സൂര്യഗ്രഹണം ആസ്വദിച്ച് ലോകം...അമേരിക്കൻ ഭൂഖണ്ഡത്തിൽ അത്ഭുത വിരുന്നൊരുക്കി..ഗ്രഹണ സമയത്ത് നാസ അടക്കമുള്ള ബഹിരാകാശ ഏജന്‍സികള്‍... ഭൂമിയില്‍ നടക്കുന്ന മാറ്റങ്ങളെ കുറിച്ച് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തി....
സൂര്യഗ്രഹണം ആസ്വദിച്ച് ലോകം. വടക്കേ അമേരിക്കയില്‍ ഉടനീളവും മെക്സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ എന്നിവിടങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകളും അരനൂറ്റാണ്ടിന് ശേഷത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ചു. ചന്ദ്രനും സൂര്യനും ഭൂമിയും നേര്‍രേഖയില്‍ എത്തുകയും ചന്ദ്രബിംബം സൂര്യബിംബത്തെ മറയ്ക്കുകയും ചെയ്യുമ്പോഴാണ് സൂര്യഗ്രഹണം ദൃശ്യമാകുന്നത്.വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ അത്ഭുത വിരുന്നൊരുക്കി ഇന്നലെ സമ്പൂർണ സൂര്യഗ്രഹണം ദൃശ്യമായി. സൂര്യനെ ചന്ദ്രൻ പൂർണമായും മറച്ചതോടെ ആകാശം പട്ടാപ്പകൽ ഇരുണ്ടത് കൗതുകമായി.ഈസ്റ്റേൺ ഡേലൈറ്റ് ടൈം അഥവാ ഇ.ഡി.ടി പ്രകാരം രാവിലെ 11.42ന് ആരംഭിച്ച സൂര്യഗ്രഹണം വൈകിട്ട് 4.52 ഓടെ പൂർണമായി ( ഇന്ത്യൻ സമയം ഇന്നലെ രാത്രി 9.13 - ഇന്ന് പുലർച്ചെ 2.22 ).
പസഫിക് സമുദ്രത്തിലെ കുക്ക് ഐലൻഡിന് മുകളിൽ ആദ്യം ദൃശ്യമായ ഗ്രഹണം മെക്സിക്കോയിലും 13 യു.എസ് സംസ്ഥാനങ്ങളിലും ദൃശ്യമായി. കാനഡയിലെ ന്യൂഫൗണ്ട്‌ലാൻഡും ലാബ്രഡോറുമാണ് സമ്പൂർണഗ്രഹണത്തിന് അവസാനം സാക്ഷ്യം വഹിച്ച വടക്കേ അമേരിക്കൻ പ്രദേശങ്ങൾ. സൂര്യനെ ചന്ദ്രൻ പൂർണമായും മൂടുന്ന ഘട്ടം ( ടോട്ടാലിറ്റി ) 4 മിനിട്ടും 28 സെക്കൻഡും നീണ്ടു. ഓരോ സ്ഥലത്തും ദൈർഘ്യത്തിന് വ്യത്യാസമുണ്ടായിരുന്നു.വടക്കേ അമേരിക്കയിൽ ആദ്യമായി ഈ ഘട്ടം ദൃശ്യമായത് മെക്സിക്കോയുടെ പസഫിക് തീരത്തുള്ള മസറ്റ്ലാനിലാണ്.ഉച്ചയ്ക്ക് 2.07 നായിരുന്നു ഇത് ( ഇന്ത്യൻ സമയം രാത്രി 11.37). തുടർന്ന് തെക്കുകിഴക്കൻ ദിശയിലെ പ്രദേശങ്ങളിൽ ഗ്രഹണം പൂർണമായും ദൃശ്യമായി. 2.27ന് യു.എസിലെ ടെക്സസിൽ ദൃശ്യമായിത്തുടങ്ങി.
പ്രശസ്തമായ നയാഗ്ര വെള്ളച്ചാട്ട മേഖലയിലടക്കം നിരവധി പേർ ഗ്രഹണം കാണാൻ ഒത്തുകൂടിയിരുന്നു. കണ്ണുകളുടെ സുരക്ഷയ്ക്ക് പ്രത്യേക ലെൻസ്, സോളാർ ഫിൽട്ടർ എന്നിവ ഉപയോഗിച്ചിരുന്നു. നയാഗ്രയിൽ വൈകിട്ട് 4.18 ഓടെയാണ് പൂർണ ഗ്രഹണം ആരംഭിച്ചത്.ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിൽ നിന്നും മറ്റും ലക്ഷക്കണക്കിന് പേരാണ് മൂന്ന് മണിക്കൂർ നീണ്ട നാസയുടെ തത്സമയ സംപ്രേക്ഷണത്തിന് യൂട്യൂബിലൂടെ സാക്ഷിയായത്. ആകെ 3.15 കോടിപ്പേർ ഗ്രഹണം കണ്ടെന്നാണ് നാസയുടെ കണക്ക്.ചില പ്രദേശങ്ങളില്‍ മേഘാവൃതമായ അന്തരീക്ഷം ഉണ്ടായിരുന്നിട്ടും, ടെക്‌സസിലെ ജോര്‍ജ്ജ്ടൗണ്‍ പോലുള്ള സ്ഥലങ്ങള്‍ തെളിഞ്ഞ ആകാശം ദൃശ്യമായിരുന്നു. ഗ്രഹണ സമയത്ത് നാസ അടക്കമുള്ള ബഹിരാകാശ ഏജന്‍സികള്‍ ഭൂമിയില്‍ നടക്കുന്ന മാറ്റങ്ങളെ കുറിച്ച് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇന്ത്യയില്‍ ദൃശ്യമായില്ലെങ്കിലും ഓണ്‍ലൈന്‍ മുഖേന പലരും ഗ്രഹണം ആസ്വദിച്ചു.
ടെക്‌സാസ്, അര്‍ക്കന്‍സാസ്, ഒഹായോ, മെയ്ന്‍ എന്നിവയുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഉടനീളം സൂര്യഗ്രഹണം കാണുന്നതിനായി പ്രൈം വ്യൂവിംഗ് ലൊക്കേഷനുകളിലെ ഹോട്ടലുകളും ഹ്രസ്വകാല റിസോര്‍ട്ടുകളും മാസങ്ങള്‍ക്ക് മുമ്പ് തന്നെ ബുക്ക് ചെയ്തിരുന്നു.പലരും ഈ സമയത്ത് പാര്‍ട്ടികളും മറ്റും സംഘടിപ്പിക്കുകയും ചെയ്തിരുന്നു.അടുത്ത സമ്പൂര്‍ണ സൂര്യഗ്രഹണം 2026-ല്‍ ആണ് പ്രതീക്ഷിക്കുന്നത്. ഗ്രീന്‍ലാന്‍ഡ്, ഐസ്ലാന്‍ഡ്, സ്‌പെയിന്‍, റഷ്യ, പോര്‍ച്ചുഗലിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഇത് ദൃശ്യമാകും, യൂറോപ്പ്, ആഫ്രിക്ക, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ ഭാഗിക ഗ്രഹണവും ദൃശ്യമാകുമെന്ന് നാസ പറയുന്നു. അമേരിക്കയിലെ ഏത് സ്ഥലത്തുനിന്നും ദൃശ്യമാകുന്ന പൂര്‍ണ്ണ സൂര്യഗ്രഹണം 2044-ല്‍ സംഭവിക്കും.
https://www.facebook.com/Malayalivartha