ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിൽ നിന്ന് എട്ട് ചീറ്റകൾ ഫെബ്രുവരി 28ന് ഇന്ത്യയിലെത്തും

ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിൽ നിന്ന് എട്ട് ചീറ്റകൾ ഫെബ്രുവരി 28ന് ഇന്ത്യയിലെത്തും. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവും മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവും തമ്മിൽ നടത്തിയ ഉന്നതതല യോഗത്തിലാണ് ചീറ്റകളെ കൊണ്ടുവരുന്നതിനുള്ള അന്തിമ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. പ്രൊജക്ട് ചീറ്റയുടെ ഭാഗമായാണ് ബോട്സ്വാനയിൽ നിന്ന് രാജ്യത്തേക്ക് ചീറ്റകളെ എത്തിക്കുന്നത്.
പ്രോജക്ട് ചീറ്റയുടെ ഭാഗമായി 2022 സെപ്തംബർ 17ന് നമീബിയയിൽ നിന്ന് കൊണ്ടുവന്ന എട്ട് ചീറ്റകളെ മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ തുറന്നുവിട്ടിരുന്നു.
പിന്നീട് 2023 ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകളെ കൂടി എത്തിച്ചു. രാജ്യത്ത് ഇപ്പോൾ 30 ചീറ്റകളുണ്ട്. കുനോയിലും മധ്യപ്രദേശിലെ മന്ദ്‌സൗർ, നീമുച്ച് ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗാന്ധി സാഗർ വന്യജീവി സങ്കേതത്തിലുമാണ് ചീറ്റകളുള്ളത്. പെൺചീറ്റകളായ ജ്വാല, ആശ, ഗാമിനി എന്നിവ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. കുനോയിൽ ഇതുവരെ 26 കുഞ്ഞുങ്ങൾ ജനിച്ചിട്ടുണ്ട്. ജനിച്ച കുഞ്ഞുങ്ങളും വിവിധ കാരണങ്ങളാൽ ചത്തു.
രാജ്യത്ത് വംശനാശം സംഭവിച്ച ഒരു വിഭാഗമാണ് ചീറ്റ. 1952-ലാണ് ഇന്ത്യയിൽ ചീറ്റകൾ വംശമറ്റതായി ഔദ്യോഗിക പ്രഖ്യാപനം വരുന്നത്. ഇവയെ വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും നിരവധി ചീറ്റകളെ കെഎൻപിയിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha























