ഇറാന് വേണ്ടി ചാരവൃത്തി... ഖത്തറിൽ പത്ത് പേർ അറസ്റ്റിൽ.. ഗള്‍ഫ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി ... ഇറാൻ കുത്തുപാളയെടുക്കും !!

യുദ്ധം വ്യാപാര ബന്ധങ്ങളെ അതിവേഗം തകര്‍ക്കും. ആറു ഗൾഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ഗൾഫ് സഹകരണ കൗൺസില്‍ അഥവാ ജിസിസിയും ഇറാനും തമ്മിലെ വ്യാപാര ബന്ധങ്ങളെ തകര്‍ക്കുന്ന ഘട്ടത്തിലെത്തി പശ്ചിമേഷ്യയിലെ സംഘര്‍ഷം. യുഎഇ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ എന്നിവയാണു ജിസിസി രാജ്യങ്ങൾ. ഇവിടങ്ങളിലെ യുഎസ് ബേസുകളും എംബസികളും ലക്ഷ്യമാക്കി ഇറാന്‍ തൊടുക്കുന്ന മിസൈലുകളും ഡ്രോണുകളും ആ രാജ്യങ്ങളെ ഇറാനെതിരെ കടുത്ത നിലപാട് എടുക്കുന്നതിലേക്ക് നയിക്കുന്നു. ഇറാനുമായുള്ള ബന്ധം ജിസിസി രാജ്യങ്ങള്‍ പൂര്‍ണമായി വിച്ഛേദിച്ചിരുന്നില്ല എന്നതിന്‍റെ തെളിവാണ് ഇറാനുമായുള്ള വ്യാപാരബന്ധം. ഇറാനില്‍ നിന്ന് ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്തും ഇറാനിലേക്ക് ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്തും ഇരുകൂട്ടരും നല്ല ബന്ധത്തിലാണ്. ഇറാന്‍ കയറ്റുമതിക്ക് കൂടുതല്‍ ആശ്രയികുന്ന ജിസിസി രാജ്യം യുഎ.ഇ ആണ്. 2024ലെ കണക്ക് പ്രകാരം യുഎഇ ഇറാനില്‍ നിന്ന് 7.2 ബില്യന്‍ ഡോളറിന്‍റെ ഉല്‍പന്നങ്ങളാണ് ഇറക്കുമതി ചെയ്യുന്നത്.
ഇറാനിലേക്ക് യുഎഇ കയറ്റുമതി ചെയ്യുന്നത് 21ബില്യണ്‍ ഡോളറിന്‍റെ ഉല്‍പന്നങ്ങളും. ബഹ്റൈന് ഇറാനില്‍ നിന്ന് 23 മില്യന്‍റെ ഇറക്കുമതിയാണുള്ളത്. ഒമാന് 1.6ബില്യന്‍ ഡോളറിന്‍റെയും ഖത്തറിന് 146മില്യന്‍ ഡോളറിന്‍റെയും കുവൈത്തിന് 3.28മില്യന്‍ ഡോളറിന്‍റെയും ഇറക്കുമതിയാണുള്ളത്. കാര്‍ഷികോല്‍പന്നങ്ങളും സ്റ്റീലും നിര്‍മാണ സാമഗ്രികളുമാണ് ഇറന്‍ ജിസിസി രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഭക്ഷ്യോല്‍പന്നങ്ങളും യന്ത്രസാമഗ്രികളും ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങളും ജിസിസി രാജ്യങ്ങള്‍ ഇറാനിലേക്ക് കയറ്റുമതി ചെയ്യുന്നു. എന്നാല്‍ യുദ്ധസാഹചര്യം ഈ ബന്ധം വഷളാക്കാനുള്ള സാധ്യതയാണ് കാണുന്നത്.
