ഖമേനി വെറുതെ പറയില്ല ... തളർത്തിക്കളയുമെന്ന്!! പരമോന്നതന്റെ തലയെടുക്കാൻ 180 US ഫൈറ്ററുകൾ ഇറാനിലേക്ക് !! മിഡില്‍ ഈസ്റ്റ് ട്രംപിന്റെ വരുതിയില്‍

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന് മുന്നറിയിപ്പുകൾ തുടർച്ചയായി നൽകുമ്പോൾ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും അമേരിക്കയെ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. യുഎസ് യുദ്ധക്കപ്പലുകൾ മുക്കുമെന്ന് ഖമേനി അടുത്തിടെ ഭീഷണിപ്പെടുത്തിയിരുന്നു.
കൈവിരല്‍ കാഞ്ചിയിലുണ്ട്, ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു അമേരിക്കയ്ക്ക് ഇറാന്‍ സേനാമേധാവിയുടെ ഈ താക്കീത് . രണ്ടാമത്തെ പടക്കപ്പലും ഇറാന്‍ തീരത്തേക്ക് അയച്ചാണ് അമേരിക്ക ഇതിനോടു പ്രതികരിച്ചത്. ലോകരാഷ്ട്രങ്ങളുടെ കണ്ണുകള്‍ ഹോര്‍മുസ് കടലിടുക്കിലേക്കാണ്.
രണ്ട് രാജ്യങ്ങളുടെയും സൈനികശേഷി പരിശോധിക്കുമ്പോൾ, ഓരോരുത്തർക്കും അവരുടേതായ ശക്തികളും ദൗർബല്യങ്ങളുമുണ്ട്. അമേരിക്കക്ക് സാങ്കേതികവിദ്യയിലും വ്യോമാക്രമണങ്ങളിലും വ്യക്തമായ ആധിപത്യമുണ്ടെങ്കിൽ, ബാലിസ്റ്റിക്, ക്രൂയിസ് മിസൈൽശേഷിയാണ് ഇറാന്‍റെ കരുത്ത്. ആവനാഴിയില്‍ എതിരാളികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന പടക്കോപ്പുകള്‍ നിരവധിയുണ്ട്. ഇരുരാജ്യങ്ങളും ഏറ്റുമുട്ടിയാല്‍ അത് ആഗോളതലത്തിലുണ്ടാക്കാനിയുള്ള പ്രത്യാഘാതങ്ങള്‍ പ്രവചനാതീതമാണ്.
സൈനീകശേഷിയില്‍ അമേരിക്കന്‍ പടയുടെ സമീപത്തൊന്നും ഇറാന്‍ എത്തില്ലെന്നാണ് പൊതുവെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇറാന്‍ നിസാരക്കാരല്ല. അതില്‍ വജ്രായുധം എന്ന് പറയാവുന്നത് ബാലിസ്റ്റിക് മിസൈലുകള്‍ തന്നെ. 2,000 കിലോമീറ്റർ വരെ സഞ്ചരിക്കാവുന്ന ഖുറംഷഹർ, സെജ്ജിൽ എന്നീ രണ്ട് മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈലുകള്‍ ഇവരുടെ കുന്തമുനകളാണ്. ഏറ്റവും പ്രഹരശേഷി കൂടിയ അള്‍ട്രാ ഹെവി ലോങ്റേഞ്ച് ബാലിസ്റ്റിക് മിസൈലുകള്‍. ഖുറംഷഹർ എന്ന മിസൈലിന് 1500 മുതൽ 1,800 കിലോഗ്രാം വരെ ഭാരം വഹിക്കാനാകും. ആകാശത്ത് വച്ച് തന്നെ നിരവധി ഭാഗങ്ങളായി ചിതറാനുള്ള ശേഷി പ്രത്യേകതയാണ്. 16 കിലോമീറ്റര്‍ ചുറ്റളവിലേക്ക് പൊടുന്നനെ വ്യാപിക്കും. ഇവയില്‍ ഓരോന്നിലും കിലോകണക്കിന് ഭാരമുള്ള സ്‌ഫോടകവസ്തുക്കള്‍ അടങ്ങിയിരിക്കും. പലതായി ചിതറുന്നതിനാൽ ശത്രുവിന്റേ മേല്‍ തീമഴ പെയ്യിക്കാന്‍ ഈ ആയുധങ്ങള്‍ക്ക് സാധിക്കും. അള്‍ട്രാ–ഹെവി പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഈ ആയുധത്തെ അമേരിക്ക ഭയന്നേ പറ്റൂ. സെജ്ജിൽ മിസൈലുകളില്‍ ദ്രാവക ഇന്ധനത്തിന് പകരം ഖര ഇന്ധനം (solid-fuel) ഉപയോഗിക്കുന്നതിലൂടെ വിക്ഷേപണ ശേഷിയ്ക്ക് അതിവേഗം കൈവരുന്നു. ഏകദേശം 700 കിലോഗ്രാം ഭാരം വഹിക്കാൻ ഇതിന് കഴിയും. ശത്രുക്കളുടെ കണ്ണില്‍പ്പെടാതെ ലക്ഷ്യ സ്ഥാനത്തെത്താനുള്ള സാങ്കേതിക വിദ്യ. നേരത്തെ ഇസ്രയേല്‍ ഈ ആയുധത്തിന്റെ ചൂട് അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അമേരിക്കയ്ക്കും ഭയമുണ്ട് .
