പരസ്പരം വ്യോമാക്രമണങ്ങൾ നടത്തിയതിന് പിന്നാലെ നയതന്ത്രബന്ധം പുനഃസ്ഥാപിച്ച് പാകിസ്ഥാനും ഇറാനും... പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ജലീൽ അബ്ബാസ് ജിലാനിയും ഇറാൻ വിദേശകാര്യ മന്ത്രി ഹൊസൈൻ അമീർ - അബ്‌ദൊള്ള ഹയാനും നടത്തിയ ചർച്ചയിലൂടെ സ്ഥിതിഗതികൾ വഷളാകുന്നത് ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു...

പരസ്പരം വ്യോമാക്രമണങ്ങൾ നടത്തിയതിന് പിന്നാലെ നയതന്ത്രബന്ധം പുനഃസ്ഥാപിച്ച് പാകിസ്ഥാനും ഇറാനും. പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ജലീൽ അബ്ബാസ് ജിലാനിയും ഇറാൻ വിദേശകാര്യ മന്ത്രി ഹൊസൈൻ അമീർ - അബ്‌ദൊള്ള ഹയാനും നടത്തിയ ചർച്ചയിലൂടെ സ്ഥിതിഗതികൾ വഷളാകുന്നത് ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു. ഇറാനിലെ തങ്ങളുടെ അംബാസഡറെ പാകിസ്ഥാൻ തിരികെ വിളിക്കുകയും നാട്ടിലേക്ക് പോയ ഇറാൻ അംബാസഡർ തിരികെ വരുന്നത് വിലക്കുകയും ചെയ്തിരുന്നു. ചർച്ചയ്ക്കിടെ അംബാസഡർമാരുടെ പ്രവർത്തനം പുനഃസ്ഥാപിക്കാനും ധാരണയായി.
എല്ലാ വിഷയങ്ങളും പരിഹരിക്കാൻ ഇറാനുമായി സഹകരിക്കാൻ തയാറാണെന്ന് പാകിസ്ഥാൻ അറിയിച്ചു. ഇറാനുമായുള്ള ബന്ധം വഷളായ സാഹചര്യത്തിൽ ആർമി, ഇന്റലിജൻസ് മേധാവികളെ പങ്കെടുപ്പിച്ച് പാക് കാവൽ പ്രധാനമന്ത്രി അൻവാർ ഉൽ ഹഖ് കക്കർ അടിയന്തര സുരക്ഷാ യോഗം ചേർന്നിരുന്നു. പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ ജയ്‌ഷ് അൽ അദ്ൽ ഭീകരകേന്ദ്രങ്ങളിൽ ചൊവ്വാഴ്‌ച ഇറാന്റെ മിസൈൽ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ, വ്യാഴാഴ്ച പുലർച്ചെ ഇറാനിലെ സിസ്‌താൻ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഭീകര താവളങ്ങളിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ പത്ത് പേരും കൊല്ലപ്പെട്ടു.
ചൊവ്വാഴ്ച പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ നടത്തിയ വ്യോമാക്രമണത്തിനു മുന്നോടിയായി ഇക്കാര്യം ഇറാൻ സൈന്യം പാക്ക് സൈനിക നേതൃത്വത്തെ അറിയിച്ചിരുന്നതായി റിപ്പോർട്ട്. ഒരു ഇറാനിയൻ പ്രാദേശിക മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതേസമയം, ആക്രമണത്തിന്റെ വിശദാംശങ്ങൾ പരസ്യമാക്കുന്ന കാര്യം ഇറാൻ അറിയിച്ചിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ആക്രമണം നടത്തിയ ശേഷം നിശബ്ദരായിരിക്കുന്നതായിരുന്നു ഇറാന് അഭികാമ്യമെന്നും റിപ്പോർട്ടിലുണ്ട്.
പാക്കിസ്ഥാനിൽ കടന്ന് ഇറാൻ നടത്തിയ ആക്രമണത്തിന്റെ വിവരം പുറത്തായതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ വിള്ളൽ വീണിരുന്നു. ഇറാന്റെ ആക്രമണത്തിനു തിരിച്ചടിയായി പാക്കിസ്ഥാൻ അവരുടെ അതിർത്തി കടന്നും ആക്രമണം നടത്തുകയും ചെയ്തു.
ഇറാനിലെ ഇസ്‍ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സുമായി (ഐആർജിസി) ഉറ്റബന്ധം പുലർത്തുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ടെലഗ്രാം ചാനലിലും ഇതേക്കുറിച്ച് സൂചനയുണ്ട്. ‘‘ഈ ആഴ്ച പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾക്കു നേരെ നടന്ന ആക്രമണത്തിന് പാക് സർക്കാരുമായി ഏകോപനം ആവശ്യമായിരുന്നു. അതിർത്തി കടന്നുള്ള ഭീകരവാദത്തെ ഫലപ്രദമായി നേരിടുന്നതിനും അതിർത്തിയിൽ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ഇരുരാജ്യങ്ങളുടെയും ദൃഢനിശ്ചയത്തിന്റെ ഭാഗമായാണ് ഇന്നത്തെ പാകിസ്ഥാന്റെ തിരിച്ചടി’’ – റിപ്പോർട്ടിൽ പറയുന്നു.
https://www.facebook.com/Malayalivartha

























