ടേക്ക് ഓഫിനിടെ സൗത്ത് വെസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737-800 വിമാനത്തിന്റെ എന്‍ജിന്‍ കവര്‍ അടർന്ന് വീണ് ചിറകിലടിച്ചു:- അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി...

ടേക്ക് ഓഫിനിടെ എന്‍ജിന്‍ കവര്‍ അടര്‍ന്നു വീണ് ചിറകിലിടിച്ചതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി. സൗത്ത് വെസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737-800 വിമാനത്തിന്റെ എന്‍ജിന്‍ കവറാണ് അടര്‍ന്നുവീണത്. യുഎസിലെ കൊളറാഡോയിലുള്ള ഡെവന്‍വര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് 135 യാത്രക്കാരും 6 ജീവനക്കാരുമായി വിമാനം ഹൂസ്റ്റണിലേക്ക് പറക്കുന്നതിനെയാണ് അപകടം. അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. വിമാനം 10,300 അടി (3,140 മീറ്റര്‍) വരെ ഉയര്‍ന്ന ശേഷമാണ് തിരിച്ചിറക്കിയത്.
സംഭവത്തില്‍ യാത്രക്കാര്‍ പകര്‍ത്തിയ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. വിമാനം തിരിച്ചിറക്കുന്നതിനിടെ കീറിപ്പോയ എന്‍ജിന്‍ കവര്‍ കാറ്റില്‍ പറന്നുയരുന്നത് വിഡിയോയില്‍ കാണാം. എന്‍ജിന്‍ കവര്‍ പൊട്ടിത്തെറിച്ചത് ബോംബ് പൊട്ടിയതു പോലെയാണ് ആദ്യം തോന്നിയതെന്ന് യാത്രക്കാര്‍ മാധ്യമങ്ങളോടു പറഞ്ഞു. ചില യാത്രക്കാര്‍, ക്രൂം അംഗങ്ങളോട് കയര്‍ത്തതായും അവര്‍ പറഞ്ഞു. ബോയിങ് വിമാനങ്ങള്‍ക്ക് തകരാറുണ്ടാകുന്നത് ഈയിടെയായി പതിവാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരിയില്‍ അലാസ്‌ക എയര്‍ലൈന്‍സിന്റെ ബോയിങ് 737 മാക്‌സ് 9 വിമാനത്തിന്റെ പാളി പറക്കുന്നതിനിടെ അടര്‍ന്നു വീണത് ഏറെ ഗുരുതരമായ സംഭവം ആയിരുന്നു.
അലാസ്‌ക എയര്‍ വിമാനം 16,000 അടി ഉയരത്തില്‍ പറക്കുമ്പോള്‍ വാതില്‍ ഊരിപ്പോയതിനെ തുടര്‍ന്നു 171 വിമാനങ്ങളാണ് യുഎസില്‍ അന്ന് നിലത്തിറക്കിയത്. ഒറിഗണില്‍ പോര്‍ട്ട്‌ലാന്‍ഡില്‍ നിന്നു പറന്നുയര്‍ന്ന വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. അലാസ്‌ക എയര്‍ലൈനും യുണൈറ്റഡ് എയര്‍ലൈന്‍സും നടത്തിയ പരിശോധനകളില്‍ ഇളകിയിരിക്കുന്ന വിമാനഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. കൂടാതെ ജപ്പാനിലേക്ക് പറന്നുയര്‍ന്ന യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ബോയിംഗ് 777 വിമാനത്തിന്റെ ചക്രം അപ്രതീക്ഷിതമായി താഴേക്ക് പതിച്ചതും. ഇതേ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കിയ സംഭവവും ഏറെ വിവാദമായിരുന്നു.
അതിനിടെ, വിമാനകമ്പനിയായ ബോയിങ്ങിനെതിരെ ഗുരുതര ആരോപണവുമായി ജീവനക്കാരന്‍ കഴിഞ്ഞ ദിവസം രംഗത്ത് എത്തുകയും ചെയ്തിരുന്നു. കമ്പനിയുടെ രണ്ട് വിമാന മോഡലുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് ആരോപണം. കൃത്യമായ മാനദണ്ഡം പാലിച്ചല്ല രണ്ട് വിമാന മോഡലുകള്‍ ബോയിങ് നിര്‍മിച്ചതെന്നാണ് കമ്പനിയില്‍ എന്‍ജിനീയറായ സാം സലേഹ്‌പോറിന്റെ ആരോപണം. നിരന്തരമായ ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഇക്കാര്യം പരിശോധിക്കാന്‍ യു.എസിലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ തീരുമാനിച്ചുവെന്ന് C.N.N റിപ്പോര്‍ട്ട് ചെയ്യുന്നു.
ബോയിങ്ങിന്റെ 777, 787 ഡ്രീംലൈനര്‍ എന്നിവയുടെ നിര്‍മാണത്തിനായി കമ്പനി എളുപ്പവഴി സ്വീകരിച്ചുവെന്നാണ് സാമിന്റെ ആരോപണം. ഇത് ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുമെന്നും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന് നല്‍കിയ പരാതിയില്‍ ഇയാള്‍ പറയുന്നുണ്ട്. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ രണ്ട് തവണ സര്‍വീസ് നിര്‍ത്തിവെപ്പിച്ച 737 മാക്‌സ് വിമാനങ്ങളെ കുറിച്ച് പരാതിയില്‍ പരാമര്‍ശമുണ്ടോയെന്ന് വ്യക്തമല്ല.
ബോയിങ്ങിനെ തകര്‍ക്കാന്‍ വേണ്ടിയല്ല താന്‍ ഇത് ചെയ്യുന്നതെന്ന് സലേഹ്‌പോര്‍ പറഞ്ഞു. അപകടങ്ങള്‍ ഒഴിവാക്കുകയാണ് തന്റെ ലക്ഷ്യം. സത്യത്തില്‍ നിന്നും ബോയിങ്ങിന് എപ്പോഴും ഒളിച്ചോടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യോമയാന മേഖലയില്‍ നിന്നുള്ള എല്ലാവരും വിവരങ്ങള്‍ പങ്കുവെക്കുന്നതിനെ തങ്ങള്‍ അനുകൂലിക്കുകയാണെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.
എന്നാല്‍ സലേഹ്‌പോറിന്റെ ആരോപണങ്ങളോട് പ്രതികരിക്കാന്‍ ബോയിങ് തയാറായിട്ടില്ല. എന്നാല്‍, തങ്ങളുടെ 787 വിമാനത്തെ കുറിച്ച് ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കമ്പനി പ്രതികരിച്ചിട്ടുണ്ട്. ഇതാദ്യമായല്ല 787 ഡ്രീംലൈനറിനെതിരെ ആരോപണം ഉയരുന്നത്. 2021ലും സമാനമായ ആരോപണം വിമാനമോഡലിനെതിരെ ഉയരുകയും തുടര്‍ന്ന് താല്‍ക്കാലികമായി വിമാനങ്ങളുടെ വിതരണം ബോയിങ് നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. പിന്നീട് തങ്ങളുടെ നിര്‍മാണ പ്രക്രിയയില്‍ മാറ്റം വരുത്തിയാണ് ബോയിങ് വിമാനങ്ങളുടെവിതരണം വീണ്ടും തുടങ്ങിയത്.
https://www.facebook.com/Malayalivartha


























