കയ്റോയിയിലെ മധ്യസ്ഥ ചർച്ച വീണ്ടും ചീറ്റി? ഇസ്രയേൽ, ഹമാസ് പ്രതിനിധി സംഘങ്ങൾ പങ്കെടുക്കുന്ന ചർച്ചയിൽ പുരോഗതി ഉള്ളതായി ഈജിപ്തിലെ മാധ്യമ റിപ്പോർട്ട്, ചർച്ചയിൽ യാതൊരുവിധ ധാരണയൊന്നുമായിട്ടില്ലെന്ന് ഹമാസ്...!!!

കയ്റോയിൽ ഈജിപ്റ്റിന്റെ മധ്യസ്ഥയിൽ ഇസ്രയേൽ, ഹമാസ് പ്രതിനിധി സംഘങ്ങൾ പങ്കെടുക്കുന്ന ചർച്ചയിൽ പുരോഗതി ഉള്ളതായി ഈജിപ്തിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് താൽക്കാലിക വെടിനിറുത്തലിൽ വലിയ പ്രതീക്ഷയാണ് ഉടലെടുത്തത്. എന്നാൽ ഇപ്പോൾ മധ്യസ്ഥ ചർച്ചയെ കുറിച്ച് കൂടുതൽ വ്യക്തമാക്കി ഹമാസ് തന്നെ മുന്നോട്ട് വന്നിരിക്കുകയാണ്. ചർച്ചയിൽ യാതൊരുവിധ ധാരണയൊന്നുമായിട്ടില്ലെന്നാണ് ഹമാസ് വ്യക്തമാക്കിയത്.
സ്ഥിരമായ വെടിനിർത്തൽ, ബന്ദികളുടെ മോചനത്തിന് പകരമായി പലസ്തീൻ തടവുകാരുടെ മോചനം, ഇസ്രയേൽ സേനയുടെ പിന്മാറ്റം എന്നീ ആവശ്യങ്ങൾ ഹമാസ് ആവർത്തിച്ചെങ്കിലും ഇസ്രയേൽ ഇത് ചുരുട്ടിക്കൂട്ടി എന്നുവേണം ഹമാസിന്റെ പ്രതികരണത്തിലൂടെ വിലയിരുത്താൻ.ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ രണ്ടാം ദിവസത്തിലേക്കു കടന്ന ചർച്ചയിൽ ഹമാസ്, ഇസ്രയേൽ പ്രതിനിധികൾക്കൊപ്പം യുഎസ് ചാരസംഘടനയായ സിഐഎയുടെ മേധാവി വില്യം ബേൺസും പങ്കെടുക്കുന്നുണ്ട്.
ബന്ദികളെ മോചിപ്പിച്ചുകൊണ്ട് അടിയന്തര വെടിനിർത്തൽ ധാരണയ്ക്കാണ് യുഎസ് ശ്രമം. കഴിഞ്ഞ ദിവസം തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ നിന്ന് ബന്ദികളിലൊരാളുടെ മൃതദേഹം ഇസ്രയേൽ സൈന്യം കണ്ടെടുത്തിരുന്നു. ചർച്ചയ്ക്കിടെ നടന്ന ഈ സംഭവം ഇസ്രയേലിനെ കൂടുതൽ പ്രകോപിപ്പിച്ചു. തെക്കൻ ഗാസയിൽ നിന്ന് സേനയെ വൻതോതിൽ ഇസ്രയേൽ പിൻവലിച്ചത് കയ്റോയിൽ നടക്കുന്ന സമാധാനചർച്ച ഇസ്രയേലിന് അനുകൂലമാക്കാനുള്ള തന്ത്രപരമായ നീക്കമെന്നാണ് വിലയിരുത്തലുണ്ടായി.
മാത്രമല്ല റാഫയിലേക്ക് കരയാക്രമണം വ്യാപിപ്പിക്കാനുള്ള ഇസ്രയേലിന്റെ യുദ്ധതന്ത്രമാണെന്നാണ് നീക്കത്തിനുപിന്നിലെന്നും വിലയിരുത്തലുകളുണ്ട്. ഖാന്‍യൂനിസില്‍നിന്ന് ഒഴിഞ്ഞുപോയവരടക്കം 15 ലക്ഷം പേരാണ് റാഫയില്‍ തിങ്ങിപ്പാര്‍ക്കുന്നത്. എന്നാൽ സേനാപിന്മാറ്റം വിശ്രമത്തിനുള്ള ഇടവേളയായിരിക്കാമെന്ന് യുഎസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കേർബി പ്രതികരിച്ചത്. സേനയെ പിൻവലിച്ചതിൽ ഇസ്രയേൽ ഇതുവരെ പ്രതികരണം നടത്തിയില്ലെങ്കിലും രാജ്യാന്തര സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മന്ത്രിസഭായോഗത്തിനു മുന്നോടിയായി വ്യക്തമാക്കിയിരുന്നു.
‘വെടിനിർത്തൽ കരാറിന് ഇസ്രയേൽ തയാറാണ്, ഹമാസിന്റെ അതിരുകടന്ന ആവശ്യങ്ങൾക്ക് കീഴടങ്ങാൻ തയാറല്ല. ഹമാസിനെതിരേ വിജയത്തിന് ഒരുചുവടുമാത്രം അരികെയാണ്. യുദ്ധത്തിന് ഇസ്രയേല്‍ നല്‍കിയവില ഹൃദയഭേദകമാണെന്നു ചൂണ്ടിക്കാട്ടിയ നെതന്യാഹു, ശേഷിക്കുന്ന ബന്ദികളെ ഹമാസ് വിട്ടയക്കാതെ വെടിനിര്‍ത്തലിനില്ലെന്നും നെതന്യാഹു വ്യക്തമാക്കിയിരുന്നു.
അതേസമയം, റഫ ആക്രമിക്കാതെ യുദ്ധം അവസാനിപ്പിച്ചാൽ പിന്തുണ പിൻവലിക്കുമെന്നു ദേശീയ സുരക്ഷാ മന്ത്രിയും തീവ്ര വലതുപക്ഷ കക്ഷി നേതാവുമായ ഇതാമർ ബെൻ ഗിവർ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനു മുന്നറിയിപ്പു നൽകി. റഫ ആക്രമണം ഒഴിവാക്കണമെന്ന് സഖ്യകക്ഷിയായ യുഎസ് ആവശ്യപ്പെടുമ്പോഴും തീവ്രവലതുപക്ഷ കക്ഷികളുടെ പിന്തുണയോടെ ഭരിക്കുന്ന നെതന്യാഹു അതു സ്വീകരിക്കാനാവാത്ത അവസ്ഥയിലാണ്.
റഫ അടക്കം എല്ലായിടത്തുനിന്നും ഹമാസിനെ പൂർണമായി തുടച്ചുനീക്കുമെന്നുമെന്നാണ് നെതന്യാഹു ഞായറാഴ്ച പറഞ്ഞത്. അതിനിടെ, ഇസ്രയേലിന് ആയുധം നൽകുന്ന ജർമനിക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ടു നിക്കരാഗ്വ നൽകിയ പരാതിയിൽ രാജ്യാന്തര കോടതിയിൽ വാദം തുടങ്ങി. ആയുധം നൽകുന്നതിലൂടെ ജർമനി വംശഹത്യയ്ക്കു കൂട്ടുനിൽക്കുന്നുവെന്നും ഇത് ജനീവ കൺവൻഷൻ വ്യവസ്ഥകളുടെ ലംഘനമാണെന്നാണ് നിക്കരാഗ്വയുടെ ആരോപണം.
https://www.facebook.com/Malayalivartha


























