ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധഭീതി ഒഴിയുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെ പശ്ചിമേഷ്യയില്‍ നിന്നും തിരിച്ചുവരാന്‍ പൗരന്‍മാര്‍ക്ക് അമേരിക്കയുടെ നിര്‍ദേശം

ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധഭീതി ഒഴിയുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെ പശ്ചിമേഷ്യയില്‍ നിന്നും തിരിച്ചുവരാന്‍ പൗരന്‍മാര്‍ക്ക് അമേരിക്കയുടെ നിര്‍ദേശം. യുഎസ് ആഭ്യന്തര മന്ത്രാലയമാണ് പൗരന്‍മാര്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കിയത്. ഇറാനിലെ നിലവിലെ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമാണെന്നും ഏതു നിമിഷവും കാര്യങ്ങൾ കൈവിട്ടുപോകാമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇറാനിലെ വെർച്വൽ യുഎസ് എംബസി വഴിയാണ് ഈ അടിയന്തര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്.
നിലവിൽ ലഭ്യമായ വാണിജ്യ വിമാന സർവീസുകളോ മറ്റ് ഗതാഗത മാർഗങ്ങളോ ഉപയോഗിച്ച് എത്രയും വേഗം ഇറാൻ വിടാൻ പൗരന്മാരോട് അമേരിക്ക ആവശ്യപ്പെട്ടു. വൈകും തോറും വിമാനത്താവളങ്ങളും അതിർത്തികളും അടയ്ക്കപ്പെടാൻ സാധ്യതയുള്ളതിനാൽ യാത്ര ദുഷ്‌കരമാകും
ഇറാന്റെ ആണവ പദ്ധതികളെ സംബന്ധിച്ചുള്ള നിർണ്ണായക ചർച്ചകൾക്ക് ഒമാൻ തലസ്ഥാനമായ മസ്‌കറ്റിൽ തുടക്കമായത്തിനു പിന്നാലെയാണ്
പുതിയ നിര്‍ദേശം. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും തമ്മിലാണ് ചർച്ചകൾ നടക്കുന്നത്.
ചർച്ചകൾ ആദ്യം തുർക്കിയിൽ നടത്താനാണ് നിശ്ചയിച്ചിരുന്നതെങ്കിലും, ഇറാന്റെ അഭ്യർത്ഥനപ്രകാരം വേദി മസ്‌കറ്റിലേക്ക് മാറ്റുകയായിരുന്നു. അയൽരാജ്യങ്ങളുടെയും അറബ് പ്രതിനിധികളുടെയും സാന്നിധ്യമില്ലാതെ അമേരിക്കയുമായി നേരിട്ട് ചർച്ച നടത്താനാണ് ഇറാൻ താൽപ്പര്യപ്പെട്ടത്.
ചർച്ചകൾ ആണവ വിഷയത്തിലും ഉപരോധങ്ങൾ നീക്കുന്നതിലും മാത്രമായി പരിമിതപ്പെടുത്തണമെന്ന് ഇറാൻ ആവശ്യപ്പെടുമ്പോൾ, ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയും പ്രാദേശിക സായുധ ഗ്രൂപ്പുകൾക്കുള്ള പിന്തുണയും ചർച്ചാവിഷയമാക്കണമെന്ന ഉറച്ച നിലപാടിലാണ് വാഷിംഗ്ടൺ.
ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാന് കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി 'വളരെയധികം ആശങ്കപ്പെടേണ്ടതുണ്ട്' എന്നാണ് ട്രംപ് പ്രതികരിച്ചത്.
മേഖലയിൽ അമേരിക്കൻ സൈനിക സാന്നിധ്യം വർദ്ധിപ്പിച്ചിട്ടുള്ള സാഹചര്യത്തിൽ നടക്കുന്ന ഈ ചർച്ചകൾ ഏറെ നിർണ്ണായകമാണ്. ചർച്ച പരാജയപ്പെട്ടാൽ അത് ഒരു വലിയ സൈനിക നീക്കത്തിലേക്ക് നയിക്കുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.
