അൻവർ പോയതോടെ ന്യൂനപക്ഷങ്ങളെ പിടിക്കാൻ പിണറായിയുടെ തന്ത്രം : ഭൂമി വഖഫാക്കി മാറ്റുന്നു
വഖഫ് ബോര്‍ഡിന്റെ പരിധിയില്ലാത്ത അധികാരങ്ങള്‍ തടയാനും വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ ഇല്ലാതാക്കാനും കേന്ദ്രസര്‍ക്കാര്‍ കൊണ്ട് വരുന്ന വഖഫ് ഭേദഗതി ബില്ലിനെ സീറോ മലബാര്‍ സഭാ അല്‍മായ ഫോറം സ്വാഗതം ചെയ്തതോടെ വെളുക്കാൻ തേച്ചത് പാണ്ടായ മട്ടിലാണ് കാര്യങ്ങൾ. അൻവറിലൂടെ മുസ്ലീങ്ങൾ അകന്നപ്പോൾ വഖഫിലൂടെ അകന്നത് ക്രിസ്ത്യാനികളാണ്.
എറണാകുളം ജില്ലയില്‍ വൈപ്പിന്‍ കരയുടെ വടക്ക് കടലിനോട് ചേര്‍ന്ന് മുനമ്പം, ചെറായി, പള്ളിക്കല്‍ ദ്വീപ് മേഖലയില്‍ 1989 മുതല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട 1,000ത്തോളം ആധാരങ്ങളും വിവിധ മതസ്ഥരുള്‍പ്പെട്ട 600ല്‍പ്പരം കുടുംബങ്ങളും ഉള്‍പ്പെടുന്ന പ്രദേശത്തിന് വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചിട്ട് അഞ്ചു വര്‍ഷത്തോളമായി. വില കൊടുത്തു വാങ്ങിയ തങ്ങളുടെ സ്വന്തം ഭൂമിയില്‍ നിന്നും വെറുംകൈയോടെ ഇറങ്ങി പോരേണ്ടി വരുന്ന ഗതികേടിലാണ് അവിടുത്തെ പാവപ്പെട്ട ജനങ്ങള്‍. കേട്ടുകേള്‍വിയില്ലാത്ത മനുഷ്യാവകാശ ലംഘനങ്ങളും ജീവിക്കാനും സ്വത്തുകള്‍ നിയമാനുസൃതം ആര്‍ജിക്കാനുമുള്ള ഭരണഘടനാപരമായ അവകാശത്തിന്റെ ലംഘനവുമാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നത്.
വഖഫ് ബോര്‍ഡ് അവകാശവാദങ്ങള്‍ ഉയര്‍ത്തി പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന ചെറായി, മുനമ്പം, പള്ളിക്കല്‍ പ്രദേശത്തെ തര്‍ക്കഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ചരിത്രം ആരംഭിക്കുന്നത് 1902ലാണ്. അക്കാലത്ത് തിരുവിതാംകൂര്‍ രാജാവ്, ഗുജറാത്തില്‍ നിന്ന് കേരളത്തിലെത്തിയ അബ്ദുല്‍ സത്താര്‍ മൂസ ഹാജി സേട്ടിന് 404 ഏക്കര്‍ ഭൂമിയും 60 ഏക്കര്‍ വെള്ളക്കെട്ടും കൃഷി ആവശ്യത്തിനായി പാട്ടത്തിന് കൊടുക്കുകയുണ്ടായി. അക്കാലത്തിനും വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പ്രദേശവാസികളായിരുന്ന മത്സ്യത്തൊഴിലാളികളുടെ ഭൂമി ഒഴിവാക്കിയായിരുന്നു പാട്ടം. ഇതിനെയാണ് പിണറായി വഖഫ് ഭൂമിയെന്ന് വിശേഷിപ്പിക്കുന്നത്.
