ചെങ്കടലിലെ യുഎസ് മേധാവിത്വത്തിന് അന്ത്യം കുറിയ്ക്കുമെന്ന് യെമന്റെ വെല്ലുവിളി;അമേരിക്കന്‍ വാണീജ്യ കപ്പലിന് നേരെ മിസൈല്‍ ആക്രമണം,ഹൂതികളെ അവരുടെ കോട്ടയില്‍ കയറി അടിച്ച് അമേരിക്ക,ഇസ്രയേലിന്റെ ക്രൂരതകളെ പിന്തുണയ്ക്കുന്ന യു.എസ് തീവ്രവാദ രാഷ്ട്രം ആണെന്ന് യെമന്‍ മന്ത്രിയുടെ പ്രസ്താവന,ചെങ്കടലില്‍ നേര്‍ക്കുനേര്‍ പോരില്‍ യെമന്‍ യുഎസ്

ചെങ്കടലില്‍ നേര്‍ക്കുനേര്‍ പോരിലാണ് അമേരിക്കയും യെമനും. അമേരിക്കന്‍ വാണീജ്യ കപ്പലിന് നേരെ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം. കെ.ഒ.ഐ എന്ന കപ്പലിന് നേരെ മിസൈല്‍ ആക്രമണം നടത്തിയതായി ഹൂത്തികളുടെ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യഹിയ സരീ അറിയിച്ചു. ചെങ്കടലില്‍ യെമന്‍ തീരത്തോട് ചേര്‍ന്ന് അമേരിക്കയുടെ യുദ്ധക്കപ്പലിന് നേരെ നിരവധി മിസൈലുകള്‍ ഉതിര്‍ത്ത് മണിക്കൂറുകള്‍ക്കകമാണ് വാണിജ്യ കപ്പലിന് നേരെ ആക്രമണമുണ്ടാകുന്നത്. ചെങ്കടലിലെ യു.എസ് മേധാവിത്വത്തിന് വേദനാജനകമായ അന്ത്യം നല്‍കുമെന്ന് പ്രതിജ്ഞ ചെയ്തിരിക്കുകയാണ് യെമന്‍.
ഇസ്രയേലിന്റെ ക്രൂരതകളെ പിന്തുണയ്ക്കുന്ന യു.എസ് തീവ്രവാദ രാഷ്ട്രം ആണെന്നും തീവ്രവാദികളെ സ്‌പോണ്‍സര്‍ ചെയ്യുകയാണെന്നും യെമനിലെ പ്രതിരോധ മന്ത്രി മേജര്‍ ജനറല്‍ മുഹമ്മദ് നാസര്‍ അല്‍ ആസിഫി പറഞ്ഞിരുന്നു. യെമന്റെ പരമാധികാരത്തിന്റെ കരുത്ത് യു.എസും യു.കെയും തിരിച്ചറിയണമെന്നും പലസ്തീനികള്‍ക്കെതിരെ കുറ്റകൃത്യങ്ങള്‍ നടത്തുന്ന സയണിസ്റ്റുകളെ തീറ്റിപ്പോറ്റാനുള്ള മാര്‍ഗമായി ചെങ്കടലിനെ വിട്ടുനല്‍കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഗസയിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നത് വരെ ഇസ്രയേലി കപ്പലുകളെ ചെങ്കടലില്‍ ആക്രമിക്കുന്നത് തുടരുമെന്ന് ഹൂതികള്‍ അറിയിച്ചിരുന്നു. ചെങ്കടലില്‍ ഗതാഗതം പ്രതിസന്ധിയിലാവുകയും ആഗോള തലത്തില്‍ ഇത് ബാധിക്കുകയും ചെയ്തതോടെ യെമനില്‍ ബ്രിട്ടനും യു.എസും ആക്രമണം നടത്തിയിരുന്നു. തുടര്‍ന്ന് യു.എസിന്റെയും യു.കെയുടെയും കപ്പലുകളെയും ലക്ഷ്യമിടുകയാണ് ഹൂതികള്‍. പിന്നാലെ ഹൂതികളെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരിക്കുകയാണ് യു.എസ്. ചെങ്കടലിലെ ആക്രമണങ്ങള്‍ അവസാനിപ്പിച്ചാല്‍ പ്രഖ്യാപനം പിന്‍വലിക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അറിയിച്ചിരുന്നു.