ഇരുരാജ്യങ്ങള്‍ക്കുമിടെയിലുള്ള യാത്രാസാധ്യതകള്‍ പോലും മങ്ങുന്ന സാഹചര്യത്തിലാണ് യു.എസിന്‍റെ നിര്‍ദേശം വന്നിരിക്കുന്നതെന്നാണ് വിവരം. മടക്കയാത്രയ്ക്കായി യുഎസ് സര്‍ക്കാറിനെ ആശ്രയിച്ചു നില്‍ക്കരുതെന്നും നിര്‍ദേശമുണ്ട്. ഇറാനിൽ തങ്ങുന്ന വിദേശികൾ ചോദ്യം ചെയ്യപ്പെടാനോ അന്യായമായി തടങ്കലിലാക്കപ്പെടാനോ സാധ്യതയുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഭയപ്പെടുന്നു.ഇന്റർനെറ്റ്, ഫോൺ സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ പുറംലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടേക്കാം. ഇത് സഹായം തേടുന്നതിന് തടസ്സമാകും
ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം അതിവേഗം വഷളാകുന്ന പശ്ചാത്തലത്തിൽ ആണ് ഇറാനിലുള്ള തങ്ങളുടെ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാൻ അമേരിക്ക അടിയന്തര നിർദ്ദേശം നൽകിയിട്ടുള്ളത് . യുഎസ് എംബസി പുറപ്പെടുവിച്ച ഈ പ്രത്യേക അറിയിപ്പിൽ, അമേരിക്കൻ പൗരന്മാരോട് യുഎസ് ഗവൺമെൻ്റിൻ്റെ സഹായമില്ലാതെ രാജ്യം വിടാനുള്ള പദ്ധതി തയ്യാറാക്കാൻ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. ഇറാനിലുടനീളം നിലനിൽക്കുന്ന അശാന്തിയും യാത്രാ തടടസ്സങ്ങളും കണക്കിലെടുത്താണ് ഈ അതീവ ജാഗ്രതാ നിർദ്ദേശം.
വിമാന സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കാൻ സാധ്യതയുള്ളതിനാൽ പൗരന്മാർ വിമാനക്കമ്പനികളുമായി നേരിട്ട് ബന്ധപ്പെടണമെന്ന് യുഎസ് ഉപദേശിക്കുന്നു. ഇന്റർനെറ്റ് സേവനങ്ങൾ തുടർച്ചയായി തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ ബദൽ വാർത്താവിനിമയ മാർഗങ്ങൾ കണ്ടെത്തണമെന്നും സുരക്ഷിതമാണെങ്കിൽ കരമാർഗ്ഗം അർമേനിയയിലേക്കോ തുർക്കിയിലേക്കോ മാറുന്നത് പരിഗണിക്കണമെന്നും നിർദ്ദേശമുണ്ട്. നിലവിൽ പുറത്തുപോകാൻ കഴിയാത്തവർ ഭക്ഷണവും വെള്ളവും മരുന്നുകളും ഉൾപ്പെടെയുള്ള അത്യാവശ്യ വസ്തുക്കൾ ശേഖരിച്ച് സുരക്ഷിത സ്ഥാനങ്ങളിൽ കഴിയാനും പ്രകടനങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും എംബസി അറിയിച്ചു.
അമേരിക്കൻ പാസ്‌പോർട്ട് കാണിക്കുന്നതോ അമേരിക്കയുമായുള്ള ബന്ധം വെളിപ്പെടുത്തുന്നതോ ഇറാനിൽ ചോദ്യം ചെയ്യലിനും അറസ്റ്റിനും കാരണമായേക്കാമെന്നതിനാൽ വലിയ സുരക്ഷാ ഭീഷണിയുണ്ടെന്ന് എംബസി മുന്നറിയിപ്പ് നൽകുന്നു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ ആക്രമണ ഭീഷണി മുഴക്കിയതിനെത്തുടർന്നാണ് മേഖലയിൽ സംഘർഷം പുതിയ തലത്തിലെത്തിയത്. 2025 ഡിസംബർ അവസാനം മുതൽ ഇറാനിൽ നടന്ന പ്രതിഷേധത്തെ ഭരണകൂടം അടിച്ചമർത്തിയതിനെ തുടർന്നാണ് ട്രംപ് ഇറാനെതിരെ ഭീഷണി മുഴക്കിയത്. ഇതിന്റെ ഭാഗമായി വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ ഉൾപ്പെടെയുള്ള വമ്പൻ കപ്പൽ പടയെ ജനുവരി അവസാനം മുതൽ അമേരിക്ക ഗൾഫ് മേഖലയിൽ വിന്യസിച്ചിരിക്കുകയാണ്.
