ഹമാസ് ഭൂഗര്‍ഭ തുരങ്ക ശൃംഖലയില്‍ വെള്ളപ്പൊക്കമുണ്ടാക്കാന്‍ കടല്‍ വെള്ളം പമ്പ് ചെയ്ത് ഇസ്രായേൽ സൈന്യം...

ഗാസ മുനമ്പിലെ ഹമാസ് ഭൂഗര്‍ഭ തുരങ്ക ശൃംഖലയില്‍ വെള്ളപ്പൊക്കമുണ്ടാക്കാന്‍ കടല്‍ വെള്ളം പമ്പ് ചെയ്തതായി അറിയിച്ച് ഇസ്രായേല്‍ സൈന്യം. ഹമാസ് ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു. ഇത്തരത്തില്‍ ഹമാസ് ഭീകരരുടെ നൂറ് കണക്കിന് ഒളിത്താവളങ്ങള്‍ തകര്‍ത്തതായി സൈന്യം വ്യക്തമാക്കി. ഇസ്രായേലുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ഹമാസ് ഭീകരരുടെ പ്രധാന ഒളിത്താവളങ്ങളാണ് ഇത്തരം തുരങ്കങ്ങള്‍. ബന്ദികളാക്കിയവരെ താമസിപ്പിക്കാനും, യുദ്ധസാമഗ്രികള്‍ സൂക്ഷിക്കാനുമെല്ലാം ഈ തുരങ്കങ്ങളാണ് ഭീകരര്‍ ഉപയോഗിച്ചിരുന്നത്.
കടല്‍വെള്ളം പമ്പ് ചെയ്ത് ഇത്തരം ടണലുകള്‍ ഉപയോഗശൂന്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഹമാസിന്റെ ഒളിത്താവളങ്ങളില്‍ കടല്‍വെള്ളം പമ്പ് ചെയ്ത് നശിപ്പിക്കുന്നുവെന്ന വാര്‍ത്തകള്‍ ഇതിന് മുമ്പും പുറത്തുവന്നിരുന്നെങ്കിലും ഇസ്രായേല്‍ സൈന്യം ഇതിനോട് പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇത് സ്ഥിരീകരിച്ചു കൊണ്ട് എക്‌സിലൂടെയാണ് സൈന്യം ഇക്കാര്യം വ്യക്തമാക്കിയത്.
യുദ്ധകാലത്ത്, വലിയ അളവിലുള്ള വെള്ളം തുരങ്കങ്ങളിലേക്ക് ഒഴുക്കി ഗാസ മുനമ്പിലെ ഭൂഗര്‍ഭ തീവ്രവാദ അടിസ്ഥാന സൗകര്യങ്ങളെ നിര്‍വീര്യമാക്കാനുള്ള പുതിയ കഴിവുകള്‍ ഐഡിഎഫ് നടപ്പിലാക്കിയിട്ടുണ്ട്, പ്രദേശത്തിന്റെ ഭൂഗര്‍ഭജലത്തിന് കേടുപാടുകള്‍ സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി മണ്ണിന്റെ സ്വഭാവവും പ്രദേശത്തെ ജലസംവിധാനങ്ങളും വിശകലനം ചെയ്യുന്നതുള്‍പ്പെടെ പ്രൊഫഷണല്‍ ശേഷിയില്‍ ഉപകരണങ്ങള്‍ വികസിപ്പിച്ചെടുത്തതായും പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഇസ്രായേല്‍ കണക്കുകള്‍ പ്രകാരം, തീരദേശ ഫലസ്തീന്‍ എന്‍ക്ലേവിന് താഴെ 560-725 കിലോമീറ്ററോളം ഹമാസിന്റെ തുരങ്കങ്ങള്‍ വ്യാപിച്ചിരിക്കുന്നു. ഹമാസ് തുരങ്ക സംവിധാനത്തിന്റെ 80 ശതമാനവും കേടുപാടുകള്‍ സംഭവിക്കാതെ നിലനില്‍ക്കുന്നതായി ഇസ്രായേലി-യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യുഎസ് പത്രമായ ദി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതിസൂക്ഷ്മമായി നിര്‍മിച്ചെടുത്ത, എട്ടുകാലി വലകള്‍ കണക്കെ പരസ്പര ബന്ധിതമായ പ്രവിശാലമായ തുരങ്കങ്ങളില്‍ ചിലത് തകര്‍ക്കുന്നതില്‍ വിജയിച്ചിട്ടുണ്ടെന്ന് ഇസ്രായേല്‍ സേന അവകാശപ്പെട്ടിരുന്നു. യുദ്ധം മാസങ്ങള്‍ പിന്നിടുമ്പോഴും ഇതിനുള്ളില്‍ കയറി എന്തെങ്കിലും ചെയ്യാന്‍ ഇസ്രായേലി സൈന്യത്തിന് കഴിഞ്ഞിരുന്നില്ല. അതിനാല്‍, മാസങ്ങളേറെ എടുത്തുള്ള ദീര്‍ഘമായ പ്രക്രിയയാകും അവ പൂര്‍ണമായി തുടച്ചുനീക്കലെന്ന് തുര്‍ക്കിയിലെ അറ്റ്ലാന്റിക് കൗണ്‍സില്‍ സീനിയര്‍ ഫെലോ റിച്ചാര്‍ഡ് ഊറ്റ്സെന്‍ നേരത്തെ പ്രതികരിച്ചിരുന്നു. ഗാസയിലുടനീളം നൂറുകണക്കിന് കിലോമീറ്റര്‍ നീളത്തില്‍ ഇവ വ്യാപിച്ചുകിടക്കുന്നുണ്ട്. 2021ലെ ഇസ്രായേല്‍ സേനയുടെ കണക്കുകൂട്ടലില്‍ 300 കിലോമീറ്റര്‍ നീളമെങ്കിലുമുണ്ട് അവക്ക്.
ശരാശരി 15 മുതല്‍ 60 മീറ്റര്‍ വരെയാണ് താഴ്ച. ഇവയില്‍ ചിലത് ഓക്സിജന്‍ ടാങ്കുകള്‍, വാട്ടര്‍ പൈപ്പുകള്‍, വൈദ്യുതി വിളക്കുകള്‍ എന്നിവ ഉപയോഗിച്ച് സര്‍വീസ് ചെയ്തിട്ടുണ്ട്. അല്‍ ജസീറ 2021-ല്‍ ഇത് സംബന്ധിച്ച എക്‌സ്‌ക്ലൂസീവ് വീഡിയോ, പുറത്ത് വിട്ടിരുന്നു. അതില്‍ കോണ്‍ക്രീറ്റ് ഉറപ്പിച്ച ഇടനാഴികള്‍, പ്രവര്‍ത്തിക്കുന്ന ഒരു ഫോണ്‍ ലൈനും, ആയുധങ്ങള്‍ സൂക്ഷിക്കുന്ന മുറികളും ഉള്ള ഒരു ഭൂഗര്‍ഭ ഓഫീസിലേക്ക് നയിക്കുന്നത് കാണിക്കുന്നുണ്ട്.
ഈ സംവിധാനത്തിന് ഒരു ചുറ്റളവ് ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു, ഉപരിതലത്തില്‍ നിന്ന് നശിപ്പിക്കാന്‍ എളുപ്പമല്ലാത്ത ആഴം കുറഞ്ഞ തുരങ്കങ്ങള്‍, കൂടാതെ കമാന്‍ഡോ കേന്ദ്രങ്ങള്‍, ആയുധ സംഭരണികള്‍, മിസൈലുകള്‍, കൂടാതെ അടുത്തിടെ ഹമാസ് പിടിച്ചെടുത്ത 240 ഓളം ഇസ്രായേലി തടവുകാരും ഇവിടെയുണ്ടെന്ന് സൈനികര്‍ കരുതുന്നു. തുരങ്കങ്ങളിലെ പോരാളികള്‍ക്ക് അതിശയിപ്പിക്കുന്ന തരത്തില്‍ ആക്രമണങ്ങള്‍ നടത്താനും ഇസ്രായേലിന്റെ സൈനിക കണ്ണുകള്‍ക്ക് അവരെ കണ്ടെത്താന്‍ കഴിയാതെ, സ്ട്രിപ്പിലൂടെ വേഗത്തില്‍ നീങ്ങാനും അനുവദിക്കുന്ന തരം പ്രത്യേക നിര്‍മ്മിതിയാണ് ഇതിന്റെ ഘടന.
https://www.facebook.com/Malayalivartha
























