നാല്‍പത്തയ്യായിരം പലസ്തീനികളെ ഒന്നേകാല്‍ വര്‍ഷത്തിനുള്ളില്‍, ഇസ്രായേല്‍ കൊന്നൊടുക്കിയ സാഹചര്യത്തില്‍... പിടിച്ചുനില്‍ക്കാനാവാതെ ഹമാസ് കീഴടങ്ങാനൊരുങ്ങുന്നു...

നാല്‍പത്തയ്യായിരം പലസ്തീനികളെ ഒന്നേകാല്‍ വര്‍ഷത്തിനുള്ളില്‍ ഇസ്രായേല്‍ കൊന്നൊടുക്കിയ സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ ഹമാസ് കീഴടങ്ങാനൊരുങ്ങുന്നു. ആയുധശേഷിയിലും ആള്‍ശേഷിയിലും തകര്‍ന്നു തരിപ്പണമായതോടെ ഇനി ചെറുത്തു നില്‍ക്കാനും പിടിച്ചു നില്‍ക്കാനും സാധിക്കാതെ വന്നന്നതോടെ ബന്ധികളെ വിട്ടുകൊടുത്ത് ഹമാസ് വൈകാതെ കീഴടങ്ങാനാണ് സാധ്യതകള്‍.
ഇക്കാലമത്രയും ഹമാസിന് പിന്‍തുണയും സഹായവും നല്‍കിയിരുന്ന ഹിസ്ബുള്ളയെ ഇസ്രായേല്‍ തകര്‍ത്തു തരിപ്പണമാക്കി. ഒരു വര്‍ഷത്തിനുള്ളില്‍ ഹമാസിന്റെയും ഹിസ്ബുള്ളയുടെയും നേതാക്കളില്‍ 80 ശതമാനവും കൊല്ലപ്പെട്ടുകഴിഞ്ഞിരിക്കുന്നു. യുദ്ധത്തില്‍നിന്ന് പിന്‍മാറാന്‍ ഒരുക്കമല്ലെന്നും ഒരു സമാധാന കരാറിനും തയ്യാറല്ലെന്നും വ്യക്തമാക്കിക്കൊണ്ട് ഇസ്രായേല്‍ പോരാട്ടം തുടരുന്ന സാഹചര്യത്തില്‍ ഹമാസിന് മുന്നോട്ടുപോകാന്‍ ശേഷിയില്ല. ഹമാസിനെ സഹായിക്കുന്ന ഇറാനു നേരേയും ഇസ്രായേല്‍ യുദ്ധത്തിന് ഇറങ്ങുമെന്ന ഭീതിയില്‍ ഇറാന്‍ പിന്‍മാറിയതും ഹമാസിനു തിരിച്ചടിയായി.
ഗാസയിലെ ഉന്നത ഹമാസ് കമാന്‍ഡര്‍മാരില്‍ ഒരാളായ അബ്ദുള്‍ അല്‍-ഹാദി സഹാബിനെ ഡ്രോണ്‍ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം ഇസ്രായേല്‍ വധിച്ചതും ഹസമാസിന് വലിയ തിരിച്ചടിയായി. ഒരു വര്‍ഷത്തിനുള്ള ഹമാസിന്റെ നാല്‍പത് മുന്‍നിര നേതാക്കളാണ് ഇസ്രായേലിന്റെ കടുത്ത ഒളിയാക്രമണത്തില്‍ കൊല്ലപ്പെട്ടത്. പുതിയൊരു നേതൃനിരയെ വളര്‍ത്തിയെടുക്കാന്‍ സാധിക്കാത്ത വിധം ഹമാസിന്റെ ശക്തി ചോര്‍ന്നു കഴിഞ്ഞു.വിധവകളുടെയും കുഞ്ഞുങ്ങളുടെയും നിലവിളി മാത്രമാണ് ഗാസയില്‍ ഇപ്പോള്‍ കേള്‍ക്കുന്നത്. വീടും വെള്ളവും വെളിച്ചവും വഴിയുമില്ലാത്ത ഒന്നര ലക്ഷം പേരാണ് അഭയാര്‍ഥി ക്യാമ്പുകളില്‍ ജീവിതം വഴിമുട്ടി കഴിയുന്നത്.
2023 ഒക്ടോബര്‍ 7ന് ഇസ്രയേലിലുണ്ടായ ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയവരില്‍ പ്രധാനിയാണ് കൊല്ലപ്പെട്ട സഹാബ്. ചൊവ്വാഴ്ച തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസില്‍ വച്ചാണ് ഇയാളെ കരുതുക്കൂട്ടി വധിച്ചതെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇവിടെ ഒരു അഭയാര്‍ത്ഥി കേന്ദ്രത്തില്‍ നിന്നാണ് ഇയാള്‍ ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത്. പാലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദിന്റെ റോക്കറ്റ് യൂണിറ്റ് കമാന്‍ഡര്‍ അനസ് മുഹമ്മദ് മസ്രിയേയും കഴിഞ്ഞ ദിവസം ഇസ്രയേല്‍ വധിച്ചു. പുതുവത്സര ദിനത്തില്‍ അല്‍-ബുറെയ്ജ് അഭയാര്‍ത്ഥി ക്യാമ്പിലും ജബലിയ പട്ടണത്തിലും ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 17 പേരാണ് കൊല്ലപ്പെട്ടു.
