എൻഎസ്ജി സ്നൈപ്പർമാരുടെ രണ്ട് സംഘങ്ങളേയും എടിഎസ് കമാൻഡോകളുടെ ആറ് സംഘങ്ങളേയും യുപിയിൽ നിന്നുള്ള 15,000 പോലീസ് ഉദ്യോഗസ്ഥരും അർദ്ധസൈനിക വിഭാഗങ്ങളേയുമാണ് ഇന്ന് അയോദ്ധ്യയിൽ സുരക്ഷ ഒരുക്കുന്നതിനായി വിന്യസിച്ചിരിക്കുന്നത്... രാമക്ഷേത്രത്തിൽ മാത്രം ഹൈ റെസല്യൂഷനിലുള്ള 250 എഐ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്...

അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലുമായി അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. എൻഎസ്ജി സ്നൈപ്പർമാരുടെ രണ്ട് സംഘങ്ങളേയും എടിഎസ് കമാൻഡോകളുടെ ആറ് സംഘങ്ങളേയും യുപിയിൽ നിന്നുള്ള 15,000 പോലീസ് ഉദ്യോഗസ്ഥരും അർദ്ധസൈനിക വിഭാഗങ്ങളേയുമാണ് ഇന്ന് അയോദ്ധ്യയിൽ സുരക്ഷ ഒരുക്കുന്നതിനായി വിന്യസിച്ചിരിക്കുന്നത്. രാമക്ഷേത്രത്തിൽ മാത്രം ഹൈ റെസല്യൂഷനിലുള്ള 250 എഐ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം മുതൽ അയോദ്ധ്യാ നഗരത്തിലുടനീളം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് വാഹനങ്ങൾ വഴിതിരിച്ച് വിടുന്നുണ്ട്. നഗരത്തിൽ ക്രമാതീതമായ തിരക്ക് ഒഴിവാക്കുന്നതിനാണ് നീക്കം. ക്ഷണിക്കപ്പെട്ട അതിഥികളുടേയതും പാസ് ഉള്ളതുമായ അംഗീകൃത വാഹനങ്ങളേയും മേഖലയിലേക്ക് കടത്തിവിടും. ക്ഷണിക്കപ്പെട്ട അതിഥികൾക്കായി അവരുടെ വാഹനങ്ങൾ സുഗമമായി കടന്നു പോകുന്നതിനായി റൂട്ട് പ്ലാൻ തയ്യാറാക്കി നൽകിയിട്ടുണ്ട്.
10,715 എഐ ക്യാമറകളാണ് അയോദ്ധ്യാ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരിക്കുന്നത്. മൈനുകളോ സ്‌ഫോടക വസ്തുക്കളോ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനായി ആന്റി മൈൻ ഡ്രോണുകൾ വിന്യസിച്ചിട്ടുണ്ട്. ത്രിതല സുരക്ഷയാണ് അയോദ്ധ്യയിൽ ഒരുക്കിയിരിക്കുന്നത്. എല്ലാ സുരക്ഷാ ഭീഷണികളെയും പ്രതിരോധിക്കാൻ സാധ്യമായ മുൻകരുതലുകൾ എല്ലാം സ്വീകരിച്ചുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനെ ചരിത്ര നിമിഷമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ പൈതൃകത്തേയും സംസ്‌കാരത്തേയും സമ്പന്നമാക്കുന്ന ഈ ചരിത്ര നിമിഷമാണിതെന്നും, രാജ്യത്തെ വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് ഇത് നയിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നോടിയായി രാഷ്‌ട്രപതി ദ്രൗപദി മുർമു കൈമാറിയ സന്ദേശത്തിന് മറുപടിയായാണ് പ്രധാനമന്ത്രിയുടെ പരാമർശം.
രാഷ്‌ട്രപതി കൈമാറിയ കത്തും പ്രധാനമന്ത്രി സമൂഹമാദ്ധ്യമത്തിൽ ടാഗ് ചെയ്തിട്ടുണ്ട്. ” ബഹുമാനപ്പെട്ട രാഷ്‌ട്രപതി, അയോദ്ധ്യയിലെ രാം ലല്ലയുടെ പ്രതിഷ്ഠാ ചടങ്ങിന്റെ ഈ അവസരത്തിൽ താങ്കൾ കൈമാറിയ ആശംസകൾക്ക് നന്ദി. ഈ ചരിത്ര നിമിഷം ഇന്ത്യയുടെ പൈതൃകത്തേയും സംസ്‌കാരത്തേയും സമ്പന്നമാക്കുന്നതും, രാജ്യത്തിന്റെ വികസനത്തിലേക്കുള്ള കുതിപ്പിന് ഊർജ്ജം പകരുന്നതാണെന്നും” പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
രാജ്യമെമ്പാടും ഈ നിമിഷത്തെ ആഘോഷമാക്കുകയാണെന്നും, പുനരുജ്ജീവനത്തിന് തുടക്കമാവുകയാണെന്നും രാഷ്‌ട്രപതി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു. ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി കഠിനവ്രതം അനുഷ്ഠിക്കുന്നതിനേയും രാഷ്‌ട്രപതി പ്രശംസിച്ചു. ” ഭഗവാൻ ശ്രീരാമന്റെ ജന്മസ്ഥലമായ അയോദ്ധ്യയിൽ വിഗ്രഹത്തിന്റെ പ്രാണ പ്രതിഷ്ഠ നടത്താൻ താങ്കൾ തയ്യാറെടുക്കുകയാണ്. പവിത്രമായ ആചാരം എന്നതിലുപരിയായി ഭഗവാനോടുള്ള ത്യാഗത്തിന്റേയും സമർപ്പണത്തിന്റേയും പ്രതിഫലനമാണ് 11 ദിവസത്തെ വ്രത അനുഷ്ഠാനത്തിലൂടെ തെളിയുന്നത്. രാജ്യത്തിന്റെ മറ്റൊരു പാതയിലേക്കുള്ള ചുവടുവയ്പ്പിന് സാക്ഷ്യം വഹിക്കാനായ നമ്മൾ ഭാഗ്യവാന്മാരാണെന്നും” രാഷ്‌ട്രപതി കുറിച്ചു.
https://www.facebook.com/Malayalivartha

