തമിഴ്‌നാട്ടിലെ തിരുച്ചെന്തുരൈ ഗ്രാമത്തിന്റെയും ഗ്രാമവാസികളുടെയും പ്രതിസന്ധി ഒരുപക്ഷേ വഖഫിനായി വാദിക്കുന്ന പ്രമുഖ മലയാള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടാവില്ല. 480 ഏക്കറുള്ള തിരുച്ചെന്തുരൈ ഗ്രാമം മുഴുവന്‍ വഖഫ് ഭൂമിയാണെന്നാണ് അവകാശപ്പെടുന്നത്. മൂന്നു തലമുറയായി ഗ്രാമത്തില്‍ താമസിക്കുന്ന രാജഗോപാല്‍ എന്ന വ്യക്തി 2022ല്‍ തന്റെ ഭൂമി വില്‍ക്കാന്‍ ശമിച്ചപ്പോഴാണ് വഖഫ് ബോര്‍ഡില്‍ നിന്ന് നിരാക്ഷേപ പത്രം (എന്‍ഒസി) വാങ്ങണം എന്ന വിവരം അറിയുന്നത്. ഹിന്ദു ഭൂരിപക്ഷമായ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന 1500 വര്‍ഷം പഴക്കമുള്ള ചന്ദ്രശേഖരസ്വാമി ക്ഷേത്രഭൂമിയും വഖഫ് ഭൂമിയാണത്രെ . പത്ത് തലമുറയായി ആ ഗ്രാമത്തില്‍ ജീവിക്കുന്നവര്‍പ്പോലും അവിടെ ഒരു മുസ്ലീം കുടുംബം പോലുമില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു. തമിഴ് നാട്ടിൽ സ്റ്റാലിൻ പയറ്റിയ അതേ തന്ത്രം തന്നെയാണ് കേരളത്തിൽ പിണറായി നടത്തുന്നത്. ശ്രീരാമ ജന്മഭൂമിയായ അയോധ്യ മുതല്‍ മഥുര കൃഷ്ണജന്മഭൂമിയും സോമനാഥ ക്ഷേത്രവും കാശി വിശ്വനാഥ ക്ഷേത്രവും ഗുജറാത്തിലെ രുദ്ര മഹാലയ ക്ഷേത്രവുമടക്കം സ്ഥിതി ചെയ്യുന്നത് വഖഫ് ഭൂമിയിലാണെന്നാണ് ബോര്‍ഡ് അവകാശപ്പെടുന്നത്. അയോധ്യ മോചിപ്പിക്കാന്‍ നൂറ്റാണ്ട് നീണ്ട നിയമപ്പോരാട്ടം വേണ്ടി വന്നു. ഇസ്ലാം മതം ജനിക്കുന്നതിനും മുമ്പേ സ്ഥാപിക്കപ്പെട്ട പുണ്യക്ഷേത്രങ്ങള്‍ നിലകൊള്ളുന്ന ഭൂമിയും വഖഫാണെന്ന് വാദിക്കുന്നവരാണ് ഇക്കൂട്ടര്‍. ഇതിന്റെ പേരില്‍ രാജ്യത്തെ വിവിധ കോടതികളില്‍ നിയമപോരാട്ടം നടക്കുകയാണ്.
കോടതിയെത്തന്നെ വഖഫാക്കിയ കഥയുമുണ്ട്. അലഹബാദ് ഹൈക്കോടതി നിലനില്‍ക്കുന്ന ഭൂമി വഖഫാണെന്ന വാദം കേട്ട് കോടതി പോലും ഞെട്ടി. കോടതി പരിസരത്ത് ഉണ്ടായിരുന്ന മോസ്‌ക് ഉടന്‍ പൊളിച്ചുമാറ്റാനുള്ള ഉത്തരവ് സുപ്രീം കോടതിയും ശരിവച്ചു. പാട്ടഭൂമി വഖഫാക്കി മാറ്റിയതിനെ സുപ്രീംകോടതി അന്ന് നിശിതമായി വിമര്‍ശിക്കുകയുണ്ടായി. രാജ്യതലസ്ഥാനമായ ദല്‍ഹിയിലെ കണ്ണായ സ്ഥലങ്ങളെല്ലാം ഇന്നും വഖഫ് ഭൂമിയാണെന്നാണ് വാദം. കൊണാട്ട് പ്ലേസ്, അശോക റോഡ്, ലോധി റോഡ്, മഥുര റോഡ് എന്നിങ്ങനെ നഗരഹൃദയമെല്ലാം വഖഫാണ് എന്നാണ് അവകാശപ്പെടുന്നത്. 123 വസ്തുക്കളാണ് ദല്‍ഹിയില്‍ അനധികൃതമായി വഖഫ് സ്വന്തമാക്കിയതായി സര്‍ക്കാര്‍ കണ്ടെത്തിയിട്ടുള്ളത്. 2014 മാര്‍ച്ചില്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ഈ സ്ഥലങ്ങള്‍ ദല്‍ഹി വഖഫ് ബോര്‍ഡിന് തീറെഴുതി.