ഇതോടെ ഒന്നേകാല്‍ വര്‍ഷത്തിനുള്ളില്‍ ഗാസയിലെ ആകെ മരണം 45,550 കടക്കുകയും ചെയ്തു.അതേ സമയം അഗതിമന്ദിരങ്ങള്‍ക്കും ആശുപത്രികള്‍ക്കും നേരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ പലസ്തീന്‍കാരുടെ ആരോഗ്യസംവിധാനം പാടേ തകര്‍ത്തതായി യുഎന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇസ്രയേല്‍ ആക്രമണം രാജ്യാന്തര നിയമങ്ങള്‍ ലംഘിക്കുന്നതാണെന്നും ആരോപിച്ചു. 2023 ഒക്ടോബറിനും 2024 ജൂണിനും ഇടയില്‍ ഗാസയിലെ 20 ആശുപത്രികള്‍ക്കു നേരെ നടന്ന ആക്രമണങ്ങളില്‍ പന്തീരായിരം പേരാണ് കൊല്ലപ്പെട്ടത്.
ഹമാസ് പോരാളികളെ ഉന്മൂലനം ചെയ്തതായി ഇസ്രായേല്‍ സൈന്യം കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു.2023 ഒക്ടോബര്‍ ഏഴിന് രാത്രി ഹമാസ് തെക്കന്‍ ഇസ്രായേലില്‍ ആക്രമണം നടത്തി 1,200 പേരെ കൊല്ലപ്പെടുത്തുകയും 250 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തതോടെയാണ് ഇസ്രായേലും പലസ്തീനും തമ്മില്‍ ഭീകരമായ യുദ്ധം ആരംഭിച്ചത്. രാത്രി ഒരു മണിയോടെ ഹമാസ് നടത്തിയ ആക്രമണത്തിനുള്ള ശക്തമായ തിരിച്ചടി പിറ്റേന്ന് രാവിലെ ഏഴിനു തന്നെ ഇസ്രായേല്‍ ആരംഭിച്ചിരുന്നു.
ആദ്യ ദിവസത്തെ ആക്രമണത്തില്‍ മാത്രം ആയിരത്തോളം പാലസ്തീനികളാണ് കൊല്ലപ്പെട്ടത്.നൂറ് ബന്ദികള്‍ ഇപ്പോഴും ഗാസയില്‍ ഉണ്ട്. ബന്ദികളില്‍ കുറഞ്ഞത് മൂന്നിലൊന്നെങ്കിലും മരിച്ചതായി കരുതപ്പെടുന്നു. ഹമാസിന്റെ ഒളിത്താവളങ്ങളിലും ഭൂമിക്കടയിലെ തുരങ്കങ്ങളിലുമാണ് ബന്ദികളെ പാര്‍പ്പിച്ചിരിക്കുന്നതെന്ന് സംശയിക്കുന്നു.ശേഷിക്കുന്ന ബന്ദികളെ ഉടന്‍ മോചിപ്പിക്കുകയും ഇസ്രായേലിന് നേരെ വെടിയുതിര്‍ക്കുന്നത് അവസാനിപ്പിക്കുകയും ചെയ്തില്ലെങ്കില്‍ ഹമാസില്‍ ഒരാളും അവശേഷിക്കില്ലെന്നാണ് ഇസ്രായേലിന്റെ മുന്നറിയിപ്പ്.
ഇതോടകം പാലസ്തീനില്‍ കൊല്ലപ്പെട്ടവരില്‍ പകുതിയിലധികം സ്ത്രീകളും കുട്ടികളും ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും കൊല്ലപ്പെട്ടവരില്‍ പ്രമുഖ ഹമാസ് നേതാക്കളും ഉള്‍പ്പെടുന്നു. തങ്ങളുടെ പോരാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പാര്‍പ്പിട പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഹമാസിനെ സിവിലിയന്‍ മരണങ്ങള്‍ക്ക് കുറ്റപ്പെടുത്തുന്നത് തീവ്രവാദികളെ മാത്രമാണ് ലക്ഷ്യമിടുന്നതെന്നും ഇസ്രായേല്‍ സൈന്യം പറയുന്നു. 17,000 തീവ്രവാദികളെ വധിച്ചതായി സൈന്യം തെളിവുകള്‍ നല്‍കാതെ പറയുന്നു.
ഖത്തര്‍, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ ഒരു വര്‍ഷത്തിലേറെയായി നടക്കുന്നുണ്ടെങ്കിലും പോരാട്ടത്തിനും കൊലകള്‍ക്കും യാതൊരു അന്ത്യവുമുണ്ടായിട്ടില്ല.
ബന്ദികളെ ഉടന്‍ മോചിപ്പിക്കുന്നതിനുള്ള കരാറിന് ഹമാസ് സമ്മതിച്ചില്ലെങ്കില്‍ ഗാസയില്‍ ഇസ്രയേല്‍ സൈനിക നടപടികള്‍ ശക്തമാക്കുമെന്ന് പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ബന്ദികളെ മോചിപ്പിച്ച് ഹമാസിനെ ഉന്മൂലനം ചെയ്യുന്നതുവരെ ഗാസയിലെ തീവ്രവാദ ശക്തി കേന്ദ്രങ്ങള്‍ക്കെതിരായ ഇസ്രയേലി സൈന്യത്തിന്റെ ശ്രമങ്ങള്‍ ശക്തമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു.
https://www.facebook.com/Malayalivartha























