പിതാവിനെ തലയറുത്ത് കൊലപ്പെടുത്തി, ഭയാനകമായ ദൃശ്യങ്ങളടങ്ങിയ വീഡിയോ യുട്യൂബില്‍ പങ്കുവെച്ച് മകൻ, മുപ്പത്തിമൂന്നുകാരൻ അറസ്റ്റിൽ

പിതാവിന്‍റെ തലയറുത്ത് കൊലപെടുത്തിയ ശേഷം യുട്യൂബില്‍ വീഡിയോ പങ്കുവച്ച യുവാവ് അറസ്റ്റില്‍. യുഎസിലെ പെന്‍സില്‍വാനിയയിലാണ് സംഭവം. മുപ്പത്തിമൂന്നുകാരനായ യു.എസുകാരനായ ജസ്റ്റിന്‍ മോണ്‍ ആണ് പിതാവ് മൈക്കൽ മോണിനെ (68) അതിക്രൂരമായി കൊലപ്പെടുത്തിയത്. ഭര്‍ത്താവിന്‍റെ തലയില്ലാത്ത മൃതദേഹം കണ്ടതിനെ തുടര്‍ന്ന് ഭാര്യയാണ് ഈ വിവരം പൊലീസിനെ അറിയിച്ചത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൈക്കിളിന്‍റെ മൃതദേഹം ബാത്‍റൂമില്‍ നിന്നും കണ്ടെത്തുകയായിരുന്നു. പൊലീസെത്തുന്നതിന് മുന്‍പെ ജസ്റ്റിന്‍ പിതാവിന്‍റെ വാഹനത്തില്‍ സ്ഥലം വിടുകയായിരുന്നു. സംഭവ ദിവസം താന്‍ ഉച്ചക്ക് രണ്ടുമണി വരെ വീട്ടിലുണ്ടായിരുന്നുവെന്നും പുറത്തുപോയി വന്നപ്പോള്‍ ഭര്‍ത്താവിന്‍റെ കാര്‍ അവിടെയുണ്ടായിരുന്നില്ലെന്നും ഭാര്യ പറഞ്ഞു.
ബാത് ടബ്ബില്‍ നിന്നും വെട്ടുകത്തിയും അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിയും കണ്ടെത്തി. ബാത്ത്റൂമിനോട് ചേർന്നുള്ള ഒന്നാം നിലയിലെ കിടപ്പുമുറിയിൽ പാചകം ചെയ്യുന്ന പാത്രത്തിനുള്ളിൽ ഒരു പ്ലാസ്റ്റിക് ബാഗിനുള്ളിൽ പിന്നീട് മൈക്കിളിന്‍റെ തലയും പൊലീസ് കണ്ടെത്തി. ഒന്നാം നിലയിലെ കിടപ്പുമുറിയിലും മേശക്കരികിലും ചവറ്റുകുട്ടയിലുമായി രക്തം കലര്‍ന്ന റബ്ബര്‍ കയ്യുറകളും ഉണ്ടായിരുന്നു.
കൊലപാതകം നടത്തിയ ശേഷം ജസ്റ്റിന്‍ സംഭവത്തിന്‍റെ വീഡിയോ യുട്യൂബില്‍ അപ്‍ലോഡ് ചെയ്യുകയും ചെയ്തു. ജസ്റ്റിന്‍ മോണ്‍ എന്നു സ്വയം പരിചയപ്പെടുത്തിയ യുവാവ് പ്ലാസ്റ്റിക് ബാഗിനുള്ളില്‍ നിന്നും രക്തം പുരണ്ട തല ഉയര്‍ത്തിപ്പിടിക്കുന്നത് വീഡിയോയില്‍ കാണാം. 20 വർഷത്തിലേറെയായി ഫെഡറൽ ജീവനക്കാരനായിരുന്ന തൻ്റെ പിതാവ് രാജ്യദ്രോഹിയാണെന്ന് വീഡിയോയില്‍ പറയുന്നു.
"അമേരിക്ക ഉള്ളിൽ നിന്ന് ഇടതുവശത്ത് ചീഞ്ഞഴുകുകയാണ്, ഒരിക്കൽ സമ്പന്നമായ നഗരങ്ങളിൽ ജനക്കൂട്ടം അക്രമം അഴിച്ചുവിട്ടു'' എന്നും ജസ്റ്റിന്‍ പറയുന്നുണ്ട്. യുഎസ് പ്രസിഡൻ്റ് ജോ ബൈഡനെയും ബ്ലാക്ക് ലൈവ്സ് മാറ്റർ മൂവ്‌മെൻ്റിനെയും എൽജിബിടിക്യു കമ്മ്യൂണിറ്റിയെയും ജസ്റ്റിന്‍ വിമര്‍ശിക്കുന്നുണ്ടെന്ന് ദി ഇന്‍ഡിപെന്‍ഡന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫെഡറൽ തൊഴിലാളികളെയും പത്രപ്രവർത്തകരെയും ഫെഡറൽ നിയമപാലകരെയും ആക്രമിക്കാൻ അദ്ദേഹം അമേരിക്കക്കാരോട് അഭ്യർത്ഥിച്ചു. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം പെൻസിൽവാനിയയിലെ ഫോർട്ട് ഇന്ത്യൻടൗൺ ഗ്യാപ്പിൽ നിന്നും ജസ്റ്റിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha
























