ആശങ്കയോടെ മിഡില്‍ ഈസ്റ്റ്... ഇറാൻ അതിർത്തിയിൽ അമേരിക്കയുടെ വൻ സൈനിക വിന്യാസം, യുദ്ധവിമാനങ്ങളും കപ്പലുകളും സജ്ജം, സമ്പൂർണ യുദ്ധത്തിന് സർവ്വം സജ്ജമാക്കി ട്രംപ്; വൻ യുദ്ധത്തിന് നീക്കമെന്ന് റിപ്പോർട്ടുകൾ

മിഡില്‍ ഈസ്റ്റ് മേഖലയില്‍ വീണ്ടും ആശങ്ക. ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ഇറാൻ അതിർത്തിയിൽ സൈനിക വിന്യാസം ശക്തമാക്കി അമേരിക്ക. 50 എഫ് 35, എഫ് 22, എഫ് 16 വിമാനങ്ങളാണ് ഇറാൻ അതിർത്തിയിൽ അമേരിക്ക വിന്യസിച്ചിട്ടുള്ളത്. ഇറാനുമായുള്ള ആണവ ചർച്ചകൾ ജനീവയിൽ പുരോഗമിക്കുന്നതിനിടെയാണ് അമേരിക്ക പശ്ചിമേഷ്യയിൽ വൻതോതിലുള്ള സൈനിക വിന്യാസം നടത്തിയത്. ഇറാന് മേൽ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി അത്യാധുനിക പോർവിമാനങ്ങളും യുദ്ധക്കപ്പലുകളുമാണ് അമേരിക്ക മേഖലയിൽ വിന്യസിച്ചിട്ടുള്ളത്.
50ഓളം എഫ്35 യുദ്ധവിമാനങ്ങൾ, എഫ്22, എഫ്16 തുടങ്ങിയ അത്യാധുനിക പോർവിമാനങ്ങളാണ് യുഎസ് മേഖലയിലേക്ക് എത്തിച്ചിരിക്കുന്നത്. ഇതിനുപുറമെ സി17 വിമാനങ്ങൾ വഴി വൻതോതിൽ സൈനിക ഉപകരണങ്ങളും മിസൈൽ പ്രതിരോധ സംവിധാനങ്ങളും മേഖലയിലേക്ക് അമേരിക്ക എത്തിക്കുന്നുണ്ട്. യുഎസ്എസ് എബ്രഹാം ലിങ്കൺ ഉൾപ്പെടെയുള്ള യുദ്ധക്കപ്പലുകൾ ഇറാന് സമീപത്തെ ജലാതിർത്തികളിലും നിലയുറപ്പിച്ചിട്ടുണ്ട്. യുഎസ്എസ് ഡെൽബർട്ട് ഡി ബ്ലാക്ക് എന്ന ഗൈഡഡ്-മിസൈൽ ഡിസ്ട്രോയർ കപ്പലും ഈജിപ്തിലെ സൂയസ് കനാലിലൂടെ മെഡിറ്ററേനിയനിൽ നിന്ന് ചെങ്കടലിലേക്ക് സഞ്ചരിക്കുന്നതായാണ് ഉപഗ്രഹ ചിത്രങ്ങൾ വിശദമാക്കുന്നത്.
യുഎസ് നേവിയുടെ എംക്യു-4സി ട്രൈറ്റൺ നിരീക്ഷണ ഡ്രോൺ ഗൾഫിന് മുകളിലൂടെ പ്രവർത്തിക്കുന്നുണ്ടെന്നും സാറ്റലൈറ്റ് ചിത്രങ്ങളിൽ വ്യക്തമാണ്. ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇറാൻ കരാറിന് തയ്യാറായില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയത്. മനോഹരമായ ഒരു നാവികവ്യൂഹം ഇറാന് നേരെ നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം വിശദമാക്കിയിരുന്നു.
മിഡിൽ ഈസ്റ്റിൽ ഇറാനെതിരെ ഒരു സമ്പൂർണ്ണ സൈനിക നീക്കത്തിന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ജനീവയിൽ നടക്കുന്ന നയതന്ത്ര ചർച്ചകളിൽ പുരോഗതിയില്ലാത്തതിൽ പ്രസിഡന്‍റ് അങ്ങേയറ്റം അതൃപ്തനാണെന്നും വരും ആഴ്ചകളിൽ തന്നെ ഇറാനെതിരെ 'കൈനറ്റിക് ആക്ഷൻ' (സൈനിക നീക്കം) ഉണ്ടായേക്കുമെന്നും ട്രംപിന്‍റെ ഉപദേഷ്ടാവിനെ ഉദ്ധരിച്ച് 'ആക്സിയോസ്' (Axios) റിപ്പോർട്ട് ചെയ്യുന്നു. വെറുമൊരു മിന്നലാക്രമണമായിരിക്കില്ല ഇതെന്നും, ആഴ്ചകളോളം നീണ്ടുനിൽക്കുന്ന വൻതോതിലുള്ള സൈനിക ക്യാമ്പയിനായിരിക്കും ഇതെന്നും സൂചനയുണ്ട്.
ഇറാനുമായുള്ള ആണവ കരാറിൽ അന്തിമ തീരുമാനമെടുക്കാൻ രണ്ട് ആഴ്ചത്തെ സമയമാണ് അമേരിക്ക നൽകിയിരിക്കുന്നത്. എന്നാൽ ഈ ചർച്ചകൾ വിജയിക്കാനുള്ള സാധ്യത കുറവാണെന്നാണ് അമേരിക്കൻ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഇതിനിടെ ഇറാൻ അതിർത്തിക്ക് സമീപം അമേരിക്ക വൻതോതിൽ സൈനിക വിന്യാസം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ എഫ്-35, എഫ്-22, എഫ്-16 ഉൾപ്പെടെ അമ്പതിലധികം യുദ്ധവിമാനങ്ങളാണ് പശ്ചിമേഷ്യയിലെ താവളങ്ങളിൽ എത്തിയത്. ഇതിന് പുറമെ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ്, യുഎസ്എസ് എബ്രഹാം ലിങ്കൺ എന്നീ രണ്ട് ഭീമൻ വിമാനവാഹിനിക്കപ്പലുകളും മേഖലയിൽ സജ്ജമാണ്.
ഇറാൻ ഭരണകൂടത്തിന്‍റെ നിലനിൽപ്പിനെത്തന്നെ ബാധിച്ചേക്കാവുന്ന ഒരു സംയുക്ത സൈനിക നീക്കത്തിന് ഇസ്രായേലും തയ്യാറെടുക്കുന്നതായാണ് വിവരം. മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സേനകൾ യുദ്ധസജ്ജമായി നിൽക്കുമ്പോൾ, ഇറാൻ തങ്ങളുടെ 'വജ്രായുധമായ' ഹോർമുസ് കടലിടുക്ക് ഭാഗികമായി അടച്ച് സൈനികാഭ്യാസം ആരംഭിച്ചിട്ടുണ്ട്. ഇത് ആഗോള എണ്ണ വിപണിയെയും സാമ്പത്തിക രംഗത്തെയും ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. നയതന്ത്രം അതിന്‍റെ സ്വാഭാവിക അന്ത്യത്തിലെത്തിയെന്ന് ട്രംപ് പ്രഖ്യാപിച്ചാൽ ഏത് നിമിഷവും ഗൾഫ് മേഖലയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാം.