ഇറാനില്‍ യുഎസിന് ഒരു എംബസി പോലും പ്രവര്‍ത്തിപ്പിക്കാന്‍ പറ്റാത്തത്ര മോശം നയതന്ത്രബന്ധമാണ് വര്‍ഷങ്ങളായി ഇരുരാജ്യങ്ങളും തമ്മിലുള്ളത്. ഇതിനിടെ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അവസാനത്തോടെയാണ് ഇറാനും അമേരിക്കയും തമ്മില്‍ ആക്രമണഭീതി ഉടലെടുത്തത്. പല ഘട്ടങ്ങളിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ക്കു പിന്നാലെ കഴിഞ്ഞ ദിവസമാണ് യുദ്ധഭീതി അകലുന്നുവെന്നും ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നത്. ഇന്ന് രാവിലെയാണ് ഒമാനില്‍വച്ച് ചര്‍ച്ച നിശ്ചയിച്ചിരുന്നത്. ഇതിനിടെ പൗരന്‍മാരോട് ഇറാന്‍ വിടാനുള്ള അമേരിക്കയുടെ നിര്‍ദേശം തീര്‍ത്തും ആശങ്ക നിറയ്ക്കുന്നതാണ്.
ചർച്ച പൊളിഞ്ഞാൽ ഇറാനിയൻ പരമോന്നത നേതാവ് അലി ഖമനയി ദുഃഖിക്കേണ്ടി വരുമെന്ന് ട്രംപ് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷേ കൂടുതൽ വിശദീകരിക്കാൻ ട്രംപ് തയാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ നിര്‍ദേശത്തെക്കൂടി കൂട്ടിവായിക്കുന്നത്. ആണവപദ്ധതി മൊത്തമായും നിര്‍ത്തിവക്കണമെന്നതായിരുന്നു അമേരിക്കയുടെ ആവശ്യം. എന്നാല്‍ ഉപരോധം നീക്കിയാല്‍ മാത്രമേ അത്തരമൊരു ചിന്തയ്ക്ക് ഭാഗികമായെങ്കിലും തങ്ങള്‍ തയാറാവൂയെന്നതായിരുന്നു ഇറാന്റെ നിലപാട്. മസ്ക്കറ്റില്‍ ഇന്ത്യന്‍ സമയം 11നായിരുന്നു ചര്‍ച്ച, വിശദാംശങ്ങളൊന്നും പുറത്തുവന്നില്ലെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച പാളിയതാണോ പുതിയ നിര്‍ദേശത്തിനടിസ്ഥാനം എന്നാണ് ഇനിയറിയാനുള്ളത്. സമീപകാല സൈനിക മുന്നേറ്റങ്ങളും നിലവിലുള്ള നയതന്ത്ര പിരിമുറുക്കങ്ങളും സാഹചര്യം കൂടുതൽ വഷളാക്കുന്നു. ഇറാനെ ലക്ഷ്യമിട്ട് അമേരിക്കയുടെ വൻ സന്നാഹമൊരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം അമേരിക്ക ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണങ്ങൾക്കുശേഷം പരസ്പരം വെടിനിർത്തൽ കരാർ നിലവിലുണ്ടെങ്കിലും അത് ദുർബലമാണ്. ട്രംപിന്റെ പരസ്യമായ ഭീഷണികളും ഇറാനെതിരേ നിലനിൽക്കുന്നു
യാത്രക്കായി തയാറാവാന്‍ പറ്റിയില്ലെങ്കില്‍ ഏറ്റവും സുരക്ഷിതമായ ഇടത്തേക്ക് മാറണമെന്നും അടിസ്ഥാന ആവശ്യങ്ങള്‍ക്കുള്ള കാര്യങ്ങള്‍ തിട്ടപ്പെടുത്തണമെന്നും അമേരിക്ക നിര്‍ദേശിക്കുന്നുണ്ട്. ആവശ്യത്തിന് ഭക്ഷണം, വെള്ളം, മരുന്നുകള്‍,എന്നിവയെല്ലാം കരുതണമെന്നും അമേരിക്ക പൗരന്‍മാരോട് ആവശ്യപ്പെടുന്നു. ചുറ്റുപാടുകളെക്കുറിച്ചും പൂര്‍ണജാഗ്രതയോടെ ഇരിക്കാനും ആവശ്യപ്പെടുന്നുണ്ട്. വാര്‍ത്തകള്‍ക്കായി പ്രാദേശിക മാധ്യമങ്ങളെ ആശ്രയിക്കണമെന്നും ഫോണുകള്‍ ചാര്‍ജ് ചെയ്ത് സൂക്ഷിക്കാനും, നിരന്തരം ബന്ധുക്കളുമായി സംസാരിക്കാനും മന്ത്രാലയം നിര്‍ദേശിക്കുന്നുണ്ട്.