രാജ്യത്ത് എവിടെയും ഏത് മതവിഭാഗത്തിന്റെയും വ്യക്തികളുടെയും സ്വത്ത് വഖഫാക്കി മാറ്റാന്‍ കഴിയുന്ന തരത്തിലാണ് നിലവിലെ ചട്ടം, അതാണ് ഭേദഗതി ചെയ്യാന്‍ എന്‍ഡിഎ സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. വഖഫ് ബോര്‍ഡിന് ബോധ്യപ്പെടുന്ന ഏത് ഭൂമിയും ഒരു രേഖയുമില്ലാതെ കൈവശപ്പെടുത്താനാവും വിധമാണ് നിലവിലെ ചട്ടം. ഒരിക്കല്‍ ഭൂമി വഖഫായി പ്രഖ്യാപിക്കപ്പെട്ട് കഴിഞ്ഞാല്‍ അതിന്‍മേലുള്ള തര്‍ക്കം പരിഹരിക്കാനുള്ള അധികാരം വഖഫ് ട്രൈബ്യൂണലിനാണ്. ഈ ട്രൈബ്യൂണല്‍ മുസ്ലീങ്ങള്‍ മാത്രം ഉള്‍പ്പെടുന്നതാണ്. ”മതത്തിന് പുറത്തു നിന്നുള്ളയാളുകളെ ഉള്‍പ്പെടുത്താന്‍ ശ്രമം” എന്ന് വിമര്‍ശിക്കുന്നവര്‍ വിശദീകരിക്കേണ്ടത് അമുസ്ലീങ്ങളുടെ ഭൂമി അവകാശ തര്‍ക്കവും മുസ്ലീങ്ങള്‍ മാത്രം ഉള്‍പ്പെട്ട സമിതി പരിഹരിക്കണം എന്ന് പറയുന്നതിലെ യുക്തിയാണ്.
അയോധ്യ ക്ഷേത്ര ട്രസ്റ്റുമായോ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുമായോ വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് താരതമ്യമില്ല. ഹിന്ദു ക്ഷേത്രങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളും ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ് ദേവസ്വം ബോര്‍ഡുകളും ട്രസ്റ്റുകളും കൈകാര്യം ചെയ്യുന്നത്. മറ്റാരുടെയെങ്കിലും ഭൂമിയോ സ്വത്തുവകകളോ നിയമവിരുദ്ധമായി കയ്യേറാന്‍ ഇവയ്‌ക്ക് കഴിയില്ല. വഖഫ് ആക്ടിലെ നാല്‍പതാം വകുപ്പ് ഇത് വ്യക്തമാക്കുന്നു. ഏത് ഭൂമിയും വഖഫ് സ്വത്തെന്ന് അവര്‍ക്ക് സ്വയം ബോധ്യപ്പെട്ടാല്‍ അത് സ്വന്തമാക്കാം. മുസ്ലീം പള്ളികളുടെ അധികാരാവകാശങ്ങളുമായി ഒരു ബന്ധവും ഇതിനില്ല. രാജ്യത്ത് നിലനില്‍ക്കുന്ന നിയമപ്രകാരം ഉണ്ടാക്കിയ വഖഫ് ബോര്‍ഡിന്റെ ചട്ടങ്ങളില്‍ മറ്റേതിലുമെന്നതുപോലെ കാലാനുസൃതമായി പരിഷ്‌കാരങ്ങള്‍ വരുത്താനുള്ള അവകാശം സര്‍ക്കാരിനുണ്ട്. വന്‍ തോതിലുള്ള കയ്യേറ്റവും ചൂഷണവുമാണ് വഖഫ് ആക്ടിന്റെ പിന്‍ബലത്തില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്നത്.