അതേസമയം അമേരിക്കൻ ചരിത്രത്തിലെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്‍റാണ് ഡൊണാൾഡ് ട്രംപെന്ന് സർവേ ഫലം. യാഹൂ/യൂഗോവ് സർവേ പ്രകാരം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പൊതുജനപിന്തുണ കുറഞ്ഞുവരുന്നുവെന്നാണ് റിപ്പോർട്ട്. സർവേ ഫലം യാഹൂ/യൂഗോവ് പുറത്തുവിട്ടു. ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്‍റാണ് ട്രംപ് എന്നാണ് 40 ശതമാനം അമേരിക്കക്കാരും കണക്കാക്കുന്നതെന്നാണ് സർവേ ഫലം വ്യക്തമാക്കുന്നത്. ഒട്ടും സക്സസ്ഫുൾ അല്ലാത്ത പ്രസിഡന്‍റാണ് ട്രംപെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. അമേരിക്കക്കാരിൽ ട്രംപിനെ അംഗീകരിക്കുന്നവരുടെ എണ്ണം വളരെ താഴ്ന്ന നിലയിലും, എതിർക്കുന്നവരുടെ എണ്ണം ഉയർന്ന നിലയിലുമാണെന്നും സർവേ വ്യക്തമാക്കുന്നു.
രാജ്യം താങ്ങാനാവാത്ത വിധം കടുത്ത സാമ്പത്തിക പ്രതിസന്ധി, കുടിയേറ്റക്കാർക്കെതിരായ അക്രമങ്ങളുടെ വർധനവ്, ട്രംപ് അധികാരമേറ്റതു മുതൽ ഉണ്ടായിട്ടുള്ള അതിക്രമങ്ങൾ എന്നിവയെല്ലാം വലിയ വിമർശനത്തിന് കാരണമായെന്നാണ് റിപ്പോർട്ട്. മൂന്നിൽ ഒരാൾക്ക് മാത്രമാണ് ട്രംപിനോട് അനുകൂല നിലപാടുള്ളത്. അതേസമയം 12 ശതമാനം പേർ മാത്രമാണ് ട്രംപിനെ മികച്ച ആളായി കണക്കാക്കുന്നത്. 21 ശതമാനം പേർ ട്രംപ് ശരാശരിയേക്കാൾ മികച്ചതാണെന്ന് വിലയിരുത്തിയതായും സർവേ ഫലം വ്യക്തമാക്കുന്നു. 53 ശതമാനം അമേരിക്കക്കാർ ട്രംപിനെ ഏറ്റവും വിജയകരമല്ലാത്ത പ്രസിഡന്റുമാരിൽ ഒരാളായാണ് കണക്കാക്കുന്നത്.
2026-ലെ ഇടക്കാല തെരഞ്ഞെടുപ്പിൽ തോൽക്കുമെന്നും കോൺഗ്രസിന്റെ സമ്പൂർണ്ണ നിയന്ത്രണം നഷ്ടപ്പെടുമെന്നും ട്രംപ് അനുകൂലികളുടെ ഭയമെന്നും റിപ്പോർട്ടിൽ പറയുന്നു. വർധിച്ചുവരുന്ന വിമർശനങ്ങളും താഴുന്ന സപ്പോർട്ട് റേറ്റിങ്ങുകളും ട്രംപിനെയും അനുയായികളെയും പരിഭ്രാന്തരാക്കുന്നുണ്ട് എന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. ഇടക്കാല തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളെ നേരിടാനും വോട്ടർമാരെ ആകർഷിക്കാനും ട്രംപ് തന്‍റെ നയങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. മിനിസോട്ടയിൽ കുടിയേറ്റക്കാർക്കെതിരായ ക്രൂരമായ നടപടികൾ അവസാനിപ്പിച്ചതായും ഡെമോക്രാറ്റിക് നിയന്ത്രിത നഗരങ്ങളിൽനിന്ന് നാഷണൽ ഗാർഡിനെ പിൻവലിച്ചതായും ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുക്ക്, അലൂമിനിയം എന്നിവയുടെ തീരുവ ഉടൻ കുറയ്ക്കാനും സാധ്യതയുണ്ടെന്നാണ് നിരീക്ഷകർ പറയുന്നത്.
