മോഷണശ്രമത്തിനിടെ വീണു നടുവൊടിഞ്ഞ കള്ളന്‍ സഹായത്തിനു പോലീസിനെ വിളിച്ചു വരുത്തി!

ഇംഗ്ലണ്ടിലെ മോള്‍ഡ് ക്രൗണ്‍ കോടതിയിലാണ് ഇന്നലെ കൗതുകമുളവാക്കുന്ന ഒരു കേസിന്റെ വിചാരണ നടന്നത്. അവിടത്തെ കുപ്രസിദ്ധിയാര്‍ജ്ജിച്ച ഒരു മോഷ്ടാവായ ക്രിസ്റ്റഫര്‍ സ്റ്റീലിന്റെ വിചാരണയായിരുന്നു അന്ന്.
ബംഗോര്‍ എന്ന സ്ഥലത്തുള്ള പൂട്ടിക്കിടന്ന ദശലക്ഷത്തിലധികം വിലയുള്ള ഒരു ബംഗ്ലാവിലെ ലാന്‍ഡ് ഫോണില്‍ നിന്നും അടിയന്തിര സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ട് വിളിക്കുന്ന 9-9-9 നമ്പറിലേയ്ക്കു വിളിച്ചെന്നും തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസുകാര്‍ മോഷണ ശ്രമത്തിന് അയാളെ അറസ്റ്റു ചെയ്‌തെന്നുമായിരുന്നു കേസ്.
ഇക്കഴിഞ്ഞ ജനുവരി 21-നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. അതേ കുറിച്ച് ക്രിസ്റ്റഫര്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു. ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞ് ഡിസ് ചാര്‍ജ്ജ് വാങ്ങി തിരികെ വരുന്നതിനിടയില്‍ നാലുപേരുള്ള ഒരു സംഘം കത്തിയുമൊക്കെയായി അയാളെ പിന്തുടര്‍ന്നത്രേ. ക്രിസ്റ്റഫര്‍ അവര്‍ക്കു പണം കൊടുക്കുവാനുണ്ടായിരുന്നത് നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി. അവരെ വെട്ടിച്ച് ഓടി ഒരു കുറ്റിക്കാട്ടിലെത്തിയപ്പോള്‍ അവിടെ ഫുട്പാത്തുപോലെ കെട്ടിയുയര്‍ത്തിയിരുന്ന എന്തിലോ തട്ടി തെറിച്ചു വീണുവെന്നും അപ്പോള്‍ അയാളുടെ കൈയ്യിലുണ്ടായിരുന്ന ബാഗ് ദൂരത്തേക്ക് തെറിച്ചു പോയെന്നും അയാള്‍ കോടതിയെ അറിയിച്ചു. ആ ബാഗിലായിരുന്നു അയാളുടെ മൊബൈല്‍ ഫോണുണ്ടായിരുന്നതത്രേ. തുടര്‍ന്ന് അയാള്‍ അവിടെ നിന്നും എഴുന്നേറ്റ് ഓടിക്കയറിയത് ഒരു കോളേജ് കെട്ടിടത്തിലായിരുന്നു. അതിന്റെ മുകളില്‍ നിന്നും അതിനരികിലുള്ള ഒരു നദിയുടെ കരയിലേയ്ക്ക് ചാടിയെന്നും അപ്പോഴും അയാളെ പിന്തുടര്‍ന്നിരുന്നവരുടെ കൈയ്യിലെ വെളിച്ചം കാണാമായിരുന്നുവെന്നാണ് ക്രിസ്റ്റഫര്‍ പറഞ്ഞത്.
തുടര്‍ന്നാണ് മതില്‍ ചാടി കടന്ന് പ്രസ്തുത വീടിന്റെ പുരയിടത്തില്‍ കയറിയത്. വാതിലില്‍ മുട്ടി നോക്കിയെങ്കിലും ആരും വരാത്തതിനാല്‍ ജനല്‍ തല്ലിപ്പൊളിച്ച് അകത്തു കയറി അവിടത്തെ ലാന്‍ഡ് ഫോണില്‍ നിന്നും പോലീസ് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നുവെന്നുമാണ് അയാളുടെ ഭാഷ്യം.
എന്നാല്‍ പ്രതിയുടെ ഈ കഥയൊന്നും ജഡ്ജി പാരി വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. മോഷണലക്ഷ്യവുമായി പ്രസ്തുത വീട്ടിലെത്തിയ പ്രതി ജനല്‍ തകര്‍ത്ത് അകത്തു കയറുന്നതിനിടെ വീണു നടുവൊടിഞ്ഞിട്ടുണ്ടാകാമെന്നും അതോടെ പരിഭ്രാന്തനായി അയാള്‍ പോലീസിനെ വിളിച്ചതാകാനുമാണ് സാധ്യത എന്ന് കോടതി വിലയിരുത്തി.
