നിമിഷ തൂക്കുകയറിന് മുന്നിൽ എത്തില്ല, വധശിക്ഷ വാർത്ത വിദേശ കാര്യമന്ത്രാലയം സ്ഥിരീകരിച്ചെങ്കിലും മോചനത്തിനായി മുന്നിൽ ആ ഒരേയൊരു വഴി, ഒത്തുതീർപ്പിനുള്ള ചർച്ചകൾ തുടരും, ശിക്ഷ ശരിവച്ചത് സാങ്കേതിക നടപടി മാത്രമാണെന്ന് സർക്കാർ വൃത്തങ്ങൾ

വധശിക്ഷ നടപ്പിലാക്കാൻ യെമൻ പ്രസിഡന്റ് റാഷദ് അൽ–അലിമി അനുമതി നൽകിയെങ്കിലും നിമിഷ പ്രിയയുടെ മോചനത്തിനുള്ള സാധ്യത ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. വധശിക്ഷ വാർത്ത വിദേശ കാര്യമന്ത്രാലയം സ്ഥിരീകരിച്ചെങ്കിലും ഇനി കൊല്ലപ്പെട്ട തലാലിന്റെ കുടുംബം മാപ്പ് നൽകിയാൽ മാത്രം വധശിക്ഷയിൽ നിന്ന് മോചനം ലഭിക്കും. ഇത് മാത്രമാണ് ഇതിൽ ഒരേയൊരു വഴി. കൊല്ലപ്പെട്ട തലാലിൻറെ കുടുംബമാണ് അന്തിമ തീരുമാനം എടുക്കേണ്ടത് ഒത്തുതീർപ്പിനുള്ള ചർച്ചകൾ തുടരുമെന്നും ശിക്ഷ ശരിവച്ചത് സാങ്കേതിക നടപടി മാത്രമാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
എന്നാൽ പലതവണ കൊല്ലപ്പെട്ട യെമൻ പൗരന്റെ കൂടുംബാഗങ്ങളുമായും ഗോത്രതലവൻമാരുമായും ചർച്ചകൾ നടത്തി പരാജയപ്പെട്ടതാണ്. നിമിഷയുടെ അമ്മ പ്രേമകുമാരിയും യെമനിൽ നേരിട്ടെത്തി ചർച്ചകൾ നടത്തിയിരുന്നെങ്കിലും നിരശയായിരുന്നു ഫലം. വാർത്ത സ്ഥിരീകരിച്ച വിദേശകാര്യ മന്ത്രാലയം സാധ്യമായ എല്ലാ സഹായവും കേന്ദ്ര സർക്കാർ നൽകുന്നുണ്ടെന്ന് അറിയിച്ചു. 'നിമിഷ പ്രിയയ്ക്ക് യെമനിൽ വധശിക്ഷ വിധിച്ചത് ഞങ്ങൾ അറിഞ്ഞിട്ടുണ്ട്.
നിമിഷയുടെ കുടുംബം മോചനത്തിന് സാധ്യമായ വഴികൾ അന്വേഷിക്കുകയാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ഇക്കാര്യത്തിൽ സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ട് എന്നാണ് എംഇഎ ഔദ്യോഗിക വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കിയത്. എന്നാൽ നിമിഷപ്രിയയുടെ കാര്യത്തിൽ പ്രതീക്ഷകൾ അസാനിച്ചിട്ടില്ലെന്ന് യെമനിൽ നിമിഷയുടെ മോചനത്തിനായി പ്രവർത്തനം ഏകോപിപ്പിക്കുന്ന സാമൂഹ്യപ്രവർത്തൻ സാമുവൽ ജെറോം പറഞ്ഞു. കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തിന്റെ വിശ്വാസം വീണ്ടെടുക്കാൻ ശ്രമങ്ങൾ തുടരുമെന്നും ഒരു ഇന്ത്യക്കാരിയ യെമൻ മണ്ണിൽക്കിടന്നു മരിക്കാതിരിക്കാൻ, അവസാനം വരെ പ്രവർത്തിക്കുമെന്നും സാമുവൽ ജെറോം പറഞ്ഞു.
നിമിഷയുടെ മോചന ശ്രമങ്ങൾക്കായി യെമനിലേക്ക് പോയ പ്രേമകുമാരി ഇപ്പോഴും അവിടെ തുടരുകയാണ്. കഴിഞ്ഞ എട്ടുമാസമായി ശ്രമങ്ങള്‍ തുടരുന്ന സാഹചര്യത്തിൽ കൂടിയാണ് എല്ലാവരേയും ആശങ്കയിലാക്കിയ വാർത്ത പുറത്ത് വന്നത്. കഴിഞ്ഞ ദിവസമാണ് വധശിക്ഷക്ക് യെമന്‍ പ്രസിഡന്റ് അനുമതി നല്‍കിയത്. ഇതുപ്രകാരം നിമിഷ പ്രിയയുടെ വധശിക്ഷ ഒരു മാസത്തിനകം നടപ്പാക്കിയേക്കും. 2017ലാണ് യെമൻ പൗരൻ കൊല്ലപ്പെട്ടത്. 2018 ല്‍ നിമിഷയ്ക്ക് വധശിക്ഷ വിധിച്ചു. പിന്നാലെ വിധിക്കെതിരെ നിമിഷപ്രിയ അപ്പീലിന് പോയെങ്കിലും ഇത് തള്ളുകയും പരമോന്നത കോടതി വധശിക്ഷ ശരിവയ്ക്കുകയും ചെയ്തു.
2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. 2012ല്‍ ആണ് നിമിഷ പ്രിയ നഴ്‌സായി യെമനില്‍ എത്തിയത്. സനയിലെ ഒരു ക്ലിനിക്കില്‍ നഴ്‌സായിരുന്ന നിമിഷ 2014 ല്‍ തലാല്‍ അബ്‌ദു മഹ്ദിയുമായി പരിചയത്തിലായി. 2015 ല്‍ നിമിഷയും തലാലിന്റെ സഹായത്തോടെ അവിടെ ഒരു ക്ലിനിക്ക് ആരംഭിച്ചു. ക്ലിനിക്ക് ലാഭത്തിലായതോടെയാണ് തലാലിന്‍റെ ഉപദ്രവം തുടങ്ങി. ക്ലിനിക്കിന്‍റെ വരുമാനം തട്ടിയെടുക്കാന്‍ ഇയാള്‍ ശ്രമിക്കുകയും നിമിഷയെ ശാരീരികമായും ആക്രമിക്കുകയും ചെയ്തിരുന്നു. ഉപദ്രവം സഹിക്കാൻ പറ്റാതായതോടെ തലാൽ അബ്ദു മെഹ്ദിയെ പെൺസുഹൃത്ത് ഹനാനോടൊപ്പം ചേർന്ന് മയക്കുമരുന്ന് കുത്തിവച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവ ശേഷം സ്ഥലം വിട്ട നിമിഷപ്രിയ 200 കിലോ മീറ്ററിലധികം ദൂരെ മറ്റൊരു ആശുപത്രിയിൽ ജോലിക്കു ചേർന്നിരുന്നു. അവിടെ നിന്നാണ് നിമിഷ പ്രിയയെ പൊലീസ് അറസ്റ്റ് ചെയ്തത്.
2018-ല്‍ യെമനിലെ വിചാരണക്കോടതിയാണ് നിമിഷ പ്രിയയെ വധശിക്ഷയ്‌ക്ക് വിധിച്ചത്. തലാൽ തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്നും സ്വയരക്ഷയ്‌ക്ക് വേണ്ടിയാണ് കൊലപ്പെടുത്തിയതെന്നും നിമിഷ പ്രിയ കോടതിയെ അറിയിച്ചുവെങ്കിലും ഇത് പരിഗണിക്കപ്പെട്ടില്ല. വധശിക്ഷയ്‌ക്കെതിരായ നിമിഷ പ്രിയയുടെ അപ്പീൽ യെമൻ സുപ്രീംകോടതി തള്ളിയതിനെത്തുടർന്നാണ് പ്രസിഡന്റിന് ദയാഹർജി നൽകിയത്. ഇതും തള്ളിയതോടെയാണ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാനൊരുങ്ങുന്നത്.
https://www.facebook.com/Malayalivartha
























