ബന്ദികളെ മോചിപ്പിക്കാൻ ഹമാസുമായി ചർച്ചയ്ക്കുള്ള സമയമായി; അതല്ലെങ്കില്‍ അവരെല്ലാം ശവപ്പെട്ടികളില്‍ മടങ്ങിവരും...

ഇസ്രായേലികളെ തിരികെ കൊണ്ടുവരാനുള്ള ബന്ദി ഇടപാടിനെക്കുറിച്ച് ഹമാസ് ഗ്രൂപ്പുമായി ചര്‍ച്ച നടത്തേണ്ട സമയമായെന്ന് പ്രതികരിച്ച് ഇസ്രായേല്‍ മേജര്‍ ജനറല്‍ നോം ടിബോണ്‍. അവരെ തിരികെ കൊണ്ടുവരാനുള്ള സമയമാണിത്. അതല്ലെങ്കില്‍ അവരെല്ലാം ശവപ്പെട്ടികളില്‍ മടങ്ങിവരും അല്ലെങ്കില്‍ വരില്ല- ടിബോണ്‍ പറഞ്ഞു. അതിനിടെ കൃത്രിമ ദ്വീപ് നിര്‍മിച്ച് ഫലസ്തീനികളെ പുനരധിവസിപ്പിക്കണമെന്ന ഇസ്രായേല്‍ നിര്‍ദേശം ഞെട്ടിക്കുന്നതാണെന്ന് യൂറോപ്യന്‍ യൂനിയന്‍ പ്രതികരിച്ചു. കൃത്രിമ ദ്വീപ് നിര്‍മിച്ച് ഫലസ്തീനികളെ അവിടേക്ക് പുറന്തള്ളാനുള്ള നിര്‍ദേശം ആപല്‍ക്കരമെന്ന് ഇന്നലെ ബ്രസല്‍സില്‍ ചേര്‍ന്ന യൂറോപ്യന്‍ യൂനിയന്‍ വിദേശകാര്യ മന്ത്രിമാരുടെ യോഗം ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച വാര്‍ത്ത വന്നതോടെ അത്തരമൊരു നിര്‍ദേശം തങ്ങള്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഗാസയില്‍ കൃത്രിമദ്വീപ് നിര്‍മ്മിച്ച് ഒരു തുറമുഖം ഒരുക്കണമെന്ന നിര്‍ദേശമാണ് സമര്‍പ്പിച്ചതെന്നും ഇസ്രായേല്‍ അറിയിച്ചു. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ നിരാകരിച്ച ഇസ്രായേല്‍ നടപടിയും യൂറോപ്യന്‍ രാജ്യങ്ങളുടെ കടുത്ത എതിര്‍പ്പിനിടയാക്കി. ഇസ്രായേലിന് കൂടി ഉപകാരപ്പെടുന്ന നിര്‍ദേശമാണിതെന്ന് വൈറ്റ്ഹൗസ് പ്രതികരിച്ചു.
ബന്ദികളുടെ മോചനം ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് ഇസ്രായേലില്‍ പ്രക്ഷോഭം ശക്തമായതോടെ നെതന്യാഹു സര്‍ക്കാര്‍ സമ്മര്‍ദത്തിലായി. ഹമാസ് നിര്‍ദേശം അംഗീകരിച്ചുളള ഒരു ചര്‍ച്ചക്കും ഇല്ലെന്ന നെതന്യാഹുവിന്റ നിലപാട് ബന്ദികളുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കുമെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.
ഇന്നലെ ഇസ്രായേല്‍ പാര്‍ലമെന്റിലേക്കും ബന്ധുക്കള്‍ ഇരച്ചുകയറിയത് സംഘര്‍ഷ സാഹചര്യം രൂപപ്പെടുത്തി. ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട് താല്‍ക്കാലിക വെടിനിര്‍ത്തലിനെ പിന്തുണക്കുമെങ്കിലും സമ്പൂര്‍ണ വെടിനിര്‍ത്തലിനോട് യോജിപ്പില്ലെന്ന് അമേരിക്ക അറിയിച്ചു.
https://www.facebook.com/Malayalivartha

