യുഎസും ഇറാനും തമ്മിൽ ആഴ്ചകളോളം നീണ്ടുനിന്ന വാക്പോരുകൾക്കു ശേഷമാണ് നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കാനുള്ള നീക്കം നടക്കുന്നത്. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു കരാറിൽ എത്താൻ തയാറായില്ലെങ്കിൽ മോശമായ കാര്യങ്ങൾ സംഭവിക്കുമെന്ന് ഡോണാൾഡ് ട്രംപ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാനിലേക്ക് യുഎസ് കപ്പൽ വ്യൂഹത്തെയും മറ്റ് സൈനിക സന്നാഹങ്ങളെയും അയച്ചുകൊണ്ട് ഈ ഭീഷണിക്ക് യുഎസ് ശക്തി വർധിപ്പിച്ചിട്ടുണ്ട്.
അതേസമയം, യുഎസിന്റെ ഭീഷണികൾക്കിടെ തങ്ങളുടെ ബാലിസ്റ്റിക് മിസൈൽ ശേഷി വർധിപ്പിച്ചതായും പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയതായും ഇറാൻ സൈനിക മേധാവി അബ്ദുൽറഹീം മൂസാവി പറഞ്ഞു. ഇറാന്റെ സൈനിക നയം പ്രതിരോധത്തിൽ നിന്ന് ആക്രമണത്തിലേക്ക് മാറിയതായും ശത്രുക്കൾക്ക് കനത്ത മറുപടി നൽകാൻ രാജ്യം സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
2025 ജനുവരിയിൽ ട്രംപ് പ്രസിഡന്റ് കസേരയിലേക്ക് തിരിച്ചെത്തിയതോടെയാണ് ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷങ്ങൾക്ക് വീണ്ടും ആരംഭിച്ചത്. ആണവകരാറായിരുന്നു കാരണം. കരാറിലേക്ക് തിരിച്ചെത്തണമെന്ന അമേരിക്കയുടെ ആവശ്യം ഇറാൻ തള്ളിയതോടെ അമേരിക്ക ഇറാന് മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി. 2025 ഏപ്രിലിൽ നേരിട്ടുള്ള ചർച്ചകൾ ആരംഭിച്ചെങ്കിലും ഫലവത്തായില്ല. അമേരിക്കയുടെ ഭീഷണി സ്വരമായിരുന്നു അതിന് പിന്നിൽ. ഇറാൻ ആണവായുധം വികസിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന ആണവ ഏജൻസിയുടെ കണ്ടെത്തൽ പുറത്തുവന്നതോടെ ഇസ്രയേലും ഇറാനും തമ്മിൽ സംഘർഷവും ആരംഭിച്ചു. അമേരിക്കയും ഇതിൽ ഇടപെട്ടു.
2025 ജൂണിൽ നടന്ന ഇറാൻ-ഇസ്രയേൽ യുദ്ധത്തിനിടയിൽ അമേരിക്ക ഇറാന്റെ പ്രധാനപ്പെട്ട മൂന്ന് ആണവകേന്ദ്രങ്ങളിൽ ബോംബിട്ടിരുന്നു. ഇതിന് പകരമായി ഖത്തറിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം നടത്തി. എന്നാൽ ആളപായമുണ്ടായില്ല. അന്നേ ദിവസമാണ് പ്രസിഡന്റ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. എങ്കിലും ചെറിയ തോതിലുള്ള ആക്രമണങ്ങൾ പിന്നീടുമുണ്ടായിട്ടുണ്ട്. ഇറാനിലെ പ്രോക്‌സികളുടെ ആക്രമണങ്ങൾ മറ്റൊരു ഭാഗത്ത് തുടർന്നെങ്കിലും വെടിനിർത്തൽ ഏറെക്കുറേ നിലനിന്നിരുന്നു. എന്നാൽ ഇരുവരും തമ്മിലുള്ള ശത്രുതയ്ക്ക് മാറ്റമൊന്നുമുണ്ടായില്ല.
