വെടിനിറുത്തൽ കരാറിൽ വീണ്ടും അനിശ്ചിതത്വം, യു.എസ് മുന്നോട്ടുവച്ച കരാറിൽ ചില മാറ്റങ്ങൾ ആവശ്യപ്പെട്ട് ഹമാസ്, വെസ്റ്റ് ബാങ്കിൽ അതിക്രമിച്ചു കയറി വീട് വളഞ്ഞ് സൈന്യം മിസൈലുകൾ തൊടുത്തു, 11 ഫലസ്തീനികൾ കൊല്ലപ്പെട്ടു...

ഗാസയിൽ വെടിനിറുത്തലിനായി യു.എസ് മുന്നോട്ടുവച്ച കരാറിൽ ചില മാറ്റങ്ങൾ ആവശ്യപ്പെട്ട് ഹമാസ് രംഗത്തെത്തി. ഹമാസിന്റെ ആവശ്യങ്ങളിൽ ചിലത് പ്രായോഗികമല്ലെന്നും എന്നാൽ വിടവുകൾ നികത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചു. ഇതോടെ മദ്ധ്യസ്ഥ ചർച്ചകൾ ആകെ പുരോഗതിയും ഇല്ലാതെ തുടരുകയാണ്. മദ്ധ്യസ്ഥ ചർച്ചകൾക്കായി ബ്ലിങ്കൻ ഇന്നലെ ഖത്തറിലെത്തിയിരുന്നു. ഹമാസിന്റെ ചില ആവശ്യങ്ങൾ മുൻ ചർച്ചകളിൽ പരിഗണിച്ചിരുന്നെന്നും ബ്ലിങ്കൻ വ്യക്തമാക്കി.
നിർദ്ദേശത്തിന് യു.എൻ രക്ഷാ സമിതി കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. ഇസ്രയേൽ നിർദ്ദേശം അംഗീകരിച്ചെന്ന് യു.എസ് അറിയിച്ചു. എന്നാൽ ഇസ്രയേൽ ഇത് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. അതിനിടെ, വടക്കൻ വെസ്റ്റ് ബാങ്കിലെ ജെനിന് വടക്ക് പടിഞ്ഞാറ് കാഫ്ർ ദാൻ ഗ്രാമത്തിൽ 11 ഫലസ്തീനികളെ ഇസ്രായേൽ സൈന്യം വധിച്ചു. ഫലസ്തീൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഇസ്രായേൽ സേന ഗ്രാമത്തിലേക്ക് അതിക്രമിച്ചു കയറുകയും വീട് വളയുകയുമായിരുന്നു. തുടർന്ന് ഏറ്റുമുട്ടൽ നടക്കുകയും ഇസ്രായേൽ സൈന്യം ഫലസ്തീനികൾക്ക് നേരെ മിസൈലുകൾ പ്രയോഗിക്കുകയായിരുന്നുവെന്ന് ഫലസ്തീൻ ഔദ്യോഗിക വാർത്താ ഏജൻസിയായ വഫ റിപ്പോർട്ട് ചെയ്തു.ഫലസ്തീനികൾ സഞ്ചരിച്ച വാഹനത്തിന് നേരെ സൈന്യം വെടിയുതിർത്തു. വാഹനത്തിലുണ്ടായിരുന്ന നാല് യാത്രക്കാർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ തങ്ങളുടെ കമാൻഡർമാരിൽ ഒരാളും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഹമാസ് അറിയിച്ചു.
സഖർ അരീഫ് അബേദ് (28), അഹമ്മദ് മുഹമ്മദ് സമൗദി (24), അയ്മൻ അബ്ദുൾ-കരീം അബു ഫദലെഹ് (24), മുഹമ്മദ് ഹസ്സ മേരി (32), മുസ്തഫ അല്ലാം മേരി (21), അഹമ്മദ് മുഹമ്മദ് അബു ഉബൈദ് (21) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ആക്രമണത്തിൽ എട്ട് പലസ്തീനികൾക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, ഗാസയുദ്ധത്തിന്റെ പ്രാരംഭഘട്ടത്തിൽ ഇസ്രയേൽ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ ചെയ്തെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ സ്വതന്ത്ര കമ്മിഷന്റെ അന്വേഷണ റിപ്പോർട്ട്. ഇസ്രയേലും ഹമാസ് അടക്കമുള്ള പാലസ്തീൻ സായുധ ഗ്രൂപ്പുകളും യുദ്ധക്കുറ്റങ്ങൾ ചെയ്തെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇസ്രയേൽ അന്താരാഷ്ട്ര മാനുഷിക, മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനങ്ങൾ നടത്തി.പട്ടിണിയെ യുദ്ധരീതിയായി പ്രയോഗിച്ചു.
ഗാസയിൽ ആഹാരം, വെള്ളം, മരുന്ന് തുടങ്ങിയ അവശ്യ വസ്തുക്കൾ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടെന്ന് മാത്രമല്ല, മറ്റുള്ളവർ ഇവ വിതരണം ചെയ്യുന്നത് തടയാനും ശ്രമിച്ചു. ഗാസയിലെ സാധാരണ ജനങ്ങൾക്ക് നേരെ വ്യാപക ആക്രമണവും ക്രൂരതകളും നടത്തിയെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. അതേ സമയം, റിപ്പോർട്ടിനെ ഇസ്രയേൽ തള്ളി.
https://www.facebook.com/Malayalivartha
