അതേസമയം 2025ൽ മാത്രം 2500ലധികം ഇന്ത്യക്കാരെ പുറത്താക്കി കാനഡ. 2025 ആദ്യ പത്ത് മാസങ്ങളിൽ 18500 പേരെ കാനഡ രാജ്യത്ത് നിന്ന് പുറത്താക്കിയതായാണ് കണക്കുകൾ വിശദമാക്കുന്നത്. ഇതിൽ 2500ലധികം പേർ ഇന്ത്യക്കാരാണ്. കാനഡ ബോർഡർ സർവീസസ് ഏജൻസി പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് 2025 ഒക്ടോബർ വരെ ആകെ 18,785 പേരെ പുറത്താക്കി. 29,542 പേരുടെ പുറത്താക്കൽ നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 3972 മെക്സിക്കോ പൗരന്മാരെയാണ് ഈ കാലയളവിൽ പുറത്താക്കിയത്.
കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതും അഭയാർത്ഥി അപേക്ഷകളിലെ നിയമലംഘനങ്ങളുമാണ് പ്രധാനമായും പുറത്താക്കലിന് കാരണമായത്. പുറത്തായവരിൽ ഭൂരിഭാഗവും അഭയാർത്ഥി മാനദണ്ഡങ്ങൾ പാലിക്കാതെ രാജ്യത്ത് എത്തിയവരാണ്. പുറത്താക്കിയവരിൽ ഒന്നാം സ്ഥാനത്തുള്ളത് മെക്സിക്കോയാണ്. രണ്ടാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. നിലവിൽ നടപടികൾ തുടരുന്ന 29,542 കേസുകളിൽ 6,515 എണ്ണം ഇന്ത്യക്കാരുടേതാണ്. ആളുകളെ പുറത്താക്കുന്നതിനായി മൂന്ന് തരത്തിലുള്ള ഉത്തരവുകളാണ് കാനഡ നൽകിയത്.
30 ദിവസത്തിനുള്ളിൽ രാജ്യം വിടാൻ നിർദ്ദേശിക്കുന്ന ഡിപ്പാർച്ചർ ഓർഡർ, ഒരു വർഷം മുതൽ അഞ്ച് വർഷം വരെ കാനഡയിൽ പ്രവേശിക്കുന്നതിന് വിലക്കുള്ള എക്സ്ക്ലൂഷൻ ഓർഡർ, കാനഡയിലേക്ക് മടങ്ങുന്നതിന് സ്ഥിരമായ വിലക്ക് ഏർപ്പെടുത്തുന്ന ഡീപോർട്ടേഷൻ ഓർഡർ എന്നിവയാണ് പുറത്താക്കപ്പെടുന്ന ആളുകൾക്ക് നേരെ ഉപയോഗിച്ചിട്ടുള്ളത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പുറത്താക്കൽ നിരക്കാണിതെന്നാണ് കാനഡ ബോർഡർ സർവീസസ് ഏജൻസി വിശദമാക്കുന്നത്. 2021ൽ 7,513 പേരെ പുറത്താക്കിയ സ്ഥാനത്ത് 2025ന്റെ ആദ്യ പത്ത് മാസത്തിനുള്ളിൽ തന്നെ അത് 18,000 കടന്നു.