ചെങ്കടലിലും ഏദന്‍ ഉള്‍ക്കടലിലും ആക്രമണ പരമ്പരയാണ് ഹൂതികള്‍ നടത്തുന്നത്. ഇതിന്റെ കലിപ്പില്‍ യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തുന്നുണ്ട്. സമുദ്രാതിര്‍ത്തികളില്‍ അഴിഞ്ഞാടുകയാണ് ഹൂതികള്‍. വാണീജ്യ കപ്പലുകള്‍ക്ക് നേരെ ആക്രമണം തുടരുന്നത് വ്യാപാരത്തെ ബാധിക്കുന്നു. ശക്തമായ നടപടി ഉണ്ടാകുമെന്ന് അമേരിക്ക പലയാവര്‍ത്തി മുന്നറിയിപ്പ് കൊടുത്തിട്ടും നിരന്തരം ആക്രമണം അഴിച്ചുവിടുന്നു. ഇതോടെ യെമനില്‍ കയറി അടിച്ചിരിക്കുകയാണ് അമേരിക്കയും. യെമനിലെ ഹൂതി ശക്തി കേന്ദ്രങ്ങളില്‍ കയറി അവരുടെ കോട്ടകളും സൈനിക കേന്ദ്രങ്ങളും ആയുധപ്പുരകളും തകര്‍ത്തിരുന്നു.
ഇതിനിടെ ഹമാസുമായി 'അശ്രദ്ധമായ' കരാര്‍ ഉണ്ടാക്കിയാല്‍ സര്‍ക്കാരിനെ താഴെയിറക്കുമെന്ന് ഭീഷണിയുമായി ഇസ്രയേല്‍ ദേശീയ സുരക്ഷാ മന്ത്രി ഇതാമര്‍ ബെന്‍ ഗ്വിര്‍. 'അശ്രദ്ധമായ കരാര്‍ = സര്‍ക്കാരിനെ പിരിച്ചുവിടും,' ബെന്‍ ഗ്വിര്‍ തന്റെ എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു.
ഇസ്രഈല്‍ പാര്‍ലമെന്റായ നെസെറ്റില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നയിക്കുന്ന മുന്നണിക്ക് 64 എം.പിമാരാണുള്ളത്. 120 അംഗങ്ങളുള്ള നെസെറ്റില്‍ ഭരണം നേടാന്‍ 61 എം.പിമാരുടെ പിന്തുണയാണ് ആവശ്യം.
ബെന്‍ ഗ്വിറിന്റെ ജോയിസ് പവര്‍ പാര്‍ട്ടിക്ക് നെസെറ്റില്‍ 14 എം.പിമാരാണുള്ളത്. ഇവര്‍ പിന്തുണ പിന്‍വലിച്ചാല്‍ തന്നെ സര്‍ക്കാരിനെ താഴെ ഇറക്കാന്‍ സാധിക്കും. ഹമാസുമായി ഏതുതരത്തിലുമുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകളെ എതിര്‍ക്കുമെന്ന നിലപാടിലാണ് ബെന്‍ ഗ്വിറും ധനകാര്യമന്ത്രി ബെസാലെല്‍ സ്‌മോട്രിച്ചും. ഹമാസ് ബന്ദികളാക്കിയ കൂടുതല്‍ പേരെ മോചിപ്പിക്കുന്നതിന് വെടിനിര്‍ത്തല്‍ ഉടമ്പടിയെക്കുറിച്ച് ചര്‍ച്ച ചെയ്തു വരികയാണെന്ന് വൈറ്റ്ഹൗസ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ആറ് ആഴ്ചയോളം നീളുന്ന വെടിനിര്‍ത്തല്‍ ഉടമ്പടിയുടെ ഭാഗമായി 35 ഇസ്രയേലി ബന്ദികളെയും ആയിരത്തോളം പലസ്തീനി തടവുകാരെയും മോചിപ്പിക്കുന്നതിനുള്ള നിര്‍ദേശമാണ് ചര്‍ച്ചയിലുള്ളതെന്ന് ഇസ്രയേലി പത്രമായ ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഹമാസ് മേധാവിയായ ഇസ്മായില്‍ ഹനിയെയും വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട നിര്‍ദേശം പഠിച്ചുവരികയാണെന്ന് അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha
