ഇറാന്‍റെ മറ്റൊരു അത്യാധുനിക മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈലാണ് എമാദും ഘദ്റും. ഇറാന്റെ സാങ്കേതിക മുന്നേറ്റത്തിന്റെ പ്രതീകം. വേഗതയിലും ശക്തിയിലും കേമന്‍. 1700 കിലോമീറ്ററാണ് പരിധി. തീര്‍ന്നില്ല, ഇറാന്‍റെ അതിവിപുലമായ മിസൈല്‍ ശേഖരത്തില്‍ അപകടകാരികള്‍ ഇനിയുമുണ്ട്. ഹജ് ക്വസേം, ഖെയ്ബര്‍ ഷെഖാന്‍ തുടങ്ങിയ മിസൈലുകള്‍ അതീവഅപകടകാരികളാണെന്നു പ്രതിരോധവിധഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇറാന്‍റെ ആയുധശേഖരത്തിലെ എടുത്ത പറയേണ്ട മിസൈലാണ് ഫത്താ മിസൈല്‍. ശബ്ദത്തിന്‍റെ അഞ്ചിരട്ടി വേഗത. റഡാറുകളുടെ കണ്ണുവെട്ടിക്കാനും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ അനായാസം മറികടക്കാനും ഫത്താ മിസൈലിനു പ്രത്യേക കഴിവുണ്ട്. ഹൈപ്പർസോണിക് ഗ്ലൈഡ് ശേഷിയാണിതിന്. സേനയിലെ ഇറാനിയന്‍ അഭ്ദുതം എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. സൂപ്പര്‍സോണിക് വേഗതയില്‍ സഞ്ചരിക്കുന്ന മിസൈല്‍ കൂടിയാണിത്. 'വിജയി' എന്നർത്ഥം വരുന്ന ഫത്താ മിസൈലുകൾ ലക്ഷ്യസ്ഥാനത്തേക്ക് അതിവേഗം എത്തിച്ചേരാനും ശത്രുരാജ്യങ്ങളുടെ വ്യേമപ്രതിരോധ സംവിധാനങ്ങളിലേക്ക് തുളച്ചു കയറാനും ശേഷിയുള്ളവയാണ്.
മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയതും വൈവിധ്യമാർന്നതുമായ മിസൈൽ ശേഖരവുമുള്ള രാജ്യമാണ് ഇറാന്‍. വിവിധ തരത്തിലുള്ള 20 ലധികം ബാലിസ്റ്റിക് മിസൈലുകളും നിരവധി ക്രൂയിസ് മിസൈലുകളും ഉൾപ്പെടുന്നതാണ് ഇറാന്റെ ആയുധശേഖരം. ഷഹാബ്-1, ഷഹാബ്-2, ഖിയാം-1, ഹോർമുസ് സീരീസ്, ഷഹാബ്-3, ഗദർ-110, ഖൈബർ-ഷെക്കാൻ തുടങ്ങിയവ ഇറാന്റെ പ്രധാന മിസൈലുകളിൽ ചിലതു മാത്രമാണ്.
അതേസമയം ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡിനെ ഇപ്പോൾ പശ്ചിമേഷ്യയിലേക്ക് അമേരിക്ക അയച്ചിരിക്കയാണ് . വെനിസ്വേലയ്‌ക്കെതിരായ ഓപ്പറേഷനിൽ പങ്കെടുത്ത അതേ യുദ്ധക്കപ്പലാണിത്.
യുഎസ്എസ് ജെറാൾഡ് ആർ ഫോർഡും അനുബന്ധ കപ്പലുകളും കരീബിയൻ കടലിൽ നിന്ന് പുറപ്പെട്ട് ഇപ്പോൾ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ മധ്യഭാഗത്തുകൂടി മിഡിൽ ഈസ്റ്റിലേക്ക് നീങ്ങുകയാണെന്ന് നാവിക സേന ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച അറിയിച്ചു. യുഎസ്എസ് മഹൻ, യുഎസ്എസ് ബെയിൻബ്രിഡ്ജ്, യുഎസ്എസ് വിൻസ്റ്റൺ ചർച്ചിൽ എന്നീ മൂന്ന് ഗൈഡഡ് മിസൈൽ ഡിസ്‌ട്രോയറുകളോടൊപ്പമാണ് ഫോർഡിന്റെ യാത്രയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
മുമ്പ് യുഎസ് തങ്ങളുടെ ഏറ്റവും ശക്തമായ യുദ്ധക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിനെ ഗൾഫിൽ വിന്യസിച്ചിരുന്നു.
യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണും മറ്റൊരു അപകടകരമായ യുദ്ധക്കപ്പലായ യുഎസ്എസ് ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ് വിന്യസിക്കാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഈ യുദ്ധക്കപ്പലിനും തയ്യാറായിരിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. നിലവിൽ ഈ ഫ്ലോട്ടിംഗ് കോട്ട യുഎസ്എയിലെ വിർജീനിയ തീരത്ത് പരിശീലന അഭ്യാസങ്ങൾ പൂർത്തിയാക്കുകയാണ്. രണ്ട് യുദ്ധക്കപ്പലുകളുടെയും വിന്യാസം ഇറാന് തലവേദനയാകുമെന്ന് സംശയമില്ല.
മാത്രമല്ല F-22, F35, F16 ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ നിരവധി വിമാനങ്ങൾ ഈ മേഖലയിലേക്ക് നീങ്ങുന്നതായി സ്വതന്ത്ര ഫ്‌ലൈറ്റ് ട്രാക്കിംഗ് ഡാറ്റയും സൈനിക വിമാന നിരീക്ഷകരും രേഖപ്പെടുത്തിയിട്ടുണ്ട്. യുദ്ധവിമാനങ്ങൾ ആക്രമണത്തിൽ സ്ഥിരത കൈവരിക്കുന്നതിനുവേണ്ടി തയ്യാറെടുക്കുന്നതിന്റെ സൂചനയാണ് ഇതെന്ന് നിരീക്ഷകർ അഭിപ്രായപ്പെട്ടു. 'കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 50-ൽ അധികം ഫൈറ്റർ ജെറ്റുകൾ ഈ മേഖലയിലേക്ക് മാറ്റിക്കഴിഞ്ഞു . അമേരിക്കയുടെയും ഇറാന്റെയും ഉദ്യോഗസ്ഥർ ജനീവയിൽ രണ്ടാമത്തെ പരോക്ഷ ആണവ ചർച്ചകൾ നടത്തിവരുന്നതിനിടയിലാണ് ഈ നീക്കം എന്നതാണ് ശ്രദ്ധേയം.n
മേഖലയിൽ സൈനിക വിന്യാസം ശക്തമാക്കുമ്പോഴും നയതന്ത്ര ചർച്ചകളിൽ പുരോഗതിയുണ്ടെന്നാണ് ഇരുവിഭാഗവും നൽകുന്ന സൂചന. ജനീവയിൽ നടന്ന ചർച്ചകൾ ക്രിയാത്മകമാണെന്നും ചില കാര്യങ്ങളിൽ ധാരണയിലെത്തിയതായും യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധികളായ ജാറെദ് കുഷ്നർ, സ്റ്റീവ് വിറ്റ്കോഫ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. രണ്ടാഴ്ചയ്ക്കുള്ളിൽ കൂടുതൽ വ്യക്തമായ നിർദ്ദേശങ്ങളുമായി മടങ്ങിവരാമെന്ന് ഇറാൻ പ്രതിനിധികൾ സമ്മതിച്ചിട്ടുണ്ട്.
ചർച്ചകൾ ഗൗരവമേറിയതും പോസിറ്റീവും ആണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. മുൻപത്തെ യോഗത്തേക്കാൾ മികച്ച രീതിയിൽ കാര്യങ്ങൾ മുന്നോട്ട് പോകുന്നുണ്ടെന്നും ചില അടിസ്ഥാന തത്വങ്ങളിൽ ധാരണയായതായും അദ്ദേഹം ഇറാൻ സ്റ്റേറ്റ് ടെലിവിഷനോട് വ്യക്തമാക്കി.
എന്നാൽ ഉടൻ തന്നെ ഒരു കരാറിലെത്താൻ സാധിക്കില്ലെന്നും ഒരു പാത തുറന്നുകിട്ടി എന്നത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽബുസൈദിയാണ് ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചത്. സൈനിക സമ്മർദ്ദവും നയതന്ത്ര നീക്കങ്ങളും ഒരേസമയം പരീക്ഷിക്കുകയാണ് അമേരിക്ക. ഇരു രാജ്യങ്ങളുടെയും പക്കലുള്ള ആയുധങ്ങളുടെ കരുത്തിലല്ല സമാധാനത്തിലാണ് ലോകത്തിന്‍റെ പ്രതീക്ഷയത്രയും....
https://www.facebook.com/Malayalivartha
