അതേസമയം ഗാർഹിക പീഡനം നിയമവിധേയമാക്കി താലിബാൻ. ഭർത്താവിന് ഭാര്യയെ മർദ്ദിക്കുന്നതിന് നിയമത്തിന്റെ സംരക്ഷണവുമായി താലിബാൻ. എന്നാൽ മർദ്ദനത്തിൽ ഭാര്യയുടെ എല്ലുകൾ ഒടിഞ്ഞാൽ ഭർത്താവിന് 15 ദിവസം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നാണ് താലിബാന്റെ പുതിയ നിയമം വിശദമാക്കുന്നത്. എന്നാൽ ശരീരം പൂർണമായി മൂടിയ അവസ്ഥയിൽ തന്നെ പരിക്ക് കോടതിയെ ബോധ്യപ്പെടുത്താൻ ഭാര്യയ്ക്ക് സാധിച്ചാൽ മാത്രമാകും ഭർത്താവിന് ശിക്ഷ ലഭിക്കൂവെന്നും പുതിയ നിയമം വിശദമാക്കുന്നത്. ഭർത്താവിന്റെയോ കുടുംബത്തിന്റെ മറ്റ് പുരുഷന്മാരുടേയോ കൂടെ മാത്രമാണ് ഗാർഹിക പീഡനത്തിനിരയായ സ്ത്രീയ്ക്ക് കോടതിയിലെത്താനാവുക.
ഭർത്താവിന്റെ അനുമതിയില്ലാതെ ബന്ധുക്കളെ സന്ദർശിക്കാൻ പോയാൽ ഭാര്യയ്ക്ക് മൂന്ന് മാസത്തെ തടവ് ശിക്ഷ ലഭിക്കുമെന്നും നിയമം അനുശാസിക്കുന്നത്. ഭരണഘടനയിലെ പുതുക്കിയ മാനദണ്ഡങ്ങൾ അനുസരിച്ച് അഫ്ഗാൻ സമൂഹത്തെ നാല് വിഭാഗമായാണ് വേർതിരിച്ചിരിക്കുന്നത്. 2009ൽ അമേരിക്കൻ പിന്തുണയിൽ ഭരണഘടനയിൽ സ്ത്രീകൾക്കെതിരായ അതിക്രമം തടയാൻ വരുത്തിയ മാറ്റങ്ങളും താലിബാൻ റദ്ദാക്കിയിട്ടുണ്ട്. പുതിയ നിയമനിർമ്മാണം അനുസരിച്ച് ഒരു പുരുഷൻ സ്ത്രീയെ മർദ്ദിക്കുമ്പോൾ അവൾക്ക് ഗുരുതരമായ പരിക്കുകളോ എല്ലുകൾക്ക് ഒടിവോ സംഭവിക്കുന്നില്ലെങ്കിൽ അതിനെ കുറ്റകരമായി കണക്കാക്കില്ല. സ്ത്രീകളുടെ അവകാശങ്ങൾക്ക് മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന താലിബാന്റെ നയങ്ങളുടെ തുടർച്ചയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.
അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് താലിബാന്റെ പുതിയ നിയമം കാരണമായിട്ടുണ്ട്. സ്ത്രീകളെ പൊതുജീവിതത്തിൽ നിന്നും വിദ്യാഭ്യാസത്തിൽ നിന്നും നേരത്തെ തന്നെ വിലക്കിയിരുന്ന താലിബാൻ, ഇപ്പോൾ അവരുടെ സുരക്ഷയെപ്പോലും ബാധിക്കുന്ന തരത്തിലുള്ള നിയമങ്ങളാണ് നടപ്പിലാക്കുന്നത്.
