പാകിസ്താനിലെ ഷിയ പള്ളിയിൽ ചാവേറാക്രമണം; 31 മരണം, 160 പേർക്ക് പരിക്ക് .പള്ളിയുടെ കവാടത്തില്‍ ചാവേറുകളെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞെങ്കിലും ഇവിടെവച്ച് പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് പുറത്തുവരുന്ന വിവരം. വന്‍ സ്‌ഫോടനത്തില്‍ സമീപത്തെ കെട്ടിടങ്ങള്‍ക്ക് വരെ കേടുപാടുണ്ടായി

പാക് തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ ഷിയ മുസ്ലിം ആരാധാനാലയത്തിൽ ( ഇമാംബർഗ ) വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെയുണ്ടായ ചാവേർ സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് . 160-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഷെഹ്‌സാദ് ടൗൺ മേഖലയിലെ ടെർലായിലുള്ള ഇമാംബർഗയിലാണ് സ്ഫോടനം നടന്നതെന്ന് പാകിസ്താനിലെ മുൻനിര മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്യുന്നു. പൊലീസും രക്ഷാപ്രവർത്തകരും സ്ഥലത്ത് എത്തി . കൊല്ലപ്പെട്ടവരില്‍ ഇസ്‌ലാമാബാദ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ സയ്യിദ് അലി നസീര്‍ റിസ്വിയും ഉള്‍പ്പെടും. സ്‌ഫോടനത്തിന്റെ കൃത്യമായ സ്വഭാവം വിലയിരുത്താനായില്ലെങ്കിലും ചാവേര്‍ സ്‌ഫോടനമാണെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം.
വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ നടക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനം ഉണ്ടായയുടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയിരുന്നു. ആക്രമണത്തെ പാകിസ്താൻ പാർലമെന്ററി കാര്യമന്ത്രി താരിഖ് ഫസൽ ചൗദരി അപലപിച്ചു. ആക്രമണം ഭീരുത്വമാണെന്നാണ് താരിഖ് ഫസൽ ചൗദരി പറഞ്ഞത് .സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
പോളിക്ലിനിക്, പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (പിംസ്), സിഡിഎ ആശുപത്രി എന്നിവിടങ്ങളിൽ പരുക്കേറ്റവരെ പ്രവേശിപ്പിച്ചു. പ്രധാന അത്യാഹിത വിഭാഗം, ഓർത്തോപീഡിക്, ബേൺ സെന്റർ, ന്യൂറോളജി വിഭാഗങ്ങൾ സജീവമാക്കിയിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. പരിക്കേറ്റവരെ പിംസ്, പോളിക്ലിനിക് ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.
പള്ളിയുടെ കവാടത്തില്‍ ചാവേറുകളെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞെങ്കിലും ഇവിടെവച്ച് പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് പുറത്തുവരുന്ന വിവരം. വന്‍ സ്‌ഫോടനത്തില്‍ സമീപത്തെ കെട്ടിടങ്ങള്‍ക്ക് വരെ കേടുപാടുണ്ടായി. മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
നവംബര്‍ 11ന് ഇസ്‌ലാമാബാദിലെ കോടതി വളപ്പില്‍ ചാവേര്‍സ്‌ഫോടനമുണ്ടായിരുന്നു. അന്ന് 12 പേര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























