ആയിരക്കണക്കിന് സൈനികരെ പിൻവലിച്ചു, ഈജിപ്തിന്റെ മധ്യസ്ഥതയിൽ വെടിനിർത്തലും ബന്ദി മോചനവും ലക്ഷ്യമിട്ട് കയ്റോയിൽ ചർച്ച നടക്കുന്നതിനിടെ ഇസ്രയേലിന്റെ അപ്രതീക്ഷിത നീക്കം, പിന്മാറ്റകാരണം വ്യക്തമാക്കാതെ നെതന്യാഹു...!!
ഈജിപ്തിന്റെ മധ്യസ്ഥതയിൽ വെടിനിർത്തലും ബന്ദി മോചനവും ലക്ഷ്യമിട്ട് കയ്റോയിൽ ഇസ്രയേൽ, ഹമാസ് പ്രതിനിധിസംഘങ്ങൾ പങ്കെടുക്കുന്ന ചർച്ചയ്ക്കിടെ ഗാസയിൽ അപ്രതീക്ഷിത നീക്കം. തെക്കൻ ഗാസയിൽ നിന്ന് സേനയെ വൻതോതിൽ ഇസ്രയേൽ പിൻവലിച്ചു. ഖാൻ യൂനിസിൽനിന്ന് ആയിരക്കണക്കിന് സൈനികരെയാണ് പിൻവലിച്ചു.
വടക്കന്‍ ഗാസയിലെ സൈനികനടപടിക്കുശേഷം ഖാന്‍യൂനിസില്‍ മാസങ്ങളായി ഇസ്രയേൽ രൂക്ഷമായ കരയാക്രമണം നടത്തുകയായിരുന്നു. ഇവിടെ ദൗത്യത്തിലേര്‍പ്പെട്ട 98 കമാൻഡോ ഡിവിഷന്‍ അവരുടെ നടപടി വിജയകരമായി പൂര്‍ത്തിയാക്കിയതായി ഇസ്രയേല്‍ പ്രതിരോധസേന അറിയിച്ചു. ആയിരക്കണക്കിന് ഹമാസുകാരെ വധിച്ചു, അവരുടെ താവളങ്ങള്‍ തകര്‍ത്തു.
എന്നാല്‍, നഹാല്‍ ബ്രിഗേഡും 162-ാം ഡിവിഷനും ഉൾപ്പെടെ നിശ്ചിത സൈനികട്രൂപ്പുകള്‍ അവിടെ തുടരുമെന്നും വ്യക്തമാക്കി. പിന്മാറ്റകാരണവും ഇസ്രയേൽ വ്യക്തമാക്കിയിട്ടില്ല.കയ്റോയിൽ നടക്കുന്ന സമാധാനചർച്ച ഇസ്രയേലിന് അനുകൂലമാക്കാനുള്ള തന്ത്രപരമായ നീക്കമെന്നാണ് വിലയിരുത്തൽ. ഖാൻ യൂനിസിൽ നിന്ന് സൈനികർ ഒഴിഞ്ഞതോടെ, പലായനം ചെയ്ത പലസ്തീൻകാർ തിരികെയെത്തിത്തുടങ്ങി. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കുമിടയിൽ സ്വന്തംവീട് തിരഞ്ഞ് നടക്കുകയാണ് അവർ. റാഫയിലേക്ക് കരയാക്രമണം വ്യാപിപ്പിക്കാനുള്ള ഇസ്രയേലിന്റെ യുദ്ധതന്ത്രമാണെന്നാണ് നീക്കത്തിനുപിന്നിലെന്നും വിലയിരുത്തലുകളുണ്ട്.
ഖാന്‍യൂനിസില്‍നിന്ന് ഒഴിഞ്ഞുപോയവരടക്കം 15 ലക്ഷം പേരാണ് റാഫയില്‍ തിങ്ങിപ്പാര്‍ക്കുന്നത്. എന്നാൽ സേനാപിന്മാറ്റം വിശ്രമത്തിനുള്ള ഇടവേളയായിരിക്കാമെന്ന് യുഎസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കേർബി പ്രതികരിച്ചു. ഇസ്രയേൽ പുതിയ ആക്രമണത്തിനു തയാറെടുക്കുന്ന സൂചനകളില്ലെന്നും കേർബി പറഞ്ഞു. അതിനിടെ ഗാസയിൽ കൊല്ലപ്പെട്ട 4 സൈനികരുടെ പേരുകൾ കൂടി ഇസ്രയേൽ ഇന്നലെ പുറത്തുവിട്ടു. ആകെ 604 സൈനികർ ഗാസയിൽ കൊല്ലപ്പെട്ടതായാണ് ഇസ്രയേൽ കണക്കുകൾ.
സേനയെ പിൻവലിച്ചതിൽ ഇസ്രയേൽ ഇതുവരെ പ്രതികരണം നടത്തിയില്ലെങ്കിലും രാജ്യാന്തര സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മന്ത്രിസഭായോഗത്തിനു മുന്നോടിയായി പറഞ്ഞു. ‘വെടിനിർത്തൽ കരാറിന് ഇസ്രയേൽ തയാറാണ്, ഹമാസിന്റെ അതിരുകടന്ന ആവശ്യങ്ങൾക്ക് കീഴടങ്ങാൻ തയാറല്ല. ഹമാസിനെതിരേ വിജയത്തിന് ഒരുചുവടുമാത്രം അരികെയാണ്. യുദ്ധത്തിന് ഇസ്രയേല്‍ നല്‍കിയവില ഹൃദയഭേദകമാണെന്നു ചൂണ്ടിക്കാട്ടിയ നെതന്യാഹു, ശേഷിക്കുന്ന ബന്ദികളെ ഹമാസ് വിട്ടയക്കാതെ വെടിനിര്‍ത്തലിനില്ലെന്നും ആറുമാസത്തെ യുദ്ധം വിലയിരുത്താന്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ പറഞ്ഞു.
“മധ്യസ്ഥചർച്ചകൾക്ക് ഇസ്രയേൽ സന്നദ്ധമാണ്. എന്നാൽ, ആര്‍ക്കുമുന്നിലും കീഴടങ്ങില്ല. വേദനിപ്പിക്കാന്‍ ശ്രമിച്ചവരെ ഞങ്ങള്‍ വേദനിപ്പിക്കും. ഇസ്രയേലിനുമേല്‍ അന്താരാഷ്ട്രസമൂഹം സമ്മര്‍ദംചെലുത്തുന്നത് ഹമാസിന് വളമാകും. പകരം അവർ ഹമാസിനെയാണ് സമ്മർദത്തിലാക്കേണ്ടത്. അത് ബന്ദിമോചനത്തിനു വഴിവെക്കും” -നെതന്യാഹു പറഞ്ഞു. സന്നദ്ധസേവകരെ സൈന്യം ബോംബിട്ടുകൊന്നതില്‍ അന്താരാഷ്ട്രതലത്തില്‍ ഇസ്രയേലിനുനേരേ അമർഷം ശക്തമാകുന്ന പശ്ചാത്തലത്തില്‍ക്കൂടിയാണ് പ്രതികരണം.
അതേസമയം ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ട പലസ്തീൻകാർ 33,175 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്രയേൽ ആക്രമണത്തിൽ 38 പേർ കൊല്ലപ്പെട്ടെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha