33,175 ഹമാസുകളെ കൊന്നുതള്ളി; ബന്ദികളെ കിട്ടിയില്ലെങ്കിൽ അരിഞ്ഞു തള്ളുമെന്ന് നെതന്യാഹു!!
2023 ഒക്ടോബര്‍ 7, ജൂത വിശുദ്ധ ദിനത്തില്‍ പാരച്യൂട്ടില്‍ ഇസ്രയേല്‍ മണ്ണില്‍ പറന്നിറങ്ങിയ ഹമാസ് സംഘം ആക്രമണം അഴിച്ചുവിടുമ്പോള്‍ ഒരു തിരിച്ചടി ഹമാസ് ഉറപ്പിച്ചിരുന്നിരിക്കണം. പക്ഷേ, ആറുമാസമായിട്ടും തീരാത്ത, ഗാസയിലെ ജനങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിവിട്ട പ്രത്യാക്രമണമായി അതുമാറുമെന്ന് ഹമാസ് പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ഇസ്രയേല്‍-ഹമാസ് യുദ്ധം ആരംഭിച്ചിട്ട് ഇന്ന് ആറുമാസം കഴിഞ്ഞിരിക്കുന്നു.
ഈ സാഹചര്യത്തിൽ ഹമാസിനെതിരേ വിജയത്തിന് ഒരുചുവടുമാത്രം അരികെയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. യുദ്ധത്തിന് ഇസ്രയേല്‍ നല്‍കിയവില ഹൃദയഭേദകമാണെന്നു ചൂണ്ടിക്കാട്ടിയ നെതന്യാഹു, ശേഷിക്കുന്ന ബന്ദികളെ ഹമാസ് വിട്ടയക്കാതെ വെടിനിര്‍ത്തലിനില്ലെന്നും ആറുമാസത്തെ യുദ്ധം വിലയിരുത്താന്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ പറഞ്ഞു.
ഗാസയിൽ ആക്രമണം ആരംഭിച്ച് ആറുമാസം പിന്നിട്ടിട്ടും ഹമാസ് ബന്ദികളാക്കിയവരെ കണ്ടെത്താൻ സാധിക്കാത്തതിൽ ഇസ്രയേലിൽ വൻ പ്രതിഷേധം നടക്കുന്നുണ്ട് . 253 പേരെയാണ് ഹമാസ് ബന്ദികളാക്കിയത് . ഇതില്‍ 109 പേരെ പിന്നീട് പലപ്പോഴായി വിട്ടയച്ചു. ബാക്കിയുള്ളവവർ ജീവിച്ചിരിപ്പുണ്ടെന്ന കാര്യത്തിൽ പോലും തീരുമാനമില്ല.
ടെൽ അവീവിൽ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ കോണുകളിൽ പ്രതിഷേധക്കാർ കഴിഞ്ഞ ദിവസങ്ങളിൽ ഒത്തുകൂടി. ബന്ദിമോചനത്തിന് ഹമാസുമായി കരാറിലെത്തുക, തിരഞ്ഞെടുപ്പുകൾ നേരത്തേയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.
“മധ്യസ്ഥചർച്ചകൾക്ക് ഇസ്രയേൽ സന്നദ്ധമാണ്. എന്നാൽ, ആര്‍ക്കുമുന്നിലും കീഴടങ്ങില്ല. ഇസ്രയേലിനുമേല്‍ അന്താരാഷ്ട്രസമൂഹം സമ്മര്‍ദംചെലുത്തുന്നത് ഹമാസിന് വളമാകും. പകരം അവർ ഹമാസിനെയാണ് സമ്മർദത്തിലാക്കേണ്ടത്. അത് ബന്ദിമോചനത്തിനു വഴിവെക്കും” -നെതന്യാഹു പറഞ്ഞു.
സന്നദ്ധസേവകരെ സൈന്യം ബോംബിട്ടുകൊന്നതില്‍ അന്താരാഷ്ട്രതലത്തില്‍ ഇസ്രയേലിനുനേരേ അമർഷം ശക്തമാകുന്ന പശ്ചാത്തലത്തില്‍ക്കൂടിയാണ് പ്രതികരണം. അനുകൂലസംഘങ്ങളെ ഉപയോഗിച്ച് ഇസ്രയേലിനുനേരേ പല ആക്രമണങ്ങളും നടത്തുന്നത് ഇറാനാണെന്നും ആരോപിച്ചു.
ഹമാസിനെ പൂർണമായി ഇല്ലാതാക്കുമെന്ന അവകാശവാദത്തോടെയായിരുന്നു നെതന്യാഹു ഭരണകൂടം ഗാസയിൽ കടുത്ത ആക്രമണങ്ങൾ നടത്തിയത്. എന്നാൽ അതിതുവരെയും സാധിച്ചിട്ടില്ലെന്നു മാത്രമല്ല ബന്ദികൾ എവിടെയുണ്ടെന്ന് കണ്ടെത്താനും കഴിഞ്ഞിട്ടില്ല.
നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങളും ഇസ്രയേലിൽ സംഘടിപ്പിക്കപ്പെടുന്നുണ്ട്. നിലവിൽ ഗാസയിൽ വെടിനിർത്തൽ ചർച്ചകൾ നടക്കാനിരിക്കെയാണ് ഏറ്റവും പുതിയ പ്രകടനങ്ങൾ. ടെൽ അവീവിലെ സർക്കാർ വിരുദ്ധ പ്രതിഷേധത്തിൽ ഒരുലക്ഷത്തോളം പേർ പങ്കെടുത്തതായാണ് റിപ്പോർട്ട്.
അതിനിടെ, ഹമാസിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനെത്തുടര്‍ന്ന് പാതിവഴിയിലായ വെടിനിര്‍ത്തല്‍ച്ചര്‍ച്ചകള്‍ ഈജിപ്ത് തലസ്ഥാനമായ കയ്‌റോയില്‍ ഞായറാഴ്ച പുനരാരംഭിച്ചു. ഗാസയില്‍നിന്നുള്ള ഇസ്രയേലിന്റെ സമ്പൂര്‍ണ സൈനികപിന്മാറ്റമാണ് ഹമാസിന്റെ പ്രധാന ആവശ്യം.
അതേസമയം, തെക്കന്‍ ഗാസയിലെ വലിയ നഗരമായ ഖാന്‍യൂനിസില്‍നിന്ന് ഞായറാഴ്ച ഇസ്രയേല്‍സൈന്യം പൂര്‍ണമായും പിന്‍വാങ്ങിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. വടക്കന്‍ ഗാസയിലെ സൈനികനടപടിക്കുശേഷം ഖാന്‍യൂനിസില്‍ മാസങ്ങളായി ഇസ്രയേൽ രൂക്ഷമായ കരയാക്രമണം നടത്തുകയായിരുന്നു.
ഇവിടെ ദൗത്യത്തിലേര്‍പ്പെട്ട 98 കമാൻഡോ ഡിവിഷന്‍ അവരുടെ നടപടി വിജയകരമായി പൂര്‍ത്തിയാക്കിയതായി ഇസ്രയേല്‍ പ്രതിരോധസേന അറിയിച്ചു. ആയിരക്കണക്കിന് ഹമാസുകാരെ വധിച്ചു, അവരുടെ താവളങ്ങള്‍ തകര്‍ത്തു. എന്നാല്‍, നഹാല്‍ ബ്രിഗേഡും 162-ാം ഡിവിഷനും ഉൾപ്പെടെ നിശ്ചിത സൈനികട്രൂപ്പുകള്‍ അവിടെ തുടരുമെന്നും വ്യക്തമാക്കി.
സൈന്യം പിൻവാങ്ങിയ പശ്ചാത്തലത്തിൽ ഖാന്‍യൂനിസില്‍നിന്ന് ഒഴിഞ്ഞുപോയ ജനങ്ങള്‍ക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ. എന്നാൽ, റാഫയിലേക്ക് കരയാക്രമണം വ്യാപിപ്പിക്കാനുള്ള ഇസ്രയേലിന്റെ യുദ്ധതന്ത്രമാണെന്നാണ് നീക്കത്തിനുപിന്നിലെന്നും വിലയിരുത്തലുകളുണ്ട്. ഖാന്‍യൂനിസില്‍നിന്ന് ഒഴിഞ്ഞുപോയവരടക്കം 15 ലക്ഷം പേരാണ് റാഫയില്‍ തിങ്ങിപ്പാര്‍ക്കുന്നത്.
ഒക്ടോബർ 7 നു ഹമാസ് ആക്രമണം നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ഇസ്രയേല്‍ പ്രത്യാക്രമണം ആരംഭിസിച്ചിരുന്നു . വ്യോമാക്രമണമായിരുന്നു ആദ്യം. തൊട്ടുപിന്നാലെ ഇസ്രയേല്‍ നാവികസേനയും ഗാസ മുനമ്പിലേക്ക് കുതിച്ചു .ഒക്ടോബര്‍ 13-ന് വടക്കന്‍ ഗാസയിലെ ജനങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി.ആക്രമണം രൂക്ഷമായതോടെ, ഹമാസ് ബന്ദികളെ വിട്ടയക്കാന്‍ തുടങ്ങി. എന്നാല്‍, മുഴുവന്‍ ബന്ദികളെയും വിട്ടയയ്ക്കാന്‍ ഹമാസ് തയ്യാറായില്ല.
ഒക്ടോബര്‍ 23-ന് കരയുദ്ധം ആരംഭിച്ചു. ജനവാസമേഖലയിലേക്ക് അടക്കവും ഇസ്രയേല്‍ ബോംബ് വര്‍ഷിച്ചു. ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫയും അഭയാർത്ഥി ക്യാമ്പുകളും 90 ശതമാനം സ്‌കൂളുകളും കടുത്ത വ്യോമാക്രമണത്തിന് വിധേയമായി. ഗാസയില്‍ ആകെയുള്ള 36 ആശുപത്രികളില്‍ 30 എണ്ണവും തകർന്നു.
യുദ്ധോപകരണങ്ങളും വിഷവസ്തുക്കളും കാരണം മണ്ണും ഭൂഗര്‍ഭജലവും മലിനമായി.ഗാസയില്‍ മാനുഷിക സഹായങ്ങള്‍ കടന്നുവരുന്ന ഏകമാര്‍ഗമായിരുന്ന റഫ അതിര്‍ത്തിയില്‍ അടക്കം ഇസ്രയേല്‍ ആക്രമണം നടത്തി. വടക്കന്‍ ഗാസ പൂര്‍ണമായും തകര്‍ത്ത ശേഷമാണ് ദക്ഷിണ ഗാസയിലേക്കും റഫയിലേക്കും ഇസ്രയേല്‍ സേന പ്രവേശിച്ചത്. ദക്ഷിണ ഗാസയില്‍ ആക്രമണം നടത്തില്ലെന്നും ജനങ്ങള്‍ ഇവിടേക്ക് മാറണമെന്നുമായിരുന്നു നേരത്തെ ഇസ്രയേല്‍ പറഞ്ഞിരുന്നത്.
റഫ മാത്രമാണ് ഹമാസിന്റെ നിലവിലെ ശക്തികേന്ദ്രം എന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. പക്ഷേ, ഇപ്പോഴും ഹമാസ് ഗാസയില്‍ ചെറുത്തുനില്‍പ്പ് നടത്തുന്നുണ്ട് . ഇറാന്‍ പിന്തുണയോടെ ലെബനനില്‍നിന്ന് ആക്രമണം നടത്തുന്ന ഹിസ്ബുള്ളയെ ഫലപ്രദമായി നേരിടാന്‍ ഇസ്രയേലിന് സാധിച്ചിട്ടില്ല. ഇസ്രയേലിന്റെയും സഖ്യകക്ഷികളുടെയും കപ്പലുകള്‍ക്കുനേരെ ചെങ്കടലില്‍ ഹൂതി സായുധസംഘങ്ങള്‍ നടത്തുന്ന ആക്രമണവും വര്‍ധിക്കുന്നു. ഇതേത്തുടര്‍ന്ന് അമേരിക്കയും ബ്രിട്ടനും ഇസ്രയേലിനോട് സംയമനം പാലിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്.
യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രയേലും ഹമാസും ഒരുക്കമല്ലെന്നാണ് നിലവിലെ സാഹചര്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. യുദ്ധം അവസാനിപ്പിച്ചാലും, ഗാസയോ റഫയോ അവിടുത്തെ ജനങ്ങളോ ഇനി പൂർവ്വസ്ഥിതിയിലേയ്ക്ക് തിരിച്ചെത്താൻ ബുദ്ധിമുട്ടാണ്
https://www.facebook.com/Malayalivartha