ഇറാന്‍ സൈനിക ആസ്ഥാനം തകര്‍ത്ത് മറുപടി കൊടുത്ത് ഇസ്രയേല്‍;ഇറാഖിലെ മൊസാദ് കേന്ദ്രം ആക്രമിച്ചതിന് സിറിയയില്‍ കയറി അടിച്ചു, ഇറാന്‍ സേനയുടെ എലീറ്റ് റവല്യൂഷ്ണറി ഗാര്‍ഡ്‌സിന്റെ തല തകര്‍ത്തു,ഇറാനിയന്‍ സൈനിക ഉപദേഷ്ടാക്കളും നിരവധി സിറിയന്‍ പട്ടാളക്കാരും കൊല്ലപ്പെട്ടു,ഒരു കാര്യം ഉറപ്പ് ഇറാന്റെ അടിവേരിളക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് മൊസാദ്

ഇറാഖില മൊസാദ് കേന്ദ്രം ആക്രമിച്ചതിന് സിറിയയില്‍ കയറി മറുടി കൊടുത്ത് ഇസ്രയേല്‍. ഇറാന്റെ സൈനിക ആസ്ഥാനം തകര്‍ത്തു. ഇറാന്‍ സേനയുടെ എലീറ്റ് റവല്യൂഷ്ണറി ഗാര്‍ഡ്‌സിന്റെ തല തകര്‍ത്തു. ടെഹ്‌റാനും ഞെട്ടിയ നടപടിയില്‍ കലിയിളകി ഇബ്രാഹിം റെയ്‌സി. തിരിച്ചടിച്ചിരിക്കും, മറുപടിയില്ലാതെ പോകില്ലെന്ന് ഇറാന്‍ പ്രസിഡന്റ്. ഇറാന്‍ കാത്തിരുന്നോളൂ ഉടന്‍ തരാമെന്ന് മൊസാദ് വ്യക്തമാക്കിയിരുന്നു. തൊട്ടുപിന്നാലെ തന്നെ കിട്ടി. ഇതിന്റെ കൂടെ ഇരട്ടിപ്രഹരമാണ് ഇറാന്‍ ഭരണകൂടത്തിന് കിട്ടാന്‍ പോകുന്നത്. ആണവശാസ്ത്രജ്ഞന്മാരെ പൊക്കാന്‍ ഇസ്രയേല്‍ ചാരസംഘടന ഇറാനില്‍ പലയിടത്തായ് ഇറങ്ങിയിട്ടുണ്ട്. ഒരു കാര്യം ഉറപ്പ് ഇറാന്റെ അടിവേരിളക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് മൊസാദ്.
ശനിയാഴ്ചയായിരുന്നു ദമാസ്‌കസിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഇറാന്റെ എലീറ്റ് റെവല്യൂഷണറി ഗാര്‍ഡ്‌സ് താവളത്തില്‍ ഇസ്രയേലിന്റെ മിസൈല്‍ ആക്രമണമുണ്ടായത്. സംഭവത്തില്‍ നാല് നില കെട്ടിടം പൂര്‍ണമായും തകര്‍ന്നു. സംഭവത്തില്‍ അഞ്ച് ഇറാനിയന്‍ സൈനിക ഉപദേഷ്ടാക്കളും നിരവധി സിറിയന്‍ പട്ടാളക്കാരും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. എത്ര സിറിയന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടു എന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല. ഹുജ്ജത്തുല്ല ഒമിദ്‌വാര്‍, അലി അഗസാദിഹ്, ഹുസൈന്‍ മുഹമ്മദി, സയ്യിദ് കരീമി, മുഹമ്മദ് അമീന്‍ സമിദി എന്നിവരാണ് കൊല്ലപ്പെട്ട ഇറാന്റെ സൈനിക ഉപദേഷ്ടാക്കള്‍. ഇക്കാര്യം ഇറാന്‍ സ്ഥിരീകരിക്കുന്നുമുണ്ട്.
ഇസ്രായേലിന്റെ ഈ ക്രൂരതക്ക് തിരിച്ചടി ഉറപ്പാണെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് മേധാവി ജനറല്‍ ഹുസൈന്‍ സലാമിയും പ്രതികരിച്ചു. കഴിഞ്ഞമാസം ദമാസ്‌കസില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ സിറിയയിലെ ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് കമാന്‍ഡറായിരുന്ന സയീദ് റാസി മൂസവി കൊല്ലപ്പെട്ടിരുന്നു. ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്റെ ഇറാഖിലെ കേന്ദ്രത്തിന് നേരെ കഴിഞ്ഞ ദിവസം ഇറാന്‍ വ്യോമാക്രമണം നടത്തിയിരുന്നു. ഇറാഖില്‍ അല്‍ അസദ് വ്യോമ താവളത്തിന് നേര്‍ക്ക് ഇറാഖിലെ ഇസ് ലാമിക് റെസിസ്റ്റന്‍സ് വിഭാഗം നടത്തിയ ആക്രമണത്തില്‍ ചുരുങ്ങിയത് രണ്ട് അമേരിക്കന്‍ പട്ടാളക്കാര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരു ഇറാഖി ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്. സൈനികരുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടികളെല്ലാം തന്നെ സ്വീകരിക്കുമെന്ന് പെന്റഗണ്‍ വ്യക്തമാക്കി.
ഇതിനിടെ ഹമാസിനെതിരെ യുദ്ധംപ്രഖ്യാപിച്ച് അവരുടെ സര്‍വ്വനാശം കാണാന്‍ ഇറങ്ങിയിരിക്കുന്ന ബെഞ്ചമിന്‍ നെതന്യാഹുവിന് കൂട്ടത്തില്‍ നിന്ന് ഒരടി പൊട്ടിയിട്ടുണ്ട്. പലസ്തീന്‍ സായുധ സംഘടനയായ ഹമാസിനെ സമ്പൂര്‍ണമായി പരാജയപ്പെടുത്തുന്നത് സാധ്യമല്ലെന്നും അത് ഇസ്രയേലിന്റെ യാഥാര്‍ത്ഥ്യ ലക്ഷ്യമല്ലെന്നും ഇസ്രയേല്‍ യുദ്ധ കാബിനറ്റ് മന്ത്രി ഗാഡി ഐസന്‍കോട്ട്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്റെ നിലപാടുകളില്‍ വിയോജിപ്പ് പ്രകടിപ്പിച്ചതായി ഐസന്‍കോട്ട് പറഞ്ഞു. ഇസ്രയേല്‍ മാധ്യമ സ്ഥാപനമായ ചാനല്‍ 12ന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുസംബന്ധിച്ച് വസ്തുതാ വിരുദ്ധമായ കഥകള്‍ പറയരുതെന്നും ഐസന്‍കോട്ട് ചൂണ്ടിക്കാട്ടി. ഗസയില്‍ ഇസ്രഈലി സൈന്യം നടത്തുന്ന ആക്രമണം ഇതുവരെ തങ്ങളുടെ യുദ്ധത്തിന്റെ ലക്ഷ്യത്തിലേക്ക് എത്തിയിട്ടില്ലെന്നും ഇസ്രയേല്‍ യുദ്ധ കാബിനറ്റ് മന്ത്രി പറഞ്ഞു.
'യുദ്ധത്തിന്റെ ലക്ഷ്യങ്ങള്‍ ഇതുവരെ കൈവരിച്ചിട്ടില്ല. പക്ഷേ ഗസയിലെ ഇസ്രയേലി സൈനികരുടെ എണ്ണവും അവസ്ഥയും പരിതാപകരമാണ്. അടുത്തതായി എന്താണെന്ന് നിങ്ങള്‍ ചിന്തിക്കണം,' ഐസെന്‍കോട്ട് പറഞ്ഞു. ഇസ്രയേല്‍ സര്‍ക്കാര്‍ പൊതുജനങ്ങളോട് നീതി പുലര്‍ത്തുന്നുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹമാസ് ബന്ദികളാക്കിയ ഇസ്രയേലി തടവുകാരെ വിട്ടയക്കുന്നതിനുള്ള സായുധ സേനയുടെ കരാറിന് ഐസെന്‍കോട്ട് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. 2025 വരെ ഭരണം തുടരാമെന്നുള്ള നെതന്യാഹുവിന്റെ നിലപാടിനെതിരെയും യുദ്ധസമയത്ത് തെരഞ്ഞെടുപ്പ് നടത്താന്‍ വിസമ്മതിക്കുന്ന തീരുമാനത്തിനെതിരെയുമാണ് ഐസന്‍കോട്ടിന്റെ വിമര്‍ശനം.
അതേസമയം നെതന്യാഹു രാഷ്ട്രീയ നിലനില്‍പ്പിന് വേണ്ടി യുദ്ധം നീട്ടിക്കൊണ്ടുപോകുകയാണെന്ന് ഇസ്രയേല്‍ സര്‍ക്കാരിലെ നിരവധി അംഗങ്ങള്‍ വിശ്വസിക്കുന്നുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹമാസിനെതിരെ സമ്പൂര്‍ണ വിജയം സാധ്യമാണെന്ന് നെതന്യാഹു അവകാശപ്പെടുമ്പോഴും ഇസ്രയേല്‍ സര്‍ക്കാര്‍ യുദ്ധാനന്തര ഗസയിലെ ഭരണത്തെ കുറിച്ച് ഒരു പദ്ധതിയും നിലവില്‍ തയ്യാറാക്കിയിട്ടില്ലെന്നും വിമര്‍ശനം ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha

