ഒരു ഫെരാരി കാറും മാസെറാറ്റി കാറും ധാരാളം വിലപിടിപ്പുള്ള വസ്തുക്കളും കാശുമൊക്കെ അവിടെയുണ്ടായിരുന്നവെന്നും തനിക്ക് വേണമെങ്കില്‍ മോഷണം നടത്താമായിരുന്നുവെന്നും എന്നാല്‍ ലാന്‍ഡ് ഫോണ്‍ ഉപയോഗിക്കാനായാണ് അതിനുള്ളില്‍ കയറിയതെന്നതിനാലാണ് മോഷ്ടിക്കാതിരുന്നതെന്നും അയാള്‍ വാദിച്ചു. കൂടാതെ കക്കാന്‍ നടക്കുന്നവന്‍മാര്‍ക്ക് എന്തു പരിഭ്രാന്തി ഉണ്ടാകുമെന്നാണ് കോടതി വിചാരിക്കുന്നതെന്നും അയാള്‍ ചോദിച്ചു.
സ്ഥിരമായ വാസസ്ഥലമില്ലാത്ത ക്രിസ്റ്റഫര്‍ ഈയിടെയായി ബംഗോറിലാണ് അധികസമയവും ചെലവിടുന്നത്. പ്രസ്തുത ജനുവരി 21-ന് താന്‍ ആകെ നടത്തിയ ഒരേ ഒരു മോഷണം ആ വീട്ടിലെ ഫ്രിഡ്ജില്‍ നിന്നും അല്പം ഓറഞ്ച് ജ്യൂസ് എടുത്തു കുടിച്ചതാണെന്നുമൊക്കെ അയാള്‍ വാദിച്ചുവെങ്കിലും കോടതി അതൊന്നും മുഖവിലയ്‌ക്കെടുത്തില്ല.
ക്രിസ്റ്റഫറിന് പരിക്കേറ്റതെങ്ങനെയാണെന്നും ആ വീട്ടിലെ ഫോണില്‍ നിന്നും അവിടേയ്ക്ക് പോലീസിനെ വിളിച്ചു വരുത്തിയതെന്തിന് എന്നുള്ളതൊന്നും കണ്ടുപിടിക്കേണ്ട ഉത്തരവാദിത്തം തനിക്കല്ലെന്നും ജഡ്ജി നിക്കൊളാസ് പാരി പറഞ്ഞു.കുറ്റിക്കാട്ടില്‍ തട്ടിവീണപ്പോഴാണോ കോളേജ് കെട്ടിടത്തില്‍ നിന്നും ചാടിയപ്പോഴാണോ മതില്‍ ചാടി ബംഗഌവിന്റെ പറമ്പില്‍ കയറവേയാണോ അതോ ജനല്‍ തകര്‍ത്ത് വീടിനുള്ളിലേക്കു കയറിയപ്പോഴാണോ അയാളുടെ നടുവൊടിഞ്ഞതെന്ന സംശയം ബാക്കിനില്‍ക്കുന്നു. കുറ്റിക്കാട്ടില്‍ തട്ടിവീണപ്പോള്‍ നടുവൊടിഞ്ഞിരുന്നെങ്കില്‍ അതു കഴിഞ്ഞ് അയാള്‍ക്ക് കോളേജ് കെട്ടിടത്തിനു മുകളില്‍ നിന്നും നദിക്കരയിലേക്ക് ചാടാന്‍ കഴിഞ്ഞതെങ്ങനെ എന്നു കണ്ടെത്തണമല്ലോ? ഈ സാഹചര്യത്തില്‍ ചിന്തിക്കുമ്പോള്‍ ജഡ്ജി പറഞ്ഞതുപോലെ ജനല്‍ തകര്‍ത്ത് അകത്തു കയറുന്നതിനിടെ വീണു നടുവൊടിഞ്ഞിട്ടുണ്ടാകാമെന്നും അതോടെ പരിഭ്രാന്തനായി അയാള്‍ പോലീസിനെ വിളിച്ചതാകാനുമാണ് സാധ്യത എന്നത് ശരിയാകാനാണിടയുള്ളത്.
പ്രസ്തുത വീട്ടില്‍ അസമയത്ത് അതിക്രമിച്ച് കയറിയ നിലയിലാണ് അയാളെ പോലീസ് കണ്ടെത്തിയതെന്നതിനാല്‍ അയാളുടെ കുറ്റകൃത്യചരിത്രവും വച്ചു നോക്കുമ്പോള്‍ മോഷണമായിരുന്നു ലക്ഷ്യമെന്ന് ചിന്തിക്കാന്‍ ധാരാളം കാരണങ്ങളുണ്ടെന്ന് കണ്ടെത്തി പത്തു മാസത്തെ തടവിന് ശിക്ഷിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