യുപിഎ സര്‍ക്കാര്‍ നിയോഗിച്ച രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി തന്നെ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വസ്തുക്കള്‍ അവയുടെ യഥാര്‍ത്ഥ മൂല്യത്തേക്കാള്‍ വളരെ കുറഞ്ഞ വിലയ്‌ക്ക് വാടകയ്‌ക്കെടുക്കുകയും വില്‍ക്കുകയും ചെയ്യുന്നത് വ്യാപകമാണ്. കര്‍ണാടക, തമിഴ്നാട്, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇത്തരം നിരവധി ഇടപാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. കര്‍ണാടകയില്‍ വഖഫ് കസ്റ്റഡിയിലുണ്ടായിരുന്ന 54,000 ഏക്കറില്‍ പകുതിയോളം ദുരുപയോഗം ചെയ്യപ്പെട്ടതായി 2012ല്‍ സര്‍ക്കാര്‍ കണ്ടെത്തി. ഏതാണ്ട് രണ്ട് ലക്ഷം കോടിയുടെ സ്വത്ത് സ്വകാര്യവ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിയമവിരുദ്ധമായി കൈമാറ്റം ചെയ്യപ്പെട്ടെന്നാണ് അന്ന് കണ്ടെത്തിയത്.
വഖഫ് ട്രൈബ്യൂണലില്‍ അമുസ്ലീങ്ങള്‍ വരുന്നതില്‍ ആശങ്കപ്പെടുന്നവരെ നയിക്കുന്ന വികാരം മതസ്വാതന്ത്ര്യ പ്രശ്‌നമല്ല, വോട്ട് ബാങ്ക് ഉറപ്പിക്കലാണ്. ഹിന്ദു ഭൂരിപക്ഷ ഗ്രാമമായ തിരുച്ചെന്തുറൈക്കാരുടെ ഭൂമിയുടെ കൈവശാവകാശ തര്‍ക്കം മുസ്ലീങ്ങള്‍ മാത്രം ഉള്‍പ്പെട്ടെ ട്രൈബ്യൂണല്‍ പരിഹരിക്കണം എന്നാണ് കോണ്‍ഗ്രസും സിപിഎമ്മും പറയുന്നത് !
കോണ്‍ഗ്രസ് ഭരണകാലത്ത്, വഖഫുകള്‍ യാതൊരു നിയന്ത്രണവുമില്ലാതെയാണ് പ്രവര്‍ത്തിച്ചത്, ഇത് വ്യാപകമായ അഴിമതിക്കും ഭൂമി കൈയേറ്റത്തിനും കാരണമായി.വഖഫ് ബോര്‍ഡ് അംഗങ്ങള്‍ രാഷ്‌ട്രീയ നേട്ടത്തിനായി സ്വത്തുക്കളും ഫണ്ടുകളും ദുരുപയോഗം ചെയ്യുകയും, കപട മതേതരത്വത്തിന്റെ മറവില്‍ തീവ്രവാദസംഘടനകള്‍ക്ക് പോലും കൈമാറുകയും ചെയ്തു. പാകിസ്ഥാനിലേക്ക് കുടിയേറിയ മുസ്ലീങ്ങളുടെ സ്വത്ത് വഖഫ് സ്വത്താക്കി മാറ്റിയതിനാല്‍ സര്‍ക്കാരിന് അവയുടെ മേലുള്ള അധികാരം ഇല്ലാതായി.
സ്ത്രീകള്‍ക്കും മുസ്ലീം സമുദായത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കും ആവശ്യമായ പ്രാതിനിധ്യമില്ലാതെയാണ് നിലവിലെ വഖഫ് ബോര്‍ഡുകളുടെ ഘടന. 2012-ല്‍ ആന്ധ്രാപ്രദേശ് സ്റ്റേറ്റ് വഖഫ് ബോര്‍ഡ് ‘അഹമ്മദിയ’ വിഭാഗത്തെ ‘അമുസ്ലിംകള്‍’ എന്ന് പ്രഖ്യാപിച്ചത് കടുത്ത നീതിനിഷേധമായിരുന്നു. ആന്ധ്രാപ്രദേശ് ഹൈക്കോടതി ഇത് റദ്ദാക്കിയെങ്കിലും ബോര്‍ഡ് നിലപാട് ആവര്‍ത്തിച്ചു. അഹമ്മദിയ സമുദായം നിവേദനം നല്‍കിയതിനെത്തുടര്‍ന്ന് ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന് വിഷയത്തില്‍ ഇടപെടേണ്ടി വന്നു. അഹമ്മദിയ, ബോറ വിഭാഗങ്ങള്‍ക്കെല്ലാം അര്‍ഹമായ പ്രാതിനിധ്യം ബോര്‍ഡില്‍ കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുകൂടിയാണ് പുതിയ ഭേദഗതി. എന്‍ഡിഎ സര്‍ക്കാരിന്റെ സബ്കാ സാത്ത്, സബ്കാ വിശ്വാസ് എന്ന പ്രഖ്യാപനത്തില്‍ക്കൂടി അധിഷ്ഠിതമാണ് ഈ നീക്കം.
