‍ട്ടുകള്‍ ഇടക്കാലത്ത് പുറത്തിറങ്ങിയിരുന്നു. ആണവനിലയത്തിനു തെക്കുള്ള മലനിരകളുടെ അടിവശത്തായാണു പുതിയ കേന്ദ്രം. ഇസ്രയേലി, യുഎസ് വൃത്തങ്ങളാണു റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഈ മേഖലയില്‍ ഉപഗ്രഹനിരീക്ഷണം ഉപയോഗിച്ചു ശേഖരിച്ച ദൃശ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ വിവരം.
2020ല്‍ തന്നെ ഇവിടെ പുതിയ ഭൂഗര്‍ഭനിലയം നിര്‍മിക്കുന്നുണ്ടെന്ന് രാജ്യാന്തര ആണവോര്‍ജ ഏജന്‍സി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിന്റെ ഭാഗമായി വലിയ തുരങ്കശൃംഖലകള്‍ പണിയുന്നുണ്ടെന്നും പിന്നീട് വെളിപ്പെടുത്തലുണ്ടായി.ആയിരത്തോളം സവിശേഷ സെന്‍ട്രിഫ്യൂജുകള്‍ ഈ നിലയത്തില്‍ ഇറാന്‍ തയാറാക്കുന്നുണ്ടെന്നും ഇസ്രയേല്‍ ആരോപിച്ചിരുന്നു. ആണവപദ്ധതികള്‍ വികസിപ്പിക്കാനുള്ള ഇറാന്റെ നീക്കം രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയുമായുള്ള ഉരസലുകളില്‍ കലാശിക്കുന്നുണ്ട്. ഇസ്രയേലിനോട് കളിച്ചവര്‍ സ്വന്തം മരണവാറണ്ടില്‍ ഒപ്പുവെച്ചുകഴിഞ്ഞുവെന്ന് മൊസാദിന്റെ തലവന്‍ ഡേവിഡ് ബര്‍നിയ തുറന്നടിച്ചത്. ഇത് ഇറാനെ ഉദ്ദേശിച്ചായിരുന്നു. ഇറാന്റെ ആണവ ആര്‍ത്തി അനിയന്ത്രിതമായ് വര്‍ദ്ധിക്കുന്നുവെന്ന് മൊസാദ് തുറന്നടിക്കുന്നു. ആണവ പരീക്ഷണ കേന്ദ്രങ്ങള്‍ കരയിലോ ആകാശത്തോ വെള്ളത്തിനടിയിലോ ഒളിപ്പിച്ചാലും കണ്ടെത്തി തകര്‍ക്കുമെന്ന് മൊസാദ് പ്രഖ്യാപനം. ലോകസമാധാനത്തിന് വിപരീതമായുള്ള ഇറാന്റെ അത്യാര്‍ത്തിയോടുള്ള ആണവ ആയുധ നിര്‍മ്മാണം നിയന്ത്രിക്കാനും സൂഷ്മമായി പരിശോധിക്കുകയാണ് ഇസ്രയേല്‍. ഇറാന്‍ സമീപഭാവിയില്‍ തന്നെ ആണവശക്തി സംഭരിച്ച് ലോകംതന്നെ നശിപ്പിക്കാവാനുള്ള സാധ്യതകള്‍ ഏറെയാണ്.
ഇറാനിയന്‍ ആണവ ഉല്‍പാദനത്തിന്റേയും ആയുധനിര്‍മ്മാണത്തിന്റേയും മേധാവിയായ മോഹ്‌സന്‍ ഫക്രിസദേഹ് 2020 നവംബര്‍ 27ന് ഇസ്രായേല്‍ ചാരസംഘടനയുടെ റിമോട്ട് കണ്‍ട്രോള്‍ മെഷിന്‍ഗണ്‍ വെടിയേറ്റു കൊല്ലപ്പെട്ടു. അമേരിക്കയുടെ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സി ഐ എ) യുമായി നിഗൂഡ ബന്ധമുള്ള മൊസാദ് ചാരസംഘത്തിന്റെ 8 മാസത്തെ പരിശ്രമത്തിന് ശേഷമാണ് 12 ബോഡിഗാര്‍ഡുകളുടെ വലയത്തിനുള്ളിലുള്ള 59 വയസ്സുകാരനായ മൊഹ്‌സനെ കൂടെയുണ്ടായിരുന്ന സ്വന്തം ഭാര്യയ്ക്കും ബോഡി ഗാര്‍ഡ്‌സിനും യാതൊരു പരുക്കും പറ്റാതെ വധിച്ചത്. ഇസ്രായേല്‍ രഹസ്യവിഭാഗമായ മൊസാദിനും അമേരിക്കന്‍ സിഐഎയ്ക്കും വ്യക്തമായ അറിവുള്ളതാണെന്നു സമാന്യര്‍ വിശ്വസിക്കുന്ന ഇറാനിയന്‍ ന്യൂക്ലിയര്‍ നിര്‍മ്മാണ കേന്ദ്രങ്ങള്‍ നശിപ്പിക്കുവാന്‍ കാലതാമസം ഉണ്ടായാലുള്ള ഭവിഷ്യത്തുകള്‍വളരെ വലുതായിരിക്കും.ഏതായാലും മൊസാദ് ചാരന്മാര്‍ ഇറാനില്‍ പലയിടത്തായ് പറന്നിറങ്ങിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha

