ഇതിനിടെ ഖത്തറിൽ ഇറാനിയൻ റെവല്യൂഷണറി ഗാർഡിനായി പ്രവർത്തിച്ചിരുന്ന പത്ത് പേർ അറസ്റ്റിൽ. രണ്ട് സെല്ലുകളായി പ്രവർത്തിക്കുന്ന പത്തുപേരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ ഏഴ് പേർ രാജ്യത്തെ പ്രധാന സൈനിക സിവിൽ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തുന്ന ചാരപ്രവർത്തനങ്ങളിലും, മൂന്ന് പേർ ഡ്രോൺ ഉപയോഗിച്ചുള്ള അട്ടിമറി നീക്കങ്ങൾക്കുമാണ് നിയോഗിക്കപ്പെട്ടിരുന്നത്. രാജ്യത്തെ തന്ത്രപ്രധാനമായ ഇടങ്ങളുടെ മാപ്പുകളും ആധുനിക ആശയവിനിമയ ഉപകരണങ്ങളും ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ഇറാനിയൻ റെവല്യൂഷണറി ഗാർഡിന്റെ നിർദേശപ്രകാരമാണ് തങ്ങൾ പ്രവർത്തിച്ചിരുന്നതെന്ന് പ്രതികൾ അന്വേഷണത്തിൽ സമ്മതിച്ചു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ ജനങ്ങളുടെ പങ്കും വലുതാണെന്ന് ഓർമ്മിപ്പിച്ച അധികൃതർ, സംശയാസ്പദമായ സാഹചര്യങ്ങളോ പ്രവർത്തനങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി വിവരമറിയിക്കണമെന്നും അഭ്യർഥിച്ചു...ഖത്തർ, യുഎഇ എന്നിവയുൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടതായാണ് റിപ്പോർട്ടുകൾ. ഇറാനിയൻ ജെറ്റുകൾ ഖത്തർ വ്യോമാതിർത്തിയിൽ പ്രവേശിച്ചതിനെത്തുടർന്ന് മുന്നറിയിപ്പ് നൽകിയതായും, ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുള്ള ആക്രമണങ്ങൾ പരാജയപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ ഇറാനുമായുള്ള ബന്ധം പൂർണ്ണമായും വിച്ഛേദിച്ചതായി ഖത്തർ. ഇറാനുമായി നിലവിൽ യാതൊരു ആശയവിനിമയവും ഇല്ലെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവ് മജീദ് അൽ അൻസാരി വാർത്താസമ്മേളനത്തിൽ അറിയിച്ചു. വ്യോമപാത അടച്ചതോടെ 8,000 യാത്രക്കാർ ദോഹയിൽ കുടുങ്ങിക്കിടക്കുകയാണ്.
അതേസമയം, രാജ്യത്ത് വ്യോമപാത നിലവിൽ തുറക്കാത്തതിനാൽ ഖത്തർ എയർവേസ് സർവീസുകൾ ഉടൻ പുനരാരംഭിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇതു ബന്ധപ്പെട്ട അടുത്ത അപ്‌ഡേറ്റ് വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് നൽകുമെന്നും അധകൃതർ അറിയിച്ചു.
സംഘർഷം ശമിക്കാനുള്ള യാതൊരു ലക്ഷണവും ഇതുവരെയും ദൃശ്യമല്ല. ഇരുപക്ഷവും പ്രത്യാക്രമണങ്ങൾ ശക്തമാക്കിയതോടെ പശ്ചിമേഷ്യൻ രാജ്യങ്ങൾ വലിയൊരു മാനുഷിക ദുരന്തത്തിന്റെ നിഴലിലാണ്. ആഗോളതലത്തിൽ തന്നെ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്ന ഈ യുദ്ധം നിയന്ത്രിക്കാൻ അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും സൈനിക നീക്കങ്ങൾ തടയാൻ ഇതുവരെ സാധിച്ചിട്ടില്ല.
ഇറാനിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇസ്രയേൽ പുതിയ ആക്രമണങ്ങൾ അഴിച്ചുവിട്ടിരിക്കുകയാണ്. ഇതിനുപുറമെ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിലും ഇസ്രയേൽ കനത്ത വ്യോമാക്രമണം തുടരുന്നു. തലസ്ഥാനമായ ബെയ്‌റൂട്ടിലും പരിസര പ്രദേശങ്ങളിലും മിസൈൽ വർഷം തുടരുന്നതായാണ് റിപ്പോർട്ടുകൾ. ഇസ്രയേലിന്റെയും അമേരിക്കയുടെയും നീക്കങ്ങൾക്ക് മറുപടിയായി ഗൾഫ് മേഖലയിലുള്ള അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കും ഇസ്രയേൽ താൽപ്പര്യങ്ങൾക്കും നേരെ ഇറാൻ ശക്തമായ പ്രത്യാക്രമണം നടത്തിയിട്ടുണ്ട്. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള ഈ പ്രത്യാക്രമണം അമേരിക്കൻ സഖ്യത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
ഇറാനുമായുള്ള യുദ്ധത്തിന്റെ ആദ്യ 24 മണിക്കൂറിനുള്ളിൽ മാത്രം അമേരിക്ക ഏകദേശം 779 മില്യൺ ഡോളർ (ഏകദേശം 7173 കോടി രൂപ) ചെലവാക്കിയതായാണ് റിപ്പോർട്ടുകൾ. സൈനികരുടെ ജീവൻ നഷ്ടപ്പെടുന്നതിനോടൊപ്പം തന്നെ, രാജ്യം വലിയൊരു സാമ്പത്തിക പ്രത്യാഘാതവും നേരിടുകയാണ്. ഏകദേശം ഒരു മാസമെങ്കിലും യുദ്ധം നീണ്ടുനിൽക്കുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