ലോകത്തെല്ലായിടത്തും വഖഫുകളുടെ പ്രവര്‍ത്തനത്തില്‍ നവീകരണം കൊണ്ടുവരുന്ന കാലമാണിത്. ഇസ്സാമിക രാഷ്‌ട്രങ്ങള്‍പ്പോലും മതത്തിന്റെ കെട്ടുപാടുകള്‍ക്ക് ഉള്ളില്‍ നിന്ന് ഇവയെ പുറത്തുകൊണ്ടുവരികയാണ്. തുര്‍ക്കിയിലെ വഖഫ് ഫൗണ്ടേഷനുകള്‍ 2008-ലെ സെക്കുലര്‍/ നോണ്‍-റിലിജിയസ് ഫൗണ്ടേഷന്‍ നിയമപ്രകാരം മതേതര സ്ഥാപനങ്ങള്‍ക്കൊപ്പമായി. എന്‍ജിഒകളും ന്യൂനപക്ഷ പ്രതിനിധികളും സമൂഹിക സാമ്പത്തിക വിദഗ്ധരും അടങ്ങുന്നതാണ് സൗദി അറേബ്യയിലെ ഔഖാഫ് ജനറല്‍ ഡയറക്ടറേറ്റ്. രാജ്യത്തിന്റെ പൊതുതാല്‍പര്യ സംരക്ഷണത്തിനും വികസനപദ്ധതികള്‍ നടപ്പാക്കുന്നതിനുമാണ് ഖത്തര്‍ അതിന്റെ വഖഫുകളെ ഉപയോഗിക്കുന്നത്. അവിടെയും മതേതര സ്വഭാവത്തിലേക്ക് വഖഫ് ഘടന മാറിക്കഴിഞ്ഞു.
ഭൂമി കയ്യേറിയുള്ള മസ്ജിദുകളുടെ നിര്‍മ്മാണത്തെക്കുറിച്ച് 1925 ഫെബ്രുവരി 5 ന് യംഗ് ഇന്ത്യയില്‍ മഹാത്മാഗാന്ധി എഴുതിയത് ഇങ്ങനെയാണ്. . അനുമതിയില്ലാതെ മറ്റൊരാളുടെ ഭൂമിയില്‍ പള്ളി പണിയുന്നത് മോഷണമാണെന്ന് ഗാന്ധിജി പറഞ്ഞു. അനധികൃതമായി നിര്‍മിച്ചിട്ടുള്ള അത്തരം പള്ളികള്‍ ഭൂവുടമ പൊളിച്ചുകളയണം എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. രാഷ്‌ട്രപിതാവിന്റെ ആ ചിന്തയ്‌ക്കൊപ്പമാണ് കേന്ദ്രസര്‍ക്കാരിന്റെ വഖഫ് നിയമ ഭേദഗതി നീങ്ങുന്നത്. പിണറായി തന്റെ പരിഭ്രമം മറയ്ക്കാനാണ് ക്രൈസ്തവർ തിങ്ങിപാർക്കുന്ന സ്ഥലം മുസ്ലീങ്ങൾക്ക് അർഹതപ്പെട്ടതാണെന്ന് തീരുമാനമെടുത്തത്. മരുമകൻ മാത്രമാണ് മുഖ്യമന്ത്രിക്ക് മുന്നിലുള്ള ഒറ്റ നക്ഷത്രം. അൻവർ സുല്ല് പറഞ്ഞിറങ്ങിയതോടെ മരുമകൻ ബഹളം വച്ചു. മരുമകന്റെ ടെൻഷൻ ഇല്ലാതാക്കുന്നതിനുള്ള പിണറായിയുടെ മറുമരുന്നാണ് മറ്റ് മതസ്ഥരുടെ ഭൂമി വഖഫിന്റേതാണെന്ന് വരുത്തിതീർക്കാനുള്ള ശ്രമം. കേന്ദ്ര നിയമം എത്തുന്നതിന് മുമ്പ് ഭൂമി വഖഫിന്റെതായി മാറ്റാനാണ് മുഖ്യമന്തിയുടെ ശ്രമം.
https://www.facebook.com/Malayalivartha