ഇസ്രായേലി, യുഎസ്, യുകെ കപ്പലുകൾക്ക് ഇൻഷുറൻസ് കമ്പനികൾ കവറേജ് നൽകുന്നത് നിർത്തിയെന്ന് റിപ്പോർട്ട്...

ചെങ്കടലിൽ സഞ്ചരിക്കുന്ന ഇസ്രായേലി, യുഎസ്, യുകെ കപ്പലുകൾക്ക് ഇൻഷുറൻസ് കമ്പനികൾ കവറേജ് നൽകുന്നത് നിർത്തിയതായി സിഎൻഎൻ, ലോഡ്സ്റ്റാർ റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ കപ്പലുകൾക്ക് രണ്ട് ഓപ്ഷനുകളുള്ള സുപ്രധാനവും അസാധാരണവുമായ ഒരു ചുവടുവെപ്പാണിത്. ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകൾക്ക് നേരെ ഹൂതികൾ തുടർച്ചയായി ആക്രമണം നടത്തുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാൻ അമേരിക്കയും ബ്രിട്ടനും ചെങ്കടലിൽ യുദ്ധക്കപ്പലുകൾ വിന്യസിക്കുകയും പ്രത്യാക്രമണം നടത്തുകയും ചെയ്യുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് വിവിധ കമ്പനികൾ ഇൻഷൂറസ് കവറേജ് നൽകുന്നത് നിർത്തിയത്.
ഇതോടെ ഈ കപ്പലുകൾ മറ്റു മാർഗങ്ങൾ തേടേണ്ട അവസ്ഥയാണ്. കേപ്പ് ഓഫ് ഗുഡ് ഹോപ്പ് വഴി ആഫ്രിക്കയെ ചുറ്റിക്കറങ്ങി പോവുകയാണ് ഒരു മാർഗം. ഇതിന് കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും അധിക സമയം വേണം. കൂടാതെ സാമ്പത്തിക ചെലവും വളരെയധികമാണ്. കിഴക്കൻ മെഡിറ്ററേനിയനിലെ തുറമുഖങ്ങൾ ഉപയോഗപ്പെടുത്തുകയാണ് മറ്റൊരു വഴി. നവംബർ 19നാണ് ഹൂതികളുടെ ആക്രമണം ആരംഭിച്ചത്. ഇതിന് പിന്നാലെ കമ്പനികൾ ഇൻഷൂറൻസ് പ്രീമിയം കുത്തനെ ഉയർത്തിയിരുന്നു.
നേരത്തെ കപ്പലിലെ സാധനങ്ങളുടെ മൂല്യത്തിന്റെ 0.01 ശതമാനമായിരുന്നു പ്രീമിയം. ഡിസംബറോടെ അത് ഒരു ശതമാനമായി ഉയർന്നു. 100 മില്യൺ ഡോളർ വിലമതിക്കുന്ന ചരക്കുകളുള്ള കപ്പൽ ചെങ്കടൽ വഴി യാത്ര ചെയ്യാൻ ഒരു മില്യൺ ഡോളർ ഇൻഷുറൻസ് പ്രീമിയം കൂടുതൽ നൽകേണ്ടി വരും. യു.എസിനെയും യൂറോപ്പിനെയും ഏഷ്യയുമായി ബന്ധിപ്പിക്കുന്ന 500ലധികം ചരക്ക് കപ്പലുകൾ ചെങ്കടൽ വഴിയുള്ള സഞ്ചാരം ഒഴിവാക്കിയതായാണ് കണക്ക്. ഇത് ചരക്ക് ഗതാഗതം വൈകിപ്പിക്കുകയും ചെലവുകൾ വലിയ രീതിയിൽ ഉയർത്തുകയും ചെയ്തിട്ടുണ്ട്.
ചെങ്കടലിലെ അമേരിക്കയുടെയും ബ്രിട്ടന്റെയും സൈനിക പ്രവർത്തനങ്ങൾ മേഖലയിലെ പ്രശ്നങ്ങൾ രൂക്ഷമാക്കുകയും ആഗോള ചരക്ക് ഗതാഗതത്തെ കൂടുതൽ മോശമാക്കുകയും ചെയ്യുന്നുവെന്ന് യൂറോപ്യൻ യൂണിയനിലെ ചൈനയുടെ പ്രതിനിധി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. കപ്പല്‍ ആക്രമണങ്ങള്‍ ആഗോള വിതരണ ശൃംഖലയെ പ്രതികൂലമായി ബാധിക്കുന്നതായി ലോക എക്കണോമിക് ഫോറം പ്രസിഡന്റ് ബോര്‍ഗ് ബ്രെന്‍ഡെയും വ്യക്തമാക്കിരുന്നു. ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ എണ്ണ വിലയില്‍ 10 മുതല്‍ 20 ഡോളര്‍ വരെ വര്‍ധനവുണ്ടാകുമെന്നും ഇത് സമ്പദ് വ്യവസ്ഥയെ മോശമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ വ്യാപാര വളര്‍ച്ച 3.4 ശതമാനത്തില്‍ നിന്ന് 0.8 ശതമാനമായി കുറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ചെങ്കടല്‍ പ്രതിസന്ധിക്കിടയിലും ആഗോള വ്യാപാരം ഈ വര്‍ഷം ഉയരും. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ചെങ്കടലിലെ വ്യാപാരം സാധാരണ പോലെ പുന:സ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ എട്ട് ശതമാനത്തിന്റെ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷ'യെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