ഇക്കഴിഞ്ഞ ഡിസംബർ അവസാനം ഇറാനിലുണ്ടായ ജനകീയ പ്രക്ഷോഭമാണ് പുതിയ പ്രശ്‌നങ്ങളിലേക്ക് നയിച്ചത്. വിലക്കയറ്റവും പണപ്പെരുപ്പവുമടക്കമുള്ള സാമ്പത്തിക പ്രതിസന്ധികളാണ് ജനങ്ങളെ തെരുവിലേക്കിറങ്ങി പ്രതിഷേധിക്കുന്നതിലേക്ക് നയിച്ചത്. തലസ്ഥാനനഗരമായ ടെഹ്റാനിലെ വ്യാപാരികൾ സാമ്പത്തിക പ്രതിസന്ധിയിൽ പ്രതിഷേധിച്ച് കടകൾ അടച്ചിട്ടു. ഇത് രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും സർവകലാശാലകളിലേക്കും വ്യാപിച്ചു. വിദ്യാർഥികളും പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെ ഇറാനിയൻ ഭരണകൂടം അറസ്റ്റ്, ഭീഷണി, ബലം പ്രയോഗിക്കൽ എന്നിവയുമായി രംഗത്തെത്തി. പോലീസ് ജനക്കൂട്ടത്തിന് നേരെ വെടിയുതിർത്തത് അന്താരാഷ്ട്രതലത്തിൽ പ്രതിഷേധങ്ങൾക്ക് ഇടയാക്കി. രാജ്യത്തിന് പുറത്തുള്ളവരാണ് ജനകീയ പ്രതിഷേധത്തിന് പിന്നിലെന്നായിരുന്നു ഇറാൻ ഭരണകൂടം ആരോപിച്ചത്. അമേരിക്കയെ ആയിരുന്നു ഇറാൻ പരോക്ഷമായി കുറ്റപ്പെടുത്തിയത്.
അതേസമയം, പ്രതിഷേധങ്ങളെ ഇറാൻ അടിച്ചമർത്തുന്നതിനെതിരേ അമേരിക്ക ശക്തമായി പ്രതികരിച്ചു. 'സമാധാനപരമായ പ്രതിഷേധിക്കുന്നവരെ ഇറാൻ ക്രൂരമായി കൊലപ്പെടുത്തിയാൽ അമേരിക്ക അവരുടെ രക്ഷയ്ക്കെത്തും' എന്നായിരുന്നു 2026 ജനുവരി രണ്ടിന് ട്രൂത്ത് സോഷ്യലിലൂടെ പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നൽകിയത്. അതിന് ഞങ്ങൾ തയ്യാറാണെന്നും ട്രംപ് അറിയിച്ചു. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അടിച്ചമർത്തലിനെ അപലപിച്ചു. ഇറാനിലെ നിലവിലെ പ്രതിഷേധങ്ങളിൽ അമേരിക്ക നേരിട്ടുള്ള സൈനിക ഇടപെടൽ നടത്തിയിട്ടില്ല. എന്നാൽ ഇടപെടാൻ തയ്യാറാണെന്ന മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. പ്രക്ഷോഭകരോടുള്ള നടപടികളിൽ പ്രതിഷേധിച്ച് ഇറാനിൽ വ്യോമാക്രമണം നടത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. പ്രക്ഷോഭങ്ങൾക്ക് പിന്നിൽ അമേരിക്കയാണെന്ന് ആരോപിക്കുകയും അമേരിക്കൻ സേനയ്‌ക്കെതിരെ തിരിച്ചടി നൽകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട് അലി ഖമീനി . അതേസമയം ചർച്ചകൾക്കുള്ള സാധ്യതയും അദ്ദേഹം സൂചിപ്പിച്ചിരുന്നു . എന്നാൽ ചർച്ചകൾ വിജയിക്കുമോ എന്ന സംശയം ഇരുചേരിയിലുമുണ്ട്
ഇരുരാജ്യങ്ങളും ഇഞ്ചോടിഞ് കൊമ്പുകോർക്കുമ്പോൾ പശ്ചിമേഷ്യ വീണ്ടുമൊരു യുദ്ധത്തിലേയ്ക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് ലോകം
https://www.facebook.com/Malayalivartha

























