ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിന് നേരെ ഇറാൻ ആക്രമണം; മിസൈലുകൾ വർഷിച്ച് ഐആർജിസി; തിരിച്ചടിച്ച് ഇസ്രയേൽ...

പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് ലക്ഷ്യമിട്ട് വൻ മിസൈൽ ആക്രമണം നടത്തിയെന്ന് ഇറാൻ അവകാശപ്പെട്ടു. ടെൽ അവീവിലെ പ്രധാനമന്ത്രിയുടെ ഓഫീസിന് പുറമെ ഇസ്രയേൽ വ്യോമസേനാ ആസ്ഥാനവും ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അറിയിച്ചു. 'ഖൈബാർ' മിസൈലുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഐആർജിസി വാർത്താ ഏജൻസികളോട് വ്യക്തമാക്കി. ഇസ്രയേലിലെ സൈനിക കേന്ദ്രങ്ങൾക്കും ഭരണസിരാകേന്ദ്രങ്ങൾക്കും നേരെ നടന്ന നീക്കം 'സയണിസ്റ്റ് ഭരണകൂടത്തിനുള്ള' മറുപടിയാണെന്നും ഇറാൻ പറയുന്നു. ജെറുസലേമിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.
അതേസമയം, പ്രധാനമന്ത്രിയുടെ ഓഫീസിന് നേരെ ആക്രമണം നടന്നതായി ഇസ്രയേൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മിക്ക ഇറാൻ മിസൈലുകളും തങ്ങളുടെ പ്രതിരോധ സംവിധാനം വഴി തകർത്തതായാണ് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് അറിയിക്കുന്നത്. ഇറാൻ ആക്രമണത്തിന് പിന്നാലെ കടുത്ത തിരിച്ചടിയുമായി ഇസ്രയേലും രംഗത്തെത്തിയിട്ടുണ്ട്. മധ്യ ടെഹ്‌റാനിൽ വ്യാപകമായ ആക്രമണം ആരംഭിച്ചതായി ഇസ്രയേൽ സൈന്യം പ്രഖ്യാപിച്ചു. ഇറാൻ സർക്കാരിലെ ഉന്നതരെ ലക്ഷ്യമിട്ടാണ് ഈ നീക്കം. യുദ്ധം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇറാനിൽ മാത്രം മരണം 555 കടന്നു.
https://www.facebook.com/Malayalivartha






