റമദാൻ വിശുദ്ധ മാസം തുടങ്ങിയതിന്‍റെ സന്തോഷ സൂചകമായി 1440 തടവുകാർക്ക് യു എ ഇ മോചനം പ്രഖ്യാപിച്ചു. യു എ ഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് മോചന ഉത്തരവ് നൽകിയത്. ശിക്ഷയുടെ ഭാഗമായ ഇവരുടെ സാമ്പത്തിക ബാധ്യതകളും ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കുടുംബങ്ങൾക്ക് ജീവിതത്തിന് പുതിയ തുടക്കം നൽകാനും വീണ്ടും അവസരം നൽകാനുമാണ് തീരുമാനം. പ്രിയപ്പെട്ടവർക്കൊപ്പം ഒത്തുചേരാൻ വീണ്ടും അവസരമൊരുക്കുന്നതാണ് മോചനം. വിവിധ എമിറേറ്റുകൾ പ്രത്യേകമായി വരും ദിവസങ്ങളിൽ ശിക്ഷാ ഇളവുകൾ പ്രഖ്യാപിച്ചേക്കും. എല്ലാ വർഷങ്ങളിലും റമദാൻ മാസത്തിൽ ഗൾഫ് രാജ്യങ്ങൾ ഇത്തരത്തിൽ തടവുകാർക്ക് മോചനം അനുവദിക്കാറുണ്ട്. അതീവ ഗുരുതര കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരല്ലാത്തവരെയാണ് സാധാരണഗതിയിൽ മോചനത്തിനായി പരിഗണിക്കുക. ഒമാനൊഴികെയുള്ള ഗൾഫ് രാഷ്ട്രങ്ങളെല്ലാം ഇന്ന് റമദാൻ ഒന്നിലേക്ക് കടന്നു. ഗൾഫ് രാഷ്ട്രങ്ങളിൽ റമദാൻ മാസത്തിൽ ഒരുങ്ങുന്നത് വർഷത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തനങ്ങളാണ്. വിവിധ ഏജൻസികൾ ഇതിനോടകം കോടികളുടെ പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു.
ഒരു മാസക്കാലം ഇനി ഇസ്ലാം മതവിശ്വാസികള്‍ക്ക് വിശുദ്ധിയുടെ പുണ്യകാലമാണ്. ആരാധനയ്ക്കും നോമ്പ് തുറകള്‍ക്കുമായി പള്ളികളും ഭവനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഇസ്ലാം മത വിശ്വാസികള്‍ക്ക് ഇനി വ്രതാനുഷ്ഠാനങ്ങളുടേയും പ്രാര്‍ത്ഥനകളുടേയും രാപ്പകലുകള്‍. ക്ഷമ, സഹനം, കാരുണ്യം, തുടങ്ങിയവയുടെ പുണ്യമാസമാണ് വിശ്വാസികൾക്ക് റമദാൻ. ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ രാവിന് വേണ്ടിയുള്ള പ്രതീക്ഷയിലാണ് വിശ്വാസികൾ. പുലര്‍ച്ചെ സുബ്ഹി ബാങ്കിന് മുമ്പുള്ള അത്താഴം മുതല്‍ വൈകുന്നേരം മഗ് രിബ് ബാങ്ക് വരെ വിശ്വാസികള്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് വ്രതം അനുഷ്ടിക്കും. രാത്രി വൈകും വരെ വിശ്വാസികൾ പ്രാര്‍ത്ഥനകളിൽ മുഴുകും. പ്രാര്‍ത്ഥനകള്‍ക്കൊപ്പം തന്നെ ദാനധര്‍മ്മാദികള്‍ക്കും പ്രാധാന്യമുള്ള മാസമാണ് റമദാന്‍. ഇന്നുമുതല്‍ പള്ളികളില്‍ രാത്രി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും. പള്ളികളില്‍ നോമ്പുറ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വിപണിയിലും വിശുദ്ധമാസത്തിന്‍റെ തിരക്കുകള്‍ അനുഭവപ്പെട്ട് തുടങ്ങി.
ഊർജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് റഷ്യ കൂടുതൽ ആക്രമണങ്ങൾക്ക് തയാറെടുക്കുകയാണെന്ന് യുക്രെയ്ൻ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തതായി പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. ഏകദേശം നാലു വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളെ ഇത്തരം ആക്രമണങ്ങൾ കൂടുതൽ സങ്കീർണമാക്കുകയാണ്. എല്ലാ വ്യോമ പ്രതിരോധ സംവിധാനങ്ങളും ശരിയായി സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും സെലൻസ്കി പറഞ്ഞു.
"https://www.facebook.com/Malayalivartha






















