ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...
ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അഭിഭാഷകയായ അമിത് സൂസാന എന്ന സ്ത്രീ. താൻ ബന്ദിയാക്കപ്പെട്ടതിന് പിന്നാലെ നിരന്തരമായ പീഡനത്തിന് ഇരയായെന്ന് 40 കാരിയായ സൂസാന മാധ്യമങ്ങളോട് പറഞ്ഞു. ഏകദേശം 55 ദിവസത്തിനുശേഷം ഹമാസിന്റെ തടവില്‍ നിന്ന് മോചിതരായ നൂറിലധികം ബന്ദികളോടൊപ്പമാണ് ഇവർ പുറത്തുവന്നത്. എന്നാൽ ഇത് ആദ്യമായാണ് ഒരു ഇസ്രായേൽ വനിത, ഹമാസിനെതിരെ പരസ്യമായി ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച് രംഗത്തെത്തുന്നത് എന്നതും ശ്രദ്ധേയമാണ്.ബന്ദിയാക്കപ്പെട്ട കാലയളവിൽ ഹമാസിന്റെ ആളുകൾ തന്നെ മർദ്ദിച്ചതായും സൂസാന പറഞ്ഞു. നിലവിൽ ഹമാസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും ഇപ്പോഴും അതിന്റെ ആഘാതം വിട്ടുമാറിയിട്ടില്ലെന്നും അഭിഭാഷക വ്യക്തമാക്കി.
ഗാസയിലെ ഒരു വീട്ടിൽ തടവിലിരിക്കെ ‘മുഹമ്മദ്’ എന്ന ഒരാൾ തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് സൂസാനയുടെ വെളിപ്പെടുത്തൽ. ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ ആരോപിച്ചു.നേരത്തെ സൂസാനയെ ഹമാസ് തട്ടിക്കൊണ്ടുപോകുന്നന്റെ വീഡിയോയും സമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ബന്ദികളാക്കിയവരിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ ഹമാസ് തോക്കുധാരികൾ മർദിക്കുന്നതും ഈ വീഡിയോയിൽ കാണാം.കുളിക്കാൻ പോകാൻ അനുവദിച്ചുകൊണ്ട് തന്നെ ബന്ധിച്ചിരുന്ന ചങ്ങല അഴിച്ച ശേഷം മുഹമ്മദ് ആക്രമിച്ചതായും അഭിഭാഷക പറയുന്നു. " അയാൾ എന്നെ കുളിക്കാൻ കൊണ്ടുപോയി ഇരുത്തി.
ആക്രമണത്തെ എതിർക്കാൻ ശ്രമിച്ച എന്നെ മർദ്ദിച്ചുകൊണ്ടിരുന്നു. തോക്കിൻ മുനയിൽ നിർത്തി എന്നെ കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി” സൂസാന പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതായും അവർ ആരോപിച്ചു. തന്റെ ആർത്തവ സമയം എപ്പോഴാണെന്ന കാര്യവും അയാൾ നിരന്തരം ചോദിച്ചിരുന്നുവെന്നും അടിവസ്ത്രം മാത്രം ധരിച്ച് തൻ്റെ മുറിയിലേക്ക് ഇടയ്ക്കിടെ അയാൾ എത്തുമായിരുന്നുവെന്നും സൂസാന കൂട്ടിച്ചേർത്തു. അതേസമയം പീഡനത്തിന് ശേഷം ഇക്കാര്യങ്ങളൊന്നും ഇസ്രായേലിനെ അറിയിക്കരുതെന്ന് മുഹമ്മദ് ഇവരോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.അതോടൊപ്പം ഇവിടെ നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റി പാർപ്പിച്ച സൂസാനയ്ക്ക് വീണ്ടും അതിക്രമങ്ങൾ നേരിടേണ്ടി വന്നു. ആറോളം സ്ഥലങ്ങളിൽ നിന്നായി അടുത്ത ആഴ്ചകളിൽ ഒന്നിലധികം ഗാർഡുകൾ തന്നെ ആക്രമിച്ചതായും ഇവർ ആരോപിക്കുന്നു.
എന്നാൽ ഇസ്രായേൽ വനിതയുടെ ഈ വെളിപ്പെടുത്തൽ ഹമാസ് അംഗീകരിച്ചിട്ടില്ല.ബന്ദികളാക്കിയവരിൽ ചിലർ ലൈംഗികാതിക്രമത്തിന് ഇരയായതായെന്ന ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടിനെയും ഈ മാസമാദ്യം ഹമാസ് എതിർത്തിരുന്നു.ഈ കഥ വിശ്വസിക്കാൻ പ്രയാസമാണ്, ഇത് ചില സുരക്ഷാ ഉദ്യോഗസ്ഥർ രൂപകൽപ്പന ചെയ്തതാകാം. നമ്മെ സംബന്ധിച്ചിടത്തോളം മനുഷ്യശരീരം, പ്രത്യേകിച്ച് സ്ത്രീയുടേത് പവിത്രമാണെന്ന് ഹമാസ് വക്താവ് ബാസെം നെയിം പ്രതികരിച്ചു. ഇസ്രായേലിന്റെ 130 ഓളം ബന്ദികൾ ഇപ്പോഴും ഹമാസിൻ്റെ കസ്റ്റഡിയിൽ ഉണ്ട് എന്നാണ് പുറത്തുവരുന്ന വിവരം.
https://www.facebook.com/Malayalivartha