ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ മധ്യസ്ഥർ വഴിയാണ് ഇസ്രായേൽ ഹമാസിനെ ഇക്കാര്യം അറിയിച്ചത്... ഘട്ടം ഘട്ടമായിട്ടായിരിക്കും ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നത്...ഹമാസ് ഭീകരർ ബന്ദികളാക്കിയ എല്ലാവരേയും മോചിപ്പിക്കുകയാണെങ്കിൽ രണ്ട് മാസത്തെ സമ്പൂർണ വെടിനിർത്തൽ നടപ്പാക്കാമെന്ന ഉപാധി മധ്യസ്ഥ രാജ്യങ്ങൾക്ക് മുന്നിൽ വച്ച് ഇസ്രായേൽ..

ഹമാസ് ഭീകരർ ബന്ദികളാക്കിയ എല്ലാവരേയും മോചിപ്പിക്കുകയാണെങ്കിൽ രണ്ട് മാസത്തെ സമ്പൂർണ വെടിനിർത്തൽ നടപ്പാക്കാമെന്ന ഉപാധി മധ്യസ്ഥ രാജ്യങ്ങൾക്ക് മുന്നിൽ വച്ച് ഇസ്രായേൽ. ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ മധ്യസ്ഥർ വഴിയാണ് ഇസ്രായേൽ ഹമാസിനെ ഇക്കാര്യം അറിയിച്ചത്. ഘട്ടം ഘട്ടമായിട്ടായിരിക്കും ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നത്.
സ്ത്രീകൾ, 60 വയസ്സിന് മുകളിൽ പ്രായമുള്ള പുരുഷന്മാർ, ഗുരുതരാവസ്ഥയിൽ കഴിയുന്നവർ തുടങ്ങിയവരെയാകും ആദ്യ ഘട്ടത്തിൽ മോചിപ്പിക്കുന്നത്. അടുത്ത ഘട്ടത്തിൽ വനിതാ സൈനികർ, പുരുഷ സൈനികർ, യുവാക്കൾ എന്നിവരെയാകും കൈമാറ്റം ചെയ്യുന്നത്. കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹങ്ങളും ഇസ്രായേലിന് കൈമാറും. നിലവിൽ എത്ര പേർ ഹമാസിന്റെ പക്കൽ തടവിലുണ്ട് എന്നത് സംബന്ധിച്ച് കൃത്യമായ കണക്കെടുപ്പ് നടത്തുമെന്നും, എല്ലാവരേയും മോചിപ്പിക്കാൻ സാധിക്കുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.
കരാർ നടപ്പാക്കണമെങ്കിൽ ഇനിയും രണ്ട് മാസം കൂടി വേണ്ടി വന്നേക്കുമെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ഹമാസിന്റെ തടവിലുള്ള എല്ലാവരേയും മോചിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി, ഇന്നലെ ബന്ദികളുടെ കുടുംബങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചിരുന്നു. കണക്കുകൾ പ്രകാരം 132 പേർ ഹമാസിന്റെ തടങ്കലിലുണ്ട്. എന്നാൽ ഇതിൽ എത്ര പേർ കൊല്ലപ്പെട്ടു എന്നതിലുൾപ്പെടെ കൃത്യമായ വിവരം ശേഖരിക്കണമെന്നാണ് ഇസ്രായേൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ഗസ്സയിൽ ഹമാസ് ബന്ദികളാക്കിയവരുടെ മോചനകാര്യത്തിൽ ഇനിയും തീരുമാനമാവാത്ത സാഹചര്യത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വീടിന് മുന്നിൽ പ്രതിഷേധം കടുപ്പിച്ച് ബന്ധുക്കൾ. റോഡ് ഗതാഗതം തടസപ്പെടുത്തി നെതന്യാഹുവിന്റെ വസതിക്ക് മുന്നിൽ ടെന്റുകൾ കെട്ടിയാണ് ബന്ദികളുടെ ബന്ധുക്കൾ പ്രതിഷേധിക്കുന്നത്.
ജറുസലേമിലെ അസ്സ സ്ട്രീറ്റിലുള്ള നെതന്യാഹുവിന്റെ സ്വകാര്യ വസതിക്ക് പുറത്താണ് ബന്ദികളുടെ കുടുംബക്കാരടങ്ങുന്ന പ്രതിഷേധക്കാർ സംഘടിച്ചത്. ഞായറാഴ്ച വൈകിട്ട് ഗതാഗതം തടഞ്ഞതും പ്രതിഷേധവുമായി രംഗത്തെത്തിയതും. ബന്ദികളുടെയും കാണാതായ കുടുംബങ്ങളുടേയും കൂട്ടായ്മ സംഘടിപ്പിച്ച പ്രതിഷേധത്തിൽ, ബന്ദികളുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഉത്തരവാദികൾ നിലവിലെ സർക്കാരാണെന്ന് അവർ ചൂണ്ടിക്കാട്ടുകയും ചെയ്തു.
'സർക്കാരേ ഇത് നാണക്കേട്!, ഞങ്ങളുടെ ഉറ്റവരെ ഉടൻ വീട്ടിലേക്ക് തിരിച്ചെത്തിക്കൂ' തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു പ്രതിഷേധം. ഹമാസ് ബന്ദികളാക്കിയവരെ തിരികെ കൊണ്ടുവരാനും സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാനും യുദ്ധം അവസാനിപ്പിക്കാനും യുഎസ്, ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങൾ ചേർന്ന് മുന്നോട്ടുവച്ച പദ്ധതിയെക്കുറിച്ചുള്ള വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് പ്രകടനം നടന്നത്.
പ്രകടനം ആരംഭിച്ചപ്പോൾ അസ്സ സ്ട്രീറ്റിൽ ആദ്യം 30ഓളം പേർ മാത്രമേ എത്തിയിരുന്നുള്ളൂ. എന്നാൽ ജനക്കൂട്ടം പെട്ടെന്ന് വർധിച്ചു. അഞ്ഞൂറിലേറെ പേരടങ്ങുന്ന പ്രതിഷേധക്കാർ ഡ്രം സർക്കിളിൽ ഒത്തുകൂടി. ഹമാസ് ബന്ദികളാക്കിയവരുടെ ചിത്രങ്ങളും പേരുകളും അടയാളപ്പെടുത്തിയ പോസ്റ്ററുകളും പ്ലക്കാർഡുകളും ഉയർത്തിയായിരുന്നു പ്രതിഷേധം. 'ബന്ദികളുടെ ജീവിതത്തിന് ഇസ്രായേൽ മന്ത്രിസഭയാണ് ഉത്തരവാദി' എന്ന് പ്രതിഷേധക്കാർ വിളിച്ചുപറഞ്ഞു.
ഞങ്ങളുടെ സേവനങ്ങൾക്കും നികുതികൾക്കും പകരമായി സർക്കാർ ഞങ്ങളെ സുരക്ഷിതരാക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിച്ചത്. എന്നാൽ ഈ സർക്കാരും പ്രധാനമന്ത്രിയും ഞങ്ങളെ പൂർണമായും നിരാശപ്പെടുത്തിയെന്ന് ബന്ദികളുടെ ബന്ധുക്കൾ ചൂണ്ടിക്കാട്ടി. 136 ബന്ദികളെ ശവപ്പെട്ടികളിൽ വീട്ടിലേക്ക് കൊണ്ടുവരുന്നത് ഒരിക്കലും വിജയമല്ലെന്നും പ്രതിഷേധക്കാരിൽ ഒരാൾ പറഞ്ഞു.
https://www.facebook.com/Malayalivartha

























