കനത്ത മഞ്ഞിൽ ടേക്ക് ഓഫ് ശ്രമം പാളി, റൺവേയിൽ ഇടിച്ചിറങ്ങിയ വിമാനം തലകീഴായി മറിഞ്ഞു, തീയും പുകയും ഉയരുന്നതായി ദൃക്സാക്ഷികൾ

കനത്ത മഞ്ഞിനിടെ യാത്രക്കാരുമായി വന്ന പ്രൈവറ്റ് ജെറ്റ് വിമാനത്താവളത്തിൽ തകർന്നു. അമേരിക്കയിലെ മെയിൻ സംസ്ഥാനത്തെ ബാംഗോർ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. എട്ട് യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ബോംബാർഡിയർ ചലഞ്ചർ 600 വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്നവരുടെ വിവരങ്ങളും ഇവരുടെ നിലവിലെ അവസ്ഥയേക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. അമേരിക്കയുടെ പല ഭാഗങ്ങളിലും മഞ്ഞുവീഴ്ച ശക്തമാവുന്നതിനിടെയാണ് അപകടം. അപകടമുണ്ടായ സമയത്ത് കാഴ്ചാ പരിമിതി വളരെ കുറവായിരുന്നുവെന്നാണ് വിവരം.അമേരിക്കയിൽ ശക്തമായ മഞ്ഞുവീഴ്ചയിൽ നിരവധിപ്പേരാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് ആളുകൾ വൈദ്യുതി പോലുമില്ലാത്ത അവസ്ഥയാണ് നേരിടുന്നത്. വിമാനത്താവളത്തിൽ കാഴ്ചാപരിമിതി നേരിടുന്നത് ടേക്ക് ഓഫിനും ലാൻഡിംഗിനും വെല്ലുവിളി സൃഷ്ടിക്കുന്നതായി പൈലറ്റുമാർ നേരത്തെ പരാതിപ്പെട്ടിരുന്നു. ചൊവ്വാഴ്ച വരെ കനത്ത മഞ്ഞുവീഴ്ചാ മുന്നറിയിപ്പാണ് മെയിനിൽ നൽകിയിട്ടുള്ളത്. അപകടത്തിന് പിന്നാലെ വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു.
അപകടത്തിന് തൊട്ട് മുൻപ് ടേക്ക് ഓഫിനിടെ കാഴ്ചാ പരിമിതി സംബന്ധിച്ച് എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തോട് പൈലറ്റ് പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിമാനം ഇടിച്ചിറങ്ങിയത്. തലകീഴായി കിടക്കുന്ന നിലയിലാണ് വിമാനമുള്ളതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. റൺവേയിൽ നിന്ന് പുകയും തീയും വരുന്നതായും ദൃക്സാക്ഷികൾ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. അടിയന്തര രക്ഷാപ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും പൊതുജനങ്ങൾ ഈ ഭാഗത്തേക്ക് വരരുതെന്നും അധികൃതർ വിശദമാക്കിയത്. ഞായറാഴ്ച കനത്ത മഞ്ഞിൽ അമേരിക്കയിൽ 5500 ലേറെ വിമാന സർവ്വീസാണ് വൈകിയത്. 11000ത്തോളം സർവ്വീസുകൾ റദ്ദാക്കേണ്ടിയും വന്നിരുന്നു. ഫിലാഡെൽഫിയ, വാഷിംഗ്ടൺ ഡിസി, ബാൾട്ടിമോർ, നോർത്ത് കരോലിന, ന്യൂ യോർക്ക്, ന്യൂ ജേഴ്സി അടക്കമുള്ള വിമാനത്താവളങ്ങളുടെ പ്രവർത്തനം മഞ്ഞുവീഴ്ചയിൽ സാരമായി ബാധിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























