'സമഗ്ര വെടിനിർത്തലും സൈനിക പിൻമാറ്റവും വ്യവസ്ഥ ചെയ്യുന്ന നിർദേശത്തോട് തങ്ങൾ അനുകൂലം', ഐക്യരാഷ്ട്ര സംഘടന രക്ഷാസമിതി പാസാക്കിയ ഗാസ വെടിനിർത്തൽ പ്രമേയം അംഗീകരിച്ച് ഹമാസ്...!!
ഗാസയിൽ വെടിനിർത്തലിനുള്ള എല്ലാ സാധ്യതകളും തെളിഞ്ഞുവരികാണ്. ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതി പാസാക്കിയ ഗാസ വെടിനിർത്തൽ പ്രമേയം ഹമാസ് അംഗീകരിച്ചു. ഇനി ഇസ്രയേൽ കൂടി അനുകൂല അഭിപ്രായമറിയിച്ചാൽ, ഗാസയിൽ തുടരുന്ന ഘോരയുദ്ധത്തിൽ വെടിനിർത്തലിന് വഴിതെളിഞ്ഞേക്കും. പ്രമേയത്തെ ഹമാസ് പിന്തുണച്ചത് പ്രതീക്ഷ നൽകുന്നതായി യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കൻ പറഞ്ഞു. യുഎൻ രക്ഷാസമിതിയുടെ വെടിനിർത്തൽ പ്രമേയത്തെ അംഗീകരിക്കുന്നെന്നും വ്യവസ്ഥകളിൽ ചർച്ചയ്ക്ക് തയാറാണെന്നും ഹമാസ് ഉദ്യോഗസ്ഥനായ സാമി അബു സുഹ്റിയാണ് പറഞ്ഞത്.
സമഗ്ര വെടിനിർത്തലും സൈനിക പിൻമാറ്റവും വ്യവസ്ഥ ചെയ്യുന്ന ഏതൊരു നിർദേശത്തോടും തങ്ങൾ അനുകൂലമാണെന്ന് ഹമാസും ഇസ്ലാമിക് ജിഹാദും മധ്യസ്ഥ രാജ്യങ്ങളെ രേഖാമൂലം അറിയിച്ചു.കരാർ വ്യവസ്ഥകൾ നടപ്പാക്കാനും ആക്രമണത്തിൽനിന്ന് ഇസ്രായേലിനെ പൂർണമായി പിന്തിരിപ്പിക്കാനും വ്യക്തമായ ഫോർമുല ഉണ്ടാകണമെന്ന ഭേദഗതി നിർദേശവും ഹമാസും ഇസ്ലാമിക് ജിഹാദും ഉന്നയിച്ചു. ഈജിപ്ത്, ഖത്തർ എന്നീ മധ്യസ്ഥ രാജ്യങ്ങൾക്ക് കൈമാറിയ കത്തിലാണ് ഈ ആവശ്യം.
മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കാൻ വ്യവസ്ഥ ചെയ്യുന്ന അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ കരാർ സംബന്ധിച്ച് ഇസ്രായേൽ നേതാക്കളുമായി ആൻറണി ബ്ലിൻകൻ ഇന്നലെ വിശദമായ ചർച്ച നടത്തി. പ്രതിപക്ഷ നേതാവ് യായിർ ലാപിഡ്, മുൻമന്ത്രി ബെന്നി ഗാൻറ്സ് ഉൾപ്പെടെയുള്ളവരുടെ പിന്തുണയും ബ്ലിൻകൻ തേടി.
ഇസ്രയേലിന് യുദ്ധലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുന്ന വെടിനിർത്തൽ വ്യവസ്ഥകളാണ് പ്രമേയത്തിലുള്ളതെന്ന് ഇസ്രയേൽ ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ഹമാസിന്റെ കസ്റ്റഡിയിൽ നിന്നും ബന്ദികളെ മോചിപ്പിക്കുന്ന വീഡിയോ ഇസ്രയേൽ പുറത്തുവിട്ടിരുന്നു. ഹമാസിന്റെ സാന്നിധ്യം ഇപ്പോഴും ശക്തമാണെന്ന് കാണിക്കാനാണ് ഈ വീഡിയോ പുറത്തുവിട്ടതിലൂടെ ഇസ്രയേൽ ലക്ഷ്യമിട്ടത്.
https://www.facebook.com/Malayalivartha